Connect with us

Views

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് നിര്‍ത്തരുത്

Published

on

കേരളത്തിലെ ഏറ്റവുമധികം ജനങ്ങള്‍ വസിക്കുന്ന മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളവും കേരളത്തിലെ നാലിലൊന്നുവരുന്ന ജനതയെ സംബന്ധിച്ചും ആഹ്ലാദത്തിന്റെ ദിനമായിരുന്നു 2006 ആഗസ്റ്റ് 26. അന്നാണ് മലപ്പുറം ജില്ലയെയും സമീപജില്ലയായ പാലക്കാടിനെയും ബന്ധിപ്പിച്ചുകൊണ്ട് ഒരുപാസ്‌പോര്‍ട്ട് ഓഫീസ് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുന്നത്. രാജ്യത്തെ മുപ്പത്തൊന്നാമത്തെ പാസ്‌പോര്‍ട്ടാഫീസായിരുന്നു അത്. അന്തരിച്ച കേന്ദ്രമന്ത്രിയും മുസ്‌ലിംലീഗ് ദേശീയാധ്യക്ഷനുമായിരുന്ന ഇ.അഹമ്മദിന്റെ കഠിന പരിശ്രമവും മുന്‍കൈയും മൂലമാണ് ഈ പ്രദേശത്തുകാരുടെ മൂന്നു പതിറ്റാണ്ടായുള്ള ആവശ്യത്തിന് പരിഹാരമായത്. എന്നാല്‍ ഒരുപതിറ്റാണ്ടിനകം തന്നെ ഈ ഓഫീസ് നിര്‍ത്തലാക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാരിലെ വിദേശകാര്യവകുപ്പ്. ലക്ഷക്കണക്കിനു പേരുടെ യാതനകള്‍ക്ക് കാരണമാകുന്ന ഈ തീരുമാനം ജനങ്ങളോട് വിധേയത്വമുള്ള ഒരു ഭരണകൂടത്തില്‍നിന്ന് ഒരിക്കലും പ്രതീക്ഷിച്ചുകൂടാത്തതാണ്.

മലബാര്‍ മേഖലയിലെ കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളുടെ ഏക ആശ്രയമായിരുന്ന പാസ്‌പോര്‍ട്ട് ഓഫീസായിരുന്നു അന്നുവരെ കോഴിക്കോട്ടേത്. വലിയ പ്രയാസങ്ങള്‍ അനുഭവിച്ചാണ് ഈ അഞ്ചു ജില്ലകളിലെ ജനങ്ങള്‍, അതില്‍ നല്ലൊരുപക്ഷവും പ്രവാസികളും, കോഴിക്കോട്ടെ മേഖലാ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് പാസ്‌പോര്‍ട്ടും അനുബന്ധ സേവനങ്ങളും സ്വീകരിച്ചിരുന്നത്. മലപ്പുറത്തുനിന്ന് പാര്‍ലമെന്റംഗമായ ഇ.അഹമ്മദ് തന്റെ ആദ്യ മന്ത്രിപദവിയുടെ കാലത്തുതന്നെ ചെയ്ത ഏറ്റവും വലിയ ജനസേവന നടപടിയായിരുന്നു അധികാരമേറ്റ് രണ്ടു വര്‍ഷത്തിനകം മലപ്പുറത്ത് മേഖലാ പാസ്‌പോര്‍ട്ട് ഓഫീസ് സ്ഥാപിക്കുക എന്നത്. മലപ്പുറം മേഖലാ പാസ്‌പോര്‍ട്ട് ഓഫീസിന്റെ തന്നെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം നാലു ലക്ഷത്തോളം പേരാണ് ഇവിടെ നിന്ന് പാസ്‌പോര്‍ട്ടും അനുബന്ധ സേവനങ്ങളും കൈപ്പറ്റിവരുന്നത്.

ശരാശരി രണ്ടുലക്ഷം പേര്‍ ഇവിടെനിന്ന് പാസ്‌പോര്‍ട്ട് കൈപ്പറ്റുകയുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ മാത്രം കണക്കനുസരിച്ച് ഈ കേന്ദ്രത്തില്‍ നിന്ന് 1,93,451 പേരാണ് പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്. അനുബന്ധ സേവനങ്ങളുടെ എണ്ണം 2,04,651. ഇത്രയും പേരെ കോഴിക്കോട്ടേക്ക് തള്ളിവിട്ട് കിലോമീറ്ററുകളോളം നടത്തിക്കുകയും പ്രയാസപ്പെടുത്തുകയുമായിരിക്കും മലപ്പുറം മേഖലാ ഓഫീസ് നിര്‍ത്തലാക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്യാന്‍ പോകുന്നത്. കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ ഇരുപതു ലക്ഷത്തിലധികം പാസ്‌പോര്‍ട്ടുകളാണ് മലപ്പുറം കേന്ദ്രത്തില്‍ നിന്ന് അനുവദിക്കപ്പെട്ടത്. ജനങ്ങള്‍ ഇതിനായി കേന്ദ്ര ഖജനാവിലേക്ക് മുടക്കിയത് മുന്നൂറിലധികം കോടി രൂപയും. ഇതിലുമെത്രയോ ഇരട്ടി തുകയാണ് പാസ്‌പോര്‍ട്ടെടുത്തുപോയി വിദേശങ്ങളില്‍നിന്ന് മലപ്പുറത്തുകാര്‍ രാജ്യത്തേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെ നൂറു കിലോമീറ്റര്‍ പരിധിവെച്ച് മുംബൈ-താനെ പാസ്‌പോര്‍ട്ട് ഓഫീസുകളുമായി താരതമ്യപ്പെടുത്തുന്നത് തികച്ചും അജ്ഞതയാണ്.

മലപ്പുറത്ത് പാസ്‌പോര്‍ട്ട് ഓഫീസ് വന്നതോടെ വലിയ സൗകര്യമെന്ന ്കരുതിയിരുന്ന പാലക്കാട്ടെ ജനങ്ങള്‍ക്ക് തിരിച്ചടിയായി അവരുടെ അപേക്ഷകളും അനുബന്ധ സേവനങ്ങളും തൃശൂരിലേക്ക് മാറ്റിയത് രണ്ടു വര്‍ഷം മുമ്പാണ്. ഇതോടെ വലിയ പ്രയാസമാണ് പാലക്കാട് ജില്ലക്കാരും അനുഭവിക്കുന്നത്. ജില്ലാ തലത്തിലെ പൊലീസ് കാര്യാലയങ്ങളോടനുബന്ധിച്ച് പാസ്‌പോര്‍ട്ട് സെല്ലുകള്‍ പ്രവര്‍ത്തിച്ചുവന്നതും പൊടുന്നനെ നിര്‍ത്തലാക്കിയായിരുന്നു തൃശൂരിലേക്കുള്ള മാറ്റം. ഇതോടെ സ്വന്തം ജില്ലക്ക് പകരം അറുപത്തഞ്ചു കിലോമീറ്റര്‍ വരെ പാസ്‌പോര്‍ട്ടിനും പുതുക്കലിനും തെറ്റുതിരുത്തലുകള്‍ക്കുമായി ഇവര്‍ക്ക് സഞ്ചരിക്കേണ്ട ഗതികേടുണ്ടായിരിക്കുന്നു.

മുന്‍കാലങ്ങളില്‍ മാസങ്ങളെടുത്തിരുന്ന പാസ്‌പോര്‍ട്ട് അനുവദിക്കലും മറ്റു സേവനങ്ങളും രാജ്യ വ്യാപകമായുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഏര്‍പെടുത്തിയതോടെ ദിവസങ്ങള്‍ മാത്രം മതിയെന്ന സ്ഥിതിയാണ് ഇ.അഹമ്മദ് വിദേശകാര്യ സഹമന്ത്രിയായിരിക്കെ സംഭവിച്ചത്. കൂടുതല്‍ അപേക്ഷകരെ കണക്കിലെടുത്താണ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രവും മേഖലാ പാസ്‌പോര്‍ട്ട് ഓഫീസിനൊപ്പംതന്നെ മന്ത്രി അഹമ്മദ് മലപ്പുറത്തിന് അനുവദിച്ചത്. ഇവിടെ ഇന്നും പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കായി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തുന്നവരെകൊണ്ട് നില്‍ക്കാന്‍ ഇടമില്ലാത്ത അവസ്ഥയാണ്. സമയബന്ധിതമായി പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നടത്തിക്കിട്ടാത്തവര്‍ക്ക് ജീവനക്കാരെ നേരില്‍കണ്ട് പരാതികള്‍ ബോധ്യപ്പെടുത്തുന്നതിനുള്ള പാസ്‌പോര്‍ട്ട് മേളകള്‍ ആരംഭിച്ചതും അഹമ്മദിന്റെ കാലത്താണ്.

ഇതൊക്കെ ഇന്നും ഭാഗികമായെങ്കിലും നിലനില്‍ക്കുന്നുണ്ടെങ്കിലും അപേക്ഷകരുടെ എണ്ണം ദിനംതോറും വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. ഇതിനിടെയാണ് ലാഭ നഷ്ടക്കണക്കുകള്‍ പറഞ്ഞ് രാജ്യത്തെ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ജില്ലയില്‍ നിന്ന് മേഖലാ പാസ്‌പോര്‍ട്ട് ഓഫീസ് എടുത്തുമാറ്റാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ശ്രമം. വിദേശകാര്യമന്ത്രി സുഷമസ്വരാജാണ് രാജ്യത്തെ ഏതാനും പാസ്‌പോര്‍ട്ട് ഓഫീസുകള്‍ക്കൊപ്പം മലപ്പുറത്തെ പാസ്‌പോര്‍ട്ട് ഓഫീസും പൂട്ടുന്നതായി വ്യക്തമാക്കിയത്. ഇതേതുടര്‍ന്ന് നിലവിലെ മലപ്പുറം ലോക്‌സഭാംഗം പി.കെ കുഞ്ഞാലിക്കുട്ടി സുഷമയെ നേരില്‍ചെന്നുകണ്ട് ഓഫീസ് നിലനിര്‍ത്തണമെന്ന് അപേക്ഷിച്ചെങ്കിലും സാധാരണഗതിയില്‍ ജനപ്രതിനിധിയില്‍ നിന്നുണ്ടാവേണ്ട മറുപടിയല്ല സുഷമയില്‍ നിന്നുണ്ടായത്. എന്തുവന്നാലും മലപ്പുറം മേഖലാ പാസ്‌പോര്‍ട്ട് ഓഫീസ് മാറ്റിയേ തീരൂ എന്ന പിടിവാശിയിലാണ് മന്ത്രിയെന്ന് തോന്നുന്നു. ഇതേതുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പി.കെ കുഞ്ഞാലിക്കുട്ടി.

കേരളത്തിലെ അരക്കോടിയോളം വരുന്ന മലയാളി പ്രവാസികളില്‍ നല്ലൊരുപങ്കും ആശ്രയിക്കുന്ന മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് നിര്‍ത്തലാക്കാനുള്ള തീരുമാനം തിരുത്താത്ത പക്ഷം നിയമ നടപടികളിലുപരി പ്രക്ഷോഭത്തിന്റെ മാര്‍ഗങ്ങളിലേക്ക് നീങ്ങാന്‍ ജനങ്ങളോട് പ്രതിബദ്ധതയുള്ള കക്ഷി എന്ന നിലയില്‍ മുസ്‌ലിംലീഗ് തയ്യാറായേക്കും. ക്ഷേമ രാഷ്ട്ര സങ്കല്‍പത്തില്‍ ജനങ്ങളുടെ നികുതിപ്പണം അവരുടെ ക്ഷേമത്തിനും സൗകര്യങ്ങള്‍ക്കും വേണ്ടി വിനിയോഗിക്കുക എന്നത് സുപ്രധാനമാണ്. അവിടെ അഴകൊഴമ്പന്‍ സാമ്പത്തിക കാരണങ്ങള്‍ പറഞ്ഞ് തടിതപ്പുന്നത് തികഞ്ഞ ജനവിരുദ്ധതയും ധിക്കാരവുമാണ്. മന്ത്രി സുഷമ സ്വരാജിന്റെ വാക്കുകള്‍ കടമെടുത്താല്‍ കൂടുതല്‍ എളുപ്പവും സയമബന്ധിതവും സൗകര്യപ്രദവുമായി പാസ്‌പോര്‍ട്ട് സേവനങ്ങള്‍ പൗരന്മാര്‍ക്ക് നല്‍കുകയാണ് പാസ്‌പോര്‍ട്ട് ഓഫീസുകളുടെ കടമ. എന്നാല്‍ ആ സന്ദേശത്തെതന്നെ കളഞ്ഞുകുളിക്കുന്ന രീതിയിലുള്ള തീരുമാനം വിദേശകാര്യവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് തികച്ചും ആത്മവിരുദ്ധമാണ്. എത്രയും പെട്ടെന്ന് ഈ ജനദ്രോഹതീരുമാനം തിരുത്തുമെന്നു പ്രതീക്ഷിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി

പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

Published

on

ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.

എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

india

ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.

രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

Continue Reading

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

Trending