kerala

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യശ്രമം; പിതാവ് കസ്റ്റഡിയില്‍

By webdesk18

December 09, 2025

നെയ്യാറ്റിന്‍കര: സ്ഥിരമായ വീടിനകത്തെ പീഡനമാണ് 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യശ്രമത്തിലേക്ക് നയിച്ചത്. പിതാവിന്റെ മര്‍ദനത്തെ തുടര്‍ന്ന് ജീവന്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നര വര്‍ഷമായി മദ്യപാനിയായ പിതാവ് ഭാര്യയെയും ഏക മകളെയും മര്‍ദിക്കാറുണ്ടെന്ന് കുടുംബം ആരോപിച്ചു.

അര്‍ധരാത്രികളില്‍ വീടിന് പുറത്ത് ഇറക്കി വിടുന്നതടക്കമുള്ള പീഡനങ്ങള്‍ പതിവായിരുന്നു. കഴിഞ്ഞ ദിവസവും നടന്ന മര്‍ദനശേഷമാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യശ്രമം നടത്തിയത്. മാതാവിനും തലയിലും കയ്യിലും മുഖത്തും പരുക്കേറ്റിട്ടുണ്ട്. ചൈല്‍ഡ് ലൈന്‍, നെയ്യാറ്റിന്‍കര പൊലീസ് സ്‌റ്റേഷന്‍, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിലേക്കു പലതവണ പരാതിപ്പെട്ടിട്ടും യാതൊരു ഫലപ്രദ ഇടപെടലും നടന്നില്ലെന്ന് പെണ്‍കുട്ടി ബന്ധുവിനയച്ച ഫോണ്‍ സന്ദേശത്തില്‍ പറയുന്നു. പിതാവ് പഠിക്കാന്‍ പോലും അനുവദിച്ചില്ലെന്നും, സ്‌കൂളില്‍ പോകുന്നത് വിലക്കുകയും പുസ്തകങ്ങള്‍ കീറിക്കളയുകയും ചെയ്തുവെന്നും അവള്‍ സന്ദേശത്തില്‍ വെളിപ്പെടുത്തി.

ദേശീയ പാതയ്ക്കായി ഏറ്റെടുത്ത കുടുംബസ്ഥലത്തിന്റെ 16.50 ലക്ഷം രൂപയും ഭര്‍ത്താവ് നശിപ്പിച്ചുവെന്ന് ഭാര്യ ആരോപിച്ചു. ഇതിന് പിന്നാലെയാണ് റോഡരികിലെ മൂന്നര സെന്റ് കൂടി വില്‍ക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടതും അതിനെതിരെ സ്ത്രീ പ്രതികരിച്ചതോടെ മര്‍ദനം ശക്തമായതുമെന്നാണ് പരാതി. പൊലീസ് പിതാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നു.