News
അധികാരത്തില്‍ എത്തിയാല്‍ ആദ്യം റദ്ദാക്കുന്നത് ട്രംപിന്റെ മുസ്ലിം വിലക്കായിരിക്കും; ജോ ബൈഡന്
വാഷിംഗ്ടണ്‍ : ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവായ മുസ്ലിം വിലക്ക് അധികാരത്തിലെത്തിയാല്‍ ആദ്യം ദിവസം തന്നെ റദ്ദാക്കുമെന്ന പ്രഖ്യാപനവുമായി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച് കൊണ്ടുള്ള ഉത്തരവിനെതിരെയാണ് ബൈഡന്റെ നീക്കം. അമേരിക്കയിലെ സ്കൂളുകളില്‍ ഇസ്ലാമിക വിശ്വാസത്തെക്കുറിച്ച് കൂടുതല്‍ പഠിപ്പിക്കേണ്ടതുണ്ടെന്ന് പറഞ്ഞ ബൈഡന് ഇതിന് മുന്‍പും ട്രംപിന്റെ മുസ്ലിം വിരുദ്ധ നിലപാടിനെതിരെ പ്രതികരിച്ചിരുന്നു.
വിശ്വസിക്കുന്ന മതത്തിന്റെ പേരിലും പിന്തുടരുന്ന ആചാരങ്ങളുടെ പേരിലും മാറ്റി നിര്‍ത്തപ്പെടുന്ന ശരിയെല്ലെന്നും. അധികാരത്തിലെത്തിയാല്‍ ആദ്യ ദിവസം തന്നെ വിവാദ ഉത്തരവിനെതിരെ ഒപ്പിട്ട് ബില്‍ നിയമം ആക്കുമെന്നാണ് ബൈഡന് ട്വീറ്റ് ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ മുസ്ലിം വിഭാഗത്തിലുള്ള അമേരിക്കക്കാരുടെ വോട്ട് തനിക്ക് നല്‍കണമെന്നാണ് ബൈഡന് ആവശ്യപ്പെടുന്നത്. നിങ്ങളുടെ വോട്ട് താന്‍ ആവശ്യപ്പെടുന്നതിന് കാരണം ട്രംപിന് പ്രസിഡന്റായി തുടരാന്‍ യോഗ്യതയില്ലാത്തതിനാലുമാണെന്നും ബൈഡന് പറഞ്ഞതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.
നിങ്ങളുടെ വോട്ട് ഒരു രാജ്യത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സഹായിക്കുന്നതാണ്. നിങ്ങളുമായി പങ്കാളികളായി പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബൈഡന് പറഞ്ഞു. ‘ഇന്ന്, സഭ നോണ്‍ ബാന്‍ ആക്ട് പാസാക്കി, കാരണം അവര്‍ പിന്തുടരുന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി ആരും വേര്‍തിരിക്കപ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്യരുത്. പ്രസിഡന്റ് ട്രംപിന്റെ മുസ്ലിം നിരോധനം ഞാന്‍ ആദ്യ ദിവസം അവസാനിപ്പിച്ച് ഈ ബില്ലില്‍ ഒപ്പിട്ട് നിയമമാക്കും’ എന്നാണ് ബൈഡന്റെ ട്വീറ്റ്
india
നാല് ദിവസത്തേക്ക് ഫ്രീസറില്‍ വെക്കൂ; യു.പിയില്‍ വൃദ്ധസദനത്തില്‍ നിന്ന് അമ്മയുടെ മൃതദേഹം ഏറ്റെടുക്കാതെ മകന്
വൃദ്ധസദനത്തിലെ അന്തേവാസിയായിരുന്ന ശോഭ ദേവി ദീര്‍ഘകാലമായി അസുഖബാധിതയായിരിന്നു. മരണവിവരം അറിയിച്ചപ്പോഴാണ് സംഭവം.
ഉത്തര്‍പ്രദേശിലെ ജൗന്‍പൂരില്‍ വൃദ്ധസദനത്തില്‍ നിന്ന് അമ്മയുടെ മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിച്ച് മകന്. വീട്ടില്‍ വിവാഹ ചടങ്ങ് നടക്കുന്നുവെന്ന് പറഞ്ഞാണ് മകന് ജീവനക്കാരോട് മൃതദേഹം നാല് ദിവസത്തേക്ക് ഫ്രീസറില്‍ സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടത്. വൃദ്ധസദനത്തിലെ അന്തേവാസിയായിരുന്ന ശോഭ ദേവി ദീര്‍ഘകാലമായി അസുഖബാധിതയായിരിന്നു. മരണവിവരം അറിയിച്ചപ്പോഴാണ് സംഭവം.
‘എന്റെ അമ്മയുടെ മൃതദേഹം നാല് ദിവസത്തേക്ക് ഫ്രീസറില്‍ സൂക്ഷിക്കൂ. വീട്ടില്‍ ഇപ്പോള്‍ ഒരു വിവാഹമുണ്ട്. മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നത് അശുഭമായിരിക്കും. വിവാഹത്തിന് ശേഷം കൊണ്ടുപോകാം’ എന്നായിരുന്നു മകന് ജീവനക്കാരോട് പറഞ്ഞതെന്ന് വൃദ്ധസദനത്തിന്റെ അധികൃതര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന്, ജീവനക്കാര്‍ മറ്റ് കുടുംബാംഗങ്ങളുമായി ബന്ധപ്പെടുകയും ഒടുവില്‍ അവര്‍ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
എന്നാല്‍ നാല് ദിവസത്തിന് ശേഷം മാത്രമേ മൃതദേഹം സംസ്കരിക്കുകയുള്ളൂവെന്ന് ബന്ധുക്കള്‍ അറിയിച്ചതായി ശോഭ ദേവിയുടെ ഭര്‍ത്താവ് ഭുവാല്‍ ഗുപ്ത പറഞ്ഞു. ഭുവാല്‍ തന്റെ ഇളയ മകനെ മരണവിവരം വിവരമറിയിച്ചെങ്കിലും ‘മൂത്ത സഹോദരനുമായി ആലോചിച്ച ശേഷമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ’ എന്നാണ് അയാള്‍ പറഞ്ഞത്.
മകന്റെ വിവാഹം നടക്കുന്നതിനാല്‍ മൃതദേഹം നാല് ദിവസത്തേക്ക് ഫ്രീസറില്‍ സൂക്ഷിക്കണമെന്ന് മൂത്ത സഹോദരന് പറഞ്ഞുവെന്ന് അയാള്‍ പിന്നീട് അറിയിച്ചു. ദമ്പതികളുടെ മൂത്തമകനുമായി സംസാരിച്ചപ്പോഴും ഇതേ മറുപടിയാണ് ലഭിച്ചതെന്ന് വൃദ്ധസദനത്തിന്റെ അധികൃതര്‍ അറിയിച്ചു. ഇളയ മകനുമായി മാത്രമേ ശോഭ ദേവിക്കും ഭര്‍ത്താവിനും ബന്ധമുണ്ടായിരുന്നുള്ളൂവെന്നും ഇടക്കിടെ അവരുടെ ക്ഷേമം അന്വേഷിക്കാന്‍ അദ്ദേഹം വിളിക്കുമായിരുന്നുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
പലസ്ഥലങ്ങളില്‍ അലഞ്ഞ ശേഷമാണ് വൃദ്ധസദനത്തില്‍ എത്തുന്നത്. ശോഭ ദേവിക്ക് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കാലിന് അസുഖം ബാധിച്ചത്. നവംബര്‍ 19ന് അവരുടെ നില വഷളായി. ചികിത്സ പൂര്‍ത്തിയാകുന്നതിന് മുമ്പ് മരണപ്പെടുകയായിരുന്നു. ഭുവാല്‍ ഗുപ്ത ഒരു പലചരക്ക് വ്യാപാരിയായിരുന്നു. ഭാര്യക്കും മക്കള്‍ക്കുമൊപ്പം കെപിയര്‍ഗഞ്ചിലെ ഭരോയ ഗ്രാമത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഒരു വര്‍ഷം മുമ്പ് കുടുംബ തര്‍ക്കത്തെ തുടര്‍ന്നാണ് മൂത്ത മകന് തങ്ങളെ വീട്ടില്‍ നിന്ന് പുറത്താക്കിയതെന്ന് ഭുവാല്‍ പറയുന്നു.
kerala
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക് ഉയരുന്നു; രണ്ടാംഘട്ട അപായ മുന്നറിയിപ്പ് നൽകി
തമിഴ്നാട്ടിലേക്ക് സെക്കന്റില്‍ 400 ഘന അടി ജലം മാത്രമാണ് തുറന്നു വിട്ടിട്ടുള്ളത്. തമിഴ്നാട്ടിലും മഴ തുടരുന്നതിനാലാണ് ജലം എടുക്കുന്നത് കുറച്ചത്.
കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക് ഉയരുന്നു. അണക്കെട്ടിലേക്ക് സെക്കന്റില്‍ 5135 ഘന അടി ജലമാണ് ഒഴുകി എത്തുന്നത്. തിങ്കളാഴ്ച വൈകിട്ട് നാലിന് ജലനിരപ്പ് 139.30 അടിയാണ്. തമിഴ്നാട്ടിലേക്ക് സെക്കന്റില്‍ 400 ഘന അടി ജലം മാത്രമാണ് തുറന്നു വിട്ടിട്ടുള്ളത്. തമിഴ്നാട്ടിലും മഴ തുടരുന്നതിനാലാണ് ജലം എടുക്കുന്നത് കുറച്ചത്.
കുമളിയിലും പരിസരങ്ങളിലും ഞായറാഴ്ച വൈകിട്ട് അഞ്ച് മുതല്‍ തിങ്കളാഴ്ച പുലരുംവരെ തോരാതെ പെയ്ത മഴയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയര്‍ത്തിയത്. വനമേഖലയില്‍ നിന്നും വന്‍തോതില്‍ വെള്ളം ഒഴുകിയെത്തിയതോടെ സംസ്ഥാന അതിര്‍ത്തിയിലെ ചുരുളി വെള്ളച്ചാട്ടത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനം തമിഴ്നാട് വനം വകുപ്പ് വിലക്കി. പെരിയാര്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള മേഘമല കടുവ സങ്കേതത്തില്‍ നിന്നാണ് ചുരുളിയിലേക്ക് വെള്ളം എത്തുന്നത്.
News
ഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ചാരമേഘങ്ങള്‍ ഇന്ത്യ, യമന്‍, ഒമാന്‍, വടക്കന്‍ പാകിസ്താന് എന്നിവിടങ്ങളിലേക്കാണ് നീങ്ങിയത്. ഇതോടെ രാജ്യത്തെ വ്യോമഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഇത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ 12,000 വര്‍ഷത്തിനിടെ ആദ്യമായി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഡിസ് അബാബയില്‍ നിന്ന് 500 മൈല്‍ അകലെയുള്ള ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്. അപകടം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിമാന സര്‍വീസിനെ ബാധിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ചാരമേഘങ്ങള്‍ ഇന്ത്യ, യമന്‍, ഒമാന്‍, വടക്കന്‍ പാകിസ്താന് എന്നിവിടങ്ങളിലേക്കാണ് നീങ്ങിയത്. ഇതോടെ രാജ്യത്തെ വ്യോമഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
കണ്ണൂരില്‍നിന്ന് അബൂദബിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ അതിശക്തമായ അഗ്നിപര്‍വത സ്ഫോടനമുണ്ടായ സാഹചര്യത്തിലാണിത്. വിമാനം സുരക്ഷിതമായി അഹമ്മദാബാദില്‍ ഇറങ്ങി. യാത്രക്കാര്‍ക്ക് കണ്ണൂരിലേക്ക് തിരിച്ചുപോകാനുള്ള വിമാനം സജ്ജമാക്കിക്കൊടുത്തുവെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.
നെടുമ്പാശ്ശേരിയില്‍നിന്നുള്ള രണ്ട് വിമാന സര്‍വിസുകള്‍ റദ്ദാക്കി. വൈകീട്ട് 6.30ന് ജിദ്ദക്കുള്ള ആകാശ് എയര്‍, 5.10നുള്ള ഇന്‍ഡിഗോയുടെ ദുബൈ സര്‍വിസ് എന്നിവയാണ് റദ്ദാക്കിയത്. വൈകീട്ട് ദുബൈയില്‍നിന്ന് എത്തേണ്ടിയിരുന്ന ഇന്‍ഡിഗോ വിമാനം എത്തിയില്ല. ആകാശ് എയറില്‍ നിരവധി ഉംറ തീര്‍ഥാടകരുണ്ടായിരുന്നു. ഇന്‍ഡിഗോ യാത്രക്കാരെ ചൊവ്വാഴ്ച ദുബൈയിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആകാശ് എയര്‍ യാത്രക്കാരുടെ കാര്യത്തില്‍ തീരുമാനമായില്ല.
-
world1 day agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
News9 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala11 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala12 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Cricket2 days agoരാഹുൽ റിട്ടേൺസ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും

