Connect with us

columns

ആരാണ് വഴി കാണിക്കുക ഭരണഘടനയോ മനുസ്മൃതിയോ

ഇന്ത്യയില്‍ നാം തിരഞ്ഞെടുത്ത രാഷ്ട്രീയ വ്യവസ്ഥയില്‍, നിയമനിര്‍മാണ സഭ നിയമങ്ങള്‍ നിര്‍മിക്കുന്നു, എക്‌സിക്യൂട്ടീവ് ആ നിയമങ്ങള്‍ക്കനുസൃതമായി രാജ്യത്തിന്റെ ഭരണസംവിധാനം നിയന്ത്രിക്കുന്നു, ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി രാജ്യത്തിന്റെ ഭരണം ഉറപ്പാക്കുന്നത് ജുഡീഷ്യറിയാണ്. ജുഡീഷ്യറി എക്‌സിക്യൂട്ടീവിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കുറച്ചുകാലമായി വിശ്വാസം നിലനില്‍ക്കുന്നുണ്ട്. ജുഡീഷ്യറിയും വിമര്‍ശനത്തിന് വിധേയമാകുന്നു. ഈയിടെ ഒരു ജഡ്ജി പറഞ്ഞത് ഭരണഘടനാമൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്.

Published

on

ഡോ. രാംപുനിയാനി

ഇന്ത്യയില്‍ നാം തിരഞ്ഞെടുത്ത രാഷ്ട്രീയ വ്യവസ്ഥയില്‍, നിയമനിര്‍മാണ സഭ നിയമങ്ങള്‍ നിര്‍മിക്കുന്നു, എക്‌സിക്യൂട്ടീവ് ആ നിയമങ്ങള്‍ക്കനുസൃതമായി രാജ്യത്തിന്റെ ഭരണസംവിധാനം നിയന്ത്രിക്കുന്നു, ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി രാജ്യത്തിന്റെ ഭരണം ഉറപ്പാക്കുന്നത് ജുഡീഷ്യറിയാണ്. ജുഡീഷ്യറി എക്‌സിക്യൂട്ടീവിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കുറച്ചുകാലമായി വിശ്വാസം നിലനില്‍ക്കുന്നുണ്ട്. ജുഡീഷ്യറിയും വിമര്‍ശനത്തിന് വിധേയമാകുന്നു. ഈയിടെ ഒരു ജഡ്ജി പറഞ്ഞത് ഭരണഘടനാമൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്.

ബാര്‍ ആന്റ് ബെഞ്ച് പറയുന്നതനുസരിച്ച്, പ്രതിഭ സിംഗ് എന്ന ജഡ്ജി പറഞ്ഞതിങ്ങനെയാണ്: ‘നാം ഇന്ത്യയിലെ സ്ത്രീകള്‍ വളരെ ഭാഗ്യവാന്മാരാണെന്ന് ഞാന്‍ കരുതുന്നു. നമ്മുടെ മതഗ്രന്ഥങ്ങള്‍ എപ്പോഴും സ്ത്രീകള്‍ക്ക് വളരെ മാന്യമായ സ്ഥാനം നല്‍കിയിട്ടുണ്ട് എന്നതാണ് ഇതിന് കാരണം. മനുസ്മൃതിയില്‍ പറയുന്നത് പോലെ, നിങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ചെയ്യുന്ന ആരാധനക്ക് അര്‍ഥമില്ല. അതുകൊണ്ട് നമ്മുടെ പൂര്‍വികര്‍ക്കും വേദ സാഹിത്യത്തിലെ എഴുത്തുകാര്‍ക്കും സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്ന് നന്നായി അറിയാമായിരുന്നുവെന്ന് ഞാന്‍ കരുതുന്നു’.

‘യത്ര നാര്യസ്തു പൂജയന്തേ, രാമന്തേ തത്ര ദേവതാഃ’ (3/56) എന്ന് മനുസ്മൃതി പറയുന്നത് ശരിയാണ്. എന്നാല്‍ ഈ പുസ്തകത്തില്‍ മറ്റൊരിടത്ത് സമൂഹത്തിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് പറഞ്ഞിരിക്കുന്നതുമായി ഈ വാക്കുകള്‍ പൊരുത്തപ്പെടുന്നില്ല. മനുസ്മൃതിയെ മാനവ് ധര്‍മശാസ്ത്രം എന്നും വിളിക്കുന്നു, സവര്‍ക്കര്‍ മുതല്‍ ഗോള്‍വാള്‍ക്കര്‍ വരെയുള്ള ഹിന്ദു ദേശീയ ചിന്തകര്‍ പുസ്തകത്തെ അങ്ങേയറ്റം ആദരവോടെയാണ് കാണുന്നത്. അതില്‍ എന്തെല്ലാം വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയാലും അത് തികച്ചും പുരുഷാധിപത്യപരവും സ്ത്രീകള്‍ക്ക് വളരെ താഴ്ന്ന പദവിയാണ് നല്‍കുന്നത് എന്നതും സങ്കടകരമാണ്. പുസ്തകത്തിന്റെ അഞ്ചാം അധ്യായത്തിലെ 148, 149 വാക്യങ്ങള്‍ സ്ത്രീകളെക്കുറിച്ചുള്ള ഗ്രന്ഥകാരന്റെ കാഴ്ചപ്പാട് വിശദീകരിക്കുന്നു. ഈ വാക്യങ്ങളില്‍ ഇപ്രകാരം പറയുന്നു: ‘സ്വന്തം വീട്ടില്‍ പോലും സ്ത്രീ, പെണ്‍കുട്ടിയായാലും ചെറുപ്പമായാലും പ്രായമായവരായാലും സ്വന്തം ഇഷ്ടപ്രകാരം ഒരു ജോലിയും ചെയ്യാന്‍ പാടില്ല. കുട്ടിക്കാലത്ത് അവള്‍ പിതാവിന്റെ നിയന്ത്രണത്തിലും യൗവനത്തില്‍ ഭര്‍ത്താവിന്റെ നിയന്ത്രണത്തിലും ഭര്‍ത്താവിന്റെ മരണശേഷം പുത്രന്മാരുടെ നിയന്ത്രണത്തിലുമാകണം’, ‘ഭര്‍ത്താവ് സദ്ഗുണമില്ലാത്തവനാണെങ്കിലും മറ്റുള്ളവരോട് ആസക്തിയുള്ളവനാണെങ്കിലും നിര്‍മലയായ സ്ത്രീക്ക് അവന്‍ ദൈവമാണ്.’

പുസ്തകം ലിംഗഭേദത്തെയും ജാതിയെയും ബന്ധിപ്പിക്കുന്നതാണ്. മനുസ്മൃതി പ്രകാരം, തന്നേക്കാള്‍ ഉയര്‍ന്ന ജാതിയില്‍പെട്ട പുരുഷനുമായി വ്യഭിചാരം ചെയ്യുന്ന സ്ത്രീ ഒരു ശിക്ഷയും അര്‍ഹിക്കുന്നില്ല. സ്വന്തം ജാതിയേക്കാള്‍ താഴ്ന്ന ജാതിയില്‍പെട്ട പുരുഷനുമായി വ്യഭിചാരം ചെയ്യുന്ന സ്ത്രീയെ ജയിലില്‍ അടയ്ക്കണം. താഴ്ന്ന ജാതിയില്‍പെട്ട പുരുഷന്‍ ഉയര്‍ന്ന ജാതിയിലുള്ള സ്ത്രീയുമായി വ്യഭിചാരം ചെയ്താല്‍ അയാള്‍ക്ക് വധശിക്ഷ നല്‍കണം. ജാതി, വര്‍ണ, ലിംഗഭേദം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ശ്രേണിയെ മാത്രമല്ല, ബ്രാഹ്മണ മതം അംഗീകരിക്കുന്ന എല്ലാ ശ്രേണിയെയും പുസ്തകം ന്യായീകരിക്കുന്നു. മനുസ്മൃതി എഴുതപ്പെട്ടതല്ലെന്നും പ്രത്യക്ഷപ്പെട്ടതാണെന്നും അതിനാല്‍ വെല്ലുവിളിക്കാന്‍ കഴിയില്ലെന്നുമാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഡോ. ബി.ആര്‍ അംബേദ്കറുടെ അഭിപ്രായത്തില്‍ (എഴുത്തും പ്രസംഗങ്ങളും വാല്യം 3 പേജ് 270-71), പുസ്തകം 170-150 ബി.സിയില്‍ എഴുതിയതാണെന്നാണ്് വ്യക്തമാക്കുന്നത്. ബ്രാഹ്മണ ഭരണാധികാരിയായ പുഷ്യമിത്ര സുംഗയുടെ നേതൃത്വത്തില്‍ ബുദ്ധമതത്തിനു നേരെ രൂക്ഷമായ ആക്രമണങ്ങള്‍ നടന്ന കാലഘട്ടമാണിത്. വര്‍ണവ്യവസ്ഥ ദൈവികമാണെന്ന് മനുസ്മൃതി പറയുന്നു. കൊളോണിയല്‍ കാലത്ത് രാജ്യത്ത് ആധുനിക വിദ്യാഭ്യാസം അവതരിപ്പിക്കപ്പെടുകയും നിരവധി സാമൂഹിക പരിഷ്‌കാരങ്ങള്‍ നടക്കുകയും ചെയ്തു. രാജ്യത്ത് ആദ്യമായി പെണ്‍കുട്ടികള്‍ക്കായി സ്‌കൂള്‍ തുറന്നത് സാവിത്രിഭായ് ഫൂലെയാണ്. മനുസ്മൃതിയുടെ ആരാധകരില്‍നിന്നും സമൂഹത്തിലെ യാഥാസ്ഥിതിക വിഭാഗത്തില്‍നിന്നും സാവിത്രിഭായ് ഫൂലെയ്ക്ക് വിമര്‍ശനങ്ങളും കടുത്ത എതിര്‍പ്പും നേരിടേണ്ടിവന്നു. പിന്നീട്, പണ്ഡിത രമാഭായിയും ആനന്ദി ഗോപാലും സാമൂഹിക ബന്ധങ്ങളും വിലക്കുകളും തകര്‍ക്കുകയും ലിംഗസമത്വം സ്ഥാപിക്കുന്നതിനുള്ള പ്രക്രിയയില്‍ സംഭാവന നല്‍കുകയും ചെയ്തു. ഇതിന് സമാന്തരമായി, സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതി വിവേചനത്തിനെതിരായ നീണ്ട പോരാട്ടം ജോതിറാവു ഫൂലെയുടെയും പിന്നീട് അംബേദ്കറുടെയും നേതൃത്വത്തില്‍ ആരംഭിച്ചു. ഈ സമരം മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ദേശീയ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തി.

ലിംഗഭേദം, ജാതി, വര്‍ണം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനത്തെ ന്യായീകരിച്ചതിനാല്‍ അംബേദ്കര്‍ മനുസ്മൃതി പരസ്യമായി കത്തിച്ചു. ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ചെയര്‍മാനായി പിന്നീട് അംബേദ്കര്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അക്കാലത്തെ വര്‍ഗീയ സംഘടനകളില്‍ സ്ത്രീകള്‍ക്ക് സ്ഥാനമില്ലായിരുന്നു എന്നത് ശ്രദ്ധേയമാണ്. നിലവില്‍ രാജ്യത്തെ ഏറ്റവും ശക്തമായ സംഘടനയായ ആര്‍.എസ്.എസ് പുരുഷ സംഘടനയാണ്. സ്ത്രീകളെ അതിന്റെ അജണ്ടയുടെ ഭാഗമാക്കാന്‍ സംഘ് രാഷ്ട്ര സേവിക സമിതി രൂപീകരിച്ചിരുന്നു. പുരുഷാധിപത്യം ഈ സംഘടനയുടെ പേരില്‍ പ്രതിഫലിക്കുന്നു. ഇവിടെ പുരുഷന്മാര്‍ സന്നദ്ധ പ്രവര്‍ത്തകരും സ്ത്രീകള്‍ സേവികകളുമാണ്. വനിതാ സംഘടനയുടെ പേരില്‍ ‘സ്വയം’ എന്ന വാക്ക് കാണുന്നില്ല. സ്ത്രീകള്‍ എപ്പോഴും പുരുഷന്മാരുടെ നിയന്ത്രണത്തിലായിരിക്കണമെന്ന് മനുസ്മൃതി പറയുന്നില്ലേ? മറ്റ് മത ദേശീയവാദികള്‍ക്കും സ്ത്രീകളോട് ഇതേ സമീപനമാണ്.

ഇന്ത്യന്‍ ഭരണഘടന സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. സ്വാതന്ത്ര്യ സമരത്തിന് സമാന്തരമായി സാമൂഹ്യനീതിക്ക് വേണ്ടിയുള്ള സമരവും രാജ്യത്ത് നടന്നു. സ്വാതന്ത്ര്യ സമരത്തില്‍ സ്ത്രീകള്‍ സജീവമായി പങ്കെടുത്തു. ഇതില്‍ സരോജിനി നായിഡു, അരുണ ആസഫ് അലി, ഭിക്കാജി കാമ, ഉഷ മേത്ത തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ഈ സ്ത്രീകളെല്ലാം പുരുഷാധിപത്യത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ച് സ്വാതന്ത്ര്യ സമരത്തില്‍ സ്വതന്ത്രമായി പങ്കെടുത്തു. നൂറ്റാണ്ടുകളായി ലിംഗഭേദത്തെയും ജാതിയെയും അടിസ്ഥാനമാക്കിയുള്ള ശ്രേണിയാണ് ഇന്ത്യ പിന്തുടരുന്നത്. അതില്‍നിന്ന് മുക്തി നേടാനുള്ള പോരാട്ടം ദീര്‍ഘവും പ്രയാസകരവുമാണ്. നിരവധി സംഘടനകളും ഗ്രൂപ്പുകളും ഇതിനായി ഇപ്പോഴും പോരാടുകയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ അടിസ്ഥാനം പുരുഷാധിപത്യവും അവരുടെ ദ്വിതീയ പദവിയുമാണ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന ഈ അസമത്വം, വിധി പറയുമ്പോള്‍ ജഡ്ജിയെങ്കിലും മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അംബേദ്കര്‍ മനുസ്മൃതിയുടെ കോപ്പി കത്തിച്ചുവെന്നും പിന്നീട് ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കിയത് അംബേദ്കറാണെന്നും അവര്‍ ഓര്‍ക്കണം. ഇതില്‍ നിന്നു മാത്രമാണ് ഭരണഘടനയുടെ മൂല്യങ്ങള്‍ വ്യക്തമാകുന്നത്. ജഡ്ജിമാരും അഭിഭാഷകരും നിയമം പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ വസ്തുതക്ക് അര്‍ഹമായ പ്രാധാന്യം നല്‍കുമെന്ന് പ്രതീക്ഷിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending