Connect with us

More

കസബ വിവാദം: മമ്മൂട്ടിയ പിന്തുണച്ച് ‘ഒടിയന്‍’ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

Published

on

കസബ വിവാദത്തില്‍ മമ്മൂട്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള നീക്കങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മോഹന്‍ലാലിന്റെ ഇറങ്ങാനിരിക്കുന്ന ബിഗ്ബജറ്റ് ചിത്രം ഒടിയന്റെ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍. ത്‌ന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പോസ്റ്റിലൂടെയാണ് ശ്രീകുമാര്‍ മേനോന്‍ മമ്മൂട്ടിക്ക് പിന്തുണയുമായി എത്തിയത്. ‘ചരിത്രം ഒരുകല്ലേറില്‍ തിരുത്തപ്പെടില്ല’ എന്ന തലകെട്ടോടെ തുടങ്ങുന്ന കുറിപ്പ്, കഴിഞ്ഞകുറേ ദിവസങ്ങളായി മമ്മൂട്ടി എന്ന വാക്കിന് ചുറ്റും വിവാദങ്ങളുമായി നടക്കുന്ന ആളുകളെ കടുത്ത് വിമര്‍ശിക്കുന്നതാണ്.

ഒരു സിനിമയിലെ സംഭാഷണത്തിന്റെ പേരില്‍ മമ്മൂട്ടി എന്ന മനുഷ്യന്‍ കീറിമുറിക്കപ്പെടകയാണെന്നും അവര്‍ അപമാനിക്കുന്നത് മമ്മൂട്ടി എന്ന നടനെയല്ല മനുഷ്യനെയാണെന്നും ശ്രീകുമാര്‍ പറയുന്നു. ഇത് ആ വലിയ മനുഷ്യനെ വല്ലാതെ നോവിച്ചിട്ടുണ്ടാകണം.
കുറിപ്പ് മമ്മൂട്ടിക്കുവേണ്ടിയുള്ള അഭിപ്രായംപറച്ചിലല്ലെന്നും. കേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ തീര്‍ത്തും
സാധാരണമായ പരിസരങ്ങളില്‍ ജനിച്ചുജീവിച്ച്, അഭിനയമെന്ന കലയോടുള്ള അടങ്ങാത്തമോഹം കൊണ്ട് പഠിച്ച തൊഴില്‍ ഉപേക്ഷിച്ച്, നിത്യസാധനകൊണ്ടും നിതാന്തമായ അധ്വാനംകൊണ്ടും അസാധാരണനായി മാറിയ ഒരാളോടുള്ള ആദരവിന്റെ അക്ഷരങ്ങള്‍ മാത്രമാണെന്നും പറയുന്ന കുറിപ്പില്‍ ഒരു വ്യക്തിയെ കടന്നാക്രമിക്കുന്നതിനോട് കടുത്ത വിമര്‍ശനമാണ് ഒടിയന്റെ സംവിധായകന്‍ ഉയര്‍ത്തുന്നത്.
മമ്മൂട്ടി ഇത്രയും ആക്രമിക്കപ്പെട്ടിട്ടും അദ്ദേഹത്തിനുവേണ്ടി സംസാരിക്കാന്‍ കേരളത്തിലെ സാംസ്‌കാരികനായകര്‍ക്കിടയില്‍നിന്ന്
ആരും മുന്നോട്ടുവരാത്തത് തന്നെ അമ്പരപ്പിച്ചതായും അങ്ങനെ ഒറ്റയാക്കി ആക്രമിക്കപ്പെടേണ്ട ഒരാളല്ല മമ്മൂട്ടിയെന്നും ശ്രീകുമാര്‍ കുറ്റപ്പെടുത്തി.
അത്തരമൊരു സങ്കടത്തില്‍നിന്നാണ് ഈ കുറിപ്പെന്നും ഇത്രയും എഴുതിയില്ലെങ്കില്‍ മനുഷ്യന്‍,നന്മ
തുടങ്ങിയ പദങ്ങള്‍ പറയാന്‍ ഇനിയൊരിക്കലും ഞാന്‍ അര്‍ഹനല്ലെന്നും സംവിധായകന്‍ വ്യക്തമാക്കി.
മമ്മൂട്ടിയെ വെറുതെ വിടുക…..ഒരു സ്ത്രീയെയും അപമാനിക്കാത്ത മനുഷ്യനായി മമ്മൂട്ടി ഇനിയും ജീവിച്ചുപൊയ്ക്കോട്ടെ.. ശ്രീകുമാര്‍ മേനോന്‍
കൂട്ടിച്ചേര്‍ത്തു.

വി.എ ശ്രീകുമാര്‍ മേനോന്റെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം

ചരിത്രം ഒരുകല്ലേറില്‍ തിരുത്തപ്പെടില്ല

കഴിഞ്ഞകുറേ ദിവസങ്ങളായി മമ്മൂട്ടി എന്ന വാക്കിന് ചുറ്റും
റാകിപ്പറക്കുകയാണ് ഒരുപാട്‌പേര്‍. ഒരു സിനിമയിലെ സംഭാഷണശകലത്തിന്റെ പേരില്‍ (പേര് അടുത്തിരുന്ന് തോണ്ടിപ്പറഞ്ഞുതരേണ്ട ആവശ്യമുണ്ടായിട്ടല്ല,
അത് അത്രമേല്‍ പ്രസക്തമാണ് എന്ന് തോന്നിയിട്ടില്ല. അതുകൊണ്ടുതന്നെ കുറിക്കാത്തത്)മമ്മൂട്ടി എന്ന മനുഷ്യന്‍ കീറിമുറിക്കപ്പെടുന്നു. ഓര്‍ക്കുക,മമ്മൂട്ടി എന്ന നടനല്ല,മനുഷ്യനാണ് സൈദ്ധാന്തികതയുടെ
മുഴക്കോലുകള്‍ വച്ച് അളക്കപ്പെടുന്നതും അപമാനിക്കപ്പെടുന്നതും.
കേട്ടുകേട്ട് ഈ വാദകോലാഹലങ്ങളുടെ പരകോടിയില്‍ മമ്മൂട്ടിക്ക് തന്നെ പറയേണ്ടിവന്നു. തനിക്കുവേണ്ടി സംസാരിക്കാന്‍ ആരെയും
ചുമതലപ്പെടുത്തിയിട്ടില്ലെന്നും,ആവിഷ്‌കാരസ്വാതന്ത്ര്യം പോലെ തന്നെയാണ് അഭിപ്രായസ്വാതന്ത്ര്യമെന്നും. ആ വാക്കുകള്‍ മമ്മൂട്ടി ഇപ്പോള്‍ കടന്നുപോകുന്ന മാനസികസംഘര്‍ഷങ്ങളുടെ പ്രതിഫലനംപോലെയാണ് തോന്നിയത്. കാരണം
അങ്ങനെ പെട്ടെന്ന് ഒന്നിലും ഉലഞ്ഞുപോകുന്നയാളോ ചാടിക്കയറി അഭിപ്രായം പറയുന്നയാളോ അല്ല അദ്ദേഹം. പ്രശസ്തിക്കുവേണ്ടിയുള്ള പുറംഅഭിനയങ്ങള്‍
വശമില്ലാത്തയാള്‍. തനിക്കുനേരെയുള്ള എല്ലാ കുത്തുവാക്കുകളെയും കൂരമ്പുകളെയും സ്ഥിതപ്രജ്ഞന്റെ ഉള്‍ച്ചിരിയോടെ കാണാന്‍ മമ്മൂട്ടിക്ക് സാധിക്കാറുണ്ട്. പക്ഷേ ഇത്തവണ അത് അദ്ദേഹത്തെ വല്ലാതെ
നോവിച്ചുകളഞ്ഞിട്ടുണ്ടാകണം.

ഇത് മമ്മൂട്ടിക്കുവേണ്ടിയുള്ള അഭിപ്രായംപറച്ചിലല്ല. വക്കാലത്ത്
എടുക്കലുമല്ല. കേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ തീര്‍ത്തും
സാധാരണമായ പരിസരങ്ങളില്‍ ജനിച്ചുജീവിച്ച്, അഭിനയമെന്ന കലയോടുള്ള അടങ്ങാത്തമോഹം കൊണ്ട് പഠിച്ച തൊഴില്‍ ഉപേക്ഷിച്ച്, നിത്യസാധനകൊണ്ടും നിതാന്തമായ അധ്വാനംകൊണ്ടും അസാധാരണനായി മാറിയ ഒരാളോടുള്ള ആദരവിന്റെ അക്ഷരങ്ങള്‍ മാത്രമാണ്. കഴിഞ്ഞ നാല്പതുവര്‍ഷമായി മമ്മൂട്ടിയെ അനല്പമായ ആഹ്ലാദത്തോടെയും അഭിമാനത്തോടെയും നോക്കിനില്കുന്ന അനേകലക്ഷം മലയാളികളിലൊരാളുടെ വികാരം.
മമ്മൂട്ടിയെ പ്രതിനായകസ്ഥാനത്ത് പ്രതിഷ്ഠിച്ച ഈ വിവാദത്തിന്റെ
തുടക്കത്തിലേക്ക് പോകുക. സ്ത്രീവിരുദ്ധമായ സംഭാഷണം
മമ്മൂട്ടിയെപ്പോലൊരാള്‍ പറയാന്‍ പാടില്ലായിരുന്നുവെന്നാണ് വാദം. പറഞ്ഞത് മമ്മൂട്ടിയല്ല,ദുര്‍നടത്തക്കാരനായ ഒരുപോലീസ് ഓഫീസര്‍ കഥാപാത്രമാണ്. ആ കഥാപാത്രം ഒരു എഴുത്തുകാരന്റെ സൃഷ്ടിയാണ്. ഭാരതകഥാ കാലം മുതല്‌കേ സൃഷ്ടികളില്‍ നന്മമാത്രമല്ല ഉള്ളത്. ദുശ്ശാസനന്മാരും,ശകുനിമാരും,ആണിനെ
ചതിക്കുന്ന പൂതനമാരുമുണ്ടായിട്ടുണ്ട് രചനകളില്‍. മമ്മൂട്ടിയുടെ കഥാപാത്രം അത്തരമൊരു സൃഷ്ടിയായിരുന്നു എന്ന് മനസിലാക്കാന്‍ സാധാരണബുദ്ധിമാത്രം മതി.
നമ്മള്‍ വെറുത്തത് അമ്മായിഅമ്മമാരെ മാത്രമാണ്.
സുകുമാരിയമ്മയെയോ,മീനച്ചേച്ചിയെയോ അല്ല. മരുമക്കള്‍ ഒഴുക്കിയ കണ്ണീരിന്റെ
പേരില്‍ ആരും അവരെ കഴുവേറ്റിയതുമില്ല.

അഭിനയത്തില്‍ മാത്രമല്ല എന്തിലും സ്ത്രീവിരുദ്ധത കണ്ടെത്താം. ‘നിന്റെ തിങ്കളാഴ്ച നൊയമ്പിന്ന് മുടക്കും ഞാന്‍’എന്നും ‘കദളീമുകുളങ്ങളില്‍ വിരല്‍നഖപ്പാടുകള്‍ ഞാന്‍ തീര്‍ക്കു’മെന്നും പാടിയത് ഗന്ധര്‍വസ്ഥാനം നല്കി നമ്മള്‍ നെഞ്ചേറ്റിയ ഗായകനാണ്. അതുപോലെയുള്ള വരികളെഴുതിയത് മഹാകവികളെന്ന് വാഴ്ത്തപ്പെട്ടവരും. വയലാറിനും യേശുദാസിനും എന്നെങ്കിലും
ആരെങ്കിലും സ്ത്രീവിരുദ്ധന്റെ ടാറ്റൂകുത്തികൊടുത്തിട്ടുണ്ടോ?അറിയില്ല. ഏതൊരു ഭൂകമ്പത്തിനും ഒരു പ്രഭവകേന്ദ്രമുണ്ടാകും. അതുപോലെ തന്നെ ഏതൊരുവിവാദത്തിനും ഒരു ഉത്ഭവബിന്ദുവും. ഇപ്പോഴത്തെ വിവാദത്തിന്റെ
ഉത്ഭവകേന്ദ്രമായ അഭിപ്രായത്തെക്കുറിച്ച് സാധാരണയുക്തിയോടെ ആലോചിച്ചാല്‍ മതി എത്രമേല്‍ അര്‍ഥശൂന്യമായിരുന്നു അതെന്ന് ബോധ്യപ്പെടാന്‍. ഈ ഭൂകമ്പം വെറുതെ സൃഷ്ടിക്കപ്പെട്ടതാണ് തിരിച്ചറിയാന്‍..

മലയാളസിനിമയില്‍ ആണധികാരത്തിന്റെ അടയാളങ്ങളായ നായകന്മാര്‍മാത്രമല്ല
ഉണ്ടായിട്ടുള്ളത്. വഞ്ചനയും നെറികേടും സമൂഹം നിശ്ചയിച്ചിട്ടുള്ള
ന്യായപരിധികളുടെ ലംഘനവും കാട്ടിത്തന്ന നായികമാരുമുണ്ട്. കടലില്‍പ്പോയ കണവനെ മറന്ന കറുത്തമ്മമാരെ മുതല്‍ പ്രണയച്ചതിയുടെ പ്രതികാരമായി ലിംഗച്ഛേദം നടത്തിയ ടെസമാരെ വരെ അതില്‍ കാണാം. ടെസയുടെ പ്രവൃത്തിയെ
സ്വാതന്ത്ര്യപ്രഖ്യാപനമായി ആഘോഷിക്കുന്നവര്‍ അതേ നാവുകൊണ്ട് കോടതിവിധിക്കുന്നശിക്ഷയ്‌ക്കെതിരെ സംസാരിക്കുന്നതില്‍ കാപട്യമുണ്ട്.
അതേപോലൊരു കാപട്യമാണ് മമ്മൂട്ടിയെ ഒരുകളത്തിലും കേരളത്തിലെ സ്ത്രീകളെ മുഴുവന്‍ മറുകളത്തിലും നിര്‍ത്തിക്കൊണ്ടുള്ള ബൗദ്ധികസര്‍ക്കസുകള്‍.
പുരുഷവിരുദ്ധമായ കഥാപാത്രത്തിന്റെ പേരില്‍, (സ്ത്രീവിരുദ്ധം എന്നൊരു സംജ്ഞയുണ്ടെങ്കില്‍ അതിനൊരു വിപരീതവും തീര്‍ച്ചയായുമുണ്ട്) കുടുംബം എന്ന
വ്യവസ്ഥയെ തലയണമന്ത്രങ്ങളാല്‍ തകര്‍ക്കുകയും കളിവീടാക്കുകയുംചെയ്യുന്ന
ഭാര്യമാരുടെ പേരില്‍ ഇന്നേവരെ ഒരു നായികയും വിമര്‍ശിക്കപ്പെട്ടിട്ടില്ല. ഞാന്‍ അത്തരമൊരു കഥാപാത്രം ചെയ്യില്ലെന്ന് ഒരു അഭിനേത്രിയും
പ്രഖ്യാപിച്ചിട്ടുമില്ല.
പക്ഷേ അഭിപ്രായം പറയാന്‍ ആര്‍ക്കും സ്വാതന്ത്ര്യവുമുണ്ട്.
മമ്മൂട്ടിയെന്ന നടന്‍ വിമര്‍ശനത്തിന് അതീതനുമല്ല. അദ്ദേഹത്തിനെതിരെ അഭിപ്രായം പറഞ്ഞാല്‍ അശ്ലീലംകൊണ്ട് ആക്രമിക്കുന്ന രീതിയും എതിര്‍ക്കപ്പെടേണ്ടതാണ്. പക്ഷേ അവിടെയും മമ്മൂട്ടി എന്ന നടനോ മനുഷ്യനോ
അല്ല സൈബര്‍ അക്രമങ്ങളുടെയോ കലാപാഹ്വാനത്തിന്റെയോ പിന്നില്‍.

ആരാധകര്‍ക്കുമേല്‍ കടിഞ്ഞാണുള്ള ഒരു നടനും ഈ ഭൂമിയിലില്ല.
സ്വിച്ചിട്ടാല്‍ തന്റെ ഇച്ഛപ്രകാരം ചലിക്കുന്നവരാണ്
ആരാധകസഹസ്രങ്ങളെങ്കില്‍ ഇവിടത്തെ താരങ്ങളെന്നേ സ്വേച്ഛാധിപതികളായേനെ.
തൊഴില്‍പരമായി തുടങ്ങി വ്യക്തിപരമായി മാറിയ ആഴത്തിലുള്ള സൗഹൃദമുണ്ട് മമ്മൂട്ടിയോട്. സംഭാഷണങ്ങളില്‍ ഒരിക്കല്‍പ്പോലും അദ്ദേഹം ചതിയന്‍ചന്തുവോ ഭാസ്‌കരപട്ടേലറോ മുരിക്കന്‍കുന്നത്ത് അഹമ്മദ്ഹാജിയോ രാജന്‍സക്കറിയയോ
ആയില്ല. പകരം എപ്പോഴും മമ്മൂട്ടി എന്ന മനുഷ്യന്‍ മാത്രമായിരുന്നു. ഇക്കാലമത്രയും മമ്മൂട്ടിയ്ക്കുമേല്‍ സ്ത്രീവിരുദ്ധതയുടെ എന്നല്ല മാനവികതയ്ക്ക് നിരക്കാത്ത ഒന്നിന്റെയും കളങ്കം ആര്‍ക്കും ആരോപിക്കാനാകില്ല. അത്രയും തെളിമയോടെ ജീവിതത്തിലും തൊഴില്‍മേഖലയിലും
സഞ്ചരിക്കാന്‍ അദ്ദേഹത്തിനാകുന്നു. നാലുപതിറ്റാണ്ടുകൊണ്ട് നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും മമ്മൂട്ടി കൈവരിച്ച ഔന്നത്യമുണ്ട്. അത് ആര്‍ക്കും നിഷേധിക്കാനാകില്ല. ചരിത്രമാണത്. അതിനെ ഒരു കല്ലേറുകൊണ്ട്
തിരുത്തിയെഴുതാനാകില്ല. മമ്മൂട്ടി എന്ന നടനും മനുഷ്യനും അടയാളപ്പെടുത്തിയ ആ പാദമുദ്രകളെ
മായ്ക്കാന്‍ ശ്രമിച്ചുകൊണ്ടാണ്(അല്ലെങ്കില്‍ കണ്ടില്ലെന്ന്
നടിച്ചുകൊണ്ടാണ്) ബുദ്ധിജീവിനാട്യങ്ങളുടെ ആട്ടക്കലാശം. കെട്ടുകാഴ്ചയുടെ താരശരീരമെന്ന് പുച്ഛിക്കുമ്പോള്‍ മമ്മൂട്ടിക്ക് മുമ്പേ നരച്ചുപോയ മുടിയെ കറുപ്പിന്റെ മൂടുപടത്തിലൊളിപ്പിക്കുന്നുണ്ട്,ഒരു നിരൂപക. അങ്ങനെയെഴുതിയ
വിരലുകളിലെ ചുളിവുകളെ മറയ്ക്കാന്‍ നഖങ്ങളില്‍ നിറംവാരിയണിയുന്നുമുണ്ട്.

കറുപ്പ് അപമാനമാണെന്ന് തോന്നുന്നതുകൊണ്ട് പാന്‍കേക്കുകളില്‍ മുഖത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്ന അവതാരകയാണ് അറുപത്കഴിഞ്ഞ വൃദ്ധനെന്ന്
ആക്ഷേപിക്കുന്നതും. പത്മശ്രീയും മികച്ചനടനുള്ള മൂന്ന് ദേശീയ പുരസ്‌കാരങ്ങളും എണ്ണമറ്റ മറ്റ്
അംഗീകാരങ്ങളും മലയാളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട് മമ്മൂട്ടി.
ഹൃദയത്തിലും പ്രവൃത്തികളിലും നന്മയുള്ള കലാകാരന്‍. വീട്ടിലെ
വായനാമുറിയില്‍ ഏറ്റവും പുതിയപുസ്തകങ്ങള്‍ക്ക് മുന്നിലിരിക്കുന്ന
മമ്മൂട്ടിയെ കണ്ടിട്ടുണ്ട്. സാഹിത്യത്തെയും ചിത്രകലയെയും സിനിമയിലെ ക്ലാസിക്കുകളെയും കുറിച്ച് അദ്ദേഹത്തിനുള്ള അറിവ് അമ്പരപ്പിച്ചിട്ടുണ്ട്. പക്ഷേ ബൗദ്ധികനിലവാരത്തിന്റെ സ്വയംപ്രഖ്യാപനഇടങ്ങളില്‍ നിങ്ങള്‍
മമ്മൂട്ടിയെ പ്രതീക്ഷിക്കരുത്. അത് അദ്ദേഹത്തിന്റെ ദൗര്‍ബല്യമായി
കാണേണ്ടതില്ല. അതുകൊണ്ട് ദയവായി ഇസങ്ങളുടെയും
സൈദ്ധാന്തികപ്രയോഗങ്ങളുടെയും പുക മമ്മൂട്ടിയുടെ മുഖത്തേക്ക്
ഊതിപ്പറത്താതിരിക്കുക.

പക്ഷേ മമ്മൂട്ടി ഇത്രയും ആക്രമിക്കപ്പെട്ടിട്ടും അദ്ദേഹത്തിനുവേണ്ടി
ഒരുവാചകമെങ്കിലും പറയാന്‍ കേരളത്തിലെ സാംസ്‌കാരികനായകര്‍ക്കിടയില്‍നിന്ന്
ആരും മുന്നോട്ടുവന്നില്ല എന്നത് അമ്പരപ്പിക്കുന്നു. അതിലേറെ
സങ്കടപ്പെടുത്തുന്നു. അങ്ങനെ ഒറ്റയാക്കപ്പെടേണ്ടയാളല്ല മമ്മൂട്ടി.
അത്തരമൊരു സങ്കടത്തില്‍നിന്നും ബോധ്യത്തില്‍നിന്നുമാണ് ദീര്‍ഘമായിപ്പോയ ഈ
കുറിപ്പ് ജനിക്കുന്നത്. ഇത്രയും എഴുതിയില്ലെങ്കില്‍ മനുഷ്യന്‍,നന്മ
തുടങ്ങിയ പദങ്ങള്‍ പറയാന്‍ ഇനിയൊരിക്കലും ഞാന്‍ അര്‍ഹനല്ല എന്ന് തിരിച്ചറിയുന്നു. ഇത് എന്റെ കടമയാണ് എന്ന് വിശ്വസിക്കുന്നു. അതുകൊണ്ട്….അഭ്യര്‍ഥനയാണ്..
മമ്മൂട്ടിയെ വെറുതെ വിടുക…അറുപതോ നൂറോ വയസുകാരനാകട്ടെ..അഭിനയമെന്ന
മോഹത്തില്‍ സ്വസ്ഥനാകാന്‍ അദ്ദേഹത്തെ അനുവദിക്കുക…ഒരു സ്ത്രീയെയും അപമാനിക്കാത്ത മനുഷ്യനായി മമ്മൂട്ടി ഇനിയും ജീവിച്ചുപൊയ്‌ക്കോട്ടെ..

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ക്യൂ ആര്‍ കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യമില്ല

മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്

Published

on

നടന്‍ കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പു കേസില്‍ മുന്‍ ജീവനക്കാര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ, ഇവരുടെ ജാമ്യ ഹര്‍ജി കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവര്‍ അന്വേഷണത്തോട് സഹകരിക്കേണ്ടി വരും. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടി വരും. അതല്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കേണ്ടി വരും.

തട്ടിക്കൊണ്ടുപോയെന്ന ജിവനക്കാരുടെ പരാതിയില്‍ കൃഷ്ണകുമാറിനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ തെളിവുകള്‍ കണ്ടെത്താന്‍ ആയില്ലെന്ന് ക്രൈംബ്രാഞ്ച് കോടതി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.

ദിയ കൃഷ്ണന്റെ കടയിലെ ജീവനക്കാര്‍ നല്‍കിയ തട്ടികൊണ്ട് പോകല്‍ പരാതിയിലാണ് കൃഷ്ണകുമാറിനും മകള്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. തിരുവനന്തപുരത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജീവനക്കാരായ വിനീത, ദിവ്യ ഫ്രാന്‍ക്ലിന്‍, രാധ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി അന്ന് തള്ളിയത്.

Continue Reading

kerala

ഗോവിന്ദച്ചാമി 14 ദിവസം റിമാന്‍ഡില്‍; ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍

സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ വെള്ളിയാഴ്ച്ച വൈകിട്ട് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ഗോവിന്ദച്ചാമിയെ കണ്ണൂര്‍ പള്ളിക്കുന്നിലെ സെന്‍ട്രല്‍ ജയിലില്‍ തന്നെയാണ് അടച്ചത്. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്. സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ സംബന്ധിച്ചു ശനിയാഴ്ച്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട് ഇതിനു ശേഷമായിരിക്കും തീരുമാനമെന്ന് അറിയുന്നു.

ഇതിനിടെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കെത്തിച്ചിരുന്നു. അതീവ സുരക്ഷയോടെയാണ് ഗോവിന്ദച്ചാമിയെ ജയിലില്‍ എത്തിച്ചത് അതീവ സുരക്ഷയുള്ള ജയിലില്‍ നിന്നും എങ്ങനെയാണ് ഗോവിന്ദച്ചാമി പുറത്തെത്തിയതെന്ന് അറിയുന്നതിനായാണ് വിശദമായ തെളിവെടുപ്പ് നടത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ ടൗണ്‍ പൊലീസ് കൊണ്ടുവന്നത്.

വെള്ളിയാഴ്ച്ചപുലര്‍ച്ചെ 4:30 ന്‌ശേഷമാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയതെന്നാണ് വിവരം. ഒന്നരമാസം കൊണ്ട് മൂര്‍ച്ചയുള്ള ആയുധം വച്ച് ജയിലഴി മുറിച്ചു. ജയില്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് ആയുധമെടുത്തതെന്നാണ് മൊഴി. മുറിച്ച പാടുകള്‍ തുണികൊണ്ട് കെട്ടി മറച്ചു. മതില്‍ ചാടാന്‍ പാല്‍പ്പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചു. ഗുരുവായൂരിലെത്തി മോഷണമായിരുന്നു ലക്ഷ്യമെന്ന് ഗോവിന്ദച്ചാമി പൊലീസിന് മൊഴി നല്‍കി. ജയിലില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.

സെല്ലിന്റെ അഴി മുറിച്ച് ഏഴരമീറ്റര്‍ ഉയരമുള്ള മതിലും ചാടി ഒറ്റക്കയ്യന്‍ കൊലയാളി രക്ഷപെട്ടിട്ടും അധികൃതര്‍ അറിഞ്ഞത് മണിക്കൂറുകള്‍ വൈകിയാണ്. രാവിലത്തെ പരിശോധനയില്‍ തടവുകാരെല്ലാം അഴിക്കുള്ളില്‍ ഉണ്ടെന്ന് ഗാര്‍ഡ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മതിലിലെ തുണി കണ്ടശേഷമാണ് ജയില്‍ ചാടിയെന്നറിഞ്ഞത്. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് രക്ഷപ്പെട്ടതെന്ന് അറിഞ്ഞത്.

Continue Reading

kerala

ശക്തമായ മഴ; കോട്ടയം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്

Published

on

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Continue Reading

Trending