Connect with us

india

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കി യുപി സര്‍ക്കാര്‍

Published

on

ലക്‌നൗ: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് രണ്ട് കുട്ടികളെന്ന മാനദണ്ഡവും മിനിമം വിദ്യാഭ്യാസ യോഗ്യതയും നിര്‍ബന്ധമാക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അടുത്ത വര്‍ഷമാണ് ഉത്തര്‍പ്രദേശില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് പുതിയ മാനദണ്ഡങ്ങളുമായി യോഗി സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്.

ഈ നിര്‍ദ്ദേശം സജീവമായ പരിഗണനയിലാണെന്നും ഉടന്‍ തന്നെ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും പഞ്ചായത്ത് രാജ് അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് കുമാര്‍ സിംഗ് പറഞ്ഞു. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തടയുന്നതിന് നിയമം കൊണ്ടുവരാന്‍ കഴിഞ്ഞ മാസം കേന്ദ്രമന്ത്രി സഞ്ജീവ് ബാല്യാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. രാജസ്ഥാന്‍, ഗുജറാത്ത്, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് രണ്ട് കുട്ടികളുള്ള ആളുകളെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഉത്തരാഖണ്ഡും സമാനമായ നിയമം കൊണ്ടുവന്നിരുന്നുവെങ്കിലും സംസ്ഥാന ഹൈക്കോടതി ഇത് തടയുകയായിരുന്നു.

ഇപ്പോള്‍ 23 കോടിയിലധികം വരുന്ന ഉത്തര്‍പ്രദേശിലെ ജനസംഖ്യയില്‍ ബല്യാന്‍ ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാനം ഈ നിയമം നടപ്പിലാക്കുകയാണെങ്കില്‍, അത് ഒരു മാതൃകയാവുമെന്നും ജനസംഖ്യ നിയന്ത്രണത്തിന് സഹായിക്കുമെന്നുമാണ് കേന്ദ്രമന്ത്രിയുടെ കണ്ടെത്തല്‍. ജനസംഖ്യ നിയന്ത്രിക്കുന്നതിനായി നമ്മുടെ സംസ്ഥാനം ഒരു കാമ്പയിന്‍ ആരംഭിക്കണം. അടുത്ത പഞ്ചായത്ത് വോട്ടെടുപ്പില്‍ നിന്ന് ഇത് ആരംഭിക്കാം. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ആരെയും അടുത്ത വോട്ടെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്നും കേന്ദ്രമന്ത്രി പറയുന്നു.

അതേസമയം, ഈ നിര്‍ദ്ദേശം അന്യായവും ഏകപക്ഷീയവുമാണെന്ന് പറഞ്ഞ് നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. താഴ്ന്ന ജാതിക്കാരായ ജനവിഭാഗങ്ങളെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്ന് സമാജ്‌വാദി പാര്‍ട്ടി പറഞ്ഞു. ദുര്‍ബലരും താഴ്ന്നവരുമായവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയുന്നതിനാല്‍ ഈ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് പാര്‍ട്ടി വക്താവ് അനുരാഗ് ഭദൗരിയ പറഞ്ഞു.

ദുര്‍ബല വിഭാഗങ്ങളെ ശാക്തീകരിക്കാനും രാഷ്ട്രീയ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ശ്രമിക്കുന്ന പഞ്ചായത്തിരാജ് സമ്പ്രദായത്തിന് വിരുദ്ധമാണ് നിര്‍ദ്ദിഷ്ട നിയമങ്ങള്‍ എന്ന് കോണ്‍ഗ്രസ് നേതാവ് സുരേന്ദ്ര രജ്പുതും പറഞ്ഞു. ജനസംഖ്യ പരിശോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞങ്ങള്‍ സമ്മതിക്കുന്നുണ്ടെങ്കിലും ഇത് തീര്‍ച്ചയായും അതിനുള്ള മാര്‍ഗമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

india

വയനാട് രാജ്യത്തിന് വേണ്ടി വോട്ടുചെയ്യുന്നു’; പ്രധാനമന്ത്രിയെ വിമർശിച്ച് പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. 

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ​ഗാന്ധി. രാഹുൽ ​ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേരളത്തിലെത്തിയതാണ് പ്രിയങ്ക. ഗുരുദേവന്റെ ആശയങ്ങൾ പിൻതുടരുന്നവരാണ് കേരളീയ ജനത. തെരഞ്ഞെടുപ്പിൽ നിങ്ങൾ ചെയ്യുന്ന ഈ വോട്ട് വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. വയനാടിന് മാത്രമല്ല രാജ്യത്തിനു വേണ്ടി കൂടിയാണ് നിങ്ങൾ വോട്ടു ചെയ്യുന്നതെന്നും പ്രിയങ്ക പറഞ്ഞു.

രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളും ബിജെപി നിയന്ത്രിക്കുന്നു. അവശ്യ വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയിൽ വൻ വർധനയാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു. പ്രധാനമന്ത്രിയും ബിജെപിയും രാജ്യത്തെ പ്രധാന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. കഴിഞ്ഞ് പത്തു വർഷമായി ഭരണഘടന സ്ഥപനങ്ങളെല്ലാം ബിജെപി തകർക്കുന്നു. രാജ്യത്തെ ഭരണഘടനയെ മാറ്റി എഴുതാൻ ബിജെപി ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

ഇലക്ട്രൽ ബോണ്ട്‌ വഴി അഴിമതി ഉണ്ടാകുമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. രാജ്യത്തെ പല കോർപറേറ്റ് കമ്പനികളും ആയിരക്കണക്കിന് കോടി രൂപ ബിജെപിക്ക് നൽകി. രാജ്യത്തെ ജനങ്ങളോട് ഉത്തരവാദിത്തമില്ലാതെയാണ് പ്രധാനമന്ത്രി പെരുമാറുന്നത്. രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിന് പ്രധാനമന്ത്രി എന്താണ് ചെയ്തതെന്ന് പ്രിയങ്ക ചോദിച്ചു.

തന്റെ സഹോദരൻ രാഹുൽ ഗാന്ധിയെ നരേന്ദ്ര മോദി വർഷങ്ങളായി ആസൂത്രിതമായി ആക്രമിക്കുന്നു. രാജ്യത്തിന്റെ പല ഭാഗത്തും കള്ളകേസുകൾ എടുക്കുന്നതായും പ്രിയങ്ക ​ഗാന്ധി ആരോപിച്ചു.

Continue Reading

india

‘മോദിക്കെതിരെ നടപടിയെടുക്കണം’ 93 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

അഹമ്മദാബാദ് ഐഐഎമ്മിൽ പ്രൊഫസറായിരുന്ന ജഗദീപ് ചോക്കർ എഴുതിയ കത്തിനെ പിന്തുണച്ചാണ് 93 മുൻ സിവിൽ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.

Published

on

വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിവിൽ സർവീസ് ഉദ്യോഗസ്ഥരായിരുന്ന 93 പേർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. അഹമ്മദാബാദ് ഐഐഎമ്മിൽ പ്രൊഫസറായിരുന്ന ജഗദീപ് ചോക്കർ എഴുതിയ കത്തിനെ പിന്തുണച്ചാണ് 93 മുൻ സിവിൽ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.

മുസ് ലിംകൾക്കെതിരായ വിദ്വേഷം നിറഞ്ഞ പരാമർശങ്ങളായിരുന്നു മോദിയുടെ രാജസ്ഥാൻ പ്രസംഗത്തിലുണ്ടായിരുന്നത്. വർഗിയ- വിദ്വേഷ പ്രസംഗത്തിനെതിരെ 2200 ലധികം പരാതികൾ തെരഞ്ഞെടുപ്പ് കമീഷന് ലഭിച്ചുവെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകളിലുള്ളത്.

പെരുമാറ്റച്ചട്ടം, ജനപ്രാതിനിധ്യ നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ മോദി ലംഘിച്ചുവെന്നാണ് കത്തിലുള്ളത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ജ്ഞാനേഷ് കുമാർ​, ഡോ. എസ്.എസ് സന്ധു എന്നിവർക്കാണ് കത്തയച്ചിരിക്കുന്നത്.

‘കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ച മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഒരു കൂട്ടമാണ് ഞങ്ങൾ. ഞങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല, പക്ഷെ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങളോട് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. 2024 ഏപ്രിൽ 21-ന് പ്രധാനമന്ത്രി നടത്തിയ വർഗീയ പ്രസംഗത്തിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു​വെന്നും കത്തിലുണ്ട്.

 

Continue Reading

india

വിവിപാറ്റ് പ്രവർത്തനത്തിൽ കൂടുതൽ വിശദീകരണം തേടി സുപ്രിംകോടതി

ചോദ്യങ്ങള്‍ക്ക് രണ്ട്‌ മണിക്ക് മുന്‍പ് ഉത്തരം നല്‍കണമെന്ന് കമ്മീഷനോട് സുപ്രിംകോടതി നിര്‍ദേശം നല്‍കി.

Published

on

വിവിപാറ്റ് പ്രവര്‍ത്തനത്തില്‍ കൂടുതല്‍ വിശദീകരണം തേടി സുപ്രിം കോടതി . വിവിപാറ്റ് മെഷീനിലെ കണ്‍ട്രോളിംഗ് യൂണിറ്റ് പ്രത്യേകം സീല്‍ ചെയ്തതാണോയെന്ന് കോടതി ചോദിച്ചു. വിവി പാറ്റില്‍ ഫ്‌ലാഷ് മെമ്മറി ഉണ്ടെന്നാണ് നേരത്തെ പറഞ്ഞത്. ഇതില്‍ ഒരു വ്യക്തത വേണം. ചോദ്യങ്ങള്‍ക്ക് രണ്ട്‌ മണിക്ക് മുന്‍പ് ഉത്തരം നല്‍കണമെന്ന് കമ്മീഷനോട് സുപ്രിംകോടതി നിര്‍ദേശം നല്‍കി.

അഞ്ചു സംശയങ്ങളാണ് സുപ്രിം കോടതി ഉന്നയിച്ചത്. മൈക്രോ കണ്‍ട്രോളര്‍ കണ്‍ട്രോളിങ് യൂണിറ്റിലാണോ വിവിപാറ്റിലാണോ നിലവിലുള്ളത്?, മൈക്രോ കണ്‍ട്രോളര്‍ ഒരു തവണയാണോ പ്രോഗ്രാം ചെയ്യുന്നത്?, ചിഹ്നം ലോഡ് ചെയ്യുന്നതിന് യൂണിറ്റുകള്‍ എത്ര?, കണ്‍ട്രോള്‍ യൂണിറ്റും വിവിപാറ്റും സീല്‍ ചെയ്യുന്നുണ്ടോ?, ഇവിഎമ്മിലെ ഡാറ്റ 45 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കേണ്ടതുണ്ടോ? തുടങ്ങിയ സാങ്കേതിക കാര്യങ്ങളിലാണ് കോടതി വിശദീകരണം തേടിയത്.

കേസിന്റെ വാദത്തിനിടെ വോട്ടിങ് മെഷീനിന്റെയും വിവിപാറ്റിന്റെയും പ്രവര്‍ത്തനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ കോടതിയില്‍ നേരിട്ട് വിശദീകരിച്ചിരുന്നു. വോട്ടിങ് മെഷീന്‍ സുതാര്യമാണെന്നും കൃത്രിമം സാധ്യമല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. എല്ലാ വോട്ടുകളും വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തു നോക്കുന്നതിന്റെ പ്രായോഗികതയും കമ്മീഷന്‍ കോടതിയെ ധരിപ്പിച്ചിരുന്നു.

 

Continue Reading

Trending