Connect with us

Health

പ്രഭാത നടത്തം ശീലമാക്കിയവര്‍ ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍

പ്രഭാത നടത്തത്തിനോ ഓട്ടത്തിനോ ഇറങ്ങുന്നതിനുമുമ്പ് നിങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട ചില ഭക്ഷണസാധനങ്ങളുണ്ട്

Published

on

അതിരാവിലെ ഒരു പ്രഭാത നടത്തം നിങ്ങളെ ഊര്‍ജ്ജസ്വലനും ആരോഗ്യവാനുമാക്കുന്നു. ദിവസം മുഴുവന്‍ നിങ്ങള്‍ക്കുള്ള ഊര്‍ജ്ജം രാവിലെയുള്ള ലഘുവ്യായാമങ്ങളിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു. വ്യായാമം പോലെ തന്നെ പ്രധാനപ്പെട്ടതാണ് ശരിയായ തരത്തിലുള്ള ഭക്ഷണം കഴിക്കുന്നതും. രാവിലെ നടക്കാനോ ഓടാനോ വ്യായാമത്തിനോ പോകുന്നതിനുമുമ്പ് പലരും വെറുംവയറ്റില്‍ പോകുന്നവരുണ്ടാകാം.

നേരെ മറിച്ച് ധാരാളം ഭക്ഷണം കഴിച്ച് വ്യായാമത്തിന് ഇറങ്ങുന്നവരും ഉണ്ടാകാം. എന്നാല്‍ ഇവ രണ്ടും ഒരുപോലെ നിങ്ങള്‍ക്ക് പ്രശ്‌നം സൃഷ്ടിക്കുന്നവയാണ്. പ്രഭാത നടത്തത്തിനോ ഓട്ടത്തിനോ ഇറങ്ങുന്നതിനുമുമ്പ് നിങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട ചില ഭക്ഷണസാധനങ്ങള്‍ ഇതാ.

പാല്‍

രാവിലെ നടക്കാനോ ഓടാനോ പോകുന്നതിനുമുമ്പ് നിങ്ങള്‍ പാല്‍ ഒഴിവാക്കണം. സാധാരണയായി പാലുല്‍പ്പന്നങ്ങള്‍ ദഹനനാളത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പാലില്‍ ലാക്ടോസ് വളരെ കൂടുതലാണ്. പാലില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര മലബന്ധം അല്ലെങ്കില്‍ വയറുവേദനയ്ക്ക് കാരണമാകുന്നു. അതിനാല്‍ അതിരാവിലെ പാല്‍ കഴിക്കുന്നത് ഒഴിവാക്കുക. കാരണം ഇത് നിങ്ങളുടെ ഊര്‍ജ്ജ നിലയെ മന്ദീഭവിപ്പിക്കുകയും ശരീരത്തിലെ കാര്‍ബോഹൈഡ്രേറ്റ് ആഗിരണം ചെയ്യുന്നതിന് തടസ്സമാവുകയും ചെയ്യുന്നു.

ബ്രെഡ്

പ്രഭാത നടത്തത്തിന് പോകുന്നതിനുമുമ്പ് മിക്കവരും ഊര്‍ജ്ജത്തിനായി കഴിക്കാനിഷ്ടപ്പെടുന്നതാണ് ബ്രെഡ്. എന്നാല്‍, അതിരാവിലെ ഈ ഉയര്‍ന്ന ഫൈബര്‍ ഭക്ഷണം നിങ്ങള്‍ ഒഴിവാക്കണം. കാരണം ഇത് ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും. മാത്രമല്ല, ഒരു സാന്‍ഡ്‌വിച്ച് അല്ലെങ്കില്‍ പ്ലെയിന്‍ ബ്രെഡ് കഴിച്ചതിനുശേഷം രാവിലെ വ്യായാമത്തിനിറങ്ങുന്നത് പലപ്പോഴും മലബന്ധം അല്ലെങ്കില്‍ ഓക്കാനം എന്നിവയ്ക്ക് വഴിവയ്ക്കുന്നു.

മസാലകള്‍

രാവിലെയുള്ള നടത്തത്തിനു മുമ്പായി മസാല ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇത്തരം മസാലകള്‍ നെഞ്ചെരിച്ചിലിന് കാരണമാകും. അതിനാല്‍ രാവിലെ ഓടുന്നതിനോ നടക്കുന്നതിനോ മുമ്പ് ഒഴിവാക്കേണ്ടതാണ് മസാല ഭക്ഷണങ്ങള്‍.

എനര്‍ജി ഡ്രിങ്ക്‌സ്

മിക്ക എനര്‍ജി ഡ്രിങ്കുകളിലും കാര്‍ബോഹൈഡ്രേറ്റുകളും പഞ്ചസാരയും കൊണ്ട് നിറഞ്ഞിരിക്കുന്നു. രാവിലെ നടത്തിനു മുമ്പ് ഇവ ഒഴിവാക്കണം. ദഹനനാളത്തിന്റെ പ്രശ്‌നങ്ങള്‍, ശരീരവണ്ണം, ചില സന്ദര്‍ഭങ്ങളില്‍ ക്ഷീണം എന്നിവയ്ക്ക് എനര്‍ജി ഡ്രിങ്കുകള്‍ കാരണമായേക്കാം. പലരും ഇത്തരം പാനീയങ്ങള്‍ ദാഹം മാറ്റാനായി കുടിക്കുന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍ അവ നിങ്ങളില്‍ ജലാംശം നിലനിര്‍ത്തുന്നില്ല എന്നതാണ് സത്യം.

ഓറഞ്ച് ജ്യൂസ്

രാവിലെ നടക്കാനോ ഓടാനോ ഇറങ്ങുന്നതിനു മുമ്പ് ഒഴിവാക്കേണ്ട ഭക്ഷണങ്ങളില്‍പെടുന്നതാണ് ഓറഞ്ച് ജ്യൂസ്. ഓറഞ്ച് ജ്യൂസില്‍ ധാരാളം പഞ്ചസാര അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിലെത്തുമ്പോള്‍ രക്തത്തിലെ പഞ്ചസാര തകരാറിലാകാം. ഒഴിഞ്ഞ വയറുമായി പോകാന്‍ നിര്‍ദേശിക്കുന്നില്ലെങ്കിലും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസിനു പകരം ഓറഞ്ച് കഴിക്കുന്നതാണ് നല്ലത്.

പ്രോട്ടീന്‍ ഷെയ്ക്ക്

രാവിലെ നടത്തിനു മുമ്പായി ധാരാളം ആളുകള്‍ പ്രോട്ടീന്‍ ഷേക്ക് കഴിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് ആരോഗ്യകരമാണെന്ന് അവര്‍ പലപ്പോഴും കരുതുന്നു. എന്നാല്‍, ഈ പ്രോട്ടീന്‍ ഷെയ്ക്കുകളില്‍ ധാരാളം സംസ്‌കരിച്ച ചേരുവകള്‍, പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം, വയറുവേദന, ശരീരവണ്ണം എന്നിവയ്ക്ക് വഴിവയ്ക്കും.

കോഫി

അതിരാവിലെ നടത്തത്തിനു മുമ്പ് ചായയോ കോഫിയോ കുടിക്കുന്നത് ശരീരത്തിന് പ്രതികൂല ഫലങ്ങള്‍ നല്‍കുന്നു. സാധാരണയായി വയറുമായി ബന്ധപ്പെട്ട ധാരാളം പ്രശ്‌നങ്ങള്‍ക്ക് കഫീന്‍ വഴിവയ്ക്കുന്നു. അതിനാല്‍ രാവിലെ നടത്തത്തിനു മുമ്പ് ചായയോ കാപ്പിയോ ഒഴിവാക്കാന്‍ ശ്രമിക്കുക. കാരണം ഇത് മലബന്ധം അല്ലെങ്കില്‍ വയറിളക്കത്തിന് കാരണമായേക്കാം.

അനുയോജ്യമായ ഭക്ഷണങ്ങള്‍ ഇവ

അതിരാവിലെ നടക്കാനിറങ്ങുന്നതിനു മുമ്പ് ഒഴിവാക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് പറഞ്ഞുകഴിഞ്ഞു. ഇനി നമുക്ക് എന്തൊക്കെ കഴിക്കാന്‍ കഴിക്കാന്‍ പറ്റുമെന്ന് അറിയണ്ടേ? ഇതാ ഈ ആഹാരസാധനങ്ങള്‍ നിങ്ങള്‍ക്ക് അതിരാവിലെ ഊര്‍ജ്ജം നല്‍കുന്നവയില്‍ ചിലതാണ്.

വാഴപ്പഴം

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള വാഴപ്പഴം നിങ്ങള്‍ ഊര്‍ജ്ജം നല്‍കുന്നു. നാഡികളുടെയും പേശികളുടെയും പ്രവര്‍ത്തനം നിലനിര്‍ത്താന്‍ സഹായിക്കുന്ന പൊട്ടാസ്യവും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ഓട്‌സ്

കാര്‍ബോഹൈഡ്രേറ്റുകളാല്‍ സമ്പന്നമായ ഓട്‌സ് ഊര്‍ജ്ജ നില സ്ഥിരതയോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.

മുളപ്പിച്ച ഭക്ഷണം

മുളപ്പിച്ച ഭക്ഷണങ്ങളില്‍ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, വിറ്റാമിന്‍ സി, ഫൈബര്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. പ്രഭാത നടത്തം പതിവാക്കിയവര്‍ക്ക് ഊര്‍ജ്ജം പകരാന്‍ ഈ ഭക്ഷണം സഹായിക്കുന്നു.

നട്‌സ്

ഊര്‍ജ്ജം ഉയര്‍ത്തുന്നതിനുള്ള മികച്ച ലഘുഭക്ഷണമാണ് നട്‌സ്. ആരോഗ്യകരമായ കൊഴുപ്പുകള്‍, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഫൈബര്‍ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ വളരെ പോഷകഗുണമുള്ളവയാണ് നട്‌സ്.

Health

മനുഷ്യരില്‍ ട്രയല്‍ നടത്തിയ വാക്‌സിനുകള്‍

Published

on

കറുത്ത മരണത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്നു കോവിഡ്. 2020-2022 കാലഘട്ടത്തില്‍ ലോകത്തെ മുഴുവന്‍ വേരോടെ പിഴുതെറിയാന്‍ എത്തിയ ദശാവതാരമായിരുന്നു കോവിഡ്. ലക്ഷകണക്കിന് ജീവനുകളെ ബലിയാടുകളാക്കിയ ഈ മഹാമാരിയില്‍ നിന്ന് ലോകം പച്ച പിടിച്ച് വരുന്നതേ ഒള്ളു. അപ്പോഴേക്കും കൊറോണക്ക് പിന്നാലെ കണ്ടെത്തിയ വാക്‌സിനാണ് ഇപ്പോള്‍ ലോകത്തെ ഭീതിയിലാഴ്ത്തുന്നത്.

മഹാമാരി സമയത്ത് ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടില്‍ കമ്പനിയായ അസ്ട്രസെനകയും ഓക്‌സ്‌ഫേര്‍ഡ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്തതാണ് കോവിഷീല്‍ഡ് കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കളായ അസ്ട്രസെനക കമ്പനി. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നതിനും കാരണമാകുന്ന അവസ്ഥയ്ക്ക് കോവിഷീല്‍ഡ് കാരണമാകുമെന്ന് കമ്പനി വ്യക്തമാക്കി.

യുകെ ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ ആദ്യം വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് വാദിച്ച അസ്ട്രസെനെക ആ നിലപാട് മാറ്റി തങ്ങളുടെ വാക്‌സിന്‍ ചില അവസരങ്ങളില്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്ന് സമ്മതിക്കുകയായിരുന്നു. അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് വാക്‌സിനുകള്‍ കാരണമാകാമെന്നാണ് അവര്‍ ഇന്നു കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കി. കമ്പനിയുടെ വെളിപ്പെടുത്തല്‍ കൂടുതല്‍ നിയമയുദ്ധത്തിനു കാരണമായേക്കുമെന്നാണ് കരുതുന്നത്. ഇവരുടെ വാക്‌സിനുകള്‍ ഉപയോഗിച്ച കൂടുതല്‍ പേര്‍ കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. തങ്ങളുടെ വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് തുറന്നു സമ്മതിച്ചതോടെ കമ്പനി ഗണ്യമായ പിഴ ഒടുക്കേണ്ടി വരുമെന്നും തീര്‍ച്ചയായി. അസ്ട്രസെനെക്ക നിര്‍മിച്ച വാക്‌സിനുകള്‍ ഇനി യുകെയില്‍ ഉപയോഗിക്കില്ലെന്ന് ആരോഗ്യവൃത്തങ്ങള്‍ കോടതിയെ അറിയിച്ചു.

അസ്ട്രസെനെക നിര്‍മിച്ച വാക്‌സിനുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കാട്ടി വിവിധ രാജ്യങ്ങളില്‍ നിരവധിപ്പേര്‍ പരാതിപ്പെടുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. യുകെയിലാണ് കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയതും കമ്പനിക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചതും. 2021 ഏപ്രില്‍ 21ന് യുകെ സ്വദേശിയായ ജെയ്മി സ്‌കോട്ടിന് വാക്‌സിന്‍ എടുത്തതിനു പിന്നാലെ മസ്തിഷ്‌കാഘാതം സംഭവിച്ചതോടെയാണ് നിയമനടപടികള്‍ ആരംഭിച്ചത്. വാക്‌സിന്‍ എടുത്ത ശേഷം തന്റെ രക്തം കട്ടപിടിക്കുന്നതായും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതമാണ് ജാമി സ്‌കോട്ട് നിയമനടപടി ആരംഭിച്ചത്. ഏറെ നാള്‍ പിന്നിട്ട നിയമയുദ്ധത്തിനൊടുവിലാണ് ഇപ്പോള്‍ നിര്‍മാതാക്കള്‍ തങ്ങളുടെ പിഴവ് തുറന്നു സമ്മതിക്കുന്നത്.

Continue Reading

Health

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം തടയാന്‍ നടപടി

രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്.

Published

on

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ ജില്ലാതല എ.എം.ആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്. മുമ്പ് ബ്ലോക്ക്തല എ.എം.ആര്‍. കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.

ജില്ലാതല മാര്‍ഗരേഖപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ചെയര്‍മാനായുള്ള എ.എം.ആര്‍. വര്‍ക്കിംഗ് കമ്മിറ്റിയും ജില്ലാ എ.എം.ആര്‍. എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിക്കണം. ഇരു കമ്മറ്റികളുടേയും ഘടനയും പ്രവര്‍ത്തനങ്ങളും അവയുടെ നിരീക്ഷണവും അവലോകനവും മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജില്ലാ എ.എം.ആര്‍. ലബോട്ടറികളുടെ പ്രവര്‍ത്തന മാര്‍ഗരേഖയും പുറത്തിറക്കി. നിര്‍ണയ ലാബ് നെറ്റുവര്‍ക്കിലൂടെ ലാബുകളെ ബന്ധിപ്പിക്കും. ഇതിലൂടെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ കൃത്യമായ തോത് മനസിലാക്കാന്‍ സാധിക്കും.

പ്രാഥമിക തലത്തിലുള്ള ആശുപത്രികള്‍ക്കുള്ള മാര്‍ഗരേഖ നേരത്തെ പുറത്തിറക്കിയിരുന്നു. ഇത് കൂടാതെ ദ്വിതീയ-ത്രിതീയ തലത്തിലുള്ള താലൂക്ക് തലം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുന്നതിനുള്ള മാര്‍ഗരേഖയും പുതുതായി പുറത്തിറക്കി. മലയാളത്തിലുള്ള എ.എം.ആര്‍ അവബോധ പോസ്റ്ററുകള്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണം.

എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അണുബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും എ.എം.ആര്‍ പ്രതിരോധത്തിലും പരിശീലനം നല്‍കണം. പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് മൂന്ന് മാസത്തിലൊരിക്കലെങ്കിലും നടത്തുകയും വിലയിരുത്തുകയും വേണം.

ആശുപത്രികളില്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയും ആന്റിമൈക്രോബിയല്‍ സ്റ്റ്യൂവാര്‍ഡ്ഷിപ്പ് കമ്മിറ്റിയും ഉണ്ടായിരിക്കുകയും വിലയിരുത്തുകയും വേണം. ഡബ്ല്യു.എച്ച്.ഒ.യുടെ സര്‍ജിക്കല്‍ സേഫ്റ്റി ചെക്ക്‌ലിസ്റ്റ് എല്ലാ ശസ്ത്രക്രിയാ യൂണിറ്റുകളിലും നടപ്പിലാക്കണം. കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ ആന്റിബയോട്ടിക്കുകള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യുന്നതിനുള്ള സംരംഭം ഉണ്ടായിരിക്കണം.

ആശുപത്രി അണുബാധ നിയന്ത്രണ സമിതി ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം നടത്തണം. ഇങ്ങനെ വിശദമായ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുക. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്.

Continue Reading

Health

മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗബാധ; രണ്ട് മരണം

പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

Published

on

വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് മലപ്പുറത്ത് രണ്ട് മരണം. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 152 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്ത് ആറ് കിണറുകളിലെ വെള്ളം പരിശോധിച്ചതില്‍ മൂന്ന് കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. കിണറുകളിലെ വെള്ളം മൂന്ന് ദിവസത്തിലൊരിക്കല്‍ ക്ലോറിനേറ്റ് ചെയ്ത് ശുചിയാക്കാനുള്ള നടപടികളും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനം. വീടുകള്‍ കയറിയിറങ്ങി ബോധവത്കരണവും നല്‍കുന്നുണ്ട്. പനി, ക്ഷീണം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സതേടണമെന്നും ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Continue Reading

Trending