കോഴിക്കോട്: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഒഴിവാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി. ആഘോഷങ്ങളില്ലാതെ സ്‌കൂള്‍ കലോല്‍സവം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. വിവിധ ഭാഗങ്ങളില്‍നിന്ന് ശക്തായ എതിര്‍പ്പുയര്‍ന്നതോടെയാണ് ആഘോഷങ്ങളില്ലാതെ സ്‌കൂള്‍ കലോല്‍സവം നടത്താന്‍ സര്‍ക്കാര്‍ തീരുമാനമാമുണ്ടായത്.
വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാകരുതെന്നു വ്യക്തമാക്കി കലോല്‍സവ നടത്തിപ്പിനുളള നടപടികള്‍ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ തത്വത്തില്‍ അംഗീകാരം നല്‍കി. കലോത്സവം ഏത് രീതിയില്‍ നടത്തണമെന്ന് തീരുമാനത്തിന് ശേഷം ഇതിനായുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ എല്ലാവിധ ആഘോഷങ്ങളും ഒഴിവാക്കാനാണ് മുമ്പ് തീരുമാനിച്ചിരുന്നത്. സ്‌കൂള്‍, സര്‍വകലാശാലാ കലോത്സവങ്ങള്‍, അന്താരാഷ്ട്ര ചലച്ചിത്രമേള, വിനോദസഞ്ചാര വകുപ്പിന്റേതടക്കം എല്ലാ വകുപ്പുകളുടെയും ആഘോഷങ്ങള്‍ എന്നിവ ഇതിലുള്‍പ്പെടും. ഈ മേളകള്‍ക്കായി നിശ്ചയിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നായിരുന്നു തീരുമാനം.
എല്ലാ മേളകളും ഒരുവര്‍ഷത്തേക്ക് വേണ്ടെന്ന നിര്‍ദേശമടങ്ങിയ കുറിപ്പ് അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പാണ് മുഖ്യമന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറിയത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയായിരുന്നു ഈ ഉത്തരവിറക്കിയത്. ഇക്കാര്യം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നില്ല. ആഘോഷങ്ങള്‍ മാറ്റിവയ്ക്കുന്നതിനെതിരേ മന്ത്രിമാരുടെ ഇടയില്‍ത്തന്നെ എതിര്‍പ്പ് ശക്തമായിരുന്നു. സ്‌കൂള്‍ കലോത്സവം ഒഴിവാക്കാനുള്ള തീരുമാനത്തിനെതിനെതിരെ ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നിരുന്നത്.
പ്രളയ ദുരിതാശ്വാസ ഫണ്ട് കണ്ടെത്തുന്നതിന്റെ പേരില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഒഴിവാക്കുകയാണെങ്കില്‍ കലാപ്രതിഭകള്‍ക്കായി എം.എസ്.എഫ് വേദിയൊരുക്കുമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന വ്യാപകമായി എം.എസ്.എഫ് ‘മാറ്റ്’ കലോത്സവങ്ങള്‍ സംഘടിപ്പിക്കമൈന്നായിരുന്നു എം.എസ്.എഫ് പ്രസിഡണ്ട് അറിയിച്ചത്. കലോത്സവം നടത്താന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് എം.എസ്.എഫ് നിവേദനം നല്‍കിയിരുന്നു്. ഏറെക്കാലമായി കഠിനാധ്വാനം ചെയ്യുന്ന കലാപ്രതിഭകളുടെ പ്രതീക്ഷയാണ് കലോത്സവമെന്നും അത് ഇല്ലാതാക്കരുതെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.