india

തെലങ്കാനയിലെ ടണല്‍ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

By webdesk18

March 25, 2025

തെലങ്കാനയിലെ തുരങ്കത്തിനുള്ളില്‍ അകപ്പെട്ട തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മിനി എക്സ്‌കവേറ്റര്‍ ഉപയോഗിച്ച് കുഴിക്കുന്നതിനിടെ കണ്‍വെയര്‍ ബെല്‍റ്റില്‍ നിന്ന് ഏകദേശം 50 മീറ്റര്‍ അകലെ മൃതദേഹം കുടുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായാണ് വിവരം.

മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം കാണാതായ മറ്റ് ആറ് തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മാര്‍ച്ച് ഒമ്പതിന് ടി.ബി.എം ഓപ്പറേറ്ററായ ഗുര്‍പ്രീത് സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് തുരങ്കം തകര്‍ന്ന് എട്ട് തൊഴിലാളികള്‍ അകത്ത് കുടുങ്ങിയത്. അമരാബാദിലാണ് തുരങ്കത്തിന്റെ നിര്‍മാണം നടക്കുന്നത്. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച തുരങ്കമാണ് തകര്‍ന്നത്.

ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, ഇന്ത്യന്‍ സൈന്യം, ഖനന തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെ ഒന്നിലധികം ഏജന്‍സികള്‍ ഉള്‍പ്പെട്ട രക്ഷാപ്രവര്‍ത്തനമാണ് ആരംഭിച്ചത്. എന്നാല്‍, തുടര്‍ച്ചയായ ശ്രമങ്ങള്‍ നടന്നിട്ടും തുരങ്കത്തിനുള്ളിലെ അവശിഷ്ടങ്ങള്‍, വെള്ളം അടിഞ്ഞുകൂടല്‍, മോശം വായുസഞ്ചാരം എന്നിവ കാരണം രക്ഷാപ്രവര്‍ത്തനം കാര്യമായ വെല്ലുവിളികള്‍ നേരിട്ടു.