Connect with us

Video Stories

ദ്രാവിഡസ്വത്വത്തിന്റെ ആള്‍രൂപം

Published

on

ദ്രാവിഡരാഷ്ട്രീയത്തിന്റെ നെടുംതൂണുകളിലൊന്ന് തകര്‍ന്നുവീണിരിക്കുന്നു. കവി, ഗാനരചയിതാവ്, ചരിത്രകാരന്‍, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, രാഷ്ട്രീയക്കാരന്‍, ഭരണാധികാരി എന്നീ നിലകളില്‍ ചിരപ്രശോഭിത വ്യക്തിത്വത്തിനുടമയായ തമിഴ്‌നാട്ടുകാരുടെ കലൈജ്ഞര്‍ എന്ന ഡോ. മുത്തുവേല്‍ കരുണാനിധി ( 94) പിറന്നനാടിനോടും കാലത്തോടും യാത്രചോദിക്കുമ്പോള്‍ അത് കാലത്തിന്റെ കാവ്യനീതിമാത്രമാകുന്നു. ആ വിയോഗം സൃഷ്ടിക്കുന്ന നഷ്ടം അദ്ദേഹത്തെ നേതാവായും കലാകാരനായും കുടുംബനാഥനായും കണ്ടിരുന്ന ആളുകളെസംബന്ധിച്ച് പെട്ടെന്നൊന്നും നികത്തപ്പെടുന്ന ഒന്നാവില്ല. ഇടവേളകളോടെ അഞ്ചുതവണയായി 1969, 71, 89, 96, 2006 വര്‍ഷങ്ങളില്‍ നാലുപതിറ്റാണ്ടോളം തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി. അതിലുപരി ദ്രാവിഡജനത നെഞ്ചേറ്റിയ നേതാവായിരുന്നു തമിഴരുടെ സ്വന്തം കലൈജ്ഞര്‍. ജസ്റ്റിസ് പാര്‍ട്ടിയിലൂടെയാണ് പതിനാലാംവയസ്സില്‍ പൊതുരംഗത്തെത്തിയ കലൈജ്ഞര്‍ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. പെരിയാര്‍ ഇ.വി രാമസ്വാമിനായ്ക്കര്‍, സി.എന്‍ അണ്ണാദുരൈ, എം.കാമരാജ്, ഖാഇദേമില്ലത്ത് മുഹമ്മദ്ഇസ്മായില്‍സാഹിബ് തുടങ്ങി ദേശീയതലത്തില്‍ ശ്രദ്ധേയരായ നേതൃവര്യന്മാരായിരുന്നു അദ്ദേഹത്തിന്റെ ഗണത്തിലുണ്ടായിരുന്നത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യാരാജ്യം ബഹുവിധമായ സാമൂഹികരാഷ്ട്രീയപ്രതിസന്ധികളില്‍ ആടിയുലഞ്ഞപ്പോള്‍ തമിഴ്ജനതയെ ദേശീയമുഖ്യധാരയില്‍ പിടിച്ചുനിര്‍ത്തിയൊരു നേതൃനിരയാണ് ദക്ഷിണേന്ത്യക്കുണ്ടായിരുന്നത്. അതിലൊന്നാണ് ഇപ്പോള്‍ വിടചൊല്ലിയിരിക്കുന്നത്. പത്തുദിവസം നീണ്ട കൃത്രിമോപകരണങ്ങള്‍കൊണ്ടുള്ള ചികില്‍സക്കും മാസങ്ങള്‍നീണ്ട വിശ്രമജീവിതത്തിനും അന്ത്യം.
‘ എന്‍ ഉയിരിനും മേലാന ഉടല്‍പിറപ്പുകളേ… ‘എന്ന കരുണാനിധിയുടെ വാക്കുകളുടെ സ്വരഭംഗി മതിയായിരുന്നു തമിഴ് ജനതയിലെ ലക്ഷോപലക്ഷങ്ങള്‍ക്ക്. സ്വാതന്ത്ര്യാനന്തരകാലത്ത് കോണ്‍ഗ്രസ് വികാരംകത്തിനിന്ന ദേശീയപ്രസ്ഥാനത്തില്‍നിന്ന് വ്യത്യസ്തമായി ദ്രാവിഡവികാരത്തിലേക്കും ഹിന്ദിവിരുദ്ധപ്രക്ഷോഭത്തിലേക്കും തമിഴ്‌നാട് ചുവടുവെക്കുമ്പോള്‍ കരുണാനിധി നേതൃനിരയില്‍ ഏറെ താഴെയായിരുന്നെങ്കിലും ദ്രാവിഡനേതാക്കളുടെ ഒന്നൊന്നായുള്ള തിരോധാനം കലൈജ്ഞരെ ദ്രാവിഡരാഷ്ട്രീയത്തിന്റെ നേതൃനിരയില്‍ പിടിച്ചിരുത്തി. അണ്ണാദുരൈയുടെ കാലത്ത് 1961ല്‍ ഡി.എം.കെ ട്രഷററായി. 1969ലാണ് അദ്ദേഹം പാര്‍ട്ടിയുടെ അമരം ഏന്തുന്നത്. ഒപ്പം തന്നെ തന്റെ രാഷ്ട്രീയഗുരുവായ അണ്ണായില്‍നിന്ന് മുഖ്യമന്ത്രിപദവിയും. തിരുവള്ളുവര്‍ മുതലായവരില്‍ നിന്നുപകര്‍ന്നുകിട്ടിയ കാവ്യാത്മകമായ ഭാഷയാണ് കരുണാനിധിയെ തമിഴ്മക്കളുടെ മനതാരില്‍ ചിരകാലത്തേക്ക് കുടിയിരുത്തിയത്. കഥാകൃത്തും കവിയും തിരുക്കുറളിന്റെ വ്യാഖ്യാതാവുമെന്ന നിലയില്‍നിന്ന് അദ്ദേഹം പതുക്കെയായി സിനിമാരംഗത്തേക്ക് ആനയിക്കപ്പെട്ടു. തിരക്കഥാകൃത്തായി തമിഴ് വെള്ളിത്തിരയില്‍ നിറഞ്ഞുനിന്ന അദ്ദേഹം സഹപ്രവര്‍ത്തകനും പിന്നീട് മുഖ്യമന്ത്രിയുമായ എം.ജി.രാമചന്ദ്രനുമൊത്ത് എഴുപത്തഞ്ചോളം തിരക്കഥകളിലൂടെ തമിഴ്‌നാട്ടുകാരുടെ മനോമുകുരങ്ങളില്‍ താരശോഭയായി. ശരിക്കും ദ്രാവിഡരാഷ്ട്രീയത്തിന്റെ പ്രചാരണമാധ്യമമായിരുന്നു അക്കാലത്ത് തമിഴ്‌സിനിമാരംഗം. അവര്‍ കരുണാനിധിയെ കലാകാരന്‍ എന്ന് അര്‍ത്ഥം വരുന്ന ‘കലൈജ്ഞര്‍ ‘ എന്ന് ചെല്ലപ്പേര് ചൊല്ലിവിളിച്ചത് തികച്ചും സ്വാഭാവികം. രാമസ്വാമിനായ്ക്കരുടെ ദ്രാവിഡകഴകം പിന്നീട് അണ്ണാദുരൈയുടെയും കരുണാനിധിയുടെയും കീഴില്‍ ദ്രാവിഡമുന്നേറ്റകഴകമായി മാറി. എം.ജി രാമചന്ദ്രന്‍ സ്വന്തം പാര്‍ട്ടിയായ അണ്ണാദ്രാവിഡമുന്നേറ്റകഴകവുമായി വേര്‍പിരിയുമ്പോള്‍ കരുണാനിധി പാറപോലെ പാര്‍ട്ടിയില്‍ ഉറച്ചുനിന്നു. ദീര്‍ഘകാലം മാറിമാറി ഇരുവരും തമിഴ്‌നാടിന്റെ ഭരണസാരഥ്യമേറ്റു. ഇരുവരുടെയും ലക്ഷ്യം പാവപ്പെട്ടവരുടെ ഉന്നമനം മാത്രമായിരുന്നുതാനും. അക്കാലത്ത് പക്ഷേ രാഷ്ട്രീയത്രിശങ്കുസ്വര്‍ഗത്തില്‍ അകപ്പെട്ട അവസ്ഥയിലായി തമിഴ് ജനത.
പുരാണസിനിമകളില്‍ നിന്ന് വേറിട്ട് ജനകീയമാധ്യമത്തെ രാഷ്ട്രീയസാമൂഹികമുന്നേറ്റത്തിന് ഉപയോഗിക്കാമെന്ന് തെളിയിക്കുക കൂടിയായിരുന്നു കരുണാനിധി.പ്രാസമൊപ്പിച്ചുള്ള ഭാഷതന്നെയായിരുന്നു അദ്ദേഹത്തിന്റെ തുറുപ്പുശീട്ട്. ജീവിതാന്ത്യംവരെ പാര്‍ട്ടി അധ്യക്ഷനായ കലൈജ്ഞര്‍ മക്കളെ രാഷ്ട്രീയ-വ്യവസായമേഖലകളില്‍ കരക്കടുപ്പിച്ചു. മക്കളില്‍ സ്റ്റാലിനായിരുന്നു ഒരുപടിമുന്നില്‍. ഇദ്ദേഹത്തെ രണ്ടുതവണ മന്ത്രിയും ഉപമുഖ്യമന്ത്രിയുമാക്കി. ചെന്നൈ കോര്‍പറേഷന്‍ ചെയര്‍മാനായും സ്റ്റാലിന്‍ ജനമനസ്സുകളിലും ഭരണമേഖലയിലും ശ്രദ്ധനേടി. മക്കളായ അഴഗിരിയും സ്റ്റാലിനും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ രമ്യമായാണ് അദ്ദേഹം തീര്‍ത്തത്. എം.പി സ്ഥാനത്തിലൂടെ കനിമൊഴിയും അഴഗിരിയും സണ്‍ ടി.വി നെറ്റ് വര്‍ക്കിലൂടെ മരുമകന്‍ മുരശൊലിമാരനും തമിഴ്‌നാട്ടില്‍ പാര്‍ട്ടിയുടെയും കുടുംബത്തിലെയും മുടിചൂടാമന്നന്മാരായി. കേന്ദ്രസര്‍ക്കാരുകളിലെ പാര്‍ട്ടിപങ്കാളിത്തവും ഇതിന് അവരെ നല്ലവണ്ണം തുണച്ചു. ഒരു കേന്ദ്രസര്‍ക്കാരിനെ വീഴ്ത്തിയിടുന്നതിന് കാരണമായ രണ്ടായിരം കോടിയുടെ ടു.ജി സ്‌പെക്ട്രം അഴിമതിക്കേസ് പാര്‍ട്ടിയുടെ മാത്രമല്ല, കരുണാനിധിയുടെയും യശസ്സിന് മങ്ങലേല്‍പിച്ചു. 2014ല്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായി പ്രധാനമന്ത്രിസ്ഥാനത്തേക്ക് നരേന്ദ്രമോദി വരുന്നതിന് കാരണമായതിലൊന്ന് ഈ അഴിമതിയായിരുന്നു. ആദ്യമൂന്നുസിനിമകള്‍ പിറക്കാതെ പോയപ്പോള്‍ ‘ പരാശക്തി ‘യിലൂടെയായിരുന്നു ദക്ഷിണാമൂര്‍ത്തിയുടെ സിനിമാതുടക്കം. അവസാനചിത്രം ‘പൊന്നാര്‍ ശങ്കര്‍’ 2011ലായിരുന്നു. എല്ലാം ഒന്നിനൊന്ന് മെച്ചം.
1970കളില്‍ കോണ്‍ഗ്രസിലെ പിളര്‍പ്പില്‍ ഇന്ദിരാഗാന്ധിയെ പിന്തുണച്ചാണ് കരുണാനിധി ദേശീയരാഷ്ട്രീയത്തിലേക്ക് പാര്‍ട്ടിയെ പിടിച്ചുയര്‍ത്തിയത്. എന്നാല്‍ അടിയന്തിരാവസ്ഥയെ ശക്തിയായി എതിര്‍ക്കാനും അദ്ദേഹം മുന്നോട്ടുവന്നു. പിന്നീടുള്ള കാലം കോണ്‍ഗ്രസുമായി ഏറെ അടുപ്പം പുലര്‍ത്തുകയും ചെയ്തു. ബി.ജെ.പിയുടെ വര്‍ഗീയരാഷ്ട്രീയത്തിനെതിരെ തന്റെ വിഖ്യാതമായ ദ്രാവിഡസ്വത്വത്തെ കൂട്ടുപിടിച്ചാണ് സംസ്ഥാനത്ത് അവരെ പച്ചതൊടീക്കില്ലെന്ന് പ്രഖ്യാപിച്ചത്. ഫലം ഇന്നും തമിഴ്‌നാട്ടില്‍ ഒരു എം.എല്‍.എയെ പോലും വിജയിപ്പിക്കാന്‍ കാവിപ്പാര്‍ട്ടിക്കായില്ല. ഇന്ത്യയുടെ തലസ്ഥാനം കരുണാനിധിയുടെ വീട് നില്‍ക്കുന്ന ഗോപാലപുരം ആണെന്നുവരെഅണികള്‍ പുകഴ്ത്തിപ്പാടി. അന്നുവരെ ദേശീയരാഷ്ട്രീയത്തില്‍ ഗണനാത്മകശക്തിയല്ലാതിരുന്ന ഡി.എം.കെയെ കരുണാനിധിയാണ് നിര്‍ണായകഘടകമാക്കിയത്. ഇരുമുന്നണികളിലും അദ്ദേഹം തന്റെ പാര്‍ട്ടിയെ തമിഴ്ജനതക്കുവേണ്ടി വിനിയോഗിച്ചു. അല്‍പകാലം കോണ്‍ഗ്രസുമായി ഇടഞ്ഞ് എ.ബി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയുമായി ചേരേണ്ടിവന്നപ്പോഴും കലൈജ്ഞരെന്ന കറകളഞ്ഞ മതേതരനേതാവില്‍ ഒരാള്‍പോലും വര്‍ഗീയതയുടെ കടുകുമണിപോലും കണ്ടില്ല. മുസ്‌ലിംലീഗ് നേതാക്കളായ ഖാഇദേമില്ലത്ത് മുതല്‍ പ്രൊഫ. ഖാദര്‍മൊയ്തീന്‍വരെയുള്ളവരുമായി അദ്ദേഹം അനല്‍പമായ അടുപ്പംപുലര്‍ത്തി. 1948ല്‍ ചെന്നൈയില്‍ മുസ്‌ലിംലീഗിന്റെ സ്ഥാപകയോഗം നടക്കുമ്പോഴും അതിന് ശേഷം പതിറ്റാണ്ടുകളോളവും പാര്‍ട്ടിക്കും മുസ്‌ലിംകളാദി പിന്നാക്ക-ദലിത്‌വിഭാഗങ്ങള്‍ക്കും കാവലാളായി കലൈജ്ഞര്‍ നിലകൊണ്ടു. ഖാഇദേമില്ലത്തിന്റെ പേരില്‍ ഒരുജില്ലതന്നെ രൂപീകരിക്കാനും അദ്ദേഹം വിശാലമനസ്‌കത കാട്ടി. പാര്‍ട്ടി അധ്യക്ഷപദവിയില്‍ അരനൂറ്റാണ്ട് പിന്നിട്ടത് കഴിഞ്ഞവര്‍ഷമാണ് കരുണാനിധിയും ഡി.എം.കെയും ആഘോഷിച്ചത്. അതിന് തൊട്ടടുത്ത സമയത്തുതന്നെ അദ്ദേഹത്തിന് പാര്‍ട്ടിയെയും നാടിനെയും കൈവെടിയേണ്ടിവന്നു എന്നത് വിധിനിശ്ചയം മാത്രം.
കഴിഞ്ഞ യു.പി.എ ഭരണകാലത്ത് രണ്ടുതവണയായി പത്തുവര്‍ഷവും കോണ്‍ഗ്രസിനൊപ്പംനിന്ന ഡി.എം.കെ രാജ്യം കാവിഭീകരതക്ക് കീഴടങ്ങേണ്ടിവരുമ്പോഴാണ് ജീവിതത്തോട് വിടപറയേണ്ടിവരുന്നെങ്കിലും, പാര്‍ട്ടിയെ മതേതരചേരിയോട് ഉറപ്പിച്ചുനിര്‍ത്തിക്കൊണ്ടുതന്നെയാണ് യാത്ര ചോദിക്കുന്നത് എന്നത് തമിഴ്‌നാടിനെയും രാജ്യത്തെയും സംബന്ധിച്ച് മഹത്തായ കാര്യംതന്നെ. ജയലളിതയുടെ മരണത്തെതുടര്‍ന്ന് അണ്ണാ ഡി.എം.കെ കപ്പിത്താനില്ലാത്ത കപ്പലാവുകയും രാഷ്ട്രീയരംഗത്തേക്ക് പുതിയചേരുവകളുമായി താരങ്ങളായ കമല്‍ഹാസനും രജനീകാന്തും ഇറങ്ങിവരികയും ചെയ്യുമ്പോള്‍ തമിഴ്ജനത ഇന്നും ദ്രാവിഡജനത വിശ്വാസം അര്‍പ്പിക്കുന്നത് കരുണാനിധിയുടെ പ്രസ്ഥാനത്തില്‍തന്നെയെന്നതാണ് അദ്ദേഹത്തെ രോഗശയ്യയിലും അല്ലലില്ലാതെ കിടക്കാന്‍ സഹായിച്ചിട്ടുണ്ടാവുക. ജൂലൈ 28 മുതല്‍ പത്തുദിനം ചെന്നൈ കാവേരിആസ്പത്രിക്ക് മുന്നില്‍ മരണസമയംവരെ കാത്തുകിടന്ന നൂറുകണക്കിന് ആബാലവൃദ്ധം ജനതയുടെ അലമുറയുടെ പിന്നിലും ആ നേതാവിനോടും തിരിച്ചുമുള്ള അളക്കാനാകാത്ത അന്‍പുതന്നെ. അതുതന്നെയാണ് നമുക്കും ആ മഹാമനീഷിക്ക് തിരിച്ചുനല്‍കാനുള്ളത്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending