More

വിപണിയിലെ മരുന്നുകളില്‍ പത്തിലൊന്നും വ്യാജമെന്ന്

By chandrika

November 29, 2017

 

ജനീവ: ലോകവിപണിയില്‍ ലഭ്യമാകുന്ന മരുന്നുകളില്‍ പത്തിലൊന്നും വ്യാജമെന്ന് ലോകാരോഗ്യ സംഘടന. ജീവന്‍ രക്ഷാമരുന്നുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ വ്യാജമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കാരണത്താല്‍ പതിനായിരക്കണക്കിന് ആളുകള്‍ മരണത്തിന് കീഴടങ്ങുന്നുവെന്നും ആഫ്രിക്കയില്‍ കുട്ടികള്‍ക്ക് ന്യൂമോണിയ, മലേറിയപോലുള്ള രോഗങ്ങള്‍ക്ക് നല്‍കുന്നത് ഫലപ്രദമല്ലാത്ത ചികിത്സകളാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ അദ്‌നോം ഗബ്രിയീസസ് ആണ് മരുന്നുകള്‍ സംബന്ധിച്ച വിവരം പുറത്തിറക്കിയത്. ഇത്തരം വ്യാജ മരുന്നുകള്‍ രോഗങ്ങള്‍ക്കുള്ള ചികിത്സ അസാധ്യമാക്കുന്നുവെന്ന് മാത്രമല്ല മരണത്തിനു വരെ കാരണമായേക്കാവുന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോം അദിനോസ് ഗബ്രിയോസസ് വ്യക്തമാക്കി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഇവയുടെ വിപണനം വ്യാപകമായി നടക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്. ‘ ഇപ്പോള്‍ പുറത്തുവിട്ട കണക്കുകള്‍ പോലും കൃത്യമല്ല. റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നതിന്റെ എത്രയോ മടങ്ങ് വ്യാജ മരുന്നുകളാകാം ഉത്പാദിപ്പിക്കപ്പെടുകയും വിതരണം ചെയ്യപ്പെടുകയുമെന്നും ഡബ്ല്യൂഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. 2013 മുതല്‍ നടത്തി വന്ന പഠനത്തിന്റെ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ആകെ 42ശതമാനം മരുന്നുകള്‍ ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍ ഇതില്‍ 21 ശതമാനവും ആഫ്രിക്കന്‍ മേഖലയില്‍ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ആന്റിബയോട്ടിക്കുകളടക്കം ഒരു വര്‍ഷം 1,500ലേറെ വ്യാജമരുന്നുകള്‍ ലോകരാജ്യങ്ങളില്‍ നിര്‍മ്മിക്കപ്പെടുന്നുണ്ടെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ജീവനുതന്നെ ഭീഷണിയായേക്കാവുന്ന ഇത്തരം വ്യാജമരുന്നുകള്‍ കണ്ടെത്താനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും. ഇത്തരം മരുന്നുകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭ്യമാക്കുമെന്നും അദിനോസ് ഗബ്രിയോസസ് വ്യക്തമാക്കി.