Connect with us

kerala

ഇടതുപക്ഷത്തിന്റെ അപഥ സഞ്ചാരം

കൂടുതല്‍ ഇടത്തോട്ട് പോകുന്നവര്‍ വലതു ഭാഗത്ത് പ്രത്യക്ഷപ്പെടും എന്നാണ് ലെനിന്‍ തന്നെ പറഞ്ഞിട്ടുള്ളത്.

കൂടുതല്‍ ഇടത്തോട്ട് പോകുന്നവര്‍ വലതു ഭാഗത്ത് പ്രത്യക്ഷപ്പെടും എന്നാണ് ലെനിന്‍ തന്നെ പറഞ്ഞിട്ടുള്ളത്.

Published

on

കെ.എന്‍.എ ഖാദര്‍

കമ്യൂണിസ്റ്റുകളുടെ കാവി ബന്ധങ്ങള്‍ക്ക് കാലങ്ങളോളം പഴക്കമുണ്ട്. മുരത്ത വര്‍ഗീയ വലതുപക്ഷ ശക്തികളോട് അവര്‍ സന്ധിചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമല്ല, അബദ്ധങ്ങള്‍ പിണഞ്ഞിട്ടുള്ളത്. ഹിറ്റ്‌ലര്‍ റഷ്യയെ അക്രമിച്ചേക്കുമെന്ന് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ താക്കീത് ചെയ്തിരുന്നു. അതിനെ അവഗണിക്കുകയാണ് സ്റ്റാലിന്‍ ചെയ്തത്. ജര്‍മ്മന്‍ പട്ടാളം റഷ്യന്‍ നഗരങ്ങളിലേക്ക് അപ്രതീക്ഷിത സമയത്ത് ഇരച്ചുകയറി. സ്റ്റാലിനും ഇതര നേതാക്കളും അന്ന് ഞെട്ടിപ്പോയി. അന്തിമ ഘട്ടത്തില്‍ ഹിറ്റ്‌ലര്‍ പരാജയപ്പെട്ടെങ്കിലും സ്റ്റാലിന്‍ ഹിറ്റ്‌ലറെ വിശ്വസിച്ചിരുന്നതാണ് ചര്‍ച്ചിലിന്റെ താക്കിത് തള്ളിക്കളയാന്‍ കാരണം.

രണ്ടാം ലോക യുദ്ധ കാലത്ത് ഇന്ത്യയിലും കമ്യൂണിസ്റ്റുകള്‍ക്ക് വന്‍ വീഴ്ച സംഭവിച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരായി ഇന്ത്യന്‍ ജനത ഒരുമിച്ചു പൊരുതിയ 1942 ല്‍ ക്വിറ്റ്ഇന്ത്യ സമരത്തോട് ചേര്‍ന്നുനില്‍ക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ലോകയുദ്ധത്തില്‍ ബ്രിട്ടനും റഷ്യയും ഒരുമിച്ചു നില്‍ക്കുകയായിരുന്നു. സ്വന്തം രാജ്യത്തിനകത്ത് നടക്കുന്ന സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളെ അവര്‍ കാര്യമാക്കിയില്ല. സ്വാതന്ത്ര്യം ഒന്നുമാത്രം ആയിരുന്നു ജനങ്ങളുടെ ലക്ഷ്യം. ശത്രു ബ്രിട്ടന്‍ ആയിരുന്നു. ഇന്ത്യ വിടുക എന്ന മുദ്രാവാക്യം രാജ്യം ഏറ്റെടുത്ത സന്ദര്‍ഭത്തില്‍ കമ്യൂണിസ്റ്റുകാര്‍ ബ്രിട്ടനോട് സഹകരിച്ചു. ദേശീയ പ്രസ്ഥാനത്തിന്റെ പൊതുധാരയില്‍ നിന്നുമവര്‍ മാറിനിന്നു. നാളിതുവരെ അവര്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പൊതുധാരയില്‍ തിരിച്ചെത്താന്‍ കഴിഞ്ഞിട്ടില്ല. കല്‍ക്കത്താ തിസീസ് പ്രയോഗിക്കാന്‍ തുടങ്ങിയ സഖാക്കള്‍ സ്വാതന്ത്ര്യം നേടിയ കാര്യവും അറിഞ്ഞതായി നടിച്ചില്ല. യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിനുവേണ്ടി സായുധ സമരത്തിലേര്‍പ്പെടാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് അവര്‍ വിഡ്ഢികളായി. നൂറുവര്‍ഷക്കാലം വെള്ളക്കാരനെതിരെ പോരാടി ജയിച്ച ജനതയോടാണിത് കല്‍പ്പിച്ചത്. 1948 മുതല്‍ 1951 വരെ ആയിരക്കണക്കിനാളുകള്‍ പാര്‍ട്ടി വിട്ടുപോകാന്‍ അത് കാരണമായി. കോണ്‍ഗ്രസ് വിരോധം മാത്രം കൈമുതലാക്കിയ അവര്‍ ഇന്ത്യന്‍ സാഹചര്യം സത്യസന്ധമായി വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടു. വളര്‍ന്നുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് വര്‍ഗീയ ശക്തികളോട് സന്ധിചെയ്തായാലും കോണ്‍ഗ്രസിനെ തോല്‍പ്പിക്കലാണ് മുഖ്യലക്ഷമെന്നവര്‍ വിശ്വസിച്ചു. 1967 ല്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടുമെന്ന് ഇ.എം.എസ് പ്രഖ്യാപിച്ചു. മൊറാര്‍ജിയെ പ്രധാനമന്ത്രിയാക്കാനും അവര്‍ പിന്തുണ നല്‍കി. 1967 ല്‍ ബീഹാറില്‍ ജനസംഘവുമായി ചേര്‍ന്ന് സംസ്ഥാനം ഭരിച്ചു.

കോണ്‍ഗ്രസ് വിരോധം മാത്രം കൈമുതലാക്കിയ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ആ നിലപാട് എന്നേ തിരുത്തേണ്ടതായിരുന്നു. കോണ്‍ഗ്രസ് ചോദ്യം ചെയ്യാനാവാത്തവിധം ഒരു രാഷ്ട്രീയ ശക്തിയായി ഇന്ത്യയില്‍ ഏറെ വര്‍ഷങ്ങള്‍ നിലനിന്നതാണ്. അക്കാലത്ത് മിക്ക രാഷ്ട്രീയ കക്ഷികളും കോണ്‍ഗ്രസിന് എന്നെങ്കിലും ഒരു പതനമുണ്ടാവുമെന്ന് ചിന്തിച്ചിരുന്നില്ല. അടിയന്തരാവസ്ഥക്കുശേഷം നടന്ന 1977 ലെ പൊതു തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് തോല്‍ക്കുന്നത്. മൊറാര്‍ജി ദേശായിയുടെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഈ ഘട്ടത്തിലാണ് ഒരു പുതിയ സാഹചര്യം ഇന്ത്യയില്‍ രൂപപ്പെട്ടത്. ഒരു ദിവസം കൊണ്ടല്ല മാറ്റങ്ങള്‍ സംഭവിക്കുന്നത്. അനേക വര്‍ഷങ്ങളായി അതിനുവേണ്ടി ക്ഷമാപൂര്‍വ്വം കാത്തിരുന്നവരും പരസ്യമായും രഹസ്യമായും അധ്വാനിച്ചവരും ഉണ്ടായിരുന്നു. കുഞ്ഞു സംസ്ഥാനങ്ങളില്‍ പലതരം കൂട്ടുകെട്ടുകളായി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നേരിട്ടും എണ്ണമറ്റ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചും വലിയ തോതിലുള്ള പ്രചാരണങ്ങള്‍ കോണ്‍ഗ്രസ് വിരുദ്ധ ശക്തികള്‍ നടത്തിയിരുന്നു. ജനസംഘം സ്വതന്ത്ര പാര്‍ട്ടി, ജനതാപാര്‍ട്ടി തുടങ്ങിയവരും ഒരുമിച്ചുനിന്ന് വലതുപക്ഷത്തെ ശക്തിപ്പെടുത്തി. അതിന്റെ നായകത്വം എന്നും ഹിന്ദുത്വ ശക്തികള്‍ക്കായിരുന്നു.

ഇടതുപക്ഷം പ്രത്യേകിച്ചും സി.പി.എം ഇതേപണി കോണ്‍ഗ്രസിനെതിരെ കിട്ടാവുന്നവരെ മുഴുവന്‍ കൂട്ടി നടത്തിപ്പോന്നു. ഹിന്ദുത്വ ശക്തികള്‍ നയിക്കുന്ന വലതുപക്ഷവും സി.പി.എം നയിക്കുന്ന ഇടതുപക്ഷവും കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ രാപ്പകല്‍ പണിയെടുത്തു. വെവ്വെറെ പ്ലാറ്റ്‌ഫോമുകളില്‍ ഉണ്ടായിരുന്ന അവര്‍ ഒറ്റ ലക്ഷ്യക്കാരായിരുന്നുവെന്ന് തിരിച്ചറിയുകയും ഒന്നുചേരുകയും ചെയ്തത് അടിയന്തിരാവസ്ഥയുടെ തണലിലാണ്. ഇടതു, വലത് വ്യത്യാസമില്ലാതെ മൊറാര്‍ജിയുടെ വരവും കോണ്‍ഗ്രസിന്റെ തോല്‍വിയും അവര്‍ ആഘോഷിച്ചു. എങ്കിലും ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസും ഉയര്‍ത്തെഴുന്നേറ്റു തിരിച്ചുവരികയും രാജീവ്ഗാന്ധിയിലൂടെ മുന്നേറുകയും ചെയ്തു. ഈ രണ്ടു പേരും കൊല ചെയ്യപ്പെട്ടതോടെ കോണ്‍ഗ്രസ് നേതൃത്വം ദുര്‍ബ്ബലമായി. നരസിംഹറാവുവും മന്‍മോഹന്‍ സിംഗുമെല്ലാം കോണ്‍ഗ്രസ് തളര്‍ന്നിട്ടില്ലെന്ന് തെളിയിച്ച് ഭരണത്തിലേറി.

എങ്കിലും വിജയത്തിന്റെ രുചിയറിഞ്ഞ എതിരാളികള്‍ അടങ്ങിയിരുന്നില്ല. അവര്‍ ശക്തിപ്പെട്ടു. അനുയോജ്യായ അവസരം വന്നപ്പോള്‍ അധികാരം പിടിച്ചു. ഇപ്പോഴും കാര്യമായ പോറലൊന്നുമേല്‍ക്കാതെ ഇന്ത്യയെ കാല്‍ക്കീഴിലാക്കി മുന്നേറുന്നു. ഇതിനെ തടഞ്ഞുനിര്‍ത്താന്‍ ഇതുവരെ വ്യക്തമായ വഴികള്‍ തുറന്നു കിട്ടിയിട്ടില്ല. ഒന്നോ രണ്ടോ കുഞ്ഞു സംസ്ഥാനങ്ങളിലെ ഭരണവും പാര്‍ലമെന്റില്‍ വിരലിലെണ്ണാവുന്ന സീറ്റുകളും കിട്ടിയാല്‍ ഇടതുപക്ഷത്തിന് തൃപ്തിയാവും. വലിയ ലക്ഷ്യങ്ങളൊന്നും തന്നെ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ മുന്നില്‍ ഇല്ല. പൊളിഞ്ഞു പാളീസായ തറവാട്ടിലെ പുതിയ കാരണവര്‍ ഒരു തട്ടുകട നടത്തി ജീവിക്കുന്നതുപോലെ, സി.പി.എം നിത്യനിദാന ചിലവുകള്‍ക്ക് കാശുണ്ടാക്കി ജീവിക്കുന്നു. ഇനിയുമൊരു വിപ്ലവത്തിനോ രാജ്യം മൊത്തം പിടിച്ചെടുക്കാനോ തങ്ങള്‍ക്കാവില്ലെന്ന് അവര്‍ക്ക് നന്നായി അറിയാം. എങ്കിലും നരി കിടന്നിരുന്ന മടയില്‍ അവശേഷിക്കുന്ന പൂട പോലെ അവര്‍ കഴിയുന്നു. ഭരണം കേരളത്തില്‍ മാത്രമാകയാല്‍ അതെങ്കിലും പോകാതെ നോക്കാനുള്ള ജീവന്‍ മരണ സമരത്തിലാണിവര്‍. അതിനെതിരെ ബി. ജെ.പി ഖഡ്ഗമുയര്‍ത്തുന്നത് തടയുക എന്നതു മാത്രമാണ് അവരുടെ നിലവിലെ ഫാസിറ്റ് വിരുദ്ധത. ബാക്കിയെല്ലാം കോണ്‍ഗ്രസ് വിരുദ്ധതയാണ്. കോട്ടയത്തോ, പത്തനംതിട്ടയിലോ തദ്ദേശ സ്ഥാപനങ്ങളിലോ ബി.ജെ.പിയോട് ചേരുന്നതിലും എസ്.ഡി.പി.ഐയോട് ചേര്‍ന്നു ഭരിക്കുന്നതിനോ അവര്‍ക്ക് കൂസലില്ലാത്തത് കോണ്‍ഗ്രസ് വിരുദ്ധ പാരമ്പര്യമാണ്. ദേശീയതലത്തില്‍ ബി. ജെ.പിയോട് ചേര്‍ന്ന് പലപ്പോഴും കോണ്‍ഗ്രസിനെ എതിര്‍ക്കുന്ന പാര്‍ട്ടിക്ക് തദ്ദേശ സ്ഥാപനങ്ങള്‍ ഒരു കാര്യമേയല്ലല്ലോ. സര്‍ക്കാര്‍ തല ബന്ധങ്ങള്‍ കേരളത്തിലെ ഇടതു സര്‍ക്കാറും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറും തമ്മില്‍ ഉണ്ട്. കേന്ദ്ര സര്‍ക്കാറിനെതിരെയും ബി.ജെ.പിയേയും അവര്‍ വിമര്‍ശിക്കാറില്ല. സി.പി.ഐ എന്ന പാര്‍ട്ടി മറിച്ചു ചിന്തിക്കാനും ദേശീയധാരയില്‍ ലയിക്കാനും കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടാനും നടത്തിയ ശ്രമങ്ങള്‍ തുടരാന്‍ സി.പി.എം സമ്മതിച്ചില്ല. ആ നയം സി.പി.ഐ ഉപേക്ഷിക്കുന്നതുവരെ മുഖ്യശത്രുക്കളില്‍ സി.പി.ഐയേയും അവര്‍ ഉള്‍പ്പെടുത്തി. സി.പി.എമ്മിന്റെ എതിര്‍പ്പ് നേരിടാനാവാതെ പൊരുതിത്തോറ്റ സി.പി.ഐ ആയുധങ്ങള്‍വെച്ച് കീഴടങ്ങുകയാണ് ചെയ്തത്. സി.പി.ഐ എന്ന പാര്‍ട്ടിയെ നേര്‍വഴിക്ക് നയിക്കാന്‍ ശ്രമിച്ച അതി പ്രഗത്ഭ തോക്കളെ ഒന്നടക്കം ആ പാര്‍ട്ടി പുറത്താക്കിയത് സി.പി.എമ്മിനെ തൃപ്തിപ്പെടുത്താനാണ്. അതോടെ സി.പി.എമ്മിന്റെ എല്ലാ വീഴ്ചകളുടെയും രാഷ്ട്രീയ ഭാരം സി.പി.ഐക്കാരും ചുമക്കുകയാണ്. അവര്‍ക്കു ഇനിയൊരു മോചന സാധ്യത വിദൂരമാണ്.

കേരളം വെടക്കാക്കി തനിക്കാക്കാന്‍ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. എന്തും ചെയ്യാന്‍ തയ്യാറായി അവര്‍ നില്‍ക്കുകയാണ്. കേരളത്തിലെ ഇടതുപക്ഷം കാഴ്ചക്കാര്‍ മാത്രമാണ്. ബോധപൂര്‍വ്വം അവര്‍ ബി.ജെ.പിയെ പ്രോത്സാഹിപ്പിക്കുകയാണ്. കോണ്‍ഗ്രസും യു.ഡി.എഫും തകരണമെന്ന ലക്ഷ്യം രണ്ടു കൂട്ടര്‍ക്കുമുള്ളതാണ്. അതിനായി ചേതമില്ലാത്ത ഉപകാരങ്ങള്‍ തമ്മില്‍ തമ്മില്‍ ചെയ്യുന്നു. അതാണ് നാം കണ്ടുകൊണ്ടിരിക്കുന്നതും. കൂടുതല്‍ ഇടത്തോട്ട് പോകുന്നവര്‍ വലതു ഭാഗത്ത് പ്രത്യക്ഷപ്പെടും എന്നാണ് ലെനിന്‍ തന്നെ പറഞ്ഞിട്ടുള്ളത്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പിഎച്ച് അബ്ദുള്ള മാസ്റ്ററുമായുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് മുനവ്വറലി ശിഹാബ് തങ്ങള്‍

Published

on

കേരള മാപ്പിള കലാ അക്കാദമി ചെയര്‍മാനും മുസ്‌ലിം ലീഗ് നേതാവുമായ പി.എച്ച് അബ്ദുല്ല മാസ്റ്ററുടെ വിയോഗത്തില്‍ അദ്ദേഹവുമായുള്ള നല്ല ഓര്‍മ്മകള്‍ പങ്കുവെച്ച് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മുനവ്വറലി തങ്ങള്‍ക്ക് ആരായിരുന്നു അബ്ദുള്ള മാസ്റ്ററെന്ന് വൈകാരികമായ വാക്കുകളിലൂടെയാണ് തങ്ങള്‍ എഴുതിയത്.

2018 മെയ് 7ന് ഇതേ ദിവസമാണ് മുനവ്വറലി തങ്ങള്‍ അബ്ദുള്ള മാസ്റ്ററുടെ മകളുടെ നിക്കാഹ് പാണക്കാട് വച്ച് നടത്തി കൊടുത്തിരുന്നതെന്നും ഈ വേളയില്‍ തങ്ങള്‍ ഓര്‍ത്തു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എഴുത്തുകാരൻ,പ്രസംഗികൻ,മുസ്ലിംലീഗ് ക്യാമ്പുകളിൽ പാടിയും പറഞ്ഞും പാർട്ടിയെ പകർന്നു നൽകിയ ചരിത്രാദ്ധ്യാപകൻ,സ്നേഹമസൃണമായ വ്യക്തിത്വത്തിനുടമ.
ഇങ്ങനെ വിശേഷണങ്ങളാൽ ധന്യനാണ് പി എച്ച് അബ്ദുള്ള മാസ്റ്ററെന്ന സാത്വികനായ മനുഷ്യൻ.
കുട്ടിക്കാലം മുതൽ കാണുന്ന മുഖമാണ് അദ്ദേഹത്തിന്റേത്.ബാപ്പ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായുള്ള ആത്മബന്ധം പിന്നീട് ഞങ്ങളുമായും അദ്ദേഹം തുടർന്നു.ആ ബന്ധം പിന്നീട് പല തലങ്ങളിലേക്കും വ്യാപിച്ചു.പൊതുപ്രവർത്തനങ്ങളിലേക്കിറങ്ങുന്ന വേളയിൽ അദ്ദേഹത്തിന്റെ ആശയങ്ങൾ മനസ്സിനെ ഏറെ സ്വാധീനിച്ചു.
മുസ്ലിംലീഗിലെ നവ തലമുറക്ക് രാഷ്ട്രീയ-ധൈഷണിക വിദ്യാഭ്യാസം നൽകുന്നതിനായി ഞാൻ ചെയർമാനും അബ്ദുള്ള മാഷ് ജനറൽ സെക്രട്ടറിയുമായി’ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കൽ സയൻസ്'(IIPS)എന്നൊരു സംവിധാനം കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു.
ദാർശനികരും ബുദ്ധിജീവികളും ചരിത്രകാരന്മാരുമായ നിരവധി മഹദ് വ്യക്തിത്വങ്ങൾ അതിൻറെ ഭാഗമായി.മികച്ച ഫാക്കൽറ്റികളുടെ സേവനങ്ങൾ ഉറപ്പു വരുത്തി.പ്രതിഭയുടെ മിന്നലാട്ടമുള്ള വിദ്യാർത്ഥികൾ അതിൽ നിന്നുമുണ്ടായി.ലീഗിലും പോഷക സംഘടനകളിലും അവരുടെ നേതൃസാന്നിദ്ധ്യം ഉയർന്നു വന്നു.അബ്ദുള്ള മാഷിന്റെ നിശ്ശബ്ദമായ പ്രവർത്തനത്തിന്റെ മുദ്രയായിരുന്നു അത്.
രോഗാവസ്ഥയിലും എല്ലാ ചൊവ്വാഴ്ചകളിലും മാഷ് പാണക്കാട് വരും.കൂടെ മക്കളും.അദ്ദേഹത്തിന്റെ വീട്ടിലെ ഏതൊരു വിശേഷാവസരത്തിലും പങ്കെടുത്തും സന്ദർശിച്ചും ഒരു കുടുംബാംഗങ്ങളെ പോലെയായിരുന്നു ഞങ്ങൾ.അദ്ദേഹത്തിന്റെ കാഴ്ച ശക്തിയടക്കം നഷ്ടപ്പെട്ട ഒരു ഘട്ടത്തിലാണ് മകൾ ആയിഷ ബാനുവിൻറെ നിക്കാഹ്.ചെറുപ്പം തൊട്ടേ ഞങ്ങളുടെ വന്ദ്യപിതാവിൻറെ ലാളനയിൽ വളർന്ന മകളുടെ നിക്കാഹ് കൊടപ്പനക്കൽ വീട്ടിൽ പന്തൽ കെട്ടി അവിടെ വെച്ച് നടത്തണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു.
അബ്ദുള്ള മാഷിൻറെ തന്നെ വാക്കുകളിൽ അതിങ്ങനെ വായിക്കാം;
“ആയിഷയുടെ നിക്കാഹിൻറെ സമയം. ഉള്ളിലെ ആഗ്രഹം പറയാൻ പ്രിയപ്പെട്ട സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ജീവിച്ചിരിപ്പില്ല.ആ ആലോചനകളിൽ മനസ്സ് മുഴുകിയിരിക്കുന്ന സമയത്താണ് മുനവ്വറലി ശിഹാബ് തങ്ങൾ നിക്കാഹ് പാണക്കാട് നിന്നാക്കാമെന്നും അത് അദ്ദേഹം ഏറ്റു എന്നും പറയാൻ എന്നെ വിളിക്കുന്നത്.മഴവില്ലുകൾക്കിടയിലൂടെ ആലിപ്പഴം പെയ്യുന്ന പോലെ ഒരനുഭവമായിരുന്നു എനിക്കത്.പാണക്കാട്ടെ മുറ്റത്ത് മോൾക്ക് വേണ്ടി ഉയർത്തിയ പന്തലിൽ നിന്ന നേരത്തിന്റെ ആത്മഹർഷങ്ങളെ വാക്കുകൾ കൊണ്ട് അടയാളപ്പെടുത്താൻ ഞാൻ അശക്തനാണ്.കൊടപ്പനക്കൽ തറവാട് അന്ന് ഞങ്ങൾക്ക് വേണ്ടി വാതിലില്ലാത്ത ലോകം പോലെ തുറന്നിട്ടു.എന്റെ സ്ഥാനത്ത് നിന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എല്ലാ കാര്യങ്ങളും നോക്കി നടത്തി”.!
പ്രിയപ്പെട്ട മാഷിൻറെ ആഗ്രഹസഫലീകരണത്തിനൊപ്പം നിൽക്കാൻ സാധിച്ചത് വ്യക്തിപരമായ വലിയ സന്തോഷങ്ങളിൽ ഒന്നാണ്.
സർവ്വ ശക്തനായ റബ്ബ്
ജന്നാത്തുൽ ഫിർദൗസിൽ ഒന്നിച്ചു ചേർക്കുമാറാവട്ടെ..

 

Continue Reading

kerala

കേരളത്തിൽ അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം നൽകുന്ന മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ വേനൽ മഴ ലഭിക്കും. അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു.

മെയ് 9ന് മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മെയ് 10ന് ഇടുക്കിയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം നൽകുന്ന മുന്നറിയിപ്പ്.

Continue Reading

kerala

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

ഓവർടേക്ക് ചെയ്തുവന്ന ടിപ്പർ ഇടത്തേക്ക് ഒതുക്കിയപ്പോൾ സ്‌കൂട്ടറിൽ തട്ടുകയായിരുന്നു

Published

on

തിരുവനന്തപുരത്ത് ടിപ്പർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കഴക്കൂട്ടം വെട്ടുറോഡിലാണ് അപകടം നടന്നത്. മരിച്ചത് പെരുമാതുറ സ്വദേശി റുക്‌സാന(35)യാണ് മരിച്ചത്. കഴക്കൂട്ടം ഭാഗത്തുനിന്ന് കണിയാപുരത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഓവർടേക്ക് ചെയ്തുവന്ന ടിപ്പർ ഇടത്തേക്ക് ഒതുക്കിയപ്പോൾ സ്‌കൂട്ടറിൽ തട്ടുകയായിരുന്നു.

ബന്ധുവായ യുവതിക്ക് ഒപ്പം പോകുമ്പോഴായിരുന്നു അപകടം. സ്കൂട്ടറോടിച്ചിരുന്ന യുവതിക്ക് പരിക്കില്ല. സ്കൂട്ടറിന്റെ പിൻസീറ്റിലായിരുന്നു റുക്സാന. ടിപ്പർ വശം ചേർന്ന് ഒതുക്കിയപ്പോൾ സ്കൂട്ടറിൻറെ പിന്നിലിരുന്ന യുവതി വീഴുകയും ടയറിനടിയിൽ പെടുകയുമായിരുന്നു. ടിപ്പറിന്റെ പിൻ ടയർ കയറിയിറങ്ങിയ യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ലോറി ഡ്രൈവറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

Trending