gulf
യമന്‍ സയാമീസ് ഇരട്ടകളെ വേര്‍പെടുത്തി: സല്‍മാനും അബ്ദുല്ലയും ഇരുമെയ്യായി മടങ്ങും
ലോകത്തെ 22 രാജ്യങ്ങളില്‍ നിന്നുള്ള സയാമീസ് ഇരട്ടകളെ ഇതിനകം സഊദിയിലെത്തിച്ച് വേര്‍പെടുത്തല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്.
അഷ്റഫ് വേങ്ങാട്ട്
റിയാദ്: യമന്‍ സ്വദേശികളായ സയാമീസ് ഇരട്ടകളുടെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയ വിജയകരം. ഒറ്റ ശരീരമായി റിയാദിലെത്തിയ സല്‍മാനും അബ്ദുല്ലയും ദൈവാനുഗ്രഹമുണ്ടെങ്കില് ഇനി ഇരുമെയ്യായി മടങ്ങും. റിയാദിലെ കിംഗ് അബ്ദുല്ല സ്പെഷ്യാലിറ്റി ആശുപത്രിയില്‍ കിംഗ് സല്മാന് ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ മേധാവി ഡോ. അബ്ദുല്ല അല്‍ റബീഅയുടെ നേതൃത്വത്തിലാണ് സല്‍മാന്റേയും അബ്ദുല്ലയുടെയും പരസ്പരം ഒട്ടിച്ചേര്‍ന്ന നിലയിലുള്ള ശരീരം ആറ് ഘട്ടങ്ങളിലായി എട്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തിയത്. 35 പേരടങ്ങുന്ന മെഡിക്കല്‍ സംഘം നേതൃത്വം നല്കി.
ഇന്ന് രാവിലെ ആരംഭിച്ച ശസ്ത്രക്രിയ വൈകീട്ട് നാല് മണിയോടെയാണ് പൂര്‍ത്തിയായത്. ഇരുവരും തീവ്രപരിചരണ വിഭാഗത്തില്‍ സുരക്ഷിതരാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രത്യുല്പാദന, മൂത്രാശയ സംവിധാനങ്ങളും വന്‍കുടലും ചെറുകുടലും ഒട്ടിച്ചേര്‍ന്ന വിധത്തിലാണ് ശാസ്ത്രക്രിയക്കായി ഇരട്ടകളെ റിയാദിലെത്തിച്ചത്. ജനിതക വ്യവസ്ഥയുടെ പുനസ്ഥാപനമായിരുന്നു ശസ്ത്രക്രിയയിലെ സുപ്രധാന ഘട്ടം. ഏതാനും ആഴ്ചകള്‍ക്ക് മുമ്പേ സഊദി ഭരണാധികാരി സല്മാന് രാജാവിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് കുഞ്ഞുങ്ങളെ കിംഗ് അബ്ദുല്ല സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സഊദി അറേബ്യ ലോക രാജ്യങ്ങളില്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് യമന്‍ സയാമീസ് ഇരട്ടകളെ വേര്‍പെടുത്താനുള്ള തീരുമാനമെന്ന് ഡോ. അബ്ദുല്ല അല്‍ റബീഅ പറഞ്ഞു. മുപ്പത്തിരണ്ട് വര്‍ഷമായി തുടരുന്ന ഇത്തരം ശസ്ത്രക്രിയകള്‍ ദൈവാനുഗ്രഹത്താല്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കാറുണ്ട്. ലോകത്ത് സയാമീസ് ഇരട്ടകളെ വേര്‍പെടുത്തുന്നതില്‍ വിജയകരമായി മുന്നില്‍ നില്ക്കുന്ന രാജ്യമാണ് സഊദിയെന്നും ഡോ. അബ്ദുല്ല അല്‍ റബീഅ പറഞ്ഞു.
ലോകത്തെ 22 രാജ്യങ്ങളില്‍ നിന്നുള്ള സയാമീസ് ഇരട്ടകളെ ഇതിനകം സഊദിയിലെത്തിച്ച് വേര്‍പെടുത്തല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്. പൂര്‍ണ്ണമായ ചെലവുകള്‍ വഹിക്കുന്നതും കിംഗ് സല്മാന് ഹ്യൂമാനിറ്റേറിയന്‍ എയിഡ് ആന്‍ഡ് റിലീഫ് സെന്റര്‍ ആണ്. 55 ശസ്ത്രക്രിയകള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. യമനില്‍ നിന്നുള്ള എട്ടാമത്തെ സയാമീസ് ഇരട്ടകളാണ് സല്‍മാനും അബ്ദുല്ലയും.
സല്മാന് രാജാവിന്റെ കരുണാവായ്പ്പിലൂടെ മക്കളുടെ ജനനം മുതല്‍ കണ്ണീരിലായിരുന്ന തങ്ങളുടെ ദുഖത്തിന് അറുതിയാകുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ശരീരം ഒട്ടിപ്പിടിച്ച അവസ്ഥയില്‍ പിറന്നു വീണ് ദുരിതക്കയത്തില്‍ അകപ്പെട്ടപ്പോള്‍ മോചന പാത കാട്ടി തന്ന ദൈവത്തെ സ്തുതിക്കുന്നതോടൊപ്പം കാരുണ്യത്തിന്റെ കൈകള്‍ നീട്ടിയ തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും പ്രാര്‍ത്ഥനയോടെ തങ്ങളോടൊപ്പം നിന്ന ലോകജനതക്കും പിതാവ് യൂസഫ് അല്‍ മലീഹി കണ്ണീരോടെ നന്ദി പറഞ്ഞു. വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ ഡോ. അബ്ദുല്ല അല്‍ റബീഅക്കും സംഘത്തിനും സഊദി ജനതക്കും നന്ദി പറഞ്ഞ രക്ഷിതാക്കള്‍ തങ്ങള്‍ക്കുള്ള സന്തോഷം അവര്ണ്ണനീയമാണെന്ന് പറഞ്ഞു.
gulf
ഒമാനില്‍ അപകടം: ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് ഏഷ്യന്‍ പൗരന്മാര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം
മസ്കത്ത്: ഒമാനിലെ ഷര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയില്‍ നടന്ന ട്രക്ക് കൂട്ടിയിടിയില്‍ രണ്ട് ഏഷ്യന്‍ പൗരന്മാര് ദുരുദേഹിതരായി. സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം. നിസ്വ-മസ്കത്ത് റൂട്ടിലുണ്ടായ അപകടത്തില്‍ അതേ റോഡില്‍ സഞ്ചരിച്ചിരുന്ന അഞ്ച് വാഹനങ്ങള്‍ കൂടി തകര്‍ന്നു.
അപകടത്തെ തുടര്‍ന്ന് രണ്ട് ഏഷ്യന്‍ പൗരന്മാര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റതായും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും റോയല്‍ ഒമാന്‍ പൊലീസ് (ROP) അറിയിച്ചു. സ്ഥലത്തെ ഗതാഗതം അധികാരികള്‍ തിരിച്ചുവിട്ടിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
gulf
ഒരുമാസത്തിനിടെ 1.39 കോടി പേര് ഉംറ നിര്‍വഹിച്ചു: ഹജ്-ഉംറ മന്ത്രാലയം
ഇതില്‍ 17 ലക്ഷത്തിലേറെ പേര് രാജ്യാന്തര തീര്‍ഥാടകരാണ്.
മക്ക: കഴിഞ്ഞ ഒരുമാസത്തിനിടെ 1.39 കോടിയിലധികം വിശ്വാസികള്‍ ഉംറ നിര്‍വഹിച്ചതായി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 17 ലക്ഷത്തിലേറെ പേര് രാജ്യാന്തര തീര്‍ഥാടകരാണ്. ശേഷിക്കുന്നവര്‍ സൗദി സ്വദേശികളെയും സൗദിയില്‍ താമസിക്കുന്ന വിദേശികളെയും ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടകര്‍. ഒരു വ്യക്തി ഒരിലധികം തവണ ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ അതും മൊത്തം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
gulf
കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം
വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് പണം ഏല്പിച്ചത്.
അജ്മാന്: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്പിച്ച ബാലികയെ അജ്മാന് പൊലീസ് ആദരിച്ചു. വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് പണം ഏല്പിച്ചത്.
കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്കി. കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്കുന്ന സംസ്കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല്‍ മുഹൈരി പറഞ്ഞു.
-
kerala22 hours ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
india21 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala1 day agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala21 hours agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
More23 hours agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും
-
News2 days agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala3 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala20 hours agoകലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം

