Connect with us

Culture

താജ്മഹല്‍: രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനുള്ള സംഘ്പരിവാറിന്റെ ശ്രമമെന്ന് തോമസ് ഐസക്

Published

on

തിരുവനന്തപുരം: താജ്മഹലിനെതിരെ ഉയരുന്ന ആക്രമണങ്ങളെ വിമര്‍ശിച്ച് മന്ത്രി തോമസ് ഐസക്. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മുമ്പ് രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാന്‍ സംഘപരിവാര്‍ തീരുമാനിച്ചുവെന്ന് മന്ത്രി പറഞ്ഞു.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നുവെന്നും, വിഷയത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ മൗനം അതിന്റെ സൂചനയാണെന്നും തോമസ് ഐസക് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം അഭിപ്രായം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

താജ്മഹല്‍ ആയുധമാക്കി അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മുമ്പ് രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാന്‍ സംഘപരിവാര്‍ തീരുമാനിച്ചു കഴിഞ്ഞുവെന്നു വേണം മനസിലാക്കേണ്ടത്. ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധകരും ജീവിതത്തില്‍ ഒരിക്കലെങ്കിലും കാണാന്‍ മോഹിക്കുന്ന താജ്മഹലിനെച്ചൊല്ലി യോഗി ആദിത്യരാജിനെയും വിനയ് കത്ത്യാറിനെയും പോലുള്ള രണ്ടാംനിര ബിജെപി നേതാക്കളുടെ ആക്രോശങ്ങളും കേന്ദ്രസര്‍ക്കാരിന്റെ മൌനവും നല്‍കുന്ന സൂചന അതാണ്.
യുനെസ്‌കോയുടെ പൈതൃക പദവി നേടിയ 35 സ്ഥലങ്ങളുണ്ട്, ഇന്ത്യയില്‍. അവയില്‍ ഒന്നാമതാണ് താജ്മഹല്‍. ഇന്ത്യയുടെ ഏറ്റവും ഉജ്ജ്വലമായ വിനോദസഞ്ചാര വിസ്മയം. എണ്‍പതുലക്ഷം പേരാണ് പ്രതിവര്‍ഷം താജ്മഹല്‍ സന്ദര്‍ശിക്കുന്നത്. 2020ല്‍ ഇത് ഒരു കോടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2016 ജൂലൈ മാസത്തില്‍ കേന്ദ്ര സാംസ്‌ക്കാരിക മന്ത്രി മഹേഷ് ശര്‍മ്മ ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയും താജ്മഹലില്‍ നിന്നു ലഭിക്കുന്ന വരുമാനം എത്ര പ്രധാനപ്പെട്ടതാണെന്നു തെളിയിക്കുന്നു. മൂന്നുവര്‍ഷത്തിനുള്ളില്‍ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി 11 കോടി ചെലവിട്ടപ്പോള്‍ താജ്മഹലില്‍ നിന്ന് ടിക്കറ്റ് കളക്ഷനില്‍ നിന്നും മറ്റുമായി 75 കോടി രൂപ വരവുണ്ടെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്. എന്നാല്‍ ആര്‍എസ്എസിന്റെ കണ്ണിലെ കരടാണ് ഈ പൈതൃകസൌധങ്ങള്‍.
ബാബറി മസ്ജിദ് തകര്‍ക്കാന്‍ ആദ്യം അതിനെയൊരു തര്‍ക്കമന്ദിരമാക്കി ചിത്രീകരിക്കുകയാണ് സംഘപരിവാര്‍ ചെയ്തത്. സമാനമായൊരു അവകാശവാദം താജ്മഹലിനുമേലും ഉയര്‍ത്താന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുണ്ട്. തോജോ മഹാലയ എന്ന ശിവക്ഷേത്രമായിരുന്നു താജ്മഹലെന്നും അതിനുള്ളില്‍ ഹിന്ദുക്കള്‍ക്ക് പൂജ നടത്താന്‍ അനുമതി വേണമെന്നും ആവശ്യപ്പെട്ട് 2015 മാര്‍ച്ച് മാസത്തില്‍ ആറ് അഭിഭാഷകര്‍ ആഗ്രാ ജില്ലാ കോടതിയെ സമീപിച്ചിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ രാജാ പരമാര്‍ദി ദേവ് ആണ് തേജോ മഹാലയ എന്ന ക്ഷേത്രസമുച്ചയം നിര്‍മ്മിച്ചതെന്നനും പിന്നീട് ജയ്പൂര്‍ രാജാവായിരുന്ന രാജാ മാന്‍സിംഗും പതിനേഴാം നൂറ്റാണ്ടില്‍ രാജാ ജെയ്‌സിംഗുമാണ് ഈ ക്ഷേത്രം കൈകാര്യം ചെയ്തതെന്നും പിന്നിടാണ് ഷാജഹാന്‍ ചക്രവര്‍ത്തി കൈയടക്കിയതെന്നുമൊക്കെയായിരുന്നു ആരോപണങ്ങള്‍.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസയച്ചു. താജ്മഹലെന്ന മനുഷ്യനിര്‍മ്മിത വിസ്മയം ഒരിക്കലും ഒരു ക്ഷേത്രമായിരുന്നില്ലെന്നും യഥാര്‍ത്ഥത്തില്‍ അതൊരു മുസ്ലിം ശവകുടീരമാണെന്നും ഇക്കഴിഞ്ഞ ആഗസ്റ്റില്‍ ഔദ്യോഗികമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പക്ഷേ, സംഘപരിവാറിന്റെ ചരിത്രമറിയുന്നവര്‍ക്ക് ഈ കേസ് ജില്ലാ കോടതിയില്‍ തീരില്ലെന്ന കാര്യം ഉറപ്പാണ്.
ബിഹാറിലെ ധര്‍ഭംഗയില്‍ ഇക്കഴിഞ്ഞ ജൂണില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഘപരിവാറിന്റെ ഈര്‍ഷ്യ തുറന്നു പ്രകടിപ്പിച്ചിരുന്നു. താജ്മഹല്‍ പോലെ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇന്ത്യയുടെ സ്മാരകസ്തംഭങ്ങള്‍ യഥാര്‍ത്ഥ ഇന്ത്യന്‍ സംസ്‌ക്കാരത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അതുകൊണ്ടാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ ടൂറിസം മാപ്പില്‍ നിന്ന് താജ്മഹല്‍ അപ്രത്യക്ഷമായത്. മുന്‍നിശ്ചയപ്രകാരമെന്നവണ്ണം വിനയ് കത്യാറും സംഗീത സോമും നടത്തിയ വിദ്വേഷ പ്രസ്താവനകള്‍ യഥാര്‍ത്ഥ അജണ്ടയുടെ പ്രകാശനമാണ്.
ഈ വാദങ്ങളൊന്നും ഇന്നും ഇന്നലെയും ആരംഭിച്ചതല്ല. പുരുഷോത്തം നാഗേഷ് ഓക്ക് എന്നസ്വയം പ്രഖ്യാപിത ചരിത്രകാരന്‍ 1964ല്‍ സ്ഥാപിച്ച ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റീറൈറ്റിംഗ് ഹിസ്റ്ററി എന്ന സ്ഥാപനവും ഇന്ത്യന്‍ ചരിത്രഗവേഷണത്തിലെ ചില അസംബന്ധങ്ങള്‍ ( Som-e B-lun-d-er-s o-f In-d-i-an H-i-stor-i-c-a-l R-e-se-ar-c-h) എന്ന അദ്ദേഹത്തിന്റെ പുസ്തകവുമൊക്കെ ഇന്ത്യാചരിത്രത്തിലെ ആര്‍എസ്എസ് അജണ്ടകള്‍ തുറന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
വിഷ്ണു സ്തംഭമെന്ന വാനനിരീക്ഷണ കേന്ദ്രമാണ് കുത്തബ്മിനാറെന്നും ഫത്തേപ്പൂര്‍ സിക്രിയും മറ്റുമൊക്കെ അതാതു കാലത്തെ ഹിന്ദു രാജാക്കന്മാരുടെ കൊട്ടാരങ്ങളായിരുന്നുവെന്നുമൊക്കെയാണ് നാഗേഷ് ഓക്കിന്റെ വാദങ്ങള്‍. അദ്ദേഹം അവിടെ നിര്‍ത്തുന്നില്ല. മക്കയിലെ കാബയില്‍ വിക്രമാദിത്യരാജാവിന്റെ ശാസനങ്ങള്‍ ഉണ്ടെന്നും അറേബ്യന്‍ ഉപഭൂഖണ്ഡം ഇന്ത്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നുവെന്ന് ഇത് അസന്ദിഗ്ദമായി തെളിയിക്കുന്നുവെന്നുമൊക്കെയുള്ള വാദങ്ങള്‍ ഈ ലിങ്കില്‍ വായിക്കാം. ( h-ttp://www.h-in-du-i-sm.co.z-a/k-a-a-b-a-a.h-tm).
ബാബറി മസ്ജിദിനെ തകര്‍ത്തുകൊണ്ട് ആരംഭിച്ച നവഹിന്ദുത്വത്തിന്റെ പടയോട്ടം അടുത്ത ഘട്ടത്തിനു കോപ്പുകൂട്ടുകയാണ്. ലോകമെമ്പാടുമുള്ള കവികളെയും സാഹിത്യകാരന്മാരെയും സഞ്ചാരപ്രേമികളെയും സൌന്ദര്യാരാധകരെയും നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ ആ അജണ്ടയ്ക്ക് ഇരയാകുന്നുവെന്നതാണ് ഏറ്റവും വലിയ ദുരന്തം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘ദൃശ്യം 3’യുടെ വിതരണം പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തു; റിലീസ് തീയതി സംബന്ധിച്ച് ആശങ്കയിൽ ആരാധകർ

ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Published

on

കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിന്റെ ഏറെ പ്രതീക്ഷയുണർത്തുന്ന ‘ദൃശ്യം 3’യുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, ചിത്രത്തിന്റെ പ്രധാന വിതരണാവകാശങ്ങൾ പ്രമുഖ പ്രൊഡക്ഷൻ–വിതരണ സ്ഥാപനമായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ആശിർവാദ് സിനിമാസിൽ നിന്ന് ഇന്ത്യയിലും വിദേശത്തുമുള്ള എക്സ്ക്ലൂസീവ് വേൾഡ്‌വൈഡ് തീയറ്റർ അവകാശങ്ങൾ സ്വന്തമാക്കിയതായും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി.

വിതരണാവകാശങ്ങൾ വിറ്റതോടെ ‘ദൃശ്യം 3’യുടെ മലയാളം റിലീസ് വൈകുമോ എന്ന ആശങ്കയിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക് റീമേക്കുകൾക്കൊപ്പം ചിത്രം ഒരുമിച്ച് റിലീസ് ചെയ്യുമോ എന്നതും ചോദ്യം. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം എല്ലാ ഭാഷാ പതിപ്പുകളും ഒരേ സമയം തീയറ്ററുകളിൽ എത്താനാണ് സാധ്യതയെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും, മറ്റ് പതിപ്പുകളുടെ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളം പതിപ്പ് ആദ്യം എത്തും, റീമേക്കുകൾ പിന്നീട്—എന്ന അഭ്യൂഹങ്ങളും പ്രചരിച്ചുവരുന്നു. എന്നാൽ നിർമാതാക്കളോ സംവിധായകനോ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

ജീത്തു ജോസഫ് എഴുതിയും സംവിധാനം ചെയ്‌ത ‘ദൃശ്യം’ പരമ്പര മലയാള സിനിമയിലെ ഏറ്റവും വിജയം നേടിയ ത്രില്ലർ ഫ്രാഞ്ചൈസികളിൽ ഒന്നാണ്. 2013ൽ പുറത്തിറങ്ങിയ ആദ്യഭാഗം ബോക്‌സ് ഓഫീസിൽ വൻ വിജയം നേടി; 2021ൽ രണ്ടാം ഭാഗം ആമസോൺ പ്രൈം വീഡിയോയിലൂടെ OTT റിലീസായിരുന്നു. കുടുംബത്തെ സംരക്ഷിക്കാൻ കേബിൾ ടിവി നെറ്റ്‌വർക്കുടമ ജോര്‍ജുകുട്ടി (മോഹൻലാൽ) നടത്തുന്ന കഠിന പോരാട്ടമാണ് കഥയുടെ പ്രമേയം.

 

Continue Reading

Film

ഭൂട്ടാന്‍ കാര്‍ കള്ളക്കടത്ത് കേസ്: നടന്‍ അമിത് ചക്കാലക്കലിന്റെ പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് വിട്ടു നല്‍കി

Published

on

കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ കടത്തുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വാഹനം തിരികെ വിട്ടു നല്‍കി. ‘ ഓപ്പറേഷന്‍ നുംഖോര്‍ ‘ പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മധ്യപ്രദേശ് രജിസ്‌ട്രേഷനിലുള്ള വാഹനമാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് വിട്ടുനല്‍കിയത്. അമിത് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ബോണ്ടില്‍ ഒപ്പുവെക്കുകയും 20 ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് വാഹനം താല്‍ക്കാലികമായി വിട്ടു നല്‍കിയത്. എന്നാല്‍ വാഹനം ഉപയോഗിക്കരുത് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ തുടരും.

ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കസ്റ്റംസ് റെയ്ഡിനിടെയാണ് അമിത്തിന്റെ വാഹനങ്ങളും ഗാരേജിലുള്ള മറ്റ് വാഹനങ്ങളും പിടിച്ചെടുത്തത്. അമിത് ചക്കാലക്കല്‍ ഒന്നിലധികം തവണ കസ്റ്റംസ് മുന്നില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഗാരേജില്‍ നിന്നുള്ള വാഹനങ്ങള്‍ അറ്റകുറ്റപ്പണിക്കെത്തിച്ചതാണെന്ന് അമിത് വ്യക്തമാക്കി. വാഹനങ്ങളുടെ യഥാര്‍ത്ഥ ഉടമകളും നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഹാജരായിരുന്നു. ഭൂട്ടാന്‍, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ പോലുള്ള ആഡംബര കാറുകള്‍ വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയില്‍ കടത്തുകയും പിന്നീട് താരങ്ങള്‍ക്കുള്‍പ്പെടെ വിലകുറച്ച് വില്‍ക്കുകയും ചെയ്ത ഒരു സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്.

ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിക്കുന്ന വ്യാജ രേഖകളും, വ്യാജ ആര്‍ടിഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസിന്റെ ഭാഗമായി ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്മാരുടെ വീടുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 17 ഇടങ്ങളില്‍ കസ്റ്റംസ് കഴിഞ്ഞ സെപ്റ്റംബറില്‍ റെയ്ഡ് നടത്തിയിരുന്നു. വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടന്നു. വ്യാജ രേഖകള്‍ വഴി ഇറക്കുമതി ചെയ്ത വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, സാമ്പത്തിക കള്ളപ്പണം എന്നിവയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലെ അന്വേഷണത്തിന്റെ കേന്ദ്രീകരണം. കസ്റ്റംസിനൊപ്പം ഇഡിയും കേസില്‍ അന്വേഷണം തുടരുകയാണ്.

Continue Reading

Film

‘പൊതുവേദിയില്‍ സംസാരിക്കാന്‍ കഴിയില്ല; തുറന്ന് പറഞ്ഞ് നടന്‍ വിനായകന്‍

ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന്‍ പ്രത്യക്ഷപ്പെടുന്നത്.

Published

on

ഡാന്‍സിലൂടെ സിനിമാ രംഗത്തെത്തിയ വിനായകന്‍ ഇന്ന് പാന്‍ഇന്ത്യന്‍ ശ്രദ്ധ നേടിയ നടനാണ്. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന കളങ്കാവല്‍ ആണ് റിലീസിനൊരുങ്ങുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന്‍ പ്രത്യക്ഷപ്പെടുന്നത്. നായകവേഷം തന്നെയാണെന്ന് പറയപ്പെടുന്ന കഥാപാത്രത്തെ സംബന്ധിച്ച അന്തിമ മറുപടി ഡിസംബര്‍ 5ന് പ്രേക്ഷകര്‍ക്ക് ലഭിക്കും.

സിനിമകളില്‍ സജീവമായിരുന്നെങ്കിലും പൊതുവേദികളില്‍ വിനായകനെ അപൂര്‍വ്വം മാത്രമേ കാണാറുള്ളൂ. അതിന്റെ കാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം കളങ്കാവല്‍ പ്രമോഷന്‍ ഇന്റര്‍വ്യൂവില്‍ മറുപടി പറഞ്ഞു.’സിനിമയും അതിന്റെ ബിസിനസുമാണ് ഞാന്‍ പ്രധാനമായി ശ്രദ്ധിക്കുന്നത്. ജനങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ അറിയില്ല. പൊതുവേദിയില്‍ സംസാരിക്കാന്‍ പറ്റുന്നില്ല’ അതിന്റെ പ്രശ്‌നങ്ങളും അനുഭവിച്ചിട്ടുണ്ട്. പൊതുവേദികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്നല്ല, താല്‍പര്യമുണ്ട്’പക്ഷേ കഴിയുന്നില്ല. പിന്നെ പത്ത് പേരില്‍ രണ്ടുപേര്‍ എനിക്കു ചൊറിയും എന്റെ സ്വഭാവത്തിന് അനുസരിച്ച് ഞാന്‍ എന്തെങ്കിലുമൊക്കെ പറയാം, അതാണ് പിന്നെ പ്രശ്‌നമാകുന്നത്. അതിനേക്കാള്‍ നല്ലത് വീടിനുള്ളില്‍ ഇരിക്കുക തന്നെയാണ്, എന്നാണ് വിനായകന്‍ വ്യക്തമാക്കിയത്.

Continue Reading

Trending