X
    Categories: MoreViews

താങ്കളുടെയും ശശികലയുടെയും മ്യൂച്വല്‍ ഫ്രണ്ട്‌സായ സംഘികള്‍ക്കുള്ള ബ്ലോഗിന് കാത്തിരിക്കുന്നു; മോഹന്‍ലാലിനെ പരിഹസിച്ച് വിടി ബല്‍റാം

തിരുവനന്തപുരം: എം.ടി വാസുദേവന്‍നായരുടെ രണ്ടാമൂഴമെന്ന ഗ്രന്ഥം മഹാഭാരതം എന്ന പേരില്‍ സിനിമയാക്കുന്നത് സംബന്ധിച്ച വിവാദത്തില്‍ പ്രതികരിച്ച് വി.ടി ബല്‍റാം എംഎല്‍എ. സംഭവത്തില്‍ നടന്‍ മോഹന്‍ലാലിന്റെ അഭിപ്രായം ആരാഞ്ഞ ബല്‍റാം ലാലിന്റെയും ശശികലയുടെയും മ്യൂച്വല്‍ ഫ്രണ്ട്‌സായ സംഘികള്‍ക്കുള്ള ബ്ലോഗിന് കാത്തിരിക്കുന്നതായി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ബല്‍റാമിന്റെ പരിഹാസം. ചിത്രത്തിനു മഹാഭാരതമെന്നു പേരിട്ടാല്‍ അത് തിയറ്ററില്‍ കാണില്ലെന്ന കെ.പി ശശികലയുടെയും ഹിന്ദു ഐക്യവേദിയുടെയും പ്രസ്താവനയിലാണ് ബല്‍റാമിന്റെ പ്രതികരണം. സംഭവത്തില്‍ മോഹന്‍ലാല്‍ പ്രതികരിക്കാത്തതിന്റെ അമര്‍ഷവും എംഎല്‍എ രേഖപ്പെടുത്തി. മഹാഭാരതമെന്നാല്‍ അങ്ങനെ ഒരു വ്യാസന്‍ മാത്രം എഴുതിയ മോണോലിത്തിക് ടെക്‌സ്റ്റ് അല്ലെന്നും സഹസ്രാബ്ദങ്ങളിലൂടെ വാമൊഴിയായി പകര്‍ന്ന് എത്രയോ അധികം പ്രാദേശിക പാഠഭേദങ്ങളിലൂടെ വളര്‍ന്ന് വികസിച്ച് ആഴത്തിലും പരപ്പിലും അതിവിശാലമായി നിലകൊള്ളുന്ന ഒരു കാവ്യപ്രപഞ്ചമാണെന്നതും അതൊരു കേവല മതഗ്രന്ഥമല്ലെന്നും ബല്‍റാം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. അതിനാല്‍ മഹാഭാരതത്തിന്റെ കുത്തകാവകാശം ഏതെങ്കിലുമൊരു വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ വിശ്വാസ വിഭാഗങ്ങള്‍ക്കോ തീറെഴുതി കൊടുക്കാവുന്നതല്ലെന്നും താങ്കളുടെയും ശശികലയുടെയും മ്യൂച്വല്‍ ഫ്രണ്ട്‌സ് ആയ പല സംഘികള്‍ക്കും മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടിയുള്ള ആ മനോഹരമായ ബ്ലോഗ് പോസ്റ്റിന് കാത്തിരിക്കുന്നുവെന്നും ബല്‍റാം കുറിച്ചു.
വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ബഹുമാനപ്പെട്ട ശ്രീ. മോഹന്‍ലാല്‍,
ഡോ. സുനില്‍ പി ഇളയിടത്തിന്റെ ‘മഹാഭാരതം: സാംസ്‌കാരിക ചരിത്രം’ എന്ന പ്രഭാഷണ പരമ്പര യൂട്യൂബിലൂടെ താങ്കള്‍ കേട്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ഇനി അഥവാ തിരക്കുകള്‍ക്കിടയില്‍ താങ്കള്‍ക്കത് കേള്‍ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെങ്കില്‍ ഇനിയെങ്കിലും അതിന് സമയം കണ്ടെത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
രണ്ട് രീതിയിലായിരിക്കും അത് താങ്കള്‍ക്ക് പ്രയോജനപ്പെടുക:
ഒന്ന്) രണ്ടാമൂഴത്തെ അധികരിച്ച് നിര്‍മ്മിക്കപ്പെടുന്ന ചലച്ചിത്രത്തില്‍ താങ്കളവതരിപ്പിക്കാന്‍ പോകുന്ന ഭീമന്റെ കഥാപാത്രത്തെ കൂടുതല്‍ ആഴത്തിലുള്‍ക്കൊള്ളാന്‍ മഹാഭാരതത്തെ അതിന്റെ സാമൂഹികവും സാംസ്‌ക്കാരികവും ചരിത്രപരവുമായ വിശാലതയില്‍ അറിയുന്നത് ഗുണകരമായിരിക്കും. അതിലൂടെ അസാമാന്യ അഭിനയ പ്രതിഭയായ താങ്കളുടെ എക്കാലത്തേയും മികച്ച കഥാപാത്രമായി എംടിയുടെ ഭീമന്‍ മാറുമെന്ന് പ്രതീക്ഷിക്കുന്നു.
രണ്ട്) താങ്കളുടെ സിനിമക്ക് രണ്ടാമൂഴമെന്ന് വേണമെങ്കില്‍ പേരിട്ടോട്ടെ, മഹാഭാരതമെന്ന് പേരിട്ടാല്‍ അത് തീയേറ്റര്‍ കാണില്ല എന്ന് ആക്രോശിച്ച് വെല്ലുവിളിക്കുന്ന കെ.പി. ശശികലക്കും ഹിന്ദു ഐക്യവേദിക്കും (അതേ, നമ്മുടെ സ്വാമി പാതിലിംഗ സ്വയം ഛേദാനന്ദയുടെ സംഘടന തന്നെ) താങ്കള്‍ ബ്ലോഗിലൂടെയോ മറ്റോ മറുപടി നല്‍കാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനും ആ പ്രഭാഷണം ഉപകരിക്കും.
മഹാഭാരതമെന്നാല്‍ അങ്ങനെ ഒരു വ്യാസന്‍ മാത്രം എഴുതിയ മോണോലിത്തിക്ക് ടെക്സ്റ്റ് അല്ലെന്നും സഹസ്രാബ്ദങ്ങളിലൂടെ വാമൊഴിയായി പകര്‍ന്ന് എത്രയോ അധികം പ്രാദേശിക പാഠഭേദങ്ങളിലൂടെ വളര്‍ന്ന് വികസിച്ച് ആഴത്തിലും പരപ്പിലും അതിവിശാലമായി നിലകൊള്ളുന്ന ഒരു കാവ്യപ്രപഞ്ചമാണെന്നതും അതൊരു കേവല മതഗ്രന്ഥമല്ലെന്നും അതുകൊണ്ടുതന്നെ മഹാഭാരതത്തിന്റെ കുത്തകാവകാശം ഏതെങ്കിലും വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ വിശ്വാസി വിഭാഗങ്ങള്‍ക്കോ തീറെഴുതിക്കൊടുക്കാവുന്നതല്ലെന്നും
താങ്കളുടെയും ശശികലയുടേയും മ്യൂച്വല്‍ ഫ്രണ്ട്‌സ് ആയ പല സംഘികള്‍ക്കും മനസ്സിലാക്കിക്കൊടുക്കാന്‍ വേണ്ടിയുള്ള ആ മനോഹരമായ ബ്ലോഗ് പോസ്റ്റിന് വേണ്ടി ഞങ്ങള്‍ കാത്തിരിക്കുന്നു.

chandrika: