X

റിസോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ശശികല; പകരക്കാരന്‍ പളനിസ്വാമി ഗവര്‍ണറെ കണ്ടേക്കും

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റക്കാരിയാണെന്ന് സുപ്രീംകോടതി വിധിയെഴുതിയതോടെ റിസോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാതെ എഐഎഡിഎംകെ നേതാവ് ശശികല നടരാജന്‍. എംഎല്‍എമാരെ പാര്‍പ്പിച്ച ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ വിധി പ്രഖ്യാപനത്തിനു മുമ്പ് എത്തിയ ശശികല, കുറ്റകാരിയാണെന്ന് കോടതി പ്രഖ്യാപിച്ചതോടെ അവിടെ തന്നെ തങ്ങുകയാണ്.
എംഎല്‍എമാരുടെ പിന്തുണ തേടി പനീര്‍ശെല്‍വവും പ്രദേശത്ത് എത്താനിടയുള്ളതിനാല്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് റിസോര്‍ട്ട് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വന്‍ പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്.

അതിനിടെ, ശശികലയെ നാലു വര്‍ഷത്തേക്ക് ശിക്ഷിച്ചതോടെ പൊതുമരാമത്ത് മന്ത്രി എടപ്പാടി പളനിസ്വാമിയെ ചിന്നമ്മ ക്യാമ്പ് നിയമകക്ഷി നേതാവായി തെരഞ്ഞെടുത്തു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം തേടി പളനിസ്വാമി ഗവര്‍ണറുമായി ഇന്നു വൈകിട്ട് അഞ്ചരക്ക് കൂടിക്കാഴ്ച നടത്തും. പനീല്‍ശെല്‍വം മന്ത്രിസഭയില്‍ ജലസേചനമന്ത്രിയായിരുന്നു പളനിസ്വാമി. റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരെക്കൊണ്ട് പളനിസ്വാമിയെ പിന്തുണച്ച് ഒപ്പിടുവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ശശികലയെ പൊലീസ് അറസ്റ്റു ചെയ്യില്ലെന്നും സ്വയം കീഴടങ്ങട്ടെയെന്നുമാണ് ബംഗളൂരു പൊലീസ് പറയുന്നത്.

chandrika: