Connect with us

india

ദക്ഷിണേന്ത്യയിലുയരുന്ന ഐക്യനിര

കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയിട്ടുള്ള ലോക്‌സഭാ മണ്ഡല അതിര്‍ത്തി നിര്‍ണയ പ്രക്രിയ മരവിപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കുകയും പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രചാരണം നടത്തുകയും ചെയ്യുക എന്നതാണ് യോഗത്തിന്റെ അജണ്ട.

Published

on

നിര്‍ദിഷ്ട മണ്ഡല പുനര്‍നിര്‍ണയ പ്രക്രിയക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ട്, ഭരണകക്ഷിയായ ഡി.എം.കെ ഇന്ന് ചെന്നൈയില്‍ സംയുക്ത ആക്ഷന്‍ കമ്മിറ്റിയുടെ (ജെ.എ.സി) ആദ്യ യോഗം വിളിച്ചുചേര്‍ത്തിരിക്കുകയാണ്. മൂന്ന് ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരും കര്‍ണാടക ഉപമുഖ്യമന്ത്രിയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ സമുന്നത നേതാക്കളും പങ്കെടുക്കുന്ന ചടങ്ങ് ബി.ജെ.പിയെ എതിര്‍ക്കുന്ന പാര്‍ട്ടികളുടെ വേദിയായിത്തീര്‍ന്നിരിക്കുകയാണ്. പിണറായി വിജയന്‍ (കേരളം), രേവന്ത് റെഡ്ഡി (തെലങ്കാന), ഭഗവന്ത് മാന്‍ (പഞ്ചാബ്), കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ഒഡീഷ മുന്‍ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ (ബിജെഡി) മേധാവിയുമായ നവീന്‍ പട്‌നായിക്, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് മിഥു റെഡ്ഡി, ബി.ആര്‍.എസ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയിട്ടുള്ള ലോക്‌സഭാ മണ്ഡല അതിര്‍ത്തി നിര്‍ണയ പ്രക്രിയ മരവിപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കുകയും പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രചാരണം നടത്തുകയും ചെയ്യുക എന്നതാണ് യോഗത്തിന്റെ അജണ്ട.

തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ എം.കെ. സ്റ്റാലിന്‍, മുഖ്യമന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും കത്തെഴുതിയതിനു പുറമേ, തന്റെ മന്ത്രിസഭാ സഹപ്രവര്‍ത്തകരും എം.പിമാരും അടങ്ങുന്ന ഒരു പ്രതിനിധി സംഘത്തെ നേരിട്ട് ക്ഷണിക്കാന്‍ അയക്കുകയും ചെയ്തിരുന്നു. ലോകസഭാ മണ്ഡലങ്ങളുടെ ജനസംഖ്യാടിസ്ഥാനത്തിലുള്ള അതിര്‍ത്തി നിര്‍ണയം ബാധിക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെയുള്ള സംസ്ഥാനങ്ങളുടെ ഒരു ജെ.എ.സി രൂപീകരിക്കാനുള്ള തീരുമാനം അടുത്തിടെ സ്റ്റാലിന്‍ വിളിച്ചുചേര്‍ത്ത ഒരു സര്‍വകക്ഷി യോ ഗത്തിലാണ് എടുത്തത്. ജനസംഖ്യാടിസ്ഥാനത്തിലുള്ള അതിര്‍ത്തി നിര്‍ണയം ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളുടെ സീറ്റുകള്‍ കുറയ്ക്കമെന്നും കൂടുതല്‍ ജനസംഖ്യയുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അനാവശ്യ നേട്ടം നല്‍കുമെന്നുമുള്ള കാര്യത്തില്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളിലെല്ലാം സമവായമുണ്ട്. വിഷയം ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി, പാര്‍ലമെന്റിന്റെ നിലവിലെ സമ്മേളനത്തില്‍ ഡി.എം.കെ എം.പിമാര്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഡി.എം.കെയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കനിമൊഴി സഭയില്‍ ചര്‍ച്ചക്ക് നോട്ടീസ് നല്‍കുകയുണ്ടായി. കഴിഞ്ഞ വ്യാഴാഴ്ച, ഡി.എം.കെ എം.പിമാര്‍ അതിര്‍ ത്തി നിര്‍ണയം പ്രഖ്യാപിക്കുന്ന മുദ്രാവാക്യം എഴുതിയ കറുത്ത ടീഷര്‍ട്ടുകള്‍ ധരിച്ച് പാര്‍ലമെന്റിലെത്തി സഭക്ക് പുറത്ത് പ്രകടനം നടത്തിയിരുന്നു.

അതിര്‍ത്തി നിര്‍ണയ പ്രക്രിയ തമിഴ്‌നാട്ടില്‍ മാത്രം ഒമ്പത് ലോക്‌സഭാ സീറ്റുകള്‍ ഇല്ലാതാക്കുമെന്നാണ് ഡി.എം.കെയുടെ നിലപാട്. നിലവില്‍ തമിഴ്‌നാട്ടില്‍ ആകെ 39 ലോക്‌സഭാ സീറ്റുകളാണുള്ളത്. പുതിയ തീരുമാനം സംസ്ഥാനത്തിന്റെ ശബ്ദത്തെയും പാര്‍ലമെന്റിലെ പ്രാതിനിധ്യ ത്തെയും തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്നും ഫെഡറല്‍ വിരുദ്ധതക്കു പുറമേ, വടക്കന്‍ പ്രദേശങ്ങളില്‍ അനുപാതമില്ലാതെ വര്‍ധിച്ച സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുക എന്നതാണ് ബി.ജെപി.യുടെ ലക്ഷ്യമെന്നുമാണ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ആരോപണം. തമിഴ്‌നാട് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാ നങ്ങളിലെയും പഞ്ചാബ് ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളും നല്‍കിക്കൊണ്ടിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാറിന്റെ ദ്വിഭാഷാ നീക്കത്തെയും തമിഴ്‌നാട് ശക്തമായിത്തന്നെ എതിര്‍ത്തിരുന്നു. വിദ്യാഭ്യാസ നയത്തിന്റെ മറപിടിച്ച് ഹിന്ദി സാര്‍വത്രികമാക്കാനും തമിഴ്ഭാഷയെയും സംസ്‌ക്കാരത്തെയും തകര്‍ക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണ് ദ്വിഭാഷ നയമെന്നും ഇത് തമിഴ്‌നാട്ടില്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു സ്റ്റാലിന്റെ പ്രതികരണം. കേന്ദ്ര നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ച്ചവരുത്തുന്നതിന്റെ പേരില്‍ ഫണ്ട് വെട്ടി കുറക്കുന്ന പക്ഷം അതിനെ നേരിടാന്‍ തയ്യാറാണെന്നും തമിഴ്‌നാട് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ദ്വിഭാഷാ നയത്തിലൂടെയും മണ്ഡല പുനര്‍നിര്‍ണയത്തിലൂടെയും ബി.ജെ.പി ലക്ഷ്യംവെക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേട്ടമുണ്ടാക്കുകയെന്നതാണെന്നത് സുവ്യക്തമാണ്. ഉത്തേരേന്ത്യയിലെ പോലെ വര്‍ഗീയ ധ്രുവീകരണം അസാധ്യമാവുകയും ദക്ഷിണേന്ത്യയില്‍ താമര തണ്ടൊടിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ ഘട്ടത്തിലുള്ള നീക്കം പ്രതിപക്ഷ കക്ഷികള്‍ ഒന്നായി ചെറുക്കാന്‍ തീരുമാനിച്ചതോടെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. ദക്ഷിണേന്ത്യയില്‍ രൂപപ്പെടുന്ന ഈ സംയുക്ത പ്രതിഷേധം രാജ്യമെമ്പാടും വ്യാപിക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാറും ബി.ജെ.പിയും കൂടുതല്‍ പ്രതിരോധത്തിലേക്ക് നീങ്ങാനിരിക്കുകയുമാണ്.

india

പ്രശസ്ത തമിഴ് സിനിമാ നിര്‍മാതാവ് എവിഎം ശരവണന്‍ അന്തരിച്ചു

മൃതദേഹം വൈകിട്ട് മൂന്നരവരെ എ.വി.എം സ്റ്റുഡിയോയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

Published

on

പ്രശസ്ത തമിഴ് സിനിമാ നിര്‍മാതാവ് എവിഎം ശരവണന്‍ (86) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ചെന്നൈയിലായിരുന്നു അന്ത്യം. എ.വി.എം സ്റ്റുഡിയോ ഉടമയായിരുന്നു ഇദേഹം. എവിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിരവധി ഹിറ്റ് സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. മലയാളത്തില്‍ ടിവി പരമ്പരകളും ഒരുക്കിയിരുന്നു. മൃതദേഹം വൈകിട്ട് മൂന്നരവരെ എ.വി.എം സ്റ്റുഡിയോയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

Continue Reading

india

150 സര്‍വീസുകള്‍ റദ്ദാക്കി, നിരവധി വിമാനങ്ങള്‍ വൈകി; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയും ഇന്നലെ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.

Published

on

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒട്ടേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. ഇന്നലെ മാത്രം ഇന്‍ഡിഗോയുടെ 150 സര്‍വീസുകളാണ് റദ്ദ് ചെയ്തത്. നിരവധി വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തിയത്. സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയും ഇന്നലെ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.

സാങ്കേതിക വിഷയങ്ങള്‍ കാരണമാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതെന്നാണ് കമ്പനികളുടെ വിശദീകരണം. എന്നാല്‍ ജീവനക്കാരുടെ കുറവ് കുറവാണ് സര്‍വീസുകളെ ബാധിച്ചെതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കിയതിനു പിന്നാലെയാണ് ഡിജിസിഎയുടെ തീരുമാനം.

സാങ്കേതിക തകരാര്‍, ശൈത്യകാലവുമായി ബന്ധപ്പെട്ട ഷെഡ്യൂള്‍ മാറ്റങ്ങള്‍, പ്രതികൂല കാലാവസ്ഥ, യാത്രക്കാരുടെ തിരക്ക്, ഫ്‌ലൈറ്റ് പുതുക്കിയ ഡ്യൂട്ടി സമയ പരിധികള്‍ എന്നിവ ഉള്‍പ്പെടെ ഒട്ടേറെ അപ്രതീക്ഷിത കാരണങ്ങള്‍ വിമാനങ്ങള്‍ വൈകുന്നതിനു കാരണമായെന്നാണ് ഇന്‍ഡിഗോ അറിയിച്ചത്.

Continue Reading

india

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്‍ ഇന്ന് ഇന്ത്യയിലേക്ക്

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

Published

on

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിർ  പുടിന്‍ ഇന്ന് ഇന്ത്യയില്‍ എത്തും. 23ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കായാണ് എത്തുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശന വേളയില്‍ പ്രാദേശിക, ആഗോള വിഷയങ്ങളില്‍ പുടിന്‍ മോദിയുമായി ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. വ്യാപാരം, സമ്പദ്‌വ്യവസ്ഥ, ആരോഗ്യ സംരക്ഷണം, അക്കാദമിക് എന്നിവയുമായി ബന്ധപ്പെട്ട മേഖലകള്‍ ഉള്‍പ്പെടെ നിരവധി കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചേക്കും.

റഷ്യന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കര്‍ശന സുരക്ഷയാണ് രാജ്യ തലസ്ഥാനത്ത് നിലനില്‍ക്കുന്നത്. ഇന്ത്യയുടെ സുരക്ഷയ്ക്ക് പുറമേ റഷ്യയുടെ അഡ്വാന്‍സ് സെക്യൂരിറ്റി, പ്രോട്ടോക്കോള്‍ ടീമുകളും സുരക്ഷ ഒരുക്കുന്നുണ്ട്. വെള്ളിയാഴ്ച രാഷ്ട്രപതി ഭവനിലെ അത്താഴ വിരുന്നിലും പുടിന്‍ പങ്കെടുക്കും. 2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 100 ബില്യണ്‍ ഡോളറായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ വ്യാപാര, സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ഇരു രാജ്യങ്ങളുടേയും ലക്ഷ്യം.

Continue Reading

Trending