Connect with us

Video Stories

മോദി കമ്മിറ്റി മാത്രമായി ചുരുങ്ങുന്ന കേന്ദ്ര മന്ത്രിസഭ

Published

on

ഡോ. രാംപുനിയാനി

മോദി സര്‍ക്കാര്‍ ഭരണ കാലാവധിയുടെ പകുതി പിന്നിട്ടത് അടുത്തിടെയാണ് (നവംബര്‍ 2016). ഈ സര്‍ക്കാറിന്റെ പ്രധാന സവിശേഷതയായി നമുക്ക് എന്താണ് കാണാന്‍ സാധിച്ചത്?. ഉറച്ച നിലപാടുകളെടുക്കാന്‍ പ്രാപ്തിയുള്ള, പുതു രീതിയില്‍ രാഷ്ട്രത്തെ മാറ്റിപ്പണിയുന്നതിന് ഉത്തരവ് നല്‍കാന്‍ കെല്‍പ്പുള്ള, പ്രത്യാശ നല്‍കുന്ന ഒരു നേതാവാണ് അദ്ദേഹമെന്നാണ് ചില നിരൂപകര്‍ അഭിപ്രായപ്പെടുന്നത്. ഇത് കാഴ്ചപ്പാടിന്റെ ഒരു വശം; രാജ്യത്തെ ജനങ്ങളില്‍ വലിയൊരു വിഭാഗം കാണുന്ന യാഥാര്‍ത്ഥ്യം വളരെ വ്യത്യസ്തമാണ്.

 

അച്ഛേ ദിന്‍, രാജ്യത്തെ ഓരോ പൗരന്റെയും ബാങ്ക് എക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കും എന്നെല്ലാമുള്ള വാഗ്ദാനവുമായാണ് ഈ സര്‍ക്കാര്‍ വന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം നേരെ മറിച്ചാണ്, രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ അവശ്യ സാധന വില കുതിച്ചുയരുന്നത് ജനങ്ങള്‍ക്ക് കടുത്ത വേദനയും പീഡനവുമാണ് സമ്മാനിച്ചതെന്നാണ് സൂചിപ്പിക്കുന്നത്. അവശ്യസാധന വില ഉയരുന്നതിനൊപ്പം നോട്ട് മാറ്റാനായി ബാങ്കുകളില്‍ വരി നിന്ന നൂറിലേറെ പേര്‍ മരിച്ചുവീണ വാര്‍ത്തയും ശ്രവിക്കാനായി. വലിയ വിഭാഗം ദിവസ വേതനക്കാരും കര്‍ഷകരും മുമ്പൊന്നുമില്ലാത്ത തരത്തില്‍ ദാരിദ്ര്യത്തിലും പട്ടിണിയിലും ഉഴലുകയാണ്.

 

ഈ സര്‍ക്കാറിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളും അധികാരങ്ങളും പ്രധാന മന്ത്രിയെന്ന ഒരു വ്യക്തിയുടെ പ്രഭാവലയത്തില്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുകയാണെന്നതാണ് മറ്റു സര്‍ക്കാറുമായുള്ള വ്യത്യാസത്തിലെ പ്രധാന വസ്തുത. പ്രധാനമന്ത്രിയുടെ തീരുമാനങ്ങളും തോന്നലുകളും അംഗീകരിക്കുന്ന ഒരു കമ്മിറ്റി മാത്രമായി മന്ത്രിസഭ ചുരുങ്ങി. നോട്ട് നിരോധനം ഉദാഹരണമാണ്. പാകിസ്താനുമായുള്ള സൗഹൃദത്തിനു വന്‍ പ്രഹരമേല്‍പ്പിക്കുന്നതിലൂടെയാണ് വിദേശ നയത്തിനു തുടക്കംകുറിച്ചത്. ലോക രാജ്യങ്ങളുമായുള്ള ബന്ധം അറിയുന്നത് മോദിയുടെ അസംഖ്യം വിദേശ യാത്രകള്‍കൊണ്ടാണ്. രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആഗോള തലത്തില്‍ പ്രധാന മാറ്റമൊന്നുമുണ്ടായിട്ടില്ലെങ്കിലും പ്രത്യേകിച്ച് പാകിസ്താനും നേപ്പാളുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ രണ്ട് വന്‍ വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്.

 

അധികാര കേന്ദ്രീകരണത്തോടൊപ്പം ബി.ജെ.പിടെയും അവരുടെ കൂട്ടാളികളായ ആര്‍.എസ്.എസ് സംഘ് പരിവാര നേതാക്കളുടെയും വിദ്വേഷ പ്രസംഗങ്ങളും കൂടുതല്‍ തീവ്രമായി വര്‍ധിച്ചിട്ടുണ്ട്. മത ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനാണ് അവര്‍ തുനിഞ്ഞത്. മന്ത്രിയാകുന്നതിനു മുമ്പ് ‘തന്തയില്ലാത്തവര്‍’ എന്ന വാക്കുവരെ പ്രയോഗിക്കാന്‍ ഒരു ക്യാബിനറ്റ് മന്ത്രി തയാറായി. യൂനിവേഴ്‌സിറ്റി കാര്യങ്ങളില്‍ തലയിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചു. നിയമപരമായി യോഗ്യതയില്ലാത്തവരെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിക്കാന്‍ തയാറായി. മതിയായ കഴിവൊന്നുമില്ലാത്ത ഗജേന്ദ്ര ചൗഹാനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയര്‍മാനാക്കി നിയമിച്ചു.

 

അതുപോലെ കഴിവിന് പ്രാധാന്യം നല്‍കാതെ ആര്‍.എസ്.എസ് പ്രത്യയ ശാസ്ത്രവുമായി ബന്ധമുള്ളവരെ വിവിധ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാരായി നിയമിച്ചു. ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ബി.വി.പി ക്യാമ്പസുകളില്‍ വളരെ സജീവമാകുകയും ജനാധിപത്യ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്തു. ജെ.എന്‍.യു, ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴിസിറ്റി എന്നിവിടങ്ങളില്‍ ഇത് നമുക്ക് വ്യക്തമായി കാണാം. ജെ.എന്‍.യുവില്‍ കനയ്യ കുമാറിനെയും സംഘത്തെയും കുടുക്കാന്‍ വ്യാജ സി.ഡി ഉപയോഗിച്ചവര്‍ ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴിസിറ്റിയില്‍ രോഹിത് വെമുലയെന്ന ദലിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയിലേക്കാണ് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്.

 

ലൗ ജിഹാദിന്റെയും ഘര്‍വാപസിയുടെയും പേരില്‍ ആര്‍.എസ്.എസ് സംഘം മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രചാരണം ശക്തമാക്കി. ബീഫിന്റെയും വിശുദ്ധ പശുവിന്റെയും പേരില്‍ അവര്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടി. യു.പിയിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ ബീഫിന്റെ പേരില്‍ സംഘ്പരിവാരം അടിച്ചുകൊന്ന ക്രൂരമായ സംഭവം ഒരു തുടക്കമായിരുന്നു. പിന്നീട് ഉനയില്‍ ദലിത് യുവാക്കളെ നിഷ്ഠൂരമായി മര്‍ദിച്ചവശരാക്കി.

 

വിശ്വാസത്തിന്റെ പേരില്‍ അന്ധത ബാധിച്ച ഫാസിസ ശക്തികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിലപാട് കൂടുതല്‍ കരുത്തുപകര്‍ന്നു. ഗോവിന്ദ് പന്‍സാരെക്കും എം.എം കല്‍ബുര്‍ഗിക്കും പിന്നാലെ ദബോല്‍ക്കറും കൊല്ലപ്പെട്ടു. ഈ സംഭവങ്ങള്‍ രാജ്യ വ്യാപകമായി വന്‍ പ്രതിഷേധത്തിനു വഴിവെച്ചു. സമൂഹത്തില്‍ അസഹിഷ്ണുത വളര്‍ന്നുവരുന്നതില്‍ പ്രതിഷേധിച്ച് പ്രമുഖ വ്യക്തിത്വങ്ങള്‍ തങ്ങള്‍ക്കു ലഭിച്ച അവാര്‍ഡുകള്‍ തിരിച്ചു നല്‍കി. രാജ്യത്തെ സാമൂഹികാവസ്ഥ ബി.ജെ.പിയുടെ മുന്‍ സഹയാത്രികനായ അരുണ്‍ ഷൂരി സൂചിപ്പിച്ചതുപോലെ വികേന്ദ്രീകൃത അടിയന്തരാവസ്ഥ അല്ലെങ്കില്‍ ‘പിരമിഡല്‍ മാഫിയ സ്റ്റേറ്റ്’ എന്ന തരത്തിലേക്ക് സംഘ്പരിവാര പ്രഭൃതികള്‍ കൊണ്ടെത്തിച്ചു.

 

കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയെങ്കിലും ശക്തമായ ചെറുത്തുനില്‍പ് അവരെ ഉദ്യമത്തില്‍ നിന്ന് പിന്നോട്ടടിപ്പിച്ചു. ചെറുകിട, ഇടത്തരം ഫാക്ടറികളിലെ തൊഴിലാളികളെ പരിരക്ഷിക്കുന്ന വകുപ്പുകള്‍ പൂര്‍ണമായും വേണ്ടെന്നു വെച്ച തൊഴില്‍ പരിഷ്‌കരണം തൊഴിലാളികളെ സാരമായി ബാധിച്ചു. കോര്‍പറേറ്റ് ലോകത്തിന്റെ സമാന്തര അധികാര വളര്‍ച്ച വളരെ പ്രകടമായി. വന്‍കിട വ്യവസായികളുടെ കിട്ടാക്കടം വന്‍തോതില്‍ ബാങ്കുകള്‍ എഴുതിത്തള്ളി. വന്‍ കടബാധ്യതയുണ്ടായിരുന്ന വിജയ്മല്യ ഒന്നുമറിയാതെ രാജ്യം വിട്ട് പറന്നകന്നു. ഒരു കൂട്ടം പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും മിക്കതും കടലാസില്‍ ഒതുങ്ങുകയും സാധാരണക്കാരെയോ പാവപ്പെട്ട കര്‍ഷകരെയോ തൊഴിലാളികളെയോ ശാക്തീകരിക്കാനാവാതെ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതായി.

പ്രതിപക്ഷ കക്ഷികളെയും പരിസ്ഥിതി സംരക്ഷണത്തിനും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളെയും പീഡിപ്പിച്ചും അവരുടെ എഫ്.സി.ആര്‍.എ റദ്ദാക്കിയും നവടപ്പിച്ചും അടിച്ചമര്‍ത്താന്‍ ശ്രമമുണ്ടായി. നമ്മുടെ ജനാധിപത്യത്തിന്റെ മുഖമുദ്രയായിരുന്നു അഭിപ്രായ സ്വാതന്ത്ര്യം. എന്നാല്‍ സര്‍ക്കാറിനെതിരായ അഭിപ്രായ പ്രകടനം ദേശീയ വിരുദ്ധ ലേബലില്‍ ചേര്‍ക്കപ്പെട്ടു. തിരിച്ചറിയല്‍ രാഷ്ട്രീയം ഭാരത് മാതാ കീ ജയ് വിളിയിലും സിനിമാശാലകളിലെ ജനഗണമന പാടലിലും നിര്‍മ്മിക്കപ്പെട്ടു.
പ്രാഥമികമായി വേണ്ടത് കലാപങ്ങള്‍ വര്‍ധിച്ചുവരുന്നത് രേഖപ്പെടുത്തുകയാണെങ്കിലും മോദി പ്രോത്സാഹിപ്പിച്ച വിഭാഗീയ ഹിന്ദുത്വ രാഷ്ട്രീയം കണ്ടുപിടിക്കാന്‍ പറ്റാത്ത തരത്തില്‍ കലാപങ്ങള്‍ വ്യാപകമാക്കുകയാണ് ചെയ്തത്. കഴിഞ്ഞ കാലങ്ങളിലെ അഴിമതിയെക്കുറിച്ച് വാചാലമാകുമ്പോള്‍ തന്നെ കള്ളപ്പണത്തിന്റെ പേരില്‍ വന്‍ അഴിമതിക്കു കളമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കള്ളപ്പണത്തിന്റെ സ്രോതസായി പണത്തെ ലക്ഷ്യമിട്ടു. എന്നാല്‍ നോട്ട് രൂപത്തിലുള്ള കള്ളപ്പണം വളരെ കുറച്ചു മാത്രമാണ്. വിദേശ ബാങ്കുകളിലും റിയല്‍ എസ്റ്റേറ്റായും ആഭരണങ്ങളായുമൊക്കെയാണ് കള്ളപ്പണം സൂക്ഷിക്കുന്നത്.

 

ജനങ്ങളെ യാതൊരു നിലയിലും പരിഗണിക്കാതെയുള്ള ഭരണ കക്ഷിയുടെയും അവരുടെ കൂട്ടാളികളുടെയും നടപടിയില്‍ പൊതുജനങ്ങള്‍ കടുത്ത നിരാശയിലാണ്. യൂനിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്തുന്നത് കനയ്യ കുമാര്‍ പോലുള്ള യുവ നേതാക്കളെ കേന്ദ്രീകരിച്ച് ശക്തമായ പ്രക്ഷോഭത്തിനാണ് വഴിവെച്ചത്. ദലിതുകളുടെ പ്രക്ഷോഭം ജിഗ്നേഷ് മെവാനിയെ പോലുള്ള യുവ നേതാക്കളുടെ നേതൃത്വത്തില്‍ സംയോജിക്കപ്പെട്ടിരിക്കുകയാണ്. ഇത്തരം ജനാധിപത്യ പ്രക്ഷോഭങ്ങള്‍ ഭാവി പ്രതീക്ഷയാണ്. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ മഹാ സഖ്യങ്ങളുടെ ആവശ്യകത തിരിച്ചറിഞ്ഞ മറ്റു പാര്‍ട്ടികളുടെ നിലപാട് തെരഞ്ഞെടുപ്പ് തലത്തില്‍ പ്രതീക്ഷയുള്ളതാണ്. ഭാവിയില്‍ മതേതര ശക്തികളുടെ വിശാല സഖ്യം വരുമെന്നതാണ് പ്രത്യാശ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

Trending