X

ഇറാഖ് ഭരിക്കാന്‍ സദ്ദാമിനേ സാധിക്കൂ; മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്റെ കുമ്പസാരം

വാഷിങ്ടണ്‍: ഇറാഖ് ഭരിക്കാന്‍ സദ്ദാം ഹുസൈന്‍ തന്നെ വേണമായിരുന്നുവെന്ന് സദ്ദാമിനെ പിടികൂടിയ സംഘത്തിലെ സി.ഐ.എ ഉദ്യോഗസ്ഥന്റെ കുമ്പസാരം. സദ്ദാം ഹുസൈനെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരില്‍ ഒരാളായ മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍ ജോണ്‍ നിക്സ പുതിയ പുസ്തകത്തിലാണ് നിര്‍ണായക വിവരങ്ങളുള്ളത്.
‘ഡീബ്രീഫിങ് ദ് പ്രസിഡന്റ്: ദ് ഇന്റെറോഗേഷന്‍ ഓഫ് സദ്ദാം ഹുസൈന്‍’ എന്ന പേരില്‍ അടുത്ത മാസം പുറത്തിറങ്ങുന്ന പുസ്‌കത്തെ കുറിച്ചു ഒരു പ്രമുഖ മാധ്യമത്തില്‍ വന്ന ലേഖനത്തിലാണ് സ്ദ്ദാമിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പുറത്തായത്.

2003ലെ ഇറാഖിലെ അമേരിക്കന്‍ അധിനിവേശ കാലത്ത് സദ്ദാം ഹുസൈനെ ഒളിത്താവളത്തില്‍ നിന്നും കണ്ടെത്തിയ സഖ്യ സേനയോടൊപ്പെ ജോണ്‍ നിക്സണ്‍ ഉണ്ടായിരുന്നു. തുടര്‍ന്നു സദ്ദാമിനെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരില്‍ ഒരാള്‍ കൂടിയാണ് നിക്സണ്‍.

അമേരിക്കയുടെ ഇറാഖ് അധിനിവേശവും സദ്ദാം ഹുസൈനെ തൂക്കിലേറ്റിയ നടപടികളും എല്ലാം അമേരിക്കയുടെ തെറ്റായ തീരുമാനമായിരുന്നെന്ന് പുസ്തകത്തില്‍ നിക്സണ്‍ വ്യക്തമാക്കുന്നു.

സദ്ദാമിനെ ഞാന്‍ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി. ‘ഇറാഖിനെ ഭരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നിങ്ങള്‍ക്കു താമസിയാതെ മനസിലാവും. നിങ്ങള്‍ ഇവിടെ തോല്‍ക്കാന്‍ പോവുകയാണ്.’

എന്തുകൊണ്ടെന്ന് നിങ്ങള്‍ അങ്ങനെ പറയുന്നതെന്ന് നിക്സണ്‍ ചോദിച്ചപ്പോള്‍ സദ്ദാമിന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘നിങ്ങള്‍ പരാജയപ്പെടും, കാരണം നിങ്ങള്‍ക്ക് ഞങ്ങളുടെ ഭാഷയറിയില്ല, ഞങ്ങളുടെ ചരിത്രവും; എല്ലാത്തിന്നുമുപരി ഒരു അറബിയുടെ മനസ്സെന്തെന്ന് വായിക്കാന്‍ പോലും നിങ്ങള്‍ക്കാവില്ല’.
സദ്ദാമിന്റെ മറുപടി ശരിയാണെന്ന് ഇന്നത്തെ ഇറാഖിന്റെ അവസ്ഥ കാണുമ്പോള്‍ മനസിലാക്കുന്നുണ്ടെന്ന് തുടര്‍ന്നു നിക്‌സണ്‍ പുസ്തകത്തില്‍ കുമ്പസാരം നടത്തുന്നു.

അന്നു സദ്ദാമിനോട് ഒരും ബഹുമാനവും തോന്നിയിരുന്നില്ലെന്നു പറഞ്ഞ നിക്‌സണ്‍. എന്നാല്‍ ഇന്ന് ഇറാഖിന്റെ അവസ്ഥ കാണുമ്പോള്‍ സദ്ദാം എങ്ങനെയാണ് രാജ്യത്തെ നയിച്ചതെന്നു ചിന്തിപ്പിക്കുന്നതായും നിക്‌സണ്‍ പറയുന്നു. രാജ്യത്തെ സുന്നി ഷിയാ ശക്തികളെയും സമീപരാഷ്ട്രമായ ഷിയാ ഭൂരിപക്ഷമുള്ള ഇറാനെയും ഒരു പോലെ ഒതുക്കാന്‍ കെല്‍പുള്ള സദ്ദാമിന്റെ ഭരണമാണ് ഇറാഖിന് വേണ്ടിയിരുന്നതെന്ന്’ നിക്സണ്‍ പുസ്തകത്തില്‍ വ്യക്തമാക്കുന്നു.

ഒരര്‍ത്ഥത്തില്‍ മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍ തന്റെ പുസ്തകത്തിലൂടെ സദ്ദാമായിരുന്നു ശരിയെന്ന് പറയാതെ പറയുകയാണ്.

വിവിധ വംശീയ ഘടകങ്ങളുള്ള സമൂഹമായ ഇറാഖ് എന്ന രാഷ്ട്രത്തെ നിയന്ത്രിക്കാന്‍ സദ്ദാമിനെപ്പോലെ അനുകമ്പയില്ലാത്ത ശക്തനായ ഒരു ഭരണാധികാരിയാണ് വേണ്ടിയിരുന്നതെന്നും നിക്‌സണ്‍ അഭിപ്രായപ്പെടുന്നു്.

ഭീകരസംഘടനായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനവും ഇറാഖിനെയും സിറിയയെയും കാര്‍ന്നു തിന്നുന്ന ആഭ്യന്തര പ്രശ്നങ്ങളും തുടര്‍ന്നുണ്ടായ കലാപങ്ങളും പലായനവും ഒന്നും സദ്ദാം ഭരണം തുടര്‍ന്നിരുന്നെങ്കില്‍ സംഭവിക്കില്ലായിരുന്നെന്നും നിക്സണ്‍ സൂചിപ്പിക്കുന്നു.

തനിക്കു മുമ്പേ കലാപവും ശണ്ഠയും മാത്രമായിരുന്നു ഇറാഖിലെന്നും്. എന്നാല്‍ അതെല്ലാം ഞാന്‍ അവസാനിപ്പിച്ചതായും ചോദ്യം ചെയ്യലില്‍ സദ്ദാം പറഞ്ഞിരുന്നെന്നും നിക്സണ്‍ പറയുന്നു. രാജ്യത്തെ ജനങ്ങളെ യോജിച്ചു നിര്‍ത്താനും അനുസരിപ്പിക്കാനും പഠിപ്പിച്ചത് താനാണെന്നും സദ്ദാം അവകാശപ്പെതായും നിക്‌സണ്‍ പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്.’

chandrika: