Connect with us

Video Stories

കുര്‍ദുകള്‍ക്ക് ആയുധം; അമേരിക്കക്ക് തിരിച്ചടിയാവുന്നു

Published

on

കെ. മൊയ്തീന്‍കോയ
സിറിയയിലെ കുര്‍ദു പോരാളികള്‍ക്ക് ആയുധം ഉള്‍പ്പെടെ സഹായം നല്‍കാനുള്ള അമേരിക്കയുടെ തീരുമാനം മേഖലയില്‍ പുതിയ തലവേദന സൃഷ്ടിക്കുന്നു. തുര്‍ക്കി പരസ്യമായി അമേരിക്കക്ക് എതിരെ രംഗത്ത് വന്നുകഴിഞ്ഞു. ഇറാഖും ഇറാനും സിറിയയും അമേരിക്കയുടെ നിലപാടില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. മധ്യപൗരസ്ത്യ ദേശത്ത് പാശ്ചാത്യ സ്വാധീനമുള്ള ‘കുര്‍ദ്ദിസ്ഥാന്‍’ മുന്നില്‍ കണ്ടുള്ള അമേരിക്കയുടെ തന്ത്രം അപകടകരമായ പതനത്തിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുക എന്നാണ് രാഷ്ട്രീയ ചിന്തകരുടെ വിലയിരുത്തല്‍.
മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ വംശീയ ന്യൂപക്ഷമായ കുര്‍ദു വംശജര്‍, ഇറാഖിനും തുര്‍ക്കിക്കും ഇറാനും സിറിയക്കും അസ്വസ്ഥത സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. സദ്ദാം ഹുസൈന്റെ പതനത്തിന് ശേഷം പാശ്ചാത്യാനുകൂലികളായി വിശേഷിപ്പിക്കപ്പെടുന്ന ഇവര്‍ക്ക് വടക്കന്‍ മേഖലയില്‍ സ്വയംഭരണ പ്രവിശ്യ ‘കുര്‍ദ്ദിസ്ഥാന്‍’ എന്ന പേരില്‍ സ്ഥാപിക്കപ്പെട്ടു. ഇറാഖീ ഭരണകൂടത്തില്‍ ഭരണഘടനയനുസരിച്ച് പ്രസിഡണ്ട് സ്ഥാനം സുന്നികള്‍ക്ക് ആണ്. പ്രധാനമന്ത്രി ശിയയും പാര്‍ലമെന്റ് സ്പീക്കര്‍ സ്ഥാനം കുര്‍ദുകള്‍ക്കുമാണ്. സ്വയംഭരണ കുര്‍ദ്ദിസ്ഥാന്‍ സ്വതന്ത്ര രാജ്യത്തിന് തുല്യമായ അവകാശത്തോടെ പ്രവര്‍ത്തിക്കുന്നു. മേഖലയിലാകെ 35 മില്യണ്‍ കുര്‍ദു വംശജരുണ്ട്. നാല് മുസ്‌ലിം രാജ്യങ്ങള്‍ക്ക് പുറമെ അര്‍മേനിയയുടെ അതിര്‍ത്തിയിലും ഇവരുടെ സ്വാധീന കേന്ദ്രങ്ങളുണ്ട്. ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെ കീഴിലുണ്ടായിരുന്ന ‘കുര്‍ദ്ദിസ്ഥാനെ’ വിവിധ രാജ്യങ്ങള്‍ക്ക് ആണ് വിഭജിച്ച് നല്‍കിയത് 1920-ല്‍ കോളനി വാഴ്ച നടത്തിയ ഫ്രാന്‍സും മറ്റ് പാശ്ചാത്യ നാടുകളുമാണ്. പഴയ കുര്‍ദ്ദിസ്ഥാന്‍ പുനഃസ്ഥാപിക്കപ്പെടുക എന്നാണ് കുര്‍ദുകള്‍ ലക്ഷ്യം വെക്കുന്നത്. അതിന് വേണ്ടിയുള്ള സായുധ പോരാട്ടത്തിലാണ് കുര്‍ദുകള്‍. സിറിയയിലെ ഐ.എസ് സ്വാധീന കേന്ദ്രമായ റഖാ പ്രവിശ്യ തിരിച്ച്പിടിക്കാനാണത്രെ കുര്‍ദുകള്‍ക്ക് അമേരിക്ക ആയുധം നല്‍കുന്നത്. സിറിയന്‍ കുര്‍ദ്ദിഷ് ഡമോക്രാറ്റിക് പാര്‍ട്ടി (പി.വൈ.ഡി) ആണ് ഐ.എസിന് എതിരെ പോരാട്ടം നയിക്കുന്നത്. തുര്‍ക്കിയില്‍ നിരന്തരം അസ്വസ്ഥത സൃഷ്ടിക്കുകയും കലാപം നടത്തുകയും ചെയ്യുന്ന പി.കെ.കെ എന്ന കുര്‍ദ്ദിഷ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സായുധ വിഭാഗമാണ് സിറിയയിലെ പി.വൈ.ഡി.
1978-ല്‍ അബ്ദുല്ല ഓക്‌ലോവിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ട പി.കെ.കെ, 1984 മുതല്‍ സായുധ പോരാട്ടത്തിലാണ്. ഇടക്കാലത്ത് പി.കെ.കെയെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ തുര്‍ക്കിയിലെ എ.കെ പാര്‍ട്ടി ഭരണകൂടം ശ്രമിച്ചു. അബ്ദുല്ല ജയില്‍ മോചിതനായി. കുര്‍ദ്ദിഷ് ഭാഷക്ക് ഭരണഘടന പദവി ലഭിച്ചു. കുര്‍ദു വിഭാഗത്തിന്റെ ആവശ്യങ്ങളില്‍ മിക്കവയും അംഗീകരിച്ച് 2015-ല്‍ കരാറിലെത്തി. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാന്‍ യൂണിയന്‍ നേതൃത്വം മുന്നോട്ട് വെച്ച ഉപാധികള്‍ അനുസരിക്കുക കൂടിയായിരുന്നു തുര്‍ക്കി. പക്ഷെ, അവസരങ്ങള്‍ വളരെയേറെ ലഭിക്കുകയും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാന കക്ഷികളില്‍ ഒന്നായി പി.കെ.കെ വളരുകയും ചെയ്തുവെങ്കിലും കുര്‍ദുകള്‍ ആയുധം താഴെ വെച്ചില്ല. സ്‌ഫോടനം തുര്‍ക്കിയുടെ പല ഭാഗങ്ങളിലും ആവര്‍ത്തിച്ചപ്പോള്‍ എ.കെ പാര്‍ട്ടി സര്‍ക്കാര്‍, കുര്‍ദുകള്‍ക്ക് നേരെ കടുത്ത നടപടിയിലേക്ക് നീങ്ങി. സിറിയന്‍ കുര്‍ദുകള്‍ വഴി തുര്‍ക്കി കുര്‍ദുകള്‍ക്ക് ആയുധം എത്തുമെന്ന് തുര്‍ക്കി നേതൃത്വം തിരിച്ചറിയുന്നത് കൊണ്ടാണത്രെ എതിര്‍പ്പ് പ്രകടിപ്പിച്ചത്. സിറിയയില്‍ അസദ് ഭരണകൂടത്തിന് എതിരെ തുര്‍ക്കിക്കും അമേരിക്കക്കും ഒരേ നയമാണെങ്കിലും കുര്‍ദുകളെ പ്രോത്സാഹിപ്പിക്കുന്നതിനെ തുര്‍ക്കി അനുകൂലിക്കുന്നില്ല. ഇത്തരം നീക്കം രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുമെന്നാണ് തുര്‍ക്കി നിലപാട്. അസദ് ഭരണകൂടത്തിനും അതോടൊപ്പം ഐ.എസ് ഭീകരര്‍ക്കും എതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ ഗ്രൂപ്പുകളുടെ സഹായത്തോടെ പോരാട്ടം തുടരുന്നുണ്ട്. സമാധാന ചര്‍ച്ച മറുവശത്തും നടന്നുവരുന്നു.
രാജ്യത്തിനകത്ത് നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ തുര്‍ക്കി അതിര്‍ത്തിയിലെ സിറിയന്‍ പ്രദേശത്തെ കുര്‍ദു മേഖലകളില്‍ പലപ്പോഴും തുര്‍ക്കി വ്യോമാക്രമണം നടത്താറുണ്ട്. അമേരിക്കയുമായി അടുത്ത സൗഹൃദം പുലര്‍ത്തുമ്പോള്‍ തന്നെ തുര്‍ക്കി ‘അടിമ’ രാജ്യമാകാന്‍ ആഗ്രഹിക്കുന്നില്ലത്രെ. എ.കെ പാര്‍ട്ടി സര്‍ക്കാര്‍ റജബ് തയ്യിബ് ഉറുദുഗാന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ശേഷം വ്യക്തിത്വം നിലനിര്‍ത്താന്‍ ശ്രമിച്ചുവരികയാണല്ലോ. അമേരിക്കന്‍ നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യത്തില്‍ അംഗമായി തുടരുന്ന തുര്‍ക്കി, ഇപ്പോള്‍ സിറിയയിലെ സമാധാന ചര്‍ച്ചയില്‍ റഷ്യ, ഇറാന്‍ രാഷ്ട്രങ്ങള്‍ക്കൊപ്പം നടത്തുന്ന നീക്കം ട്രംപ് ഭരണകൂടത്തിന് ഇഷ്ടപ്പെടില്ല. ഇസ്രാഈലിന് എതിരെ ശക്തമായ നിലപാടും തുര്‍ക്കി ഭരണകൂടത്തിനുണ്ട്. ഫലസ്തീന്‍ സമൂഹത്തിന് ഒപ്പമാണ് തുര്‍ക്കി എന്നും തെളിയിച്ചു. ഉറുദുഗാന്‍ സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ കിട്ടാവുന്ന അവസരങ്ങള്‍ അമേരിക്ക പാഴാക്കുന്നില്ല. കഴിഞ്ഞ ജൂലൈയില്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ നടന്ന ശ്രമത്തിന് പിന്നില്‍ പാശ്ചാത്യ കരങ്ങളുണ്ടെന്ന് ഉറുദുഗാന്‍ ആരോപിച്ചിരുന്നു. അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുന്ന ഫത്ഹുല്ല ഗുലന്‍ എന്ന സൂഫി പണ്ഡിതനാണ് അട്ടിമറിക്ക് പിന്നിലെന്നും അമേരിക്ക സഹായിക്കുകയാണെന്നും തുര്‍ക്കി ഭരണകൂടത്തിന് ആക്ഷേപമുണ്ട.് ഗുലനെ വിട്ടുകിട്ടണമെന്നാവശ്യം അമേരിക്ക പരിഗണിക്കാത്തതില്‍ തുര്‍ക്കിക്ക് കടുത്ത പ്രതിഷേധവുമുണ്ട്. അതിലിടക്ക് കുര്‍ദുകള്‍ക്ക് ആയുധം നല്‍കാനുള്ള പുതിയ നീക്കം രാഷ്ട്രാന്തരീയ രംഗത്ത് റഷ്യ, ചൈന, ഇറാന്‍ എന്നിവക്ക് ഒപ്പം ഉറുദുഗാന്‍ സര്‍ക്കാര്‍ നിരവധി പ്രശ്‌നങ്ങളില്‍ സഹകരിക്കുന്നുണ്ട്. പ്രധാന പ്രശ്‌നം സിറിയയില്‍ സമാധാനം വീണ്ടെടുക്കാനുള്ള സമ്മേളനമാണ്. ഈ സമ്മേളനത്തോട് അമേരിക്ക ഇതേവരെ സഹായിച്ചില്ല.
കുര്‍ദുകള്‍ക്ക് ആയുധം നല്‍കുന്ന വിഷയത്തില്‍ തുര്‍ക്കിക്ക് പുറമെ, അമേരിക്കയോട് സൗഹൃദം പുലര്‍ത്തുന്ന ഇറാഖിന്റെയും എതിര്‍പ്പ് അമേരിക്കയെ വിഷമവൃത്തത്തിലാക്കും. മഹാഭൂരിപക്ഷവും സുന്നി വിശ്വാസികളാണ് കുര്‍ദു വംശജര്‍ എങ്കിലും മേഖലയിലെ നാല് രാഷ്ട്രങ്ങള്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കുന്ന പുതിയ പ്രശ്‌നങ്ങള്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് തിരിച്ചടിയാവും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending