kerala

ലൈഫ് മിഷൻ പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്, അനർഹരായ 150 പേർ വീടുകൾ തട്ടിയെടുത്തു; സിപിഎം പ്രതിനിധി തട്ടിപ്പ് നടത്തിയതായി വിജിലന്‍സ്

By webdesk14

June 20, 2025

ഇടുക്കി ഉപ്പുതറ പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്. അനർഹരായ 150 പേർ വീടുകൾ തട്ടിയെടുത്തതായി കണ്ടെത്തി. രാഷ്ട്രീയ സ്വാധീനവും ഉദ്യോഗസ്ഥ ബന്ധവും മുതലെടുത്താണ് തട്ടിപ്പെന്ന് വിജിലൻസ് കണ്ടെത്തൽ. 27 പേർ സർക്കാരിൽ നിന്ന് തട്ടിയെടുത്തത് 1.14 കോടി രൂപയെന്ന് പ്രാഥമിക കണക്ക്.

സിപിഎം പ്രതിനിധി തട്ടിപ്പ് നടത്തിയതായി വിജിലൻസ് കണ്ടെത്തൽ. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും  ഉൾപ്പെടെ 27 പേർക്കെതിരെയാണ് ആദ്യ ഘട്ടത്തിൽ നടപടി സ്വീകരിക്കുക. കഴിഞ്ഞ എൽഡിഎഫ് ഭരണ സമിതിയുടെ കാലത്താണ് സർക്കാർ പണം ഇങ്ങനെ തട്ടിയെടുത്തത്.

പഴയ വീട് പെയിൻ്റടിച്ച് പണം തട്ടിയവരും വാടകക്ക് കൊടുത്തവരും ഇക്കൂട്ടത്തിലുണ്ട്. ഉദ്യോഗസ്ഥരുടെയും വാർഡ് മെമ്പറുടെയും അറിവോടെയാണിതെല്ലാം നടന്നതെന്നാണ് വിജിലൻസ് കണ്ടെത്തൽ. 2022 ലെ പ്രാഥമിക അന്വേഷണത്തിൽ 27 പേരെ കണ്ടെത്തിയിരുന്നു. സർക്കാരിന് നഷ്ടമായ ഒരു കോടി പതിനാല് ലക്ഷം രൂപ പലിശ സഹിതം തിരിച്ചടപ്പിക്കണമെന്ന് വിജിലൻസ് അന്ന് നിർദ്ദേശം നൽകിയെങ്കിലും രാഷ്ട്രീയ സമ്മർദ്ദം മൂലം നോട്ടീസയക്കുക മാത്രമാണ് ചെയ്തതത്.

കഴിഞ്ഞ ദിവസം പരിശോധനയ്ക്കെത്തിയ വിജിലൻസ് ഇതുവരെയുള്ള നടപടി സംബന്ധിച്ച് വിശദീകരണം തേടിയപ്പോഴാണ് പഞ്ചായത്ത് വീണ്ടും ഉണർന്നത്. വാസയോഗ്യമായ വീട് വയ്ക്കാൻ സ്വന്തമായി പണമില്ലാത്ത നൂറുകണക്കിന് പാവങ്ങൾ പുറത്ത് നിൽക്കുമ്പോഴാണ് അനർഹരായവർ പട്ടികയിൽ കടന്ന് കൂടിയത്.

ഇപ്പോഴത്തെ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം അംഗവുമായ വി പി ജോണ്‍ അടക്കമുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ഒന്നരയേക്കര്‍ സ്ഥലമുള്ള വി പി ജോണ്‍ ഡിവിഷന്‍ മെമ്പറായിരിക്കെ മൂന്ന് സെന്റ് സ്ഥലം മാത്രമാണുള്ളതെന്ന് കാണിച്ചാണ് വീട് തട്ടിയെടുത്തത്.