Connect with us

kerala

മോദിയെ വിമര്‍ശിക്കുമ്പോള്‍ സി.പി.എം നേതാക്കള്‍ അസ്വസ്ഥരാകുന്നതെന്തിന്?; വി.ഡി സതീശന്‍

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് വന്‍ പ്രതികരണമാണ് ജനാധിപത്യ വിശ്വാസികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ഉണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

Published

on

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് വന്‍ പ്രതികരണമാണ് ജനാധിപത്യ വിശ്വാസികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ഉണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.ഭാരതത്തെ ഒന്നിപ്പിക്കാന്‍ വേണ്ടിയുള്ള ഈ യാത്ര ഐതിഹാസിക വിജയമായി മാറും. ഭാരത് ജോഡോ യാത്രയെ വിമര്‍ശിക്കില്ലെന്നാണ് സി.പി.എം സെക്രട്ടറി ആദ്യം പറഞ്ഞത്. ഇപ്പോള്‍ മാറ്റിപ്പറയുകയാണ്. സി.പി.എമ്മിന് എതിരെയല്ല ഭാരത് ജോഡോ യാത്ര നടത്തുന്നത്. ഭാരതത്തെ ഒന്നിപ്പിക്കുകയെന്ന ആശയം മുന്‍നിര്‍ത്തിയാണ് യാത്ര. ഫാസിസത്തെയും വര്‍ഗീയതയെയുമാണ് വിമര്‍ശിക്കുന്നത്. മോദിയെയും ഫാസിസത്തെയും വര്‍ഗീയതയെയും വിമര്‍ശിക്കുമ്പോള്‍ സി.പി.എം നേതാക്കള്‍ എന്തിനാണ് അസ്വസ്ഥരാകുന്നത്? പിണറായിയോ സി.പി.എമ്മോ ഈ ജാഥയുടെ അജണ്ടയിലില്ല. എ.കെ.ജി സെന്ററല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയാണ് യാത്രയുടെ റൂട്ട് തീരുമാനിക്കുന്നത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ കണ്ടെയ്നറില്‍ താമസിക്കുന്നതില്‍ സി.പി.എമ്മിന് എന്താണ് പ്രശ്നം? സി.പി.എം നേതാക്കളുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് ഭാരത് ജോഡോ യാത്രയെ അഭിവാദ്യം ചെയ്യുന്നത്. അതാണോ ഇവരെ അസ്വസ്ഥരാക്കുന്നതെന്ന് അറിയില്ല അദ്ദേഹം പറഞ്ഞു.

കെ-ഫോണ്‍ പദ്ധതി 2017-ല്‍ ആരംഭിച്ചത് മുതല്‍ക്കെ ടെണ്ടര്‍ നടപടിക്രമങ്ങളില്‍ ഉള്‍പ്പെടെ ദൂരൂഹതയുണ്ടെന്ന് യു.ഡി.എഫ് ആരോപിച്ചിരുന്നു. 1028 കോടി രൂപയ്ക്ക് നടപ്പാക്കേണ്ട പദ്ധതി 1630 കോടി രൂപയ്ക്കാണ് ടെണ്ടര്‍ ചെയ്തത്. 2017ലെ ധനകാര്യ സെക്രട്ടറിയായിരുന്ന കെ.എം എബ്രാഹാമിന്റെ ഉത്തരവ് പ്രകാരം പത്ത് ശതമാത്തില്‍ കൂടുതല്‍ ടെണ്ടര്‍ എക്സസ് കൊടുക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കെ ഫോണില്‍ 58.5 ശതമാനം തുകയാണ് കൂട്ടി നല്‍കിയിരിക്കുന്നത്. ടെണ്ടര്‍ തുക കൂട്ടി നല്‍കിയതിലൂടെ 500 കോടിയിലേറെ രൂപയാണ് പദ്ധതിയുടെ തുടക്കത്തില്‍ തന്നെ സംസ്ഥാനത്തിന് നഷ്ടമായത് അദ്ദേഹം ചൂണ്ടിക്കാട്ടി.

20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കുമെല്ലാം സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്നായിരുന്നു പദ്ധതിയിലെ പ്രഖ്യാപനം. 83 ശതമാനത്തില്‍ അധികം പദ്ധതി പൂര്‍ത്തിയായെന്ന് അവകാശപ്പെട്ടിട്ടും ഇതുവരെ ആര്‍ക്കും കണക്ഷന്‍ നല്‍കാനായിട്ടില്ല. ഇപ്പോള്‍ 20 ലക്ഷത്തിന്റെ കണക്കിന് പകരം 140 നിയോജക മണ്ഡലങ്ങളിലായി 14000 കണക്ഷന്‍ നല്‍കുമെന്നാണ് പറയുന്നത്. 24000 സര്‍ക്കാര്‍ ഓഫീസുകളില്‍ കണക്ഷന്‍ നല്‍കിയെന്ന വാദവും തെറ്റാണ്. നാലായിരം ഓഫീസുകള്‍ക്ക് പോലും കണക്ഷന്‍ നല്‍കാനായിട്ടില്ല. ഇതിന് പിന്നില്‍ വന്‍ അഴിമതിയും കെടുകാര്യസ്ഥതയും നടന്നിട്ടുണ്ട്. ഒരു മീറ്റര്‍ കേബിള്‍ വലിക്കാന്‍ 47 രൂപയ്ക്കാണ് ടെണ്ടര്‍ നല്‍കിയത്. ടെണ്ടര്‍ ഏറ്റെടുത്ത കണ്‍സോര്‍ഷ്യം 30 രൂപയ്ക്കാണ് ഈ പണി മറ്റൊരു കമ്പനിയെ ഏല്‍പ്പിച്ചിരിക്കുന്നത്. അവര്‍ ഏഴ് രൂപയ്ക്ക് മറ്റൊരു കമ്പനിയെ ഏല്‍പ്പിച്ചു. ഒരു മീറ്റര്‍ കേബിള്‍ വലിക്കാന്‍ 7 രൂപ ചെലവ് വരുമ്പോഴാണ് കണ്‍സോര്‍ഷ്യത്തിന് 47 രൂപയ്ക്ക് സര്‍ക്കാര്‍ കരാര്‍ നല്‍കിയത്. കെ.എസ്.ഇ.ബിയില്‍ ട്രാന്‍സ്ഗ്രിഡ് അഴിമതി കഴിഞ്ഞാല്‍ ഏറ്റവും വലിയ അഴിമതിയാണ് കെ. ഫോണിന്റെ മറവില്‍ നടക്കുന്നത്. പദ്ധതി എവിടെയാണ് എത്തി നില്‍ക്കുന്നതെന്ന് ആര്‍ക്കും അറിയാത്ത അവസ്ഥയാണ്. അഴിമതിയെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണം അദ്ദേഹം പറഞ്ഞു.

തെരുവ് നായയുടെ ശല്യം സംബന്ധിച്ച വിഷയം പ്രതിപക്ഷം കൊണ്ടുവന്നപ്പോള്‍ പേപ്പട്ടിയുടെ കാര്യമാണോ നിയമസഭയില്‍ സംസാരിക്കുന്നതെന്നായിരുന്നു മന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പരിഹാസം. കേരളത്തെയാകെ ഭീതിപ്പെടുത്തുന്ന പ്രശ്നമായിരുന്നു ഇതെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായി. എന്നിട്ടും ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. ധാരാളം എ.ബി.സി സെന്ററുകള്‍ സ്ഥാപിച്ചെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. എന്നാല്‍ പത്തെണ്ണം പോലും സ്ഥാപിച്ചിട്ടില്ലെന്ന് ഇന്നലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി പറഞ്ഞു. പഞ്ചായത്തുകളിലൊന്നും എ.ബി.സി പദ്ധതി നടക്കുന്നില്ല. പ്രഖ്യാപനങ്ങളല്ലാതെ പദ്ധതികളൊന്നും നടപ്പാകുന്നില്ല അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞത്തെ തീരശോഷണവും മുതപ്പൊഴിയിലെ അപകടക്കെണിയും തെരുവ് നായ്ക്കളുടെ ശല്യവും ഉള്‍പ്പെടെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളാണ് പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്തിക്കാട്ടിയത്. ഇതൊക്കെ തന്നെയാണ് കേരളത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളായി ഇപ്പോള്‍ നിലനില്‍ക്കുന്നതും. മുതലപ്പൊഴിയില്‍ ഇന്നും മരണമുണ്ടായി. ഒരു മരണവും ഉണ്ടാകുന്നില്ലെന്നാണ് ഫിഷറീസ് മന്ത്രി പറഞ്ഞത്. ഈ വിഷയങ്ങളിലൊക്കെ നിയമസഭയില്‍ നല്‍കിയ മറുപടികളെല്ലാം കടലാസില്‍ തന്നെ ഒതുങ്ങുകയാണ്. പല മന്ത്രിമാരുടെയും പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പരിശോധിക്കുന്നുണ്ടോ? മുഖ്യമന്ത്രിയുടെ വകുപ്പുകളുടെ പ്രോഗ്രസ് റിപ്പോര്‍ട്ടെങ്കിലും മുഖ്യമന്ത്രി പരിശോധിക്കുന്നുണ്ടോ? ഒരു കൊല്ലത്തെ ഭരണം കഴിഞ്ഞപ്പോള്‍ പൂര്‍ത്തിയാക്കിയ ഏത് പദ്ധതിയാണ് ഈ സര്‍ക്കാരിന് മുന്നോട്ടു വയ്ക്കാനുള്ളത്? പ്രവര്‍ത്തനരഹിതമായ സര്‍ക്കാരായി സംസ്ഥാനത്തെ ഭരണസംവിധാനം മാറിയിരിക്കുകയാണ്.

വിദേശയാത്രയിലൂടെ 300 കോടിയുടെ വികസനം വന്നെന്ന സര്‍ക്കാരിന്റെ അവകാശവാദം തെറ്റാണ്. കിഫ്ബിയുടെ ബോണ്ട് വില്‍പന മാത്രമാണ് വിദേശയാത്രയിലൂടെ ഇതുവരെ നടന്നിട്ടുള്ളത്. അതാകട്ടെ സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടി നിന്നതു കൊണ്ട് മാത്രം ലഭിച്ച പണമാണ്. അല്ലാതെ വിദേശയാത്ര നടത്തിയതിലൂടെ സംസ്ഥാനത്ത് ഒരു വികസനവും കൊണ്ടു വന്നിട്ടില്ല. മന്ത്രമാരും ഉദ്യോഗസ്ഥരും നടത്തുന്ന വിദേശ യാത്രകള്‍ക്ക് പ്രതിപക്ഷം എതിരല്ല. പക്ഷെ 80 തവണയും സര്‍ക്കാര്‍ ചെലവില്‍ വിദേശത്ത് പോയി വരുമ്പോള്‍ അതുകൊണ്ട് സംസ്ഥാനത്തിനുണ്ടായ നേട്ടം എന്തെന്നുകൂടി ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുണ്ട്. പണ്ട് യു.എ.ഇയില്‍ പോയിട്ട് വന്നപ്പോള്‍ എത്രായിരം കോടിയുടെ പദ്ധതികളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അതില്‍ ഏതെങ്കിലുമൊന്ന് നടപ്പായോ?

നിയമസഭ അടിച്ച് തകര്‍ക്കുന്നത് ദൃശ്യമാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ കണ്ടതാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രമാത്രം സാക്ഷികളുള്ള ഒരു കുറ്റകൃത്യം നടന്നിട്ടില്ല. ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഡെസ്‌കിന് മുകളില്‍ കയറിയാണ് അതിക്രമം കാട്ടിയത്. മുണ്ട് അഴിഞ്ഞ് പോകുന്ന സാഹചര്യമുണ്ടായാല്‍ അതിന് പറ്റിയ അടിവസ്ത്രം കൂടി ഇട്ട് ബഹളമുണ്ടാക്കാന്‍ തയാറെടുത്താണ് വന്നത്. ബഹളമുണ്ടാക്കി ശിവന്‍കുട്ടി തളര്‍ന്ന് വീഴുന്നതും എല്ലാവരും കണ്ടതാണ്. ലോകം മുഴുവന്‍ നിയമസഭയിലെ അതിക്രമങ്ങള്‍ കണ്ടിട്ടും ശിവന്‍കുട്ടിയെ യു.ഡി.എഫ് അംഗങ്ങള്‍ മര്‍ദ്ദിച്ചെന്ന് ഇ.പി ജയരാജന്‍ ഇപ്പോള്‍ പറയുന്നതിലൂടെ പൊതുസമൂഹത്തെ വെല്ലുവിളിക്കുകയാണ്. ആര് ആരെയാണ് ആക്രമിച്ചതെന്ന് എല്ലാവരും കണ്ടതാണ് അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending