Connect with us

Culture

വിധി വൈപരീത്യമല്ല ജനങ്ങളുടെ വിധി !

Published

on

‘അടിയന്തിരാവസ്ഥയുടെ ഓര്‍മകളുയരുന്ന ഈ ദിവസങ്ങളില്‍തന്നെ പൊലീസ് കസ്റ്റഡിയിലുള്ളയാള്‍ മരിച്ചതിനെപ്പറ്റി സഭയില്‍ മറുപടി പറയേണ്ടിവരുന്നത് എന്നെ സംബന്ധിച്ചിടത്തോളം വിധി വൈപരീത്യമാണ്.’ ജനുവരി 26ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശമാണ് മേലുദ്ധരിച്ചത്. സ്വന്തം നാണം മറയ്ക്കാന്‍ നാലര പതിറ്റാണ്ടു മുമ്പത്തെ പൗരാവകാശ ധ്വംസനങ്ങളെ വ്യംഗ്യമായി കുറ്റപ്പെടുത്താന്‍ പിണറായി വിജയനിലെ സി.പി.എമ്മുകാരന്‍ നടത്തിയ ശ്രമം അദ്ദേഹത്തെതന്നെയാണ് സ്വയം പരിഹാസ്യനാക്കിയത്. കെടുകാര്യസ്ഥതയും താന്തോന്നിത്തവുംകൊണ്ട് സംഭവിച്ച തെറ്റിനെ വിധിയുമായി കൂട്ടിക്കെട്ടി രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമത്തെ വിശേഷിപ്പിക്കേണ്ടത് വൈപരീത്യമെന്നല്ല; ജനങ്ങളുടെ വിധിയെന്നാണ്. അധികാരത്തിലേറ്റിയാല്‍ എല്ലാം ശരിയാക്കിത്തരാം എന്ന് ആണയിട്ടവരുടെ വിചിത്രവും വികൃതവുമായ വാദമുഖമാണ് ഇതിലൂടെ കേരള ജനതക്ക് കേള്‍ക്കേണ്ടിവന്നിരിക്കുന്നത്.

ഈസര്‍ക്കാര്‍ അധികാരത്തില്‍വന്ന കഴിഞ്ഞ 1100 ഓളം ദിവസങ്ങള്‍ക്കുള്ളില്‍ പിണറായിയുടെ പൊലീസ് തല്ലിക്കൊല്ലുന്ന അഞ്ചാമത്തെ പൗരനാണ് സ്വകാര്യ പണമിടപാടുകാരന്‍ ഇടുക്കി കോലാഹലമേട് സ്വദേശി കുമാര്‍( 49). പീരുമേട് ജയിലിലെ റിമാന്‍ഡ്പ്രതി കുമാറിനെ നെടുങ്കണ്ടം എസ്.ഐയുടെ നേതൃത്വത്തില്‍ ഇരുപതോളം പൊലീസുകാര്‍ സ്റ്റേഷനിലെ വിശ്രമമുറിയില്‍വെച്ച് ഉരുട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് പരേതന്റെ ശരീരത്തില്‍ രേഖപ്പെടുത്തപ്പെട്ട 32 മുറിവുകള്‍ തെളിയിക്കുന്നത്. ഷൂവും കല്ലും കൊണ്ടുള്ള പാടുകളാണ് ദേഹത്താകെ. പരിക്കുകള്‍ മറയ്ക്കാനായി മൃതദേഹം അഴുകാന്‍ കാത്തിരുന്നുവെന്നതും മനുഷ്യമന:സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. അതും ഇരട്ടച്ചങ്കനെന്ന് അണികള്‍ ആര്‍ത്തുവിളിക്കുന്ന പിണറായി ആഭ്യന്തര വകുപ്പേന്തുന്ന കേരളത്തില്‍. പൊലീസിന് പിടിച്ചുകൊടുക്കുന്നതിനുമുമ്പ് കുമാറിനെ സി.പി.എമ്മുകാരും ക്രൂരമായി മര്‍ദിച്ചുവെന്നാണ് വ്യക്തമാകുന്നത്. സംഭവത്തില്‍ പീരുമേട് ജയില്‍ അധികൃതര്‍ക്കും ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്.

ഈരാറ്റുപേട്ടയിലെ നസീര്‍, വണ്ടൂരിലെ അബ്ദുല്‍ ലത്തീഫ്, നൂറനാട്ടെരാജു, തലശ്ശേരിയിലെ കാളിമുത്തു എന്നിവരെ കൂടാതെയാണ് പിണറായിയുടെ പൊലീസ് ഭരണത്തില്‍ കുമാറിന്റെ കസ്റ്റഡി മരണം. പൊലീസ് വീഴ്ചയാല്‍ കൊല്ലപ്പെടുന്ന 35-ാമത്തെയാളും. ഇതു സംബന്ധിച്ച ചോദ്യത്തിനുപോയിട്ട് നൂറിലധികംചോദ്യങ്ങള്‍ക്കാണ് നിയമസഭയില്‍ ആഭ്യന്തര വകുപ്പിന്റേതായി മുഖ്യമന്ത്രി മറുപടി തരാത്തത്. 2017ഏപ്രിലില്‍ കൊച്ചി വരാപ്പുഴയില്‍ ശ്രീജിത് എന്ന 21കാരനെ ആലുവ സ്റ്റേഷനിലെ സി.ഐ അടക്കമുള്ളവര്‍ ചേര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണത്തെതുടര്‍ന്ന് റൂറല്‍ എസ്.പി: എ.വി ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചിരിക്കുകയാണ്. കേസിലെ പത്തുപേരും സര്‍വീസില്‍ തിരിച്ചെത്തിയിരിക്കുന്നു. 2005 സെപ്തംബറില്‍ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ്‌സ്റ്റേഷനില്‍ പ്രതിയെ ഉരുട്ടിക്കൊലപ്പെടുത്തിയതിന് കോടതി രണ്ട് എസ്.പിമാര്‍ക്കും ഡിവൈ.എസ്.പിക്കും മൂന്ന് പൊലീസുകാര്‍ക്കും ശിക്ഷ വിധിച്ചു.

2017 ഏപ്രില്‍ മുതല്‍ 2018 ഫെബ്രുവരി വരെ രാജ്യത്ത് 1674 കസ്റ്റഡി മരണങ്ങളുണ്ടായതായാണ് ഏഷ്യന്‍സെന്റര്‍ ഓഫ് ഹ്യൂമണ്‍ റൈറ്റസ് 2018 ജനുവരി 26ന് പുറത്തുവിട്ട കണക്ക്. കസ്റ്റഡിയിലുള്ളവര്‍ക്കും സാധാരണ പൗരനെ പോലുള്ള മനുഷ്യാവകാശങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് സുപ്രീംകോടതി ഡല്‍ഹി സര്‍ക്കാര്‍-സുനില്‍ബത്ര കേസില്‍ വിധി പറഞ്ഞിട്ടുള്ളത്. കേരള പൊലീസിലെ ക്രിമിനലുകളുടെ സംഖ്യ സര്‍ക്കാര്‍ തന്നെപറയുന്നത് 1200 എന്നാണ്. എന്നാല്‍ കണക്കില്‍പെടാത്ത മറ്റെത്രയോ പേര്‍ സേനയിലുണ്ടെന്നാണ് കോട്ടയത്ത് പുഴയില്‍ മൃതദേഹം കണ്ടെത്തിയ കെവിന്‍ കേസിലടക്കം തിരിച്ചറിഞ്ഞിട്ടുള്ളത്. രാഷ്ട്രീയ നേതൃത്വത്തിനും കോഴയ്ക്കുവേണ്ടിയും എന്തുതോന്ന്യാസവും ചെയ്യാന്‍ മടിക്കാത്തവര്‍ പൊലീസിലുണ്ടെന്നതിന് തെളിവാണ് മേല്‍സംഭവങ്ങളോരോന്നും. കൊച്ചി സിറ്റി സി.ഐക്ക് മേലുദ്യോഗസ്ഥന്റെ പീഡനത്തെതുടര്‍ന്ന് അടുത്തിടെ നാടുവിടേണ്ടിവന്നപ്പോള്‍ പൊലീസുകാരന്‍ പൊലീസുകാരിയെ പ്രണയത്തിന്റെ പേരില്‍ പട്ടാപ്പകല്‍ ചുട്ടുകൊന്നത് ഏതാനും ദിവസം മുമ്പാണ്. ജയിലുകളുടെ കാര്യവും തഥൈവ. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ട കൊടിസുനി മുസ്‌ലിംലീഗ് കൊടുവള്ളി നഗരസഭാംഗം കോഴിശ്ശേരി മജീദിനെ സ്വര്‍ണക്കടത്ത് വെളിപ്പെടുത്തിയതിന് കുടുംബ സമേതം കൊല്ലുമെന്ന ്ഭീഷണിപ്പെടുത്തിയിരിക്കുന്നു. ഇതിന് തൊട്ടടുത്ത ദിവസങ്ങളിലാണ് ജയില്‍ ഡി.ജി.പി ഋഷിരാജ്‌സിംഗ് നടത്തിയ റെയ്ഡില്‍ ടി.പികേസില്‍ പ്രതികളില്‍നിന്നടക്കം മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തത്. കേരള ചരിത്രത്തിലാദ്യമായി നക്‌സലൈറ്റ് കാലത്തുപോലും കേള്‍ക്കാത്ത വനിതാതടവുകാരുടെ ജയില്‍ ചാട്ടവും അട്ടക്കുളങ്ങരെ വനിതാജയിലില്‍ നടന്നിരിക്കുന്നു.

എതിരെ ശബ്ദിക്കുന്നവരെ അടിച്ചു ജയിലിലിടുന്നതും കസ്റ്റഡിക്കൊലക്കേസ് പ്രതികള്‍ക്ക് ഉയര്‍ന്ന തസ്തിക നല്‍കുന്നതും ഭരണകൂട ഭീകരതയും അക്രമങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുമാണ്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുകയാണ് ഏതൊരു ഭരണകൂടത്തിന്റെയും അടിസ്ഥാന ഉത്തരവാദിത്തം. വടക്കേഇന്ത്യയിലെ ആള്‍ക്കൂട്ടക്കൊലപാതകങ്ങളെ അനുസ്മരിപ്പിക്കുന്ന കസ്റ്റഡി മരണങ്ങള്‍ക്കുകാരണം ചികയുമ്പോള്‍ ചെന്നെത്തിപ്പെടുന്ന താവളം മുഖ്യമന്ത്രിയുടെ ഓഫീസാണ്. പൊലീസ്-ജയില്‍ ഭരണം സഹപ്രവര്‍ത്തകര്‍ക്കാര്‍ക്കെങ്കിലും ഒഴിഞ്ഞുകൊടുക്കുകയാണ് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യൂതാനന്ദന്‍ പറഞ്ഞതുപോലെ, ‘ഉളുപ്പുണ്ടെങ്കില്‍’പിണറായി വിജയന്‍ ചെയ്യേണ്ടത്. മനുഷ്യാവകാശ ലംഘനങ്ങളുടെ കേന്ദ്രമായ ചൈനയെപ്പറ്റി പറയുന്നതുപോലും കേള്‍ക്കാനാവതില്ലാത്ത പിണറായി വിജയന്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി തടിതപ്പാമെന്നാണ് വിചാരിക്കുന്നതെങ്കില്‍ ഇക്കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പിലെ സ്വന്തം ബൂത്തിലെ തിരിച്ചടിയെങ്കിലും അദ്ദേഹം ഒന്നോര്‍ക്കണം.

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Film

ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..

പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

Published

on

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.

രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.

Continue Reading

Trending