Connect with us

Video Stories

ജനം സര്‍ക്കാറിനെ ഭയക്കുന്ന കാലം

Published

on

സിറാജ് ഇബ്രാഹിം സേട്ട്
(ദേശീയ സെക്രട്ടറി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്)

എന്‍.ഡി.എ മുന്നണി ഭരണം എന്നത് കേവലം വാക്കുകളില്‍ മാത്രം ഒതുങ്ങിയ വ്യക്തികേന്ദ്രീകൃതമായ മോദി വാഴ്ചക്കാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യം സാക്ഷ്യം വഹിച്ചത്. പുരോഗതിയുടെയും അഭിവൃദ്ധിയുടെയും നല്ല നാളുകള്‍ വാഗ്ദാനം നല്‍കി അധികാരം കൈയടക്കിയശേഷം പൗരസമൂഹത്തെ മുഴുവന്‍ ദുരിതങ്ങളുടെ കരകാണാകയത്തിലേക്ക് തള്ളിയിട്ട ഒരു ഭരണകൂടത്തിന് ചരിത്രം മാപ്പു തരില്ല. വികസനത്തെക്കുറിച്ച് ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയുടെ പ്രസിഡന്റ് പൗള്‍ കഗാനിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്: ‘വികസനം എന്നത് പണത്തിനും യന്ത്രസാമഗ്രികള്‍ക്കും നയനിലപാടുകള്‍ക്കും എല്ലാം അപ്പുറം സാധാരണക്കാരന്റെ ദൈനംദിന ജീവതവുമായും അതിന്റെ യാഥാര്‍ത്ഥ്യങ്ങളുമായും ബന്ധപ്പെട്ടുകിടക്കുന്നു’. മോദി ഗവണ്‍മെന്റിന്റെ വികസന സമീപനങ്ങളെ വിലയിരുത്തുമ്പോള്‍ രാജ്യത്തെ സാധാരണക്കാരന്റെ ജീവിതത്തെ സ്പര്‍ശിക്കാത്ത കേവലം ഉപരിപ്ലവമായ വാചകക്കസര്‍ത്തും കോര്‍പറേറ്റ് സേവയും മാത്രമായിരുന്നു അതെന്ന് മനസ്സിലാക്കാന്‍ സാധിക്കും.
2014 ലെ പൊതു തെരെഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണി നല്‍കിയ വാഗ്ദാനങ്ങള്‍ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയക്കാര്‍ പ്രഖ്യാപിക്കാറുള്ള പൊള്ളയായ വാഗ്ദാനങ്ങള്‍ക്കപ്പുറം ഒന്നുമായിരുന്നില്ല. അടിസ്ഥാന ജനവിഭാഗത്തിന്റെ ജീവിത പരിസരങ്ങളില്‍ ഗുണപരമായ ഒരു മാറ്റവും ദൃശ്യമാകാതെ കടന്നുപോയ കഴിഞ്ഞ നാലര വര്‍ഷക്കാലമായുള്ള ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണം ജനജീവിതം കൂടുതല്‍ ദുസ്സഹവും ദുരന്തപൂര്‍ണവുമാക്കി. ജനങ്ങളുടെ ജീവിത നിലവാരം, വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിരത എന്നിവ സംബന്ധിച്ച മനുഷ്യജീവിത നിലവാര സൂചിക പ്രകാരം 188 രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം 130 ആണ്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി) ഒരു ശതമാനം മാത്രമാണ് നമ്മുടെ ഗവണ്‍മെന്റ് ആരോഗ്യ മേഖലയില്‍ ചെലവഴിച്ചത്. ഇതിന്റെ ആഗോള ശരാശരി ആറു ശതമാനമാണ്. ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനത്തില്‍ താഴെ മാത്രമാണ് വിദ്യാഭ്യാസ രംഗത്ത് ചെലവഴിച്ചത്. ഇത്തരം അശാസ്ത്രീയമായ വിഭവ വിനിയോഗ രീതി അവലംബിക്കുന്ന ഒരു ഗവണ്‍മെന്റിനുകീഴില്‍ രാഷ്ട്രത്തിന്റെ പുരോഗതി എന്നത് കേവലം സ്വപ്‌നം മാത്രമായി അവശേഷിക്കും. വര്‍ഷത്തില്‍ 10 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ബി.ജെ.പി ഗവണ്‍മെന്റിന് നല്‍കിയ വാഗ്ദാനത്തിന്റെ രണ്ട് ശതമാനം തൊഴിലവസരംപോലും സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവും കടക്കെണിയും മൂലമുള്ള കര്‍ഷക ആത്മഹത്യകള്‍ രാജ്യ വ്യാപകമാണ്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് കുറഞ്ഞ താങ്ങുവിലപോലും ഉറപ്പുവരുത്താന്‍ ഗവണ്‍മെന്റിന് സാധിക്കുന്നില്ല.
അഴിമതി നിര്‍മാര്‍ജന നിയമവും (ലോക്പാല്‍) ഭരണനിര്‍വഹണ രംഗത്തെ വിവിധ മേഖലകളിലെ അഴിമതിയെകുറിച്ച് വിവരം നല്‍കുന്ന വ്യക്തികള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുന്ന വിസില്‍ ബ്ലോവര്‍സ് പ്രൊട്ടക്ഷന്‍ ആക്ട് പാര്‍ലമെന്റ് പാസാക്കിയെങ്കിലും നടപ്പില്‍ വരുത്താന്‍ ആവശ്യമായ യാതൊരു നടപടിയുമെടുക്കാന്‍ ഗവണ്‍മെന്റിന് സാധിച്ചിട്ടില്ല. സമയ ബന്ധിത സാധന സേവന വിതരണ പൗരാവകാശ തര്‍ക്ക പരിഹാര ബില്‍ (ജി.ആര്‍.ബില്ല്) 2011 ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടുവെങ്കിലും നിയമനിര്‍മാണം നടത്തുന്നത് ഗവണ്‍മെന്റ് നീട്ടിവെച്ചുകൊണ്ടിരിക്കുകയാണ്. 1986ലെ ബാലവേല നിരോധന നിയന്ത്രണ നിയമം കുടുംബസംരംഭങ്ങളില്‍ കുട്ടികളെ നിയമിക്കുന്നത് അനുവദനീയമാക്കിക്കൊണ്ടുള്ള ചട്ടങ്ങള്‍ കൂട്ടിച്ചേര്‍ത്ത് 2016 ല്‍ പുതിയ ഗവണ്‍മെന്റ് ഭേദഗതി ചെയ്യുകയുണ്ടായി. തെറ്റായ രൂപത്തില്‍ നടപ്പില്‍ വരുത്തിയ ജി.എസ്.ടി മൂലം രാജ്യത്തെ സാധാരണക്കാരനും ചെറുകിട സംരംഭകര്‍ക്കുമുണ്ടായ ദുരിതം ഇന്നും തുടരുകയാണ്. സംസ്ഥാനങ്ങളും കേന്ദ്ര ഭരണകൂടവുമായുള്ള ബന്ധത്തെപോലും ഇത് ദോഷകരമായി ബാധിച്ചിട്ടുണ്ട്.
500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ക്ക് ഇനി മുതല്‍ നിയമസാധുത ഉണ്ടായിരിക്കുകയില്ല എന്ന് 2016 നവംബര്‍ 8 ന് അര്‍ധരാത്രി തല്‍സമയം മാധ്യമങ്ങള്‍വഴി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നിരോധിത നോട്ടുകള്‍ കൈവശമുള്ളവര്‍ 50 ദിവസത്തിനകം പുതുതായി പുറത്തിറക്കിയ 500 രൂപയുടെയും 2000 രൂപയുടെയും നോട്ടുകള്‍ക്ക് പകരമായി മാറ്റി വാങ്ങുകയോ അല്ലാത്ത പക്ഷം അവരവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയോ ചെയ്യണമെന്നും പ്രധാനമന്തി ഉത്തരവിറക്കി. ക്രയവിക്രയങ്ങള്‍ക്ക് ഉപയോഗിച്ചുകൊണ്ടിരുന്ന 86 ശതമാനത്തിലധികം നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിക്കുകവഴി രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി) വളര്‍ച്ചാനിരക്ക് കുത്തനെ ഇടിഞ്ഞു. പിന്‍വലിക്കപ്പെട്ട 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകളില്‍ 99 ശതമാനവും തിരികെയെത്തി എന്ന റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം കള്ളപ്പണം കണ്ടുകെട്ടുന്നതില്‍ നോട്ടു നിരോധനം പൂര്‍ണ്ണ പരാജയമായിരുന്നു എന്ന് വ്യക്തമാക്കുന്നു. അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡണ്ടായിരുന്ന തോമസ് ജെഫേസണിന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്: ‘ജനങ്ങള്‍ ഭരണകൂടത്തെ ഭയപ്പെടുമ്പോള്‍ അത് ഏകാധിപത്യമാണ്. ഭരണകൂടം ജനങ്ങളെ ഭയപ്പെടുമ്പോഴാണ് സ്വാതന്ത്ര്യം അര്‍ത്ഥപൂര്‍ണ്ണമാവുന്നത്’.
രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ അടിത്തറ തകര്‍ത്ത നോട്ടുനിരോധനം എന്ന ഭീമാബദ്ധത്തിന്റെ ഫലമായി ജനജീവിതത്തിന്റെ വിവിധ മേഖലകളിലുണ്ടായ സ്തംഭനാവസ്ഥ ഇന്നും തുടരുകയാണ്. ജനദ്രോഹ നടപടികള്‍ അലങ്കാരമായി കൊണ്ടുനടക്കുന്ന ഭരണകൂടം ഇതും ഒരു ഭരണ നേട്ടമായി അവതരിപ്പിക്കുന്നതില്‍ അത്ഭുതമില്ല. കഴിഞ്ഞ നാലര വര്‍ഷമായി രാജ്യത്തെ ദലിത് ന്യൂനപക്ഷ ജനവിഭാഗത്തിന്റെ ജീവിതം അതീവ കഠിനതരമാണ്. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ആസൂത്രിതമായ കുപ്രചാരണങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ഇടയില്‍ ചകിതരായി ജീവിക്കുകയാണവര്‍. സാമ്പത്തികമായും സാമൂഹികമായും മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ദലിത് മുസ്‌ലിം ജനവിഭാഗത്തിന്റെ പുരോഗതിയിലേക്കുള്ള പരിശ്രമങ്ങള്‍ക്ക് മുഴുവന്‍ ഗവണ്‍മെന്റ് തടയിടുകയാണ്. പശു സംരക്ഷണത്തിന്റെയും മറ്റും പേരില്‍ ആള്‍ക്കൂട്ടത്തെ ഇളക്കിവിട്ട് നടത്തുന്ന നിരവധി ക്രൂരമായ കൊലപാതകങ്ങള്‍ക്കാണ് സമീപകാലത്ത് രാജ്യം സാക്ഷ്യം വഹിച്ചത്. നിരന്തരമായി നടക്കുന്ന ഇത്തരം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ സൃഷ്ടിക്കുന്ന ആഘാതം വലിയ കലാപങ്ങള്‍ക്കും അപ്പുറമാണ്. ന്യൂനപക്ഷങ്ങള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് മുമ്പില്‍ ഭരണകൂടവും നിയമപാലകരും കാഴ്ചക്കാരാണ്.
രാജ്യത്തെ മുഖ്യ പ്രശ്‌നമായി മുത്തലാഖിനെ ഉയര്‍ത്തിക്കൊണ്ടുവരികയും നിയമ നിര്‍മ്മാണം നടത്തുകയും ചെയ്ത ഭരണകൂടം മുസ്‌ലിം സമൂഹം സ്ത്രീ വിരുദ്ധരും പ്രാകൃത നിയമങ്ങളെ പിന്തുടരുന്നവരും ആധുനികതയോട് പുറംതിരിഞ്ഞു നില്‍ക്കുന്നവരുമാണെന്ന് മാധ്യമങ്ങളെ കൂട്ടുപിടിച്ച് വ്യാജ പ്രചാരണം നടത്തുകയാണ്. ജാമിഅ: മില്ലിയ സര്‍വകലാശാലയുടെയും അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെയും ന്യൂനപക്ഷ പദവി ഇല്ലായ്മ ചെയ്യാനുള്ള നീക്കം സജീവമാണ്. ശത്രു സ്വത്ത് ഭേദഗതി നിയമം (എനിമി പ്രോപ്പര്‍ട്ടി ബില്‍) നടപ്പില്‍വരുത്തിയും രാജ്യം ഭരിച്ച മുസ്‌ലിം ഭരണാധികാരികളെ അക്രമികളും പരമത വിദ്വേഷികളുമായി ചിത്രീകരിച്ചും മുസ്‌ലിം ആരാധനായലങ്ങളെ തീവ്രവാദ കേന്ദ്രങ്ങളായി പ്രചരിപ്പിച്ചും മുസ്‌ലിം ദലിത് യുവാക്കളെ അന്യായമായി വേട്ടയാടി രാജ്യദ്രോഹ മുദ്ര ചുമത്തിയുമൊക്കെ ന്യൂനപക്ഷ വേട്ടയുടെ സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങളാണ് ഭരണ തലത്തില്‍ നടക്കുന്നത്. രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗത്തെ രണ്ടാംകിട പൗരന്മാരായി കാണുന്ന ഭരണകൂടം ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കേണ്ട ഭരണഘടനാപരമായ അവകാശങ്ങളെ മുഴുവന്‍ ഇല്ലായ്മ ചെയ്യുകയാണ്. ന്യൂനപക്ഷജനവിഭാഗത്തോടുള്ള ഇത്തരം ശത്രുതാപരമായ സമീപനം വഴി അന്താരാഷട്ര മാധ്യമങ്ങളിലും മനുഷ്യാവകാശ സംഘടനകളിലുമൊക്കെ ഇന്ത്യയുടെ യശസ്സ് കളങ്കപ്പെടുകയാണ്. രാജ്യത്തിന്റെ ജനാധിപത്യഘടന അര്‍ധ ഏകാധിപത്യത്തിലൂടെയും അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയും കടന്നുപോകുന്നുവെന്നാണ് പ്രഗത്ഭ രാഷ്ട്ര മീമാംസകരുടെ അഭിപ്രായം. രാജ്യത്തെ സൈനിക രംഗത്തും നീതിന്യായ സംവിധാനത്തിലുമെല്ലാം ഭരണപക്ഷത്തിന്റെ അനിയന്ത്രിതമായ ഇടപെടലുകളാണ് നടക്കുന്നത്. രാഷട്രീയ പ്രതിയോഗികളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും തെരഞ്ഞുപിടിച്ച് ഇല്ലായ്മ ചെയ്യുന്ന നിരവധി സംഭവങ്ങളാണ് സമീപ കാലത്തായി നടന്നത്. നീതിപൂര്‍വമായ തെരഞ്ഞെപ്പ് പോലും അസാധ്യമാക്കുന്ന രൂപത്തില്‍ വോട്ടിങ് യന്ത്രത്തിന്റെ വിശ്യാസ്യത ചോദ്യം ചെയ്യപ്പെടുന്നതും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളിലെ സുതാര്യത നഷ്ടപ്പെടുന്നതുമൊക്ക നിശിതമായ പരിശോധനക്ക് വിധേയമാക്കേണ്ട വിഷയങ്ങളാണ്. അധികാരത്തിന്റെ ബലത്തില്‍ രാജ്യത്തിന്റെ മര്‍മ്മപ്രധാന സംവിധാനങ്ങളില്‍ മുഴുവന്‍ മോദി ആധിപത്യം നടപ്പിലാക്കാനാണ് കഴിഞ്ഞ നാലര വര്‍ഷക്കാലമായി ഭരണകൂടം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
ജനാധിപത്യത്തെ ക്രിയാത്മകവും സാര്‍ത്ഥകവുമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കേണ്ട മാധ്യമ സ്ഥാപനങ്ങളില്‍ അധികവും ഗവണ്‍മെന്റിന്റെ സ്തുതിപാഠകരായി മാറുന്നതും തികച്ചും ആശങ്കാജനകമാണ്. രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയിലും ഭരണകൂടത്തിന്റെ അനിയന്ത്രിതവും അപകടകരവുമായ ഇടപെടലുകളാണ് നടക്കുന്നത്. ജഡ്ജിമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റും രാജ്യത്തിന്റെ പരമോന്നത നീതിപീഠവും തമ്മിലുണ്ടായ അഭിപ്രായ ഭിന്നത ഇതിന്റെ വ്യക്തമായ തെളിവാണ്.
രാജ്യത്തിന്റെ പരമോന്നത നീതിന്യായ പീഠത്തിലെ നാല് പ്രഗത്ഭരായ ന്യായാധിപന്‍മാര്‍ പത്രസമ്മേളനം വിളിച്ചു ചേര്‍ത്ത്, സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന നിരവധി പ്രശ്‌നങ്ങളെകുറിച്ച് പരസ്യമായി പ്രതികരിക്കുകയും ഇത്തരം വിഷയങ്ങള്‍ രാജ്യത്തിന്റെ ജനാധിപത്യത്തെ അപകടപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ അസാധാരണ സംഭവമായിരുന്നു. ജോണ്‍ എഫ് കെന്നഡിയുടെ വിഖ്യാതമായ വാക്കുകള്‍ കാതുകളില്‍ മുഴങ്ങേണ്ട സന്ദര്‍ഭമാണിത്. ‘ഏകാധിപത്യപരമായ പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകുന്ന ഭരണകൂടങ്ങളുടെ തെറ്റുകള്‍ തിരുത്തപ്പെടുന്നില്ല. കാരണം, വിമര്‍ശനം അവിടെ വിലക്കപ്പെട്ടതാണ്. എന്നാല്‍, എല്ലാ ഏകാധിപത്യ മര്‍ദ്ദക ഭരണകൂടങ്ങളും ജനകീയ മുന്നേറ്റങ്ങള്‍ക്ക്മുമ്പില്‍ നിലംപരിശാവുക തന്നെ ചെയ്യും’.
രാജ്യം പൊതു തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ മോദി – അമിത്ഷാ കൂട്ടുകെട്ട് സകല കുടിലതന്ത്രങ്ങളും പുറത്തെടുത്ത് ജനവിധി അനുകൂലമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. അര്‍ധസത്യങ്ങളും അസത്യങ്ങളും പടച്ചുവിട്ട് രാജ്യത്തെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ വൈരാഗ്യത്തിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ അധികാരത്തിലേക്കുള്ള വഴി എളുപ്പമാകുമെന്ന ഭൂതകാല അനുഭവങ്ങളെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് ഫാസിസ്റ്റ് ശക്തികള്‍ നടപ്പില്‍ വരുത്തുന്നത്. നൂറ്റാണ്ടുകളായി രാജ്യം അഭിമാനപൂര്‍വം കാത്തുസൂക്ഷിക്കുന്ന സാംസ്‌കാരിക വൈവിധ്യത്തിന്റെയും ബഹുസ്വരതയുടെയും സന്ദേശങ്ങളെ കുഴിച്ചുമൂടി ഏകശിലാധിപത്യം സ്ഥാപിക്കാനായി ഫാസിസ്റ്റ് ശക്തികള്‍ സകല തയ്യാറെടുപ്പുകളോടെയും മുമ്പോട്ട്‌പോകുകയാണ്. രാഷ്ട്രചരിത്രത്തിലെ നിര്‍ണ്ണായകമായ ഈ സന്ദര്‍ഭത്തിലെങ്കിലും അഭിപ്രായാന്തരങ്ങളെല്ലാം മാറ്റിവെച്ച് മതേതര ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന കക്ഷികളെല്ലാം ഒന്നിച്ചുനില്‍ക്കേണ്ടതുണ്ട്. രാഷ്ട്രത്തിന്റെ അസ്തിവാരം തകര്‍ക്കാനുള്ള ഫാസിസ്റ്റ് തന്ത്രങ്ങള്‍ക്ക് തടയിടാന്‍ തയ്യാറാവാതെ നിസ്സാരമായ കാരണങ്ങളുടെ പേരില്‍ മതേതര ജനാധിപത്യ മഹാസഖ്യങ്ങളില്‍ നിന്നും മാറി നടക്കുന്നവര്‍ ചരിത്രത്തോടും കാലത്തോടും മാപ്പര്‍ഹിക്കാത്ത പാതകമാണ് ചെയ്യുന്നത്. പ്രതിപക്ഷ കക്ഷികളുടെ ഐക്യനിര രൂപപ്പെടുത്തുകയാണെങ്കില്‍ ബി.ജെ.പിയെ തടയാന്‍ സാധിക്കും എന്നതിന് കര്‍ണ്ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പും യു.പി കൈറാനയിലെ ലോക്‌സഭ ഉപതെരഞ്ഞടുപ്പും കൃത്യമായ തെളിവാണ്. കഴിഞ്ഞ നാലര വര്‍ഷമായി രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് ദുരിതങ്ങള്‍ മാത്രം നല്‍കിയ മോദി ഭരണത്തോട് ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഉറ്റുനോക്കുന്ന 2019 ലെ പൊതു തെരെഞ്ഞെടുപ്പ് എന്ത്‌കൊണ്ടും നിര്‍ണ്ണായകമാണ്. നൂറ്റാണ്ടുകളിലൂടെ കൈമാറി വന്ന ഇന്ത്യ എന്ന സാംസ്‌കാരിക അസ്തിത്വം അതിജീവിക്കുമോ, അതല്ല മൃതിയടയുമോ…?
                                                                       (തയാറാക്കിയത്: എം.കെ ശാക്കിര്‍)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending