Culture
ത്രികോണച്ചുഴി തീര്‍ത്ത് വംഗനാട്
സക്കീര്‍ താമരശ്ശേരി
തൃണമൂല്‍ കോണ്‍ഗ്രസിന്റെയും മമത ബാനര്‍ജിയുടെയും സമഗ്രാധിപത്യമാണ് വംഗനാടെന്ന് അറിയപ്പെടുന്ന പശ്ചിമ ബംഗാളിലിപ്പോള്‍. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുടങ്ങിയ മമതയുടെ അശ്വമേധത്തെ പിടിച്ചുകെട്ടാന്‍ ആര്‍ക്കു കഴിയുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ഏപ്രില്‍ 11 മുതല്‍ മേയ് 19 വരെ ഏഴ് ഘട്ടങ്ങളിലും വോട്ടെടുപ്പ് നടക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നാണ് ബംഗാള്‍. ബി.ജെ.പിക്കെതിരെ പ്രതപക്ഷത്തിന്റെ മഹാസഖ്യമൊന്നും ഇവിടെയില്ല. ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനം. 42 സീറ്റ്. 40 ശതമാനം വനിതാ സംവരണവും സിനിമാ താരങ്ങള്‍ നിറഞ്ഞ സ്ഥാനാര്‍ത്ഥി പട്ടികയുമായി മമത രംഗത്തെത്തിയതും സി.പി.എമ്മിന്റെ 26 എം.എല്‍.എമാരില്‍ ഒരാളായ ഖഗന്‍ മുര്‍മുവും തൃണമൂല്‍ പുറത്താക്കിയ എം.പി അനുപം ഹസ്ര, കോണ്‍ഗ്രസ് എം.എല്‍.എ ദുലാല്‍ ചന്ദ്ര ബാര്‍ എന്നിവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതും കോണ്‍ഗ്രസ്- സി.പി.എം സഹകരണവുമാണ് ബംഗാളിലെ പുതിയ വാര്‍ത്ത. ദേശീയതലത്തില്‍ ബി.ജെ.പി വിരുദ്ധ ചേരിയുടെ നേതൃത്വത്തില്‍ തന്റെ അനിഷേധ്യ സ്ഥാനം അരക്കിട്ടുറപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മമത തുടരുന്നതിനിടെയാണ് തെരഞ്ഞെടുപ്പെത്തുന്നത്.
സി.പി.എം-കോണ്‍ഗ്രസ് ഭായി ഭായി
ബംഗാളിലെ ആറ് സീറ്റില്‍ പരസ്പരം മല്‍സരം വേണ്ടെന്ന സി.പി.എമ്മിന്റെ അഭ്യര്‍ത്ഥന കോണ്‍ഗ്രസ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തവണ സിപിഎം ജയിച്ച റായ്ഗഞ്ച്, മുര്‍ഷിദബാദ് മണ്ഡലങ്ങളില്‍ സി.പി.എം തന്നെ മല്‍സരിക്കും. റായ്ഗഞ്ചില്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് സലീമും മുര്‍ഷിദബാദില്‍ ബദറുദോസ ഖാനും ഇത്തവണയും ജനവിധി തേടും. 2014 ല്‍ റായ്ഗഞ്ചില്‍ കോണ്‍ഗ്രസിന്റെ ദീപാ ദാസ്മുന്‍ഷി 1634 വോട്ടിനാണ് മുഹമ്മദ് സലിമിനോടു തോറ്റത്. മാള്‍ഡ ജില്ല അടക്കമുള്ള പരമ്പരാഗത ശക്തി കേന്ദ്രങ്ങളും നിലവിലെ നാല് സീറ്റുകളും നിലനിര്‍ത്താനുള്ള പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
വോട്ടുതേടി താരനിര
മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ശതാബ്ധി റോയ്, ദീപക് അധികാരി തുടങ്ങിയ താരനിരയെയാണ് മമത അണിനിരത്തിയിരിക്കുന്നത്. ഇവരില്‍ ശതാബ്ധി റോയ്, ദീപക് അധികാരി എന്നിവര്‍ നിലവില്‍ എം.പിമാരാണ്. ജാദവ്പൂരില്‍ മിമി ചക്രബര്‍ത്തി, ബാസിര്‍ഹാട്ടില്‍ നുസ്രത് ജഹാന്‍ എന്നിവര്‍ മല്‍സരിക്കും. നേരത്തെ എം.പിമാരായിരുന്ന സന്ധ്യ റോയ്, തപസ് പോള്‍ എന്നീ താരങ്ങളെ ഒഴിവാക്കി. ഇന്ദ്രജിത് ഗുപ്ത, സോമനാഥ് ചാറ്റര്‍ജി, മമത ബാനര്‍ജി തുടങ്ങിയ രാഷ്ട്രീയ അതികായര്‍ വിജയം കണ്ട മണ്ഡലമാണ് ജാദവ്പൂര്‍. 1984ല്‍ സോമനാഥ് ചാറ്റര്‍ജിയെ ജാദവ്പൂരില്‍ അട്ടിമറിച്ചുകൊണ്ടാണ് മമത ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ നേടിയത്. യു.എസിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഹിസ്റ്ററി പ്രൊഫസറായ സുഗത ബോസ് ആണ് ഇവിടെ തൃണമൂലിന്റെ സിറ്റിങ് എംപി. ഇത്തവണ സുഗത ബോസ് മത്സരിക്കുന്നില്ല. 10 എം.പിമാര്‍ക്ക് മമത ഇത്തവണ സീറ്റ് നല്‍കിയില്ല എന്നതും ശ്രദ്ധേയമാണ്. 2014ല്‍ സി.പി.എമ്മിലെ മുതിര്‍ന്ന നേതാവും ലോക്‌സഭ കക്ഷി നേതാവുമായിരുന്ന ബസുദേബ് ആചാര്യയെ അട്ടിമറിച്ച് ലോക്‌സഭയിലെത്തിയ മുണ്‍മൂണ്‍ സെന്നിനെ ഇത്തവണ മമത ഇറക്കിയിരിക്കുന്നത് ബി.ജെ.പിയുടെ ബാബുള്‍ സുപ്രിയോയില്‍ നിന്ന് അസന്‍സോള്‍ പിടിച്ചെടുക്കാനാണ്. ബാങ്കുറയില്‍ മന്ത്രി സുബ്രത മുഖര്‍ജിയും തൃണമൂലിനായി അങ്കംകുറിക്കും. കഴിഞ്ഞ വര്‍ഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നേറ്റമുണ്ടാക്കിയ ബാങ്കുറ, ഝാര്‍ഗ്രാം, മിഡ്‌നാപൂര്‍, ബോല്‍പൂര്‍ എന്നിവടങ്ങളിലെല്ലാം കരുതലോടെയുള്ള മാറ്റങ്ങളാണ് മമത നടത്തിയത്.
ബി.ജെ.പിയുടെ സ്വപ്‌നങ്ങള്‍
നിയമസഭയിലെ രണ്ടാം കക്ഷിയായ കോണ്‍ഗ്രസിനെയും (42 സീറ്റ്) മൂന്നാം കക്ഷിയായ സി.പി.എമ്മിനെയും മറികടന്ന് തൃണമൂലിന്റെ എതിരാളി തങ്ങളാണെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. ബംഗാള്‍ പിടിച്ചെടുക്കുക എന്നത് ബി.ജെ.പിയുടെ ചിരകാല സ്വപ്‌നമാണ്. ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ നാടിനെ 2019ലെങ്കിലും കാവി പുതപ്പിക്കാന്‍ കഴിയുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. സി.പി.എം കോട്ടയായ ത്രിപുര പിടിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്തുകൊണ്ട് ബംഗാള്‍ വീഴില്ല എന്നാണ് ബി.ജെ.പിയുടെ ചോദ്യം. ഈ തെരഞ്ഞെടുപ്പില്‍ തൃണമൂലിനേക്കാള്‍ കൂടുതല്‍ സീറ്റ് നേടാം എന്ന വ്യാമോഹമൊന്നും ബി.ജെ.പിക്കില്ല. അതേസമയം ആദ്യമായി ബംഗാളിലെ രണ്ടാമത്തെ വലിയ കക്ഷിയാകാം എന്ന പ്രതീക്ഷ അവര്‍ വെച്ചുപുര്‍ത്തുന്നു. അസന്‍സോളും ഡാര്‍ജിലിങുമാണ് ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകള്‍. ഡാര്‍ജിലിങില്‍ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചയുടെ പിന്തുണയില്ലാതെ ബിജെപിക്ക് ജയിക്കാനാകില്ല. ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച നേതാവും ഡാര്‍ജിലിങ് എം.എല്‍.എയുമായ അമര്‍ സിങ് റായിയെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കി മമത ഞെട്ടിച്ചു. ഇതോടെ ബി.ജെ.പിക്ക് ഇത്തവണ ഈ സീറ്റ് നഷ്ടപ്പെടാന്‍ സാധ്യതയേറെയാണ്.
ഫാസിസ്റ്റുകള്‍ക്ക് താക്കീത്
ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ രഥയാത്ര പദ്ധതികളെ സംഘര്‍ഷ സാധ്യത ചൂണ്ടിക്കാട്ടി കോടതിയില്‍ തടയാന്‍ കഴിഞ്ഞതും സര്‍ക്കാരിന്റെ നിലപാടിന് അംഗീകാരം കിട്ടിയതും മമതയുടെ രാഷ്ട്രീയ വിജയമാണ്. അമിത് ഷായുടെ ഹെലികോപ്റ്ററിന് ഇറങ്ങാന്‍ അനുമതി നിഷേധിച്ചും മമത ബി.ജെ.പിയെ ഒതുക്കി.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ജാര്‍ഖണ്ഡില്‍ ഹെലികോപ്റ്റര്‍ ഇറക്കി റോഡ് മാര്‍ഗം വരേണ്ടി വന്നു. ബ്രിഗേഡ് പരേഡില്‍ മമത സംഘടിപ്പിച്ച പ്രതിപക്ഷ ഐക്യ റാലിയും വര്‍ഗീയ വാദികള്‍ക്ക് താക്കീതായി. ഇടതുപക്ഷം തനിക്കൊരു വെല്ലവിളിയേ അല്ല എന്ന് പറയാനായി അവരെ രാഷ്ട്രീയ ചര്‍ച്ചകളില്‍ പൂര്‍ണമായും അവഗണിക്കുന്നതും ദീദിയുടെ വിജയമാണ്.
india
വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു; പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍
ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍. എസ്ഐആറിന്റെ പേരില്‍ വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നിലാണ് പ്രതിഷേധം. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊല്‍ക്കത്ത പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വലിയ രീതിയില്‍ സുരക്ഷ വീഴ്ചയുണ്ടായതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു. പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കള്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫീസിലെത്തി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തുന്ന ഘട്ടത്തിലാണ് ബിഎല്‍ഒമാരുടെ പ്രതിഷേധമുണ്ടായത്.
അതേസമയം, ജോലിയെടുക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇത്തരത്തില്‍ അടിച്ചമര്‍ത്തലും അമിതമായ ജോലി സമ്മര്‍ദ്ദവും ഒരുതരത്തിലും അംഗീകരിക്കാം സാധിക്കില്ലെന്നും പ്രതിഷേധിക്കുന്ന ബിഎല്‍ഒമാര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആത്മഹത്യ ചെയ്തത്.
Film
‘ദൃശ്യം 3’യുടെ വിതരണം പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തു; റിലീസ് തീയതി സംബന്ധിച്ച് ആശങ്കയിൽ ആരാധകർ
ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിന്റെ ഏറെ പ്രതീക്ഷയുണർത്തുന്ന ‘ദൃശ്യം 3’യുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, ചിത്രത്തിന്റെ പ്രധാന വിതരണാവകാശങ്ങൾ പ്രമുഖ പ്രൊഡക്ഷൻ–വിതരണ സ്ഥാപനമായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ആശിർവാദ് സിനിമാസിൽ നിന്ന് ഇന്ത്യയിലും വിദേശത്തുമുള്ള എക്സ്ക്ലൂസീവ് വേൾഡ്‌വൈഡ് തീയറ്റർ അവകാശങ്ങൾ സ്വന്തമാക്കിയതായും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി.
വിതരണാവകാശങ്ങൾ വിറ്റതോടെ ‘ദൃശ്യം 3’യുടെ മലയാളം റിലീസ് വൈകുമോ എന്ന ആശങ്കയിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക് റീമേക്കുകൾക്കൊപ്പം ചിത്രം ഒരുമിച്ച് റിലീസ് ചെയ്യുമോ എന്നതും ചോദ്യം. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം എല്ലാ ഭാഷാ പതിപ്പുകളും ഒരേ സമയം തീയറ്ററുകളിൽ എത്താനാണ് സാധ്യതയെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും, മറ്റ് പതിപ്പുകളുടെ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളം പതിപ്പ് ആദ്യം എത്തും, റീമേക്കുകൾ പിന്നീട്—എന്ന അഭ്യൂഹങ്ങളും പ്രചരിച്ചുവരുന്നു. എന്നാൽ നിർമാതാക്കളോ സംവിധായകനോ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
ജീത്തു ജോസഫ് എഴുതിയും സംവിധാനം ചെയ്‌ത ‘ദൃശ്യം’ പരമ്പര മലയാള സിനിമയിലെ ഏറ്റവും വിജയം നേടിയ ത്രില്ലർ ഫ്രാഞ്ചൈസികളിൽ ഒന്നാണ്. 2013ൽ പുറത്തിറങ്ങിയ ആദ്യഭാഗം ബോക്‌സ് ഓഫീസിൽ വൻ വിജയം നേടി; 2021ൽ രണ്ടാം ഭാഗം ആമസോൺ പ്രൈം വീഡിയോയിലൂടെ OTT റിലീസായിരുന്നു. കുടുംബത്തെ സംരക്ഷിക്കാൻ കേബിൾ ടിവി നെറ്റ്‌വർക്കുടമ ജോര്‍ജുകുട്ടി (മോഹൻലാൽ) നടത്തുന്ന കഠിന പോരാട്ടമാണ് കഥയുടെ പ്രമേയം.
Film
ഭൂട്ടാന്‍ കാര്‍ കള്ളക്കടത്ത് കേസ്: നടന്‍ അമിത് ചക്കാലക്കലിന്റെ പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് വിട്ടു നല്‍കി
കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ കടത്തുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വാഹനം തിരികെ വിട്ടു നല്‍കി. ‘ ഓപ്പറേഷന്‍ നുംഖോര്‍ ‘ പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മധ്യപ്രദേശ് രജിസ്‌ട്രേഷനിലുള്ള വാഹനമാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് വിട്ടുനല്‍കിയത്. അമിത് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ബോണ്ടില്‍ ഒപ്പുവെക്കുകയും 20 ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് വാഹനം താല്‍ക്കാലികമായി വിട്ടു നല്‍കിയത്. എന്നാല്‍ വാഹനം ഉപയോഗിക്കരുത് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ തുടരും.
ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കസ്റ്റംസ് റെയ്ഡിനിടെയാണ് അമിത്തിന്റെ വാഹനങ്ങളും ഗാരേജിലുള്ള മറ്റ് വാഹനങ്ങളും പിടിച്ചെടുത്തത്. അമിത് ചക്കാലക്കല്‍ ഒന്നിലധികം തവണ കസ്റ്റംസ് മുന്നില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഗാരേജില്‍ നിന്നുള്ള വാഹനങ്ങള്‍ അറ്റകുറ്റപ്പണിക്കെത്തിച്ചതാണെന്ന് അമിത് വ്യക്തമാക്കി. വാഹനങ്ങളുടെ യഥാര്‍ത്ഥ ഉടമകളും നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഹാജരായിരുന്നു. ഭൂട്ടാന്‍, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ പോലുള്ള ആഡംബര കാറുകള്‍ വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയില്‍ കടത്തുകയും പിന്നീട് താരങ്ങള്‍ക്കുള്‍പ്പെടെ വിലകുറച്ച് വില്‍ക്കുകയും ചെയ്ത ഒരു സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്.
ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിക്കുന്ന വ്യാജ രേഖകളും, വ്യാജ ആര്‍ടിഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസിന്റെ ഭാഗമായി ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്മാരുടെ വീടുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 17 ഇടങ്ങളില്‍ കസ്റ്റംസ് കഴിഞ്ഞ സെപ്റ്റംബറില്‍ റെയ്ഡ് നടത്തിയിരുന്നു. വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടന്നു. വ്യാജ രേഖകള്‍ വഴി ഇറക്കുമതി ചെയ്ത വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, സാമ്പത്തിക കള്ളപ്പണം എന്നിവയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലെ അന്വേഷണത്തിന്റെ കേന്ദ്രീകരണം. കസ്റ്റംസിനൊപ്പം ഇഡിയും കേസില്‍ അന്വേഷണം തുടരുകയാണ്.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
News19 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports24 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
india21 hours agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി

