Connect with us

Video Stories

ഇന്ത്യന്‍ സാഹചര്യത്തില്‍ ഏകീകൃത സിവില്‍കോഡ് അഭിലഷണീയമോ

Published

on

ഓരോ മതത്തിനും അതിന്റേതായ അടിസ്ഥാന പ്രമാണങ്ങളുണ്ട്. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളാണ് വിശുദ്ധ ഖുര്‍ആനും അതിന്റെ വ്യാഖ്യാനമായറിയപ്പെടുന്ന പ്രവാചകചര്യകളും, ഇസ്‌ലാമിക നിയമങ്ങളുടെ മുഖ്യസ്രോതസ്സുകളും ഇവതന്നെയാണ്.

എന്നാല്‍ മനുഷ്യന്‍ ഓരോകാലത്തും അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ക്ക് അക്കമിട്ടു പരിഹാരം നിര്‍ദ്ദേശിക്കുകയല്ല വിശുദ്ധ ഖുര്‍ആന്‍ ചെയ്യുന്നത്. ചില പ്രധാന വിഷയങ്ങളെപ്പറ്റി സാമാന്യം വിശദമായിത്തന്നെ ഖുര്‍ആനില്‍ വിവരിച്ചിട്ടുണ്ടെങ്കിലും മറ്റു പല കാര്യങ്ങളിലും ഒരു വിശ്വാസി ജീവിതത്തില്‍ പൊതുവെ അംഗീകരിക്കേണ്ടതായ ചില തത്വങ്ങള്‍ നിര്‍ദ്ദേശിക്കുകയാണ് ചെയ്തിരിക്കുന്നത്. ആ മൗലീക തത്വങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ ജീവിതത്തെ നിയന്ത്രിക്കാനാണ് വിശ്വാസികള്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

ഈ തത്വങ്ങള്‍ പ്രായോഗിക ജീവിതത്തിലേക്ക് പകര്‍ത്തുന്നതിന് ആവശ്യമായ വിജ്ഞാനം സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഖുര്‍ആനില്‍ നിന്നും നബിചര്യകളില്‍ നിന്നും നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. അതുകൊണ്ട് ഖുര്‍ആനിലും തിരുവചനങ്ങളിലും അഗാധമായ പാണ്ഡിത്യം നേടിയ ഭക്തരായ മതപണ്ഡിതന്മാര്‍ മതകാര്യങ്ങളില്‍ ഏകോപിച്ചു പ്രകടിപ്പിച്ച അഭിപ്രായങ്ങളായ ‘ഇജ്മാഉ്’ പ്രമാണമായി മുസ്‌ലിംകള്‍ അംഗീകരിച്ചുപോന്നു. ഇതുകൊണ്ടും പ്രമാണങ്ങളുടെ ആവശ്യം മതിയായില്ല. സമുദായത്തിന്റെ മുമ്പിലുള്ള ജീവിത പ്രശ്‌നങ്ങള്‍ സങ്കീര്‍ണബഹുലമായപ്പോള്‍ നവംനവങ്ങളായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതായും വന്നു. അങ്ങനെയാണ് ‘ഖിയാസി’നെ അവലംബിക്കേണ്ടിവന്നത്. ഒരു സംഗതി മറ്റു സംഗതിയോടോ, പല സംഗതികളോടോ തുലനം ചെയ്തുനോക്കി വിഷയത്തിന്റെ കാതല്‍ കണ്ടെത്തി എടുക്കുന്ന തീരുമാനത്തിനാണ് ‘ഖിയാസെന്നു’ പറയുന്നത്. ഇതും ഒരു പ്രമാണമായി പണ്ഡിതലോകം എണ്ണിവരുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ലോകാവസാനം വരെ മനുഷ്യനെ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ന്യായവും നീതിയുക്തവുമായ പരിഹാരം കണ്ടെത്തുന്നതിനുള്ള മാര്‍ഗം ഇസ്‌ലാം നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ വിശ്വാസികളുടെ മുമ്പില്‍ തുറന്നുവെച്ചിട്ടുണ്ടെന്നുകാണാം. ഇതുകൊണ്ടെല്ലാമാണ് ഇസ്‌ലാമില്‍ മനുഷ്യനെ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം ഉത്തമമായ പരിഹാരമുണ്ടെന്നു പറയാനുള്ള കാരണം.

ഖുര്‍ആന്‍ കുറച്ചു വിശദമായിത്തന്നെ വിവരിച്ചിട്ടുള്ള വിഷയങ്ങളിലൊന്നാണ് ഇസ്‌ലാമിലെ ദായക്രമം, അഥവാ പിന്‍തുടര്‍ച്ചാവകാശ നിയമം. ഇസ്‌ലാം വിഭാവനം ചെയ്യുന്ന പിന്‍തുടര്‍ച്ചാവകാശ നിയമം മനസ്സിലാക്കുന്നതിനുമുമ്പായി ഈ വിഷയത്തില്‍ ലോകത്തിലെ ഇതര സമുദായങ്ങളുടെ നില എന്തായിരുന്നുവെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും. എന്നാല്‍ മാത്രമേ ഇസ്‌ലാം ഈ രംഗത്ത് വരുത്തിയ പരിവര്‍ത്തനത്തിന്റെയും പരിഷ്‌കാരത്തിന്റെയും ആഴവും പരപ്പും ശരിക്കും മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളൂ.

ഒരാളുടെ മരണംമൂലം അയാള്‍ വിട്ടേച്ചുപോയ സ്വത്ത് എത്രയായാലും ജീവിച്ചിരിക്കുന്ന കുടുംബങ്ങളിലും മറ്റു അവകാശികളിലും ആര്‍ക്കെല്ലാം, എങ്ങനെയെല്ലാം, ഏതെല്ലാം തോതില്‍ വിഭജിക്കപ്പെടണമെന്നാണല്ലോ പിന്‍തുടര്‍ച്ചാവകാശ നിയമം കൊണ്ടുദ്ദേശിക്കപ്പെടുന്നത്. ഇസ്‌ലാമിനുമുമ്പ് ‘ജാഹിലിയ്യ’ കാലത്തെ അറബികള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അനന്തരാവകാശം തന്നെ നിഷേധിച്ചിരുന്നു. പരസ്പരം കലഹിച്ചുകൊണ്ടിരുന്ന, പോരടിച്ചുകൊണ്ടിരുന്ന അറബി ഗോത്രങ്ങള്‍ക്ക് ശത്രുപക്ഷത്തെ നേരിടുന്നതിനും കുടുംബത്തിന്റെ സംരക്ഷണത്തിനും കഴിവുള്ള ആണ്‍സന്താനങ്ങള്‍ക്ക് മാത്രമേ സ്വത്ത് കൈവശം വെക്കാനും നിയന്ത്രിക്കാനും അധികാരമുണ്ടായിരുന്നുള്ളൂ. സ്ത്രീകളും കുട്ടികളും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളായി ഗണിക്കപ്പെട്ടിരുന്നതിനാല്‍ അനന്തരാവകാശമെടുക്കുന്നതില്‍ നിന്ന് അവര്‍ തടയപ്പെടുകയും ചെയ്തിരുന്നു. സ്ത്രീക്ക് സമൂഹത്തില്‍ മാന്യമായ ഒരു സ്ഥാനവും അവര്‍ നല്‍കിയിരുന്നില്ല. സന്താനോല്‍പാദനത്തിനും പുരുഷന്റെ വികാരം ശമിപ്പിക്കുന്നതിനുമുള്ള ഉപകരണമായാണ് സ്ത്രീ കരുതപ്പെട്ടിരുന്നത്.

അറബികളുടെ സ്ഥിതി ഇതായിരുന്നുവെങ്കില്‍ സ്ത്രീക്ക് മെച്ചപ്പെട്ട സ്ഥാനം ലോകത്ത് മറ്റു രാജ്യങ്ങളോ, സമുദായങ്ങളോ അനുവദിച്ചുകൊടുത്തതിന് തെളിവുകളുമില്ല.
ലോകത്ത് ഇന്നറിയപ്പെടുന്ന പരിഷ്‌കൃത രാജ്യങ്ങളിലൊന്നായ ഇംഗ്ലണ്ടിന്റെ സ്ഥിതി നോക്കാം. ആ രാജ്യം സ്ത്രീയെ മാത്രമല്ല, സീമന്തപുത്രനൊഴികെയുള്ള മറ്റു ആണ്‍മക്കളെപ്പോലും അനന്തരാവകാശമെടുക്കാന്‍ അനുവദിച്ചിരുന്നില്ല. മൂത്ത പുത്രന്റെ കരുണക്കനുസരിച്ച് കുടുംബത്തിലെ മറ്റംഗങ്ങള്‍ ജീവിച്ചുകൊള്ളണമെന്നായിരുന്നു അവരുടെ നിയമം. ഈ ദുരവസ്ഥയില്‍ നിന്ന് ഇംഗ്ലണ്ടിലെ വനിതകള്‍ക്ക് മോചനം ലഭിച്ചത് 1882ല്‍ പാസാക്കിയെടുത്ത വിവാഹിതകളായ സ്ത്രീകളുടെ ധനനിയമം (ങമൃൃശലറ ണീാലി’ െജൃീുലൃശേല െഅര)േ മൂലമായിരുന്നു. ഇതില്‍നിന്ന് ഇംഗ്ലണ്ടിലെ വനിതകള്‍ക്ക് സ്വത്താവകാശം ലഭിച്ചിട്ട് 134 വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂവെന്ന് മനസ്സിലാക്കാം.

ഇനി സോവിയറ്റ് റഷ്യയെടുക്കാം. 1917ല്‍ റഷ്യന്‍ വിപ്ലവം കഴിഞ്ഞു പിന്നെയും പത്തുവര്‍ഷം പിന്നിട്ടതിനുശേഷം 1927ലാണ് ഒരു കുടുംബനിയമത്തിന് അവര്‍ക്ക് രൂപം നല്‍കാന്‍ സാധിച്ചത്. റഷ്യന്‍ വനിതകളോട് ആ രാജ്യത്തിന് കുറേയെങ്കിലും നീതിപാലിക്കാന്‍ കഴിഞ്ഞത് 54 വര്‍ഷം മുമ്പാണ്.
മറ്റൊരു വികസിത രാഷ്ട്രമായ ജനകീയ ചൈന റിപ്പബ്ലിക്കാണെങ്കില്‍ 1952ലാണ് സ്വന്തമായി ഒരു ഫാമിലികോഡ് നടപ്പിലാക്കിയത്. ചൈനയും സ്ത്രീ സ്വാതന്ത്ര്യത്തിന് സംരക്ഷണം നല്‍കിയത് 64 വര്‍ഷം മുമ്പാണ്.
ഇറ്റലിക്കാണെങ്കില്‍ ഒരു കുടുംബ നിയമമുണ്ടായത് 1919ലാണ്. ഒരു നൂറ്റാണ്ടുപോലും ആയിട്ടില്ല.
യൂറോപ്പിലെ മറ്റു രാജ്യങ്ങളും സ്ത്രീകളുടെ സ്വത്തവകാശത്തെക്കുറിച്ച് ചിന്തിച്ചതുതന്നെ ഫ്രഞ്ചുവിപ്ലവത്തിനു ശേഷമാണ്.

നമ്മുടെ മഹത്തായ ഈ രാഷ്ട്രത്തിന്റെ ചരിത്രവും ഈ വിഷയത്തില്‍ ഒട്ടും മെച്ചപ്പെട്ടതായിരുന്നില്ലെന്നു കാണാം. ഹൈന്ദവ സമുദായങ്ങള്‍ക്കിടയില്‍ അടുത്തകാലംവരെ നിലവിലുണ്ടായിരുന്ന കൂട്ടുകുടുംബ വ്യവസ്ഥിതി പ്രകാരം ഓരോ തറവാട്ടിലെയും കാരണവരാണ് സ്വത്ത് കൈവശം വെച്ചും നിയന്ത്രിച്ചും പോന്നിരുന്നത്. സ്ത്രീകള്‍ക്ക് സ്വത്ത് കൈവശം വെക്കാന്‍ അധികാരമുണ്ടായിരുന്നില്ലെന്ന് മാത്രമല്ല കുടുംബത്തിലെ മറ്റു പുരുഷാംഗങ്ങള്‍പോലും അതതുകാലത്തെ തറവാട്ടു കാരണവരുടെ കണക്കനുസരിച്ച് ജീവിച്ചുകൊള്ളണമെന്നായിരുന്നു നിയമം. തന്നിമിത്തം ഉത്തരവാദിത്വബോധമില്ലാതെ തോന്നിയതുപോലെ പ്രവൃത്തിച്ചിരുന്ന ചില കാരണവരുടെ ദുര്‍ഭരണത്തിനു വിധേയമായി നശിച്ചുപോയ എത്രയോ കുടുംബങ്ങളുണ്ട്. ഈ ദുരവസ്ഥയില്‍ നിന്നും ഹൈന്ദവ സഹോദരികള്‍ വിമുക്തരായതും, അനന്തരാവകാശത്തിന് അര്‍ഹരായതും ഏതാണ്ട് എഴുപത് വര്‍ഷങ്ങള്‍ക്കുമുമ്പ് പാസ്സാക്കപ്പെട്ട ഹിന്ദു പിന്‍തുടര്‍ച്ചാവകാശ നിയമപ്രകാരമാണ്. ലോകത്തിലെ ഇതര രാഷ്ട്രങ്ങളുടെയും സമുദായങ്ങളുടെയും സ്ഥിതി ഇതായിരുന്നുവെങ്കില്‍ ഇസ്‌ലാം ഈ രംഗത്ത് നീതിപൂര്‍വകവും, സവിസ്തര വ്യവസ്ഥകളോടുകൂടിയതുമായ ഒരു പിന്‍തുടര്‍ച്ചാവകാശനിയമം മാനവരാശിക്കുമുമ്പാകെ സമര്‍പ്പിച്ചിട്ട് വര്‍ഷങ്ങളല്ല നൂറ്റാണ്ടുകള്‍തന്നെ പതിനഞ്ചു പിന്നിട്ടുവെന്നതാണ് വാസ്തവം. അങ്ങനെ നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ സമൂഹത്തില്‍ സ്ത്രീക്ക് അവളര്‍ഹിക്കുന്ന ആദരവും, അവകാശവും നല്‍കി അനുഗ്രഹിച്ച ഇസ്‌ലാമിന്റെ പിന്‍തുടര്‍ച്ചാവകാശ നിയമത്തില്‍ ഇന്ന് പേരായ്മകള്‍ ദര്‍ശിക്കുന്നവര്‍ ഇസ്‌ലാമിക നിയമത്തിന്റെ അന്തസ്സത്ത ശരിക്കും മനസ്സിലാക്കിയിട്ടില്ലാത്തവരാണ്.

വിശുദ്ധ ഖുര്‍ആനിന്റെ അവതരണം പ്രവാചകന്‍ (സ.അ) യുടെ കാലത്ത് തന്നെ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകുമെന്നു തോന്നുന്നില്ല. ഒരു വള്ളിക്കും പുള്ളിക്കും മാറ്റം വരാത്ത വിധത്തില്‍ അത് ഇന്നും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ലഭ്യമാണ്. പിന്‍തുടര്‍ച്ചാവകാശത്തെ സ്പര്‍ശിച്ചുകൊണ്ടുള്ള അതിലെ ഒരു പരാമര്‍ശം കാണുക- ”മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടുപോയതില്‍ പുരുഷന്മാര്‍ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടുപോയതില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്. അതില്‍നിന്നു കുറഞ്ഞതിലും അധികരിച്ചതിലും നിര്‍ണയിക്കപ്പെട്ട ഓഹരിയായി” (വിശുദ്ധ ഖുര്‍ആന്‍ 4:7).

ഇതില്‍നിന്നും ഇസ്‌ലാം സ്ത്രീകള്‍ക്ക് അനന്തരാവകാശം നല്‍കിയിട്ട് പതിനഞ്ച് നൂറ്റാണ്ടുകള്‍ പിന്നിട്ടുവെന്ന ചരിത്ര സത്യത്തെ ആര്‍ക്കും തന്നെ നിഷേധിക്കാനാവില്ല. എന്നാല്‍ ഈ പരമാര്‍ത്ഥത്തിനുനേരെ സൗകര്യപൂര്‍വം കണ്ണടക്കുകയും അടുത്ത കാലങ്ങളില്‍ മാത്രം വെളിച്ചം കണ്ട ഇതര പിന്‍തുടര്‍ച്ചാവകാശ നിയമങ്ങളുടെ വെളിച്ചത്തില്‍ ഇസ്‌ലാമിലെ പിന്‍തുടര്‍ച്ചാവകാശ നിയമത്തിന്റെ കാലിക പ്രസക്തിയെ ചോദ്യം ചെയ്യുകയും ചെയ്യുന്നവരുടെ ഒരു ആക്ഷേപം ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കുമിടയില്‍ ഇസ്‌ലാം വിവേചനം കാണിക്കുന്നുവെന്നതാണ്. മക്കളെയെല്ലാം ഒരുപോലെ ഗണിക്കുന്നതിനുപകരം പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളുടെ പകുതി മാത്രമേ നല്‍കുന്നുള്ളൂവെന്നാണ് അവരുടെ പരാതി.

ഇസ്‌ലാമിക നിയമങ്ങളുടെ ഉല്‍പ്പത്തിയെയും, പവിത്രതയെയുംപറ്റി ശരിക്കും ഗ്രഹിച്ചിട്ടില്ലാത്ത സഹോദര സമുദായങ്ങളില്‍ നിന്നുള്ള ഇത്തരം വിമര്‍ശനങ്ങളില്‍ നമുക്ക് അത്ഭുതം തോന്നേണ്ടതില്ല, ഇസ്‌ലാമിക നിയമങ്ങളെ മുന്‍വിധിയൊന്നും കൂടാതെ പരിശോധിച്ച വിശ്വവിശ്രുതരായ പല അമുസ്‌ലിം ചിന്തകന്മാരും മുസ്‌ലിം പിന്‍തുടര്‍ച്ചാവകാശ നിയമത്തെ മുക്തകണ്ഠം പ്രശംസിച്ചതിന് ചരിത്രത്തില്‍ എത്രയോ ഉദാഹരണങ്ങളുണ്ട്. മതതാരതമ്യ ശാസ്ത്രത്തില്‍ പഠനം നടത്തിയ ലോകപ്രശസ്ത ചിന്തകനായിരുന്ന അല്‍മാരിക്ക് റുംസി അദ്ദേഹത്തിന്റെ ”മുഹമ്മദന്‍ ലോ ഓഫ് ഇന്‍ഹെറിറ്റന്‍സ്” എന്ന ഗ്രന്ഥത്തിന്റെ മൂന്നാം പതിപ്പിന്റെ അവതാരികയില്‍ രേഖപ്പെടുത്തിയതു കാണുക- ”പരിഷ്‌കൃത ലോകത്തിന് അറിയാന്‍ സാധിച്ചിട്ടുള്ള സ്വത്ത് ആപാദന ചട്ടങ്ങളില്‍ വെച്ചേറ്റവും സംസ്‌കരിച്ചതും, സവിസ്തര വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതുമാണ് മുഹമ്മദന്‍ പിന്‍തുടര്‍ച്ചാവകാശ നിയമമെന്നതില്‍ സംശയമില്ല. പഠനാര്‍ഹമായ അതിന്റെ ചാരുതയും, ഘടനാപൊരുത്തവും അഭിഭാഷക ജോലിയില്‍ ഏര്‍പ്പെട്ടിട്ടുള്ളവരെ മാത്രമല്ല ചിന്താശീലരായ വ്യുല്‍പന്നമതികളെയും കൂടി ആകര്‍ഷിക്കാന്‍ പര്യാപ്തങ്ങളാണ്. നമ്മുടെ സ്വന്തം നിയമം ശൈശവദശപോലും പ്രാപിക്കാതെ വെറും ഭ്രൂണദശയിലായിരുന്ന കാലത്തുതന്നെ അറേബ്യയിലെ പ്രവാചകനും അദ്ദേഹത്തിന്റെ അനുചരന്മാരും നടപ്പില്‍വരുത്തിയ വ്യവസ്ഥകള്‍ പൂര്‍ണവളര്‍ച്ച പ്രാപിച്ചുകഴിഞ്ഞിരുന്നു.” ആധുനികത്വത്തിന്റെയും സ്ത്രീപുരുഷ സമത്വത്തിന്റെയും പേരില്‍ മുസ്‌ലിം പിന്‍തുടര്‍ച്ചാവകാശ നിയമത്തില്‍ അപാകതകളുണ്ടെന്ന് വാദിക്കുന്ന മുസ്‌ലിം നാമധാരികളുടെ കാര്യമാണത്ഭുതം. മുസ്‌ലിം പിന്‍തുടര്‍ച്ചാവകാശ നിയമം എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ബ്രിട്ടീഷുകാരുടെ ഭരണകാലത്തുതന്നെ ബാധകമാക്കിയിട്ടുള്ള മുഹമ്മദന്‍ നിയമമല്ല, യഥാര്‍ത്ഥ ശരീഅത്ത് നിയമമാണെന്ന് വ്യക്തമാക്കിക്കൊള്ളട്ടെ. നിലവിലുള്ള മുസ്‌ലിം വ്യക്തിനിയമത്തില്‍ ചില അപാകതകള്‍ കടന്നുകൂടിയിട്ടുണ്ടെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല.

ചില പ്രത്യേക വിഷയങ്ങളില്‍ മാത്രമാണ് മുസ്‌ലിം വ്യക്തിനിയമം ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ബ്രിട്ടീഷ് ഭരണകാലത്ത് ബാധകമാക്കിയത്. 1937ലെ ശരീഅത്ത് ആക്ട് പ്രകാരം പിന്‍തുടര്‍ച്ചാവകാശം, ആശ്രിതര്‍ക്ക് ചെലവു നല്‍കല്‍, മഹ്‌റ്, രക്ഷാകര്‍ത്തൃത്വം, ദാനം, ട്രസ്റ്റ് മുതലുകള്‍, വഖ്ഫ് എന്നീ കാര്യങ്ങളില്‍ കക്ഷികള്‍ മുസ്‌ലിംകളാണെങ്കില്‍ മുസ്‌ലിം വ്യക്തിനിയമമനുസരിച്ച് വിധിക്കണമെന്നാണ് നിയമം. എന്നാല്‍ ഇന്ന് നിലവിലുള്ള മുസ്‌ലിം വ്യക്തിനിയമത്തിലെ വകുപ്പുകള്‍ യഥാര്‍ത്ഥ ശരീഅത്തിന്റ താല്‍പര്യങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നില്ലെന്ന പരമാര്‍ത്ഥവും മറച്ചുവെക്കാവതല്ല. അത്തരം വകുപ്പുകള്‍ മുസ്‌ലിം മതപണ്ഡിതന്മാരുമായി ചര്‍ച്ച ചെയ്ത് ശരീഅത്തിന്റെ യഥാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കനുസൃതമായി മുസ്‌ലിം വ്യക്തിനിയമം ഭേദഗതി ചെയ്യപ്പെടുകയാണെങ്കില്‍ അത് മുസ്‌ലിം സമുദായത്തോട് ചെയ്യുന്ന ഏറ്റവും വലിയ നീതിയായിരിക്കുമെന്നതില്‍ സംശയമില്ല. നേരെ മറിച്ച് നിലവിലുള്ള വ്യക്തിനിയമങ്ങള്‍കൂടി തുടച്ചുമാറ്റി അതിന്റെ സ്ഥാനത്ത് ഒരു പൊതു സിവില്‍ നിയമം അടിച്ചേല്‍പ്പിക്കുകയെന്നത് മഹത്തായ നമ്മുടെ ഭരണഘടനയോടും, ഈ രാജ്യത്തെ മതന്യൂനപക്ഷങ്ങളോടും ചെയ്യുന്ന കടുത്ത അനീതിയുമായിരിക്കും.

ഉത്തരവാദപ്പെട്ട അധികാരസ്ഥാനങ്ങളില്‍ കയറിപ്പറ്റാന്‍ അവസരം ലഭിച്ചിട്ടുള്ള ചില മുസ്‌ലിം നാമധാരികള്‍ പരിതസ്ഥിതിക്കനുസരിച്ച് വേഷം കെട്ടുന്നതിലാണ് തങ്ങളുടെ നിലനില്‍പ്പും വിജയവും സ്ഥിതി ചെയ്യുന്നതെന്നോര്‍ത്ത് ഏക സിവില്‍കോഡിന് ചൂട്ടുപിടിക്കുന്നുണ്ടെങ്കില്‍ മുസ്‌ലിം മതപണ്ഡിതന്മാരുടെയോ, ജനസാമാന്യത്തിന്റെയോ പിന്തുണ അവര്‍ക്കില്ലെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും.
ചുരുക്കത്തില്‍ ഇസ്‌ലാമിനെയും ഇസ്‌ലാമിന്റെ പിന്‍തുടര്‍ച്ചാവകാശ നിയമത്തെയും കുറിച്ചുള്ള അജ്ഞതയും തെറ്റിദ്ധാരണയുമാണ് വിമര്‍ശനത്തിന് കാരണമെന്ന് പറയാം. ഇസ്‌ലാമിക നിയമങ്ങളെല്ലാം വ്യക്തമായ ചില തത്വങ്ങളിലധിഷ്ഠിതമാണെന്ന് നിഷ്പക്ഷ ചിന്തകന്മാര്‍ക്ക് ബോധ്യപ്പെടുന്നതാണ്. യുക്തിക്കും ബുദ്ധിക്കും നിരക്കാത്ത ഒരു നിയമവും ഇസ്‌ലാമിലില്ല. അതിന്റെ മൂലോല്‍പ്പത്തി സര്‍വജ്ഞനായ ദൈവത്തിന്റെ നിയമ നിര്‍ദ്ദേശങ്ങളടങ്ങിയ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാണെന്നതാണ് അതിനുള്ള കാരണം.
സ്ത്രീപുരുഷന്മാരുടെ അവകാശ വിഹിതങ്ങളിലുള്ള വ്യത്യാസത്തിന്റെ കാരണവും മതപ്രമാണങ്ങളുടെ വെളിച്ചത്തില്‍തന്നെ മനസ്സിലാക്കാം. (തുടരും)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending