Connect with us

Video Stories

സഹകരണ മേഖലയുടെ പ്രസക്തി

Published

on

എ.കെ മുഹമ്മദലി

ചൂഷക വര്‍ഗത്തിന്റെ നീരാളിപ്പിടിത്തത്തില്‍ നിന്നും സാധാരണക്കാരന് മോചനമേകാന്‍ രൂപം കൊണ്ട സഹകരണ പ്രസ്ഥാനം ഇന്ന് ജീവിതത്തിന്റെ നിഖില മേഖലകളിലും സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ്. 19 ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ വ്യവസായ വിപ്ലവത്തെ തുടര്‍ന്നുണ്ടായ സാമൂഹ്യ-സാമ്പത്തിക അവസ്ഥകളാണ് സഹകരണ പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തിന് കാരണമായത്. യൂറോപ്പില്‍നിന്നും മറ്റ് വന്‍കരകളിലേക്ക് പടിപടിയായി വ്യാപിച്ച സഹകരണ പ്രസ്ഥാനത്തിന് ഇന്ന് 92 രാജ്യങ്ങളിലായി 100 കോടി അംഗങ്ങളുണ്ട്. സഹകരണ പ്രസ്ഥാനത്തിന്റെ സ്വീകാര്യതയും മേന്മയും കൊണ്ട് മാത്രമാണ് വിവിധ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതികള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഈ പ്രസ്ഥാനം വ്യാപരിക്കാന്‍ കാരണമായത്. അന്തര്‍ദേശീയ മാനമുള്ള തത്വസംഹിതയായതുകൊണ്ടാണ് മുതലാളിത്ത-സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥകളുടെ മധ്യമമായി സഹകരണ പ്രസ്ഥാനത്തിന് മാറാനായത്.
സഹകരണ മേഖലയുടെ വൈവിധ്യത അതിന്റെ പ്രായോഗികതയുടെ ഏറ്റവും വലിയ തെളിവാണ്. ഇംഗ്ലണ്ടിലെ ഉപഭോക്തൃ സംഘങ്ങളും ജര്‍മ്മനിയിലെ വായ്പാസംഘങ്ങളും റഷ്യയിലെ കൂട്ടുകൃഷി സംഘങ്ങളും ചൈനയിലെ വ്യവസായ സംഘങ്ങളും ഡെന്മാര്‍ക്കിലെ ക്ഷീര സംഘങ്ങളും ലോകത്തിന് മാതൃകയാണ്. വികസിതവും വികസ്വരവും അവികസിതവുമായ എല്ലാ രാഷ്ട്രങ്ങളിലും സഹകരണ പ്രസ്ഥാനത്തിന്റെ പ്രഭാവം ദൃശ്യമാണ്. കക്ഷിരാഷ്ട്രീയത്തിനതീതമായും സാമൂഹ്യ ഉച്ഛനീചത്വങ്ങള്‍ പരിഗണിക്കാതെയും സഹകരണ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് പ്രസ്ഥാനത്തിന് മറ്റ് സംഘടനാരൂപങ്ങളില്‍നിന്ന് സ്വന്തമായ വ്യക്തിത്വവും ഉല്‍കര്‍ഷവും നിലനിര്‍ത്താന്‍ കഴിയുന്നതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഘടകമായ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനത്തില്‍ പറയുന്നു. 2007 മുതല്‍ തുടര്‍ച്ചയായി ഉണ്ടായ ആഗോള സാമ്പത്തിക തകര്‍ച്ചയില്‍ പല സ്വകാര്യ സ്ഥാപനങ്ങളും ബാങ്കുകളും നിലംപരിശായപ്പോള്‍ സഹകരണ സംഘങ്ങളേയും ബാങ്കുകളേയും അത് സ്പര്‍ശിക്കാതെ പോയതിനുള്ള കാരണവും അതുതന്നെയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ സഹകരണ പ്രസ്ഥാനം രൂപം കൊള്ളുന്നത് സര്‍ക്കാര്‍ സഹായത്തോടെയാണ്. ആദ്യത്തെ സഹകരണ സംഘം നിയമം 1904 ല്‍ നിലവില്‍ വന്നതോടെയാണ് ഇന്ത്യയില്‍ സഹകരണ പ്രസ്ഥാനത്തിന് തുടക്കമിടുന്നത്. പിന്നീട് വന്ന നിരവധി കമ്മിറ്റികളുടേയും കമ്മീഷനുകളുടേയും ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും കൈക്കൊണ്ട നടപടികളാണ് പ്രസ്ഥാനത്തിന്റെ ഇന്ന് കാണുന്ന വളര്‍ച്ചക്ക് കാരണമായത്. ഇന്ത്യയില്‍ അഞ്ച് ലക്ഷം സംഘങ്ങളിലായി 24 കോടി അംഗങ്ങളുണ്ട്. സഹകരണ മേഖലയിലെ മൊത്തം നിക്ഷേപം 2.5 ലക്ഷം കോടി രൂപയാണ്. രാജ്യത്തെ മൊത്തം പഞ്ചസാര ഉത്പാദനത്തിന്റെ 55 ശതമാനവും രാസവളത്തിന്റെ 36 ശതമാനവും സഹകരണ മേഖലയുടെ സംഭാവനയാണ്.
എന്‍.സി.ഡി.സി, നബാര്‍ഡ്, എന്‍.സി.യു.ഐ, വിവിധ അപ്പെക്‌സ് സഹകരണ സംഘങ്ങള്‍, സഹകരണ വിദ്യാഭ്യാസ പരിശീലനസ്ഥാപനങ്ങള്‍ എന്നിവയുടെ രൂപീകരണം, സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം, വിളവായ്പ, പ്രൊഫഷണലിസം, ഘടനാപരമായ മാറ്റങ്ങള്‍, നിയമപരിഷ്‌കരണം എന്നിവ വഴി ഇന്ത്യയില്‍ സഹകരണ മേഖലയുടെ വളര്‍ച്ച ദ്രുതഗതിയിലായിരുന്നു. സഹകാരികളുടെ അശ്രാന്ത പരിശ്രമം കൂടിയായപ്പോള്‍ അമുല്‍, ഇഫ്‌കോ, ക്രിപ്‌കോ, കാംകോ തുടങ്ങിയ കൂറ്റന്‍ സഹകരണ സംഘങ്ങള്‍ പ്രസ്ഥാനത്തിന്റെ അഭിമാനസ്തംഭങ്ങളായി വളര്‍ന്നുവരികയുണ്ടായി.
കേരളത്തില്‍ സഹകരണ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത് 1913 ലെ തിരുകൊച്ചി സഹകരണ നിയമത്തോടെയാണ്. തുടര്‍ന്ന് 1914 ല്‍ തിരുവിതാംകൂര്‍ സഹകരണ നിയമവും 1932 ല്‍ മദ്രാസ് സഹകരണ നിയമവും നിലവില്‍വന്നു. ഐക്യകേരളപ്പിറവിക്ക് ശേഷം 1969 ലെ കേരള സഹകരണ നിയമം പ്രസ്ഥാനത്തിന്റെ വളര്‍ച്ച ത്വരിതഗതിയിലാക്കി. ഇന്ന് കേരളത്തില്‍ 1603 പ്രാഥമിക വായ്പാസംഘങ്ങളും സംസ്ഥാനസഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളും 60 ല്‍പരം അര്‍ബന്‍ ബാങ്കുകളും സംസ്ഥാന കാര്‍ഷിക വികസന ബാങ്കും പ്രാഥമിക കാര്‍ഷിക വികസനബാങ്കുകളും വനിതാസഹകരണ സംഘങ്ങളും വായ്പാമേഖലയിലും ഇതര മേഖലകളിലായി പതിനയ്യായിരത്തിലധികം മറ്റു സംഘങ്ങളും പ്രവര്‍ത്തിച്ചുവരുന്നു. സര്‍ക്കാര്‍ കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവായ സഹകരണ പ്രസ്ഥാനത്തില്‍ ഇന്ന് 1.25 ലക്ഷം ജീവനക്കാര്‍ ജോലി ചെയ്യുന്നു. കേരളത്തിലെ സഹകരണ വായ്പാമേഖല രാജ്യത്തിന് മാതൃകയാണ്.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1969 ല്‍ നടപ്പിലാക്കിയ ബാങ്ക് ദേശസാത്കരണത്തോടെ ഇന്ത്യയിലെ ബാങ്കിങ് വ്യവസായത്തിന് തന്നെ പുതിയ മാനം കൈവരികയുണ്ടായി. വരേണ്യവര്‍ഗം മാത്രം നടത്തിയിരുന്ന ബാങ്കിടപാടുകള്‍ പൊതു സമൂഹത്തിന്കൂടി പ്രാപ്യമാക്കിയതില്‍ ബാങ്ക് ദേശസാത്കരണത്തിനുള്ള പങ്ക് വിസ്മരിക്കാനാവില്ല. കേരളത്തില്‍ ക്ലാസ് ബാങ്കിങ്ങില്‍നിന്നും മാസ് ബാങ്കിങ്ങിലേക്കുള്ള മാറ്റത്തില്‍ സഹകരണ മേഖല നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. പ്രത്യേകിച്ചും പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അസൂയാവഹമായ വളര്‍ച്ചയാണ് കേരളത്തിലെ സഹകരണ മേഖല കൈവരിച്ചത്. കേരളത്തിലെ അത്രയും വൈവിധ്യപൂര്‍ണ്ണമായ സഹകരണ സംഘങ്ങള്‍ മറ്റൊരു സംസ്ഥാനത്തുമില്ല. മാത്രമല്ല, ഏറെ പരാധീനതകളുള്ള കയര്‍, കൈത്തറി, വനിത, പട്ടികജാതി/പട്ടികവര്‍ഗം, കണ്‍സ്യൂമര്‍, മാര്‍ക്കറ്റിങ് തുടങ്ങിയ രംഗങ്ങളിലൊക്കെ പ്രതികൂലാവസ്ഥയിലും പിടിച്ചുനില്‍ക്കാന്‍ ഇവിടുത്തെ സഹകരണ സംഘങ്ങള്‍ക്കാവുന്നുണ്ട്. അസംഘടിത മേഖലയില്‍ സേവനത്തിന്റെ കൈത്താങ്ങുമായി സഹകരണ പ്രസ്ഥാനം ഇന്ന് സജീവമാണ്.
കേരളത്തില്‍ ഇപ്പോള്‍ ത്രിതല വായ്പാസംവിധാനമാണ് നിലവിലുള്ളത്. പ്രാഥമിക വായ്പാ സംഘങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന സര്‍വീസ് സഹകരണ ബാങ്കുകള്‍ പ്രൈമറി തലത്തിലും സെന്‍ട്രല്‍ ബാങ്കുകള്‍ എന്നറിയപ്പെടുന്ന 14 ജില്ലാ സഹകരണ ബാങ്കുകള്‍ ജില്ലാ തലത്തിലും സംസ്ഥാന സഹകരണ ബാങ്ക് സംസ്ഥാന തലത്തിലും പ്രവര്‍ത്തിക്കുന്നു. വായ്പാ മേഖലയിലെ ത്രിതല സംവിധാനത്തെ ദ്വിതലമാക്കി മാറ്റാനുള്ള നീക്കം സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചുകഴിഞ്ഞു. ഇതുവഴി ജില്ലാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന 14 ജില്ലാ ബാങ്കുകള്‍ സംസ്ഥാന ബാങ്കില്‍ ലയിപ്പിച്ച് പുതിയ കേരളബാങ്ക് രൂപീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ സംസ്ഥാന സഹകരണ ബാങ്ക് ഭീമമായ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഭൂരിഭാഗം ജില്ലാ ബാങ്കുകളും ലാഭത്തിലാണ്. കേരള ബാങ്കിന്റെ തുടക്കം തന്നെ സഞ്ചിത നഷ്ടത്തോടെയാവുമെന്നര്‍ത്ഥം. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് വിശദമായി പഠനം നടത്താന്‍ നിയോഗിക്കപ്പെട്ട ശ്രീരാം കമ്മിറ്റിയുടെയും തുടര്‍ന്ന് വന്ന ടാസ്‌ക് ഫോഴ്‌സിന്റെയും ശിപാര്‍ശയെ തുടര്‍ന്ന് കേരള ബാങ്കിനുള്ള അനുമതിക്കായി സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെ സമീപിക്കുകയും ഉപാധികളോടെ തത്വത്തില്‍ ആര്‍.ബി.ഐയുടെ അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെന്നപോലെ കേരളം സഹകരണ മേഖലയിലും ലോകത്തിന് മാതൃകയാണ്. കേരളത്തിലെ സഹകരണ സംഘങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വസ്തുനിഷ്ടമായി പഠിച്ച് പരിഹാരം കാണാനും കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് കൂടുതല്‍ കരുത്താര്‍ജ്ജിക്കാനും ജീവനക്കാരും സഹകാരികളും ഭരണകൂടവും ഒന്നിച്ച് കൈകോര്‍ക്കേണ്ടതുണ്ട്. 65-ാമത് സഹകരണ വാരാഘോഷ വേളയില്‍ അതിനായി പ്രതിജ്ഞ പുതുക്കാം.
(സി.ഇ.ഒ സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കോഴിക്കോട് വെസ്റ്റ് നൈല്‍ മരണം; സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്

ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പതിമൂന്നുകാരിക്ക് വെസ്റ്റ്‌നൈല്‍ സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.

മരണം വെസ്റ്റ് നൈല്‍ മൂലമാണെന്ന് ഇന്നലെയാണ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍ പനി. വെസ്റ്റ് നൈല്‍ വൈറസാണ് രോഗകാരി. ക്യൂലക്സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. പക്ഷികളില്‍ നിന്ന് കൊതുകുകള്‍ വഴിയാണ് വൈറസ് മനുഷ്യരിലേക്കെത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ രോഗം പകരില്ല. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

Continue Reading

Health

ടൈപ്പ് വണ്‍ പ്രമേഹംരോഗം; പതിനേഴുകാരിക്ക് ദാരുണാന്ത്യം

വയറുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം കല്ലാച്ചി ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് അവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കവെയാണ് മരണം സംഭവിച്ചത്.

Published

on

കോഴിക്കോട് നാദാപുരത്ത് ടൈപ്പ് വണ്‍ പ്രമേഹ രോഗിയായ പതിനേഴുകാരി മരിച്ചു. എരത്ത് മുഹമ്മദ് അലിയുടെ മകള്‍ ഹിബ സുല്‍ത്താനയാണ് മരിച്ചത്. വയറുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം കല്ലാച്ചി ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് അവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കവെയാണ് മരണം സംഭവിച്ചത്. ഇന്‍സുലിന്‍ കിട്ടാതെയായിട്ടുണ്ടോ എന്നത് ആരോഗ്യവകുപ്പ് പരിശോധിക്കുന്നു.

രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം. ടൈപ്പ് വണ്‍, ടൈപ്പ് ടൂ, ഗര്‍ഭകാല പ്രമേഹം എന്നിങ്ങനെ മൂന്ന് തരത്തിലുളള പ്രമേഹമുണ്ട്.

കുട്ടികളിലും കൗമാരകാരിലും കാണുന്ന പ്രമേഹമാണ് ടൈപ്പ് 1 പ്രമേഹം . ആഗ്നേയ ഗ്രന്ഥിയില്‍ ഇന്‍സുലിന്‍ ഉല്‍പാദിപിക്കപ്പെടുന്ന കോശങ്ങള്‍ ചില കാരണങ്ങളാല്‍ നശിക്കപ്പെടുകയും തത്ഫലമായി ഇത്തരക്കാരില്‍ ഇന്‍സുലിന്‍ ഉല്പാദനം നടക്കാതിരിക്കുകയും ചെയ്യുന്നു . അതുകൊണ്ട് തന്നെ ഇന്‍സുലിന്‍ കുത്തി വെപ്പുകള്‍ ദിവസവും ഇവര്‍ക്ക് അത്യന്താപേക്ഷിതമാണ് .

ഒരു വയസ്സു മുതല്‍ കൗമാരപ്രായം അവസാനിക്കുന്നതിനു മുന്‍പാണ് ഇതു സാധാരണ പിടിപെടുന്നത്. മൊത്തം പ്രമേഹ രോഗികളില്‍ ഏകദേശം 5 ശതമാനം മാത്രമാണ് ഇത്തരം രോഗികള്‍. ഇന്‍സുലിന്‍ കുത്തി വെപ്പില്ലാതെ ഇവര്‍ക്ക് ജീവന്‍ നിലനിര്‍ത്തുവാന്‍ സാധ്യമല്ല.

 

 

 

 

 

 

 

 

 

Continue Reading

kerala

സെനറ്റ് തിരഞ്ഞെടുപ്പ്; എസ്എഫ്ഐ നേതാക്കള്‍ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടിയതായി പരാതി

ജനാധിപത്യ സംവിധാനങ്ങള്‍ കാറ്റില്‍പ്പറത്തി സെനറ്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ പറഞ്ഞു

Published

on

കണ്ണൂര്‍: ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനിയറിങ് കോളേജില്‍ എസ്എഫ്‌ഐ നേതാക്കള്‍ അതിക്രമിച്ചു കയറി സെനറ്റ് തിരഞ്ഞെടുപ്പിന്റെ ബാലറ്റ് പേപ്പര്‍ യുയുസിയില്‍നിന്ന് തട്ടിപ്പറിച്ചോടിയതായി പരാതി. യുയുസി രണ്ടാംവര്‍ഷ എംബിഎ വിദ്യാര്‍ഥി അതുല്‍ ജോസഫാണ് കണ്ണൂര്‍ സര്‍വകലാശാലാ രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയത്.

കോളേജില്‍ നിന്ന് ബാലറ്റ് പേപ്പര്‍ കൈപ്പറ്റി ക്ലാസ് മുറിയിലേക്ക് പോയ സമയത്താണ് പുറത്തുനിന്ന് എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ സംഘം ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചതെന്ന് അതുല്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധവുമായ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ പറഞ്ഞു.

ജനാധിപത്യ സംവിധാനങ്ങള്‍ കാറ്റില്‍പ്പറത്തി സെനറ്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ പറഞ്ഞു.

Continue Reading

Trending