X

നാണംകെട്ട് പിന്നെയും; സര്‍ക്കാറിനും ചാണ്ടിക്കും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം

കായല്‍ കൈയേറ്റ കേസില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ തനിക്കെതിരെ നല്‍കിയ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് മന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മന്ത്രിക്കും സര്‍ക്കാറിനും എതിരെ രൂക്ഷ വിമര്‍ശനങ്ങളോടെയാണ് ഹര്‍ജി തള്ളിയത്. തോമസ് ചാണ്ടിക്ക് മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയുണ്ടോയെന്ന് വാക്കാല്‍ ചോദിച്ച കോടതി, അയോഗ്യത കല്‍പ്പിക്കുന്നതിനുള്ള മതിയായ കാരണങ്ങളുണ്ടെന്നും വാദത്തിനിടെ പരാമര്‍ശിച്ചു. അതേസമയം കോടതി വിധിക്കു ശേഷവും രാജിവെക്കാന്‍ മന്ത്രി തോമസ് ചാണ്ടി കൂട്ടാക്കിയിട്ടില്ല.

കലക്ടറുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടിക്കെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഇല്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസുമാരായ പി.എന്‍ രവീന്ദ്രന്‍, ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ഹര്‍ജി തള്ളിയത്. രണ്ട് ന്യായാധിപരും വെവ്വേറെ വിധി പ്രസ്താവന നടത്തിയെങ്കിലും ഹര്‍ജി നിലനില്‍ക്കില്ലെന്ന കാര്യത്തില്‍ ഒറ്റ നിലപാടാണ് സ്വീകരിച്ചത്. കലക്ടറുടെ പരാമര്‍ശങ്ങള്‍ വാട്ടര്‍ വേള്‍ഡ് കമ്പനിക്കെതിരെയാണ്. തോമസ് ചാണ്ടിയുടെ പേര് പരാമര്‍ശിക്കുന്നുണ്ടെങ്കില്‍ നീക്കം ചെയ്യാന്‍ 15 ദിവസത്തിനകം കലക്ടറെ സമീപിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു.

വ്യക്തികള്‍ക്ക് ഹര്‍ജി നല്‍കാന്‍ അവകാശമുണ്ടെങ്കിലും മന്ത്രിയെന്ന നിലയില്‍ ജില്ലാ കലക്ടര്‍ക്കെതിരെ ഹര്‍ജി ഫയല്‍ ചെയ്യാന്‍ തോമസ് ചാണ്ടിക്ക് അവകാശമില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിധിന്യായത്തില്‍ പറഞ്ഞു. മന്ത്രിസഭയുടെ ഉത്തരവാദിത്വത്തിന്റെ ലംഘനമാണ് ഹര്‍ജി. ഒരു മന്ത്രിക്ക് മറ്റൊരു മന്ത്രിക്കെതിരെ നിലപാട് സ്വീകരിക്കാന്‍ പാടില്ലെന്നതു പോലെ തന്നെയാണ് മന്ത്രിക്ക് ജില്ലാ കലക്ടര്‍ക്കെതിരെ നിലപാട് സ്വീകരിക്കാന്‍ പാടില്ലാത്തതും. ജില്ലാ കലക്ടറുടെ നടപടികള്‍ സര്‍ക്കാരിന്റെ നടപടികളാണ്- കോടതി വ്യക്തമാക്കി.

കൂടുതല്‍ രൂക്ഷമായ പരാമര്‍ശങ്ങളാണ് മന്ത്രിക്കും സര്‍ക്കാറിനുമെതിരെ കോടതി വാക്കാല്‍ നടത്തിയത്. ”മന്ത്രിസ്ഥാനത്തിരുന്നു കൊണ്ട് താങ്കള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ പോകാനാവില്ല. ദന്തഗോപുരത്തില്‍നിന്ന് താഴെയിറങ്ങി സാധാരണക്കാരനായി നിയമത്തെ നേരിടണം. സര്‍ക്കാറിന് മന്ത്രിയെ വിശ്വാസമില്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ക്കുന്നത്. മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്ക് ഹര്‍ജി നല്‍കാന്‍ സാധിക്കുന്നതെങ്ങനെ?. ഇത് ഭരണഘടനാ ലംഘനമല്ലേ?. സ്വന്തം സര്‍ക്കാറിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമായാണ്. ലോകത്തൊരിടത്തും കേട്ടു കേള്‍വിയില്ലാത്ത കാര്യമാണിത്. മന്ത്രിക്കെതിരെ സര്‍ക്കാറിനു നിലപാടെടുക്കാനാകുമോ? നിങ്ങള്‍ സര്‍ക്കാറിനെ ആക്രമിക്കുന്നു. മന്ത്രിക്കു മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണിത്. കോടതിയെ സമീപിച്ചു തത്സ്ഥാനത്ത് തുടരാനാണ് മന്ത്രിയുടെ ശ്രമം. ഇത് ദൗര്‍ഭാഗ്യകരമാണ്. അയോഗ്യത കല്‍പ്പിക്കാന്‍ മതിയായ കാരണങ്ങളാണിത്. തോമസ് ചാണ്ടിക്ക് ഇനിയെങ്ങനെ മന്ത്രിസഭയില്‍ തുടരാനാകും. മന്ത്രിസഭാ തീരുമാനം മന്ത്രി തന്നെ ചോദ്യം ചെയ്യുന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമില്ലായ്മയാണ”- കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.

മന്ത്രിയെന്ന നിലയിലല്ല വ്യക്തിയെന്ന നിലയിലാണ് ഹര്‍ജി ഫയല്‍ ചെയ്തതെന്ന വാദം കോടതി നിരസിച്ചു. കേസ് വാദത്തിനിടെ ഹര്‍ജി പിന്‍വലിക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. എന്നാല്‍ പിന്‍വലിക്കുന്നില്ലെന്നും തന്റെ അവകാശങ്ങളെ ഹനിക്കുന്നതാണ് ജില്ലാ കലക്ടറുടെ നടപടിയെന്നും ഹര്‍ജിഭാഗത്ത് ഹാജരായ സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനും രാജ്യസഭാംഗവുമായ വിവേക് തന്‍ഖ ബോധിപ്പിച്ചു.

chandrika: