X

ഗോവിന്ദച്ചാമിയെ രക്ഷിച്ചത് ഡോ. ഷെര്‍ളി വാസുവെന്ന് ആരോപണം; വെളിപ്പെടുത്തലുമായി ഡോ. ഹിതേഷ് ശങ്കര്‍

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയെ കൊലക്കയറില്‍ നിന്ന് രക്ഷിച്ചത് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ഷെര്‍ളി വാസുവാണെന്ന ആരോപണവുമായി ഫോറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കര്‍. ഗോവിന്ദച്ചാമി സൗമ്യയെ കൊല്ലാനുള്ള പ്രേരണ തെളിയിക്കാന്‍ ഷെര്‍ളി വാസു കഥകള്‍ മെനയുകയായിരുന്നുവെന്നും അവര്‍ കുറ്റസമ്മതത്തില്‍ പറയുന്നതിന് വിഭിന്നമായി ബലാത്സംഗ ശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സൗമ്യയെ ഗോവിന്ദച്ചാമി തീവണ്ടിയില്‍ നിന്ന്‌ തള്ളിയിടുകയായിരുന്നുവെന്നും ഹിതേഷ് ശങ്കര്‍ ‘ഗോകുലം ശ്രീ’ മാസികയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. നേരത്തെ, സൗമ്യ കൊല്ലപ്പെട്ട സ്ഥലം പരിശോധിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട് തയാറാക്കിയതും ഗോവിന്ദച്ചാമിയുടെ മൊഴി രേഖപ്പെടുത്തിയതും ഡോ. ഹിതേഷ് ശങ്കറായിരുന്നു.

ഡോ. ഹിതേഷ് ശങ്കര്‍

ശ്വാസകോശത്തിലേക്ക് രക്തം കടന്നതു കൊണ്ടാണ് സൗമ്യയുടെ മരണം സംഭവിച്ചതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ ഡോ. ഹിതേഷ് ശങ്കര്‍ ചോദ്യം ചെയ്യുന്നുണ്ട്. മോഷണം ആയിരുന്നു ഗോവിന്ദച്ചാമിയുടെ ലക്ഷ്യം. അതിനുള്ള ശ്രമത്തില്‍ സൗമ്യയെ സ്പര്‍ശിച്ചപ്പോള്‍ ലൈംഗിക ഉത്തേജനമുണ്ടായി. അക്രമിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തീവണ്ടിയുടെ സൗമ്യ വാതിലിനടുത്ത് അടുത്തു. ചാമി തള്ളിയിടുകയും ചെയ്തു. അല്ലാതെ, ഷെര്‍ളി വാസു പറയുംപോലെ ഗോവിന്ദച്ചാമി എടുത്തുറെയികുയായിരുന്നില്ല. തല പാളത്തില്‍ ഇടിച്ചാണ് സൗമ്യ വീണത്. ട്രെയിനിന് വേഗത ഇല്ലാത്തതിനാലാണ് ഗോവിന്ദച്ചാമിക്കും ഇറങ്ങാന്‍ കഴിഞ്ഞത്. പാതി അബോധാവസ്ഥയിലായ സൗമ്യ ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശബ്ദമുണ്ടാക്കി. ശബ്ദും പുറത്തുവരാതിരിക്കാന്‍ പ്രതി തലയിലും മുഖത്തും വായഭാഗത്തും കല്ലുകൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു.

മലര്‍ത്തിക്കിടത്തിയാല്‍ വായിലെ രക്തം ശ്വാസകോശത്തില്‍ പ്രവേശിച്ച് മരണം സംഭവിക്കുമോ എന്ന് അറിയാന്‍ വിദഗ്ധ ഡോക്ടര്‍ക്കേ കഴിയൂ എന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. അക്കാര്യം ഗോവിന്ദച്ചാമിക്ക് അറിയില്ലാത്തതിനാല്‍ കൊലപാതകം മനപ്പൂര്‍വമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതാണ് ചാമിയുടെ ശിക്ഷ കുറക്കാന്‍ കാരണമായത്. ശ്വാസകോശത്തില്‍ രക്തം കടന്നുവെന്ന ഡോ. ഷെര്‍ളി വാസുവിന്റെ റിപ്പോര്‍ട്ട് ചാമിക്ക് അനുഗ്രഹമായി.

പീഡനത്തിനു ശേഷം അഞ്ചാറു ദിവസം ഹോസ്പിറ്റലില്‍ കഴിഞ്ഞ സൗമ്യക്ക് മികച്ച ചികിത്സ ലഭിച്ചിരുന്നു. ഡോക്ടര്‍മാര്‍ ആദ്യം ചെയ്യുക ശ്വാസതടസ്സമുണ്ടാക്കുന്ന ശ്വാസനാളത്തിലെ രക്തവും മറ്റും നീക്കം ചെയ്യുക എന്നതാണ്. അഞ്ചു ദിവസം കഴിഞ്ഞിട്ടും ശ്വാസനാളത്തില്‍ രക്തമുണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ട് നല്‍കുക വഴി ചികിത്സിച്ച ഡോക്ടര്‍മാരെക്കൂടിയാണ് ഷെര്‍ളിവാസു കുറ്റക്കാരാക്കുന്നത് – ഡോ. ഹിതേഷ് പറയുന്നു.

ട്രെയിനില്‍ നിന്ന് തള്ളിയിടുന്നതിലും കല്ലെടുത്ത് കുത്തുന്നതിലും ഗോവിന്ദച്ചാമിക്ക് പങ്കുണ്ടെന്ന് തെളിയിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഷെര്‍ളി വാസുവിന് കഴിയുമായിരുന്നു. പക്ഷേ, നേരിട്ട് പരിശോധന നടത്താതെ റിപ്പോര്‍ട്ട് തയാറാക്കിയത് പ്രതിയുടെ ശിക്ഷ കുറയാന്‍ കാരണമായി. തലക്ക് കല്ലെടുത്ത് കുത്തിയാല്‍ മരിക്കുമെന്ന് ഏത് സാധാരണക്കാരനും അറിയാം. ഇക്കാര്യം കോടതിയെ ബോധിപ്പിക്കുന്നതിനു പകരം ശ്വാസനാളത്തിലെ രക്തത്തെ പറ്റി കെട്ടുകഥയുണ്ടാക്കി പ്രതിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുകയാണ് – ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

chandrika: