Connect with us

Video Stories

ജനം സര്‍ക്കാറിനെ ഭയക്കുന്ന കാലം

Published

on

സിറാജ് ഇബ്രാഹിം സേട്ട്
(ദേശീയ സെക്രട്ടറി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്)

എന്‍.ഡി.എ മുന്നണി ഭരണം എന്നത് കേവലം വാക്കുകളില്‍ മാത്രം ഒതുങ്ങിയ വ്യക്തികേന്ദ്രീകൃതമായ മോദി വാഴ്ചക്കാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യം സാക്ഷ്യം വഹിച്ചത്. പുരോഗതിയുടെയും അഭിവൃദ്ധിയുടെയും നല്ല നാളുകള്‍ വാഗ്ദാനം നല്‍കി അധികാരം കൈയടക്കിയശേഷം പൗരസമൂഹത്തെ മുഴുവന്‍ ദുരിതങ്ങളുടെ കരകാണാകയത്തിലേക്ക് തള്ളിയിട്ട ഒരു ഭരണകൂടത്തിന് ചരിത്രം മാപ്പു തരില്ല. വികസനത്തെക്കുറിച്ച് ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയുടെ പ്രസിഡന്റ് പൗള്‍ കഗാനിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്: ‘വികസനം എന്നത് പണത്തിനും യന്ത്രസാമഗ്രികള്‍ക്കും നയനിലപാടുകള്‍ക്കും എല്ലാം അപ്പുറം സാധാരണക്കാരന്റെ ദൈനംദിന ജീവതവുമായും അതിന്റെ യാഥാര്‍ത്ഥ്യങ്ങളുമായും ബന്ധപ്പെട്ടുകിടക്കുന്നു’. മോദി ഗവണ്‍മെന്റിന്റെ വികസന സമീപനങ്ങളെ വിലയിരുത്തുമ്പോള്‍ രാജ്യത്തെ സാധാരണക്കാരന്റെ ജീവിതത്തെ സ്പര്‍ശിക്കാത്ത കേവലം ഉപരിപ്ലവമായ വാചകക്കസര്‍ത്തും കോര്‍പറേറ്റ് സേവയും മാത്രമായിരുന്നു അതെന്ന് മനസ്സിലാക്കാന്‍ സാധിക്കും.
2014 ലെ പൊതു തെരെഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണി നല്‍കിയ വാഗ്ദാനങ്ങള്‍ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയക്കാര്‍ പ്രഖ്യാപിക്കാറുള്ള പൊള്ളയായ വാഗ്ദാനങ്ങള്‍ക്കപ്പുറം ഒന്നുമായിരുന്നില്ല. അടിസ്ഥാന ജനവിഭാഗത്തിന്റെ ജീവിത പരിസരങ്ങളില്‍ ഗുണപരമായ ഒരു മാറ്റവും ദൃശ്യമാകാതെ കടന്നുപോയ കഴിഞ്ഞ നാലര വര്‍ഷക്കാലമായുള്ള ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണം ജനജീവിതം കൂടുതല്‍ ദുസ്സഹവും ദുരന്തപൂര്‍ണവുമാക്കി. ജനങ്ങളുടെ ജീവിത നിലവാരം, വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിരത എന്നിവ സംബന്ധിച്ച മനുഷ്യജീവിത നിലവാര സൂചിക പ്രകാരം 188 രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം 130 ആണ്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി) ഒരു ശതമാനം മാത്രമാണ് നമ്മുടെ ഗവണ്‍മെന്റ് ആരോഗ്യ മേഖലയില്‍ ചെലവഴിച്ചത്. ഇതിന്റെ ആഗോള ശരാശരി ആറു ശതമാനമാണ്. ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനത്തില്‍ താഴെ മാത്രമാണ് വിദ്യാഭ്യാസ രംഗത്ത് ചെലവഴിച്ചത്. ഇത്തരം അശാസ്ത്രീയമായ വിഭവ വിനിയോഗ രീതി അവലംബിക്കുന്ന ഒരു ഗവണ്‍മെന്റിനുകീഴില്‍ രാഷ്ട്രത്തിന്റെ പുരോഗതി എന്നത് കേവലം സ്വപ്‌നം മാത്രമായി അവശേഷിക്കും. വര്‍ഷത്തില്‍ 10 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ബി.ജെ.പി ഗവണ്‍മെന്റിന് നല്‍കിയ വാഗ്ദാനത്തിന്റെ രണ്ട് ശതമാനം തൊഴിലവസരംപോലും സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവും കടക്കെണിയും മൂലമുള്ള കര്‍ഷക ആത്മഹത്യകള്‍ രാജ്യ വ്യാപകമാണ്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് കുറഞ്ഞ താങ്ങുവിലപോലും ഉറപ്പുവരുത്താന്‍ ഗവണ്‍മെന്റിന് സാധിക്കുന്നില്ല.
അഴിമതി നിര്‍മാര്‍ജന നിയമവും (ലോക്പാല്‍) ഭരണനിര്‍വഹണ രംഗത്തെ വിവിധ മേഖലകളിലെ അഴിമതിയെകുറിച്ച് വിവരം നല്‍കുന്ന വ്യക്തികള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുന്ന വിസില്‍ ബ്ലോവര്‍സ് പ്രൊട്ടക്ഷന്‍ ആക്ട് പാര്‍ലമെന്റ് പാസാക്കിയെങ്കിലും നടപ്പില്‍ വരുത്താന്‍ ആവശ്യമായ യാതൊരു നടപടിയുമെടുക്കാന്‍ ഗവണ്‍മെന്റിന് സാധിച്ചിട്ടില്ല. സമയ ബന്ധിത സാധന സേവന വിതരണ പൗരാവകാശ തര്‍ക്ക പരിഹാര ബില്‍ (ജി.ആര്‍.ബില്ല്) 2011 ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടുവെങ്കിലും നിയമനിര്‍മാണം നടത്തുന്നത് ഗവണ്‍മെന്റ് നീട്ടിവെച്ചുകൊണ്ടിരിക്കുകയാണ്. 1986ലെ ബാലവേല നിരോധന നിയന്ത്രണ നിയമം കുടുംബസംരംഭങ്ങളില്‍ കുട്ടികളെ നിയമിക്കുന്നത് അനുവദനീയമാക്കിക്കൊണ്ടുള്ള ചട്ടങ്ങള്‍ കൂട്ടിച്ചേര്‍ത്ത് 2016 ല്‍ പുതിയ ഗവണ്‍മെന്റ് ഭേദഗതി ചെയ്യുകയുണ്ടായി. തെറ്റായ രൂപത്തില്‍ നടപ്പില്‍ വരുത്തിയ ജി.എസ്.ടി മൂലം രാജ്യത്തെ സാധാരണക്കാരനും ചെറുകിട സംരംഭകര്‍ക്കുമുണ്ടായ ദുരിതം ഇന്നും തുടരുകയാണ്. സംസ്ഥാനങ്ങളും കേന്ദ്ര ഭരണകൂടവുമായുള്ള ബന്ധത്തെപോലും ഇത് ദോഷകരമായി ബാധിച്ചിട്ടുണ്ട്.
500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ക്ക് ഇനി മുതല്‍ നിയമസാധുത ഉണ്ടായിരിക്കുകയില്ല എന്ന് 2016 നവംബര്‍ 8 ന് അര്‍ധരാത്രി തല്‍സമയം മാധ്യമങ്ങള്‍വഴി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നിരോധിത നോട്ടുകള്‍ കൈവശമുള്ളവര്‍ 50 ദിവസത്തിനകം പുതുതായി പുറത്തിറക്കിയ 500 രൂപയുടെയും 2000 രൂപയുടെയും നോട്ടുകള്‍ക്ക് പകരമായി മാറ്റി വാങ്ങുകയോ അല്ലാത്ത പക്ഷം അവരവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയോ ചെയ്യണമെന്നും പ്രധാനമന്തി ഉത്തരവിറക്കി. ക്രയവിക്രയങ്ങള്‍ക്ക് ഉപയോഗിച്ചുകൊണ്ടിരുന്ന 86 ശതമാനത്തിലധികം നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിക്കുകവഴി രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി) വളര്‍ച്ചാനിരക്ക് കുത്തനെ ഇടിഞ്ഞു. പിന്‍വലിക്കപ്പെട്ട 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകളില്‍ 99 ശതമാനവും തിരികെയെത്തി എന്ന റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം കള്ളപ്പണം കണ്ടുകെട്ടുന്നതില്‍ നോട്ടു നിരോധനം പൂര്‍ണ്ണ പരാജയമായിരുന്നു എന്ന് വ്യക്തമാക്കുന്നു. അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡണ്ടായിരുന്ന തോമസ് ജെഫേസണിന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്: ‘ജനങ്ങള്‍ ഭരണകൂടത്തെ ഭയപ്പെടുമ്പോള്‍ അത് ഏകാധിപത്യമാണ്. ഭരണകൂടം ജനങ്ങളെ ഭയപ്പെടുമ്പോഴാണ് സ്വാതന്ത്ര്യം അര്‍ത്ഥപൂര്‍ണ്ണമാവുന്നത്’.
രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ അടിത്തറ തകര്‍ത്ത നോട്ടുനിരോധനം എന്ന ഭീമാബദ്ധത്തിന്റെ ഫലമായി ജനജീവിതത്തിന്റെ വിവിധ മേഖലകളിലുണ്ടായ സ്തംഭനാവസ്ഥ ഇന്നും തുടരുകയാണ്. ജനദ്രോഹ നടപടികള്‍ അലങ്കാരമായി കൊണ്ടുനടക്കുന്ന ഭരണകൂടം ഇതും ഒരു ഭരണ നേട്ടമായി അവതരിപ്പിക്കുന്നതില്‍ അത്ഭുതമില്ല. കഴിഞ്ഞ നാലര വര്‍ഷമായി രാജ്യത്തെ ദലിത് ന്യൂനപക്ഷ ജനവിഭാഗത്തിന്റെ ജീവിതം അതീവ കഠിനതരമാണ്. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ആസൂത്രിതമായ കുപ്രചാരണങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ഇടയില്‍ ചകിതരായി ജീവിക്കുകയാണവര്‍. സാമ്പത്തികമായും സാമൂഹികമായും മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ദലിത് മുസ്‌ലിം ജനവിഭാഗത്തിന്റെ പുരോഗതിയിലേക്കുള്ള പരിശ്രമങ്ങള്‍ക്ക് മുഴുവന്‍ ഗവണ്‍മെന്റ് തടയിടുകയാണ്. പശു സംരക്ഷണത്തിന്റെയും മറ്റും പേരില്‍ ആള്‍ക്കൂട്ടത്തെ ഇളക്കിവിട്ട് നടത്തുന്ന നിരവധി ക്രൂരമായ കൊലപാതകങ്ങള്‍ക്കാണ് സമീപകാലത്ത് രാജ്യം സാക്ഷ്യം വഹിച്ചത്. നിരന്തരമായി നടക്കുന്ന ഇത്തരം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ സൃഷ്ടിക്കുന്ന ആഘാതം വലിയ കലാപങ്ങള്‍ക്കും അപ്പുറമാണ്. ന്യൂനപക്ഷങ്ങള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് മുമ്പില്‍ ഭരണകൂടവും നിയമപാലകരും കാഴ്ചക്കാരാണ്.
രാജ്യത്തെ മുഖ്യ പ്രശ്‌നമായി മുത്തലാഖിനെ ഉയര്‍ത്തിക്കൊണ്ടുവരികയും നിയമ നിര്‍മ്മാണം നടത്തുകയും ചെയ്ത ഭരണകൂടം മുസ്‌ലിം സമൂഹം സ്ത്രീ വിരുദ്ധരും പ്രാകൃത നിയമങ്ങളെ പിന്തുടരുന്നവരും ആധുനികതയോട് പുറംതിരിഞ്ഞു നില്‍ക്കുന്നവരുമാണെന്ന് മാധ്യമങ്ങളെ കൂട്ടുപിടിച്ച് വ്യാജ പ്രചാരണം നടത്തുകയാണ്. ജാമിഅ: മില്ലിയ സര്‍വകലാശാലയുടെയും അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെയും ന്യൂനപക്ഷ പദവി ഇല്ലായ്മ ചെയ്യാനുള്ള നീക്കം സജീവമാണ്. ശത്രു സ്വത്ത് ഭേദഗതി നിയമം (എനിമി പ്രോപ്പര്‍ട്ടി ബില്‍) നടപ്പില്‍വരുത്തിയും രാജ്യം ഭരിച്ച മുസ്‌ലിം ഭരണാധികാരികളെ അക്രമികളും പരമത വിദ്വേഷികളുമായി ചിത്രീകരിച്ചും മുസ്‌ലിം ആരാധനായലങ്ങളെ തീവ്രവാദ കേന്ദ്രങ്ങളായി പ്രചരിപ്പിച്ചും മുസ്‌ലിം ദലിത് യുവാക്കളെ അന്യായമായി വേട്ടയാടി രാജ്യദ്രോഹ മുദ്ര ചുമത്തിയുമൊക്കെ ന്യൂനപക്ഷ വേട്ടയുടെ സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങളാണ് ഭരണ തലത്തില്‍ നടക്കുന്നത്. രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗത്തെ രണ്ടാംകിട പൗരന്മാരായി കാണുന്ന ഭരണകൂടം ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കേണ്ട ഭരണഘടനാപരമായ അവകാശങ്ങളെ മുഴുവന്‍ ഇല്ലായ്മ ചെയ്യുകയാണ്. ന്യൂനപക്ഷജനവിഭാഗത്തോടുള്ള ഇത്തരം ശത്രുതാപരമായ സമീപനം വഴി അന്താരാഷട്ര മാധ്യമങ്ങളിലും മനുഷ്യാവകാശ സംഘടനകളിലുമൊക്കെ ഇന്ത്യയുടെ യശസ്സ് കളങ്കപ്പെടുകയാണ്. രാജ്യത്തിന്റെ ജനാധിപത്യഘടന അര്‍ധ ഏകാധിപത്യത്തിലൂടെയും അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയും കടന്നുപോകുന്നുവെന്നാണ് പ്രഗത്ഭ രാഷ്ട്ര മീമാംസകരുടെ അഭിപ്രായം. രാജ്യത്തെ സൈനിക രംഗത്തും നീതിന്യായ സംവിധാനത്തിലുമെല്ലാം ഭരണപക്ഷത്തിന്റെ അനിയന്ത്രിതമായ ഇടപെടലുകളാണ് നടക്കുന്നത്. രാഷട്രീയ പ്രതിയോഗികളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും തെരഞ്ഞുപിടിച്ച് ഇല്ലായ്മ ചെയ്യുന്ന നിരവധി സംഭവങ്ങളാണ് സമീപ കാലത്തായി നടന്നത്. നീതിപൂര്‍വമായ തെരഞ്ഞെപ്പ് പോലും അസാധ്യമാക്കുന്ന രൂപത്തില്‍ വോട്ടിങ് യന്ത്രത്തിന്റെ വിശ്യാസ്യത ചോദ്യം ചെയ്യപ്പെടുന്നതും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളിലെ സുതാര്യത നഷ്ടപ്പെടുന്നതുമൊക്ക നിശിതമായ പരിശോധനക്ക് വിധേയമാക്കേണ്ട വിഷയങ്ങളാണ്. അധികാരത്തിന്റെ ബലത്തില്‍ രാജ്യത്തിന്റെ മര്‍മ്മപ്രധാന സംവിധാനങ്ങളില്‍ മുഴുവന്‍ മോദി ആധിപത്യം നടപ്പിലാക്കാനാണ് കഴിഞ്ഞ നാലര വര്‍ഷക്കാലമായി ഭരണകൂടം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
ജനാധിപത്യത്തെ ക്രിയാത്മകവും സാര്‍ത്ഥകവുമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കേണ്ട മാധ്യമ സ്ഥാപനങ്ങളില്‍ അധികവും ഗവണ്‍മെന്റിന്റെ സ്തുതിപാഠകരായി മാറുന്നതും തികച്ചും ആശങ്കാജനകമാണ്. രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയിലും ഭരണകൂടത്തിന്റെ അനിയന്ത്രിതവും അപകടകരവുമായ ഇടപെടലുകളാണ് നടക്കുന്നത്. ജഡ്ജിമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റും രാജ്യത്തിന്റെ പരമോന്നത നീതിപീഠവും തമ്മിലുണ്ടായ അഭിപ്രായ ഭിന്നത ഇതിന്റെ വ്യക്തമായ തെളിവാണ്.
രാജ്യത്തിന്റെ പരമോന്നത നീതിന്യായ പീഠത്തിലെ നാല് പ്രഗത്ഭരായ ന്യായാധിപന്‍മാര്‍ പത്രസമ്മേളനം വിളിച്ചു ചേര്‍ത്ത്, സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന നിരവധി പ്രശ്‌നങ്ങളെകുറിച്ച് പരസ്യമായി പ്രതികരിക്കുകയും ഇത്തരം വിഷയങ്ങള്‍ രാജ്യത്തിന്റെ ജനാധിപത്യത്തെ അപകടപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ അസാധാരണ സംഭവമായിരുന്നു. ജോണ്‍ എഫ് കെന്നഡിയുടെ വിഖ്യാതമായ വാക്കുകള്‍ കാതുകളില്‍ മുഴങ്ങേണ്ട സന്ദര്‍ഭമാണിത്. ‘ഏകാധിപത്യപരമായ പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകുന്ന ഭരണകൂടങ്ങളുടെ തെറ്റുകള്‍ തിരുത്തപ്പെടുന്നില്ല. കാരണം, വിമര്‍ശനം അവിടെ വിലക്കപ്പെട്ടതാണ്. എന്നാല്‍, എല്ലാ ഏകാധിപത്യ മര്‍ദ്ദക ഭരണകൂടങ്ങളും ജനകീയ മുന്നേറ്റങ്ങള്‍ക്ക്മുമ്പില്‍ നിലംപരിശാവുക തന്നെ ചെയ്യും’.
രാജ്യം പൊതു തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ മോദി – അമിത്ഷാ കൂട്ടുകെട്ട് സകല കുടിലതന്ത്രങ്ങളും പുറത്തെടുത്ത് ജനവിധി അനുകൂലമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. അര്‍ധസത്യങ്ങളും അസത്യങ്ങളും പടച്ചുവിട്ട് രാജ്യത്തെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ വൈരാഗ്യത്തിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ അധികാരത്തിലേക്കുള്ള വഴി എളുപ്പമാകുമെന്ന ഭൂതകാല അനുഭവങ്ങളെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് ഫാസിസ്റ്റ് ശക്തികള്‍ നടപ്പില്‍ വരുത്തുന്നത്. നൂറ്റാണ്ടുകളായി രാജ്യം അഭിമാനപൂര്‍വം കാത്തുസൂക്ഷിക്കുന്ന സാംസ്‌കാരിക വൈവിധ്യത്തിന്റെയും ബഹുസ്വരതയുടെയും സന്ദേശങ്ങളെ കുഴിച്ചുമൂടി ഏകശിലാധിപത്യം സ്ഥാപിക്കാനായി ഫാസിസ്റ്റ് ശക്തികള്‍ സകല തയ്യാറെടുപ്പുകളോടെയും മുമ്പോട്ട്‌പോകുകയാണ്. രാഷ്ട്രചരിത്രത്തിലെ നിര്‍ണ്ണായകമായ ഈ സന്ദര്‍ഭത്തിലെങ്കിലും അഭിപ്രായാന്തരങ്ങളെല്ലാം മാറ്റിവെച്ച് മതേതര ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന കക്ഷികളെല്ലാം ഒന്നിച്ചുനില്‍ക്കേണ്ടതുണ്ട്. രാഷ്ട്രത്തിന്റെ അസ്തിവാരം തകര്‍ക്കാനുള്ള ഫാസിസ്റ്റ് തന്ത്രങ്ങള്‍ക്ക് തടയിടാന്‍ തയ്യാറാവാതെ നിസ്സാരമായ കാരണങ്ങളുടെ പേരില്‍ മതേതര ജനാധിപത്യ മഹാസഖ്യങ്ങളില്‍ നിന്നും മാറി നടക്കുന്നവര്‍ ചരിത്രത്തോടും കാലത്തോടും മാപ്പര്‍ഹിക്കാത്ത പാതകമാണ് ചെയ്യുന്നത്. പ്രതിപക്ഷ കക്ഷികളുടെ ഐക്യനിര രൂപപ്പെടുത്തുകയാണെങ്കില്‍ ബി.ജെ.പിയെ തടയാന്‍ സാധിക്കും എന്നതിന് കര്‍ണ്ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പും യു.പി കൈറാനയിലെ ലോക്‌സഭ ഉപതെരഞ്ഞടുപ്പും കൃത്യമായ തെളിവാണ്. കഴിഞ്ഞ നാലര വര്‍ഷമായി രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് ദുരിതങ്ങള്‍ മാത്രം നല്‍കിയ മോദി ഭരണത്തോട് ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഉറ്റുനോക്കുന്ന 2019 ലെ പൊതു തെരെഞ്ഞെടുപ്പ് എന്ത്‌കൊണ്ടും നിര്‍ണ്ണായകമാണ്. നൂറ്റാണ്ടുകളിലൂടെ കൈമാറി വന്ന ഇന്ത്യ എന്ന സാംസ്‌കാരിക അസ്തിത്വം അതിജീവിക്കുമോ, അതല്ല മൃതിയടയുമോ…?
                                                                       (തയാറാക്കിയത്: എം.കെ ശാക്കിര്‍)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending