Connect with us

Video Stories

ഇടവപ്പാതിയും തുലാവര്‍ഷവും ഇടതു സര്‍ക്കാറും ചതിച്ചു

Published

on

രമേശ് ചെന്നിത്തല

ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയിലാണ് കേരളം എത്തിനില്‍ക്കുന്നത്. പക്ഷേ സര്‍ക്കാര്‍ പതിവ് പോലെ ഉറക്കം തൂങ്ങിയിരുപ്പാണ്. കത്തിക്കാളുന്ന വേനല്‍ ചൂടിന് പോലും സര്‍ക്കാരിനെ ഉണര്‍ത്താന്‍ കഴിയുന്നില്ല. കനത്ത കൃഷി നാശമാണ് ഇതിനകം ഉണ്ടായിട്ടുള്ളത്. കുടിവെള്ളവും കിട്ടാക്കനിയായി മാറുന്നു. വൈദ്യുതി ക്ഷാമവും തുറിച്ച് നോക്കുന്നു. സംസ്ഥാനം അതീവ ഗുരുതര അവസ്ഥയില്‍ എത്തിയിട്ടും സര്‍ക്കാര്‍ ഉദാസീനമായിരിക്കുന്നത് അത്ഭുതകരമാണ്. ഏതാനും വീഡിയോ കോണ്‍ഫറന്‍സുകള്‍ക്കും ചര്‍ച്ചകള്‍ക്കുമപ്പുറം വേനലിനെ ഫലപ്രദമായി നേരിടുന്നതിനുള്ള നടപടികളൊന്നും ഉണ്ടായിട്ടില്ല.
നാല് മാസം മുമ്പ് നിയമസഭയില്‍ സംസ്ഥാനത്തെ ആകെ വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ച സര്‍ക്കാരാണ് പിന്നീട് അക്കാര്യത്തില്‍ ചെറു വിരല്‍ അനക്കാതിരിക്കുന്നത്. വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപനം നടത്തിയത്‌കൊണ്ടു മാത്രം തീരുന്നതല്ല സര്‍ക്കാരിന്റെ കടമ. റേഷന്‍ വിതരണത്തില്‍ കാണിച്ച കുറ്റകരമായ അനാസ്ഥ തന്നെയാണ് വേനല്‍ പ്രതിരോധ പ്രവര്‍ത്തനത്തിലും ദൃശ്യമാകുന്നത്.
ഇടവപ്പാതിയും തുലാവര്‍ഷവും ഒരേ പോലെ കേരളത്തെ ചതിച്ചു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. വേനല്‍ മഴയും ഒളിച്ചുകളിക്കുന്നു. ഇടവപ്പാതിയില്‍ ഇത്തവണ 34 ശതമാനം മഴയുടെ കുറവാണുണ്ടായത്. തുലാവര്‍ഷത്തിലാകട്ടെ 62 ശതമാനം കുറവുണ്ടായി. വേനല്‍ മഴയിലും 21 ശതമാനത്തിന്റെ കുറവ് വന്നു. കേരളത്തില്‍ ഇതിന് മുമ്പ് ഒരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ല. ഇടവപ്പാതി എന്ന് വിളിക്കുന്ന ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലവര്‍ഷക്കാലത്ത് മഴ കുറഞ്ഞാലും തുലാവര്‍ഷം തകര്‍ത്ത് പെയ്ത് കേരളത്തെ രക്ഷിക്കാറാണ് പതിവ്. 1976, 2002, 2012 വര്‍ഷങ്ങളിലും കാലവര്‍ഷക്കാലത്ത് മഴ കുറവായിരുന്നെങ്കിലും തുലാവര്‍ഷം കനിഞ്ഞനുഗ്രഹിച്ചത് കാരണം കേരളം വരണ്ട് പോയില്ല. ചരിത്രത്തില്‍ കാലവര്‍ഷം ഏറ്റവും കുറച്ച് രേഖപ്പെടുത്തിയത് 1918 ലാണ്. അന്ന് 1150 മില്ലീമീറ്റര്‍ മഴ മാത്രമേ പെയ്തുള്ളൂ. പക്ഷേ തുലാവര്‍ഷകാലത്ത് 560 മില്ലീ മീറ്റര്‍ പെയ്തത് കേരളത്തിന് ആശ്വാസം നല്‍കി. എന്നാല്‍ ഇത്തവണ അത്തരം ആശ്വാസം ഒന്നുമില്ല. ഇടവപ്പാതിയില്‍ 2039 മില്ലീമീറ്റര്‍ മഴ പെയ്യേണ്ട സ്ഥാനത്ത് ലഭിച്ചത് 1352.3 മില്ലീമീറ്ററാണ്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള തുലാവര്‍ഷ കാലത്ത് 480 മില്ലീ മീറ്റര്‍ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് കേവലം 185 മില്ലീമീറ്റര്‍ മാത്രവും. അതായത് അതീവ ഗുരുതരമായ അവസ്ഥയാണ് കേരളത്തില്‍ എന്നര്‍ത്ഥം.
ഇതിന് പുറമെയാണ് ചുട്ടുപൊള്ളുന്ന വെയില്‍. ഇപ്പോള്‍ ഫെബ്രുവരി ആയിട്ടേ ഉള്ളൂ. എന്നിട്ടും പകല്‍ പതിനൊന്ന് മണിക്ക് ശേഷം പുറത്തിറങ്ങാന്‍ കഴിയാത്തത്ര ചൂടാണ്. 38 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയിട്ടുണ്ട്. അടുത്ത മാസങ്ങളില്‍ വേനല്‍ കടുക്കുമ്പോള്‍ ചൂട് ഇനിയും വളരെ ഉയരും. വേനല്‍ അതിന്റെ തീഷ്ണമായ അവസ്ഥയിലെത്തിയിട്ടില്ലെങ്കിലും കനത്ത കൃഷി നാശമാണ് ഇതിനകം ഉണ്ടായിട്ടുള്ളത്. 200 കോടിയിലേറെ രൂപയുടെ കൃഷിനാശം ഇപ്പോള്‍ തന്നെ സംഭവിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. സംസ്ഥാനത്ത് 25707 ഹെക്ടറിലെ കൃഷിയാണ് വേനലില്‍ നശിച്ചിട്ടുള്ളത്. 23397 ഹെക്ടറിലെ നെല്‍കൃഷിയും 1007 ഹെക്ടറിലെ വാഴകൃഷിയും 638 ഹെക്ടറിലെ നെല്‍കൃഷിയുമാണ് നശിച്ചത്. പാലക്കാട്ടാണ് നെല്‍കൃഷി ഏറ്റവും കൂടുതല്‍ നശിച്ചത്11,524 ഹെക്ടര്‍. വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ കുരുമുളക്, കാപ്പി, ഏലം തുടങ്ങിയ നാണ്യവിളകള്‍ക്കും നാശമുണ്ടായി.
സംസ്ഥാനത്തെ ജല സംഭരണികളെല്ലാം വറ്റിവരളുകയാണ്. കല്ലട, മലമ്പുഴ, ചിമ്മിണി, കുറ്റ്യാടി, പീച്ചി എന്നീ പ്രധാന ജലസംഭരണികളില്‍ ജലനിരപ്പ് വല്ലാതെ താണിരിക്കുന്നു. സംഭരണ ശേഷിയുടെ 85 ശതമാനം വെള്ളം നിറഞ്ഞുകിടക്കേണ്ട ഈ സമയത്ത് 47 ശതമാനം വെള്ളമേ ഉള്ളൂ. സംസ്ഥാനത്തിന്റെ പ്രധാന വൈദ്യുതോത്പാദന കേന്ദ്രമായ ഇടുക്കിയിലും കാര്യങ്ങള്‍ പരുങ്ങലിലാണ്. സംഭരണ ശേഷിയുടെ 35 ശതമാനം വെള്ളമേ അവിടെ ഇപ്പോള്‍ ശേഷിക്കുന്നുള്ളൂ.
ഇതിനെക്കാളൊക്കെ ഉത്കണ്ഠ ഉണ്ടാക്കുന്നത് ഭൂഗര്‍ഭ ജലനിരപ്പ് അതിവേഗം താഴുന്നു എന്നതാണ്. സംസ്ഥാനത്തിന്റെ പല ഭാഗത്തും നാല് മീറ്ററോളം ഭൂഗര്‍ഭ ജലവിതാനം താഴ്ന്നു എന്നാണ് കേന്ദ്ര ഭൂജല വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. കിണറുകള്‍ മിക്കവയും വറ്റിത്തുടങ്ങിയിരിക്കുന്നു. സംസ്ഥാനത്തെ 82 ശതമാനം കിണറുകളിലും രണ്ടു മുതല്‍ നാല് മീറ്റര്‍ വരെ ജലനിരപ്പ് താണിട്ടുണ്ട്. പാലക്കാട്ട് കുഴല്‍ കിണറുകള്‍ പോലും വറ്റി വരണ്ടിരിക്കുന്നു. കടുത്ത കുടിവെള്ള ക്ഷാമമാണ് മുന്നിലെന്നതിന്റെ വ്യക്തമായ അപകട സൂചനയാണിത്. ജനങ്ങള്‍ പല ഭാഗത്തും കുടി വെള്ളത്തിനായി ഇപ്പോള്‍ പ്രക്ഷോഭത്തിലാണ്.
ഒരു ദിവസം പെട്ടെന്ന് മാനത്ത് നിന്ന് പൊട്ടി വീണുണ്ടായ അവസ്ഥയല്ല ഇത്. ഇടവപ്പാതി ചതിച്ചപ്പോള്‍ തന്നെ വരാന്‍ പോകുന്ന വിപത്തിനെപ്പറ്റി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. പക്ഷേ സര്‍ക്കാര്‍ അത് കണക്കിലെടുത്തതേയില്ല. കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്ത് പ്രതിപക്ഷം അടിയന്തിര പ്രമേയമായി വരള്‍ച്ചാ പ്രശ്‌നം സഭയുടെ മുന്നില്‍ കൊണ്ടുവന്നിരുന്നു. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 31ന് കോണ്‍ഗ്രസിലെ വി. എസ് ശിവകുമാര്‍ നോട്ടീസ് നല്‍കിയ അടിയന്തിര പ്രമേയത്തിന്റെ പരിഗണനക്കിടയിലാണ് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ കേരളത്തെ വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചത്. വരള്‍ച്ച നേരിടാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് 26 ഇന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട് എന്നാണ് അന്ന് റവന്യൂ മന്ത്രി, സഭയില്‍ പറഞ്ഞത്. എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് അവ എന്ന് ആര്‍ക്കും അറിയില്ല. ജില്ലാ കളക്ടര്‍മാര്‍ അതാത് ജില്ലകളിലെ എം. എല്‍.എമാരെക്കൂടി പങ്കെടുപ്പിച്ച് ഈ 26 നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവെന്ന നിലക്ക് മുന്നോട്ട് വച്ച നിര്‍ദ്ദേശവും മന്ത്രി കയ്യോടെ സ്വീകരിച്ചു. പക്ഷേ ഒരു ജില്ലയിലും എം.എല്‍.എമാരെ വിളിച്ച് ചേര്‍ത്തുള്ള ചര്‍ച്ചയോ അതനുസരിച്ചുള്ള നടപടിയോ നടന്നിട്ടില്ല.
കേരളത്തിലെ വരള്‍ച്ചയെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന് ഒരു മെമ്മോറാണ്ടം നല്‍കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. നാല് മാസം മുമ്പ് നിയമസഭയില്‍ ഉറപ്പ് നല്‍കിയിരുന്ന കാര്യമാണ് അതും. സര്‍ക്കാരിന്റെ അനാസ്ഥ എത്രത്തോളമെന്നാണ് ഇത് കാണിക്കുന്നത്. കേന്ദ്രത്തിന് മെമ്മോറാണ്ടം നല്‍കിയില്ലെന്ന് മാത്രമല്ല, സംസ്ഥാനത്ത് എന്തുമാത്രം കൃഷിനാശം ഇതിനകം ഉണ്ടായി എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ കണക്കെടുപ്പ് പോലും നടത്തിയിട്ടില്ല.
പാലക്കാട് തുടങ്ങി പലേടത്തും കുടിവെള്ളത്തിനായി ജനങ്ങള്‍ ഇപ്പോള്‍ തന്നെ പ്രക്ഷോഭത്തിലാണ്. കുടിവെള്ള വിതരണത്തിനായി സംസ്ഥാനത്തുടനീളം തണ്ണീര്‍ പന്തലുകള്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അത് നടന്നില്ല. പകരം ടാങ്കര്‍ ലോറികളില്‍ വെള്ളം വിതരണം ചെയ്യുമെന്നാണ് ഇപ്പോള്‍ പറയുന്നത്. അതെങ്കിലും നടത്തുകയാണെങ്കില്‍ അതീവ ശ്രദ്ധയോടെ വേണം നടപ്പിലാക്കേണ്ടത്. പാറമടകളിലും മറ്റും കെട്ടിക്കിടക്കുന്ന മലിന ജലമാണ് കുടിവെള്ളമെന്ന പേരില്‍ ടാങ്കര്‍ ലോറികളില്‍ എത്തിക്കുന്നതെന്ന് വാര്‍ത്തയുണ്ടായിരുന്നു. അത് വലിയ ആപത്ത് ക്ഷണിച്ച് വരുത്തും. നിരന്തര പരിശോധനയും നിരീക്ഷണവും അതിന് ആവശ്യമാണ്.
പാലക്കാട് വറ്റിവരളുമ്പോഴും പറമ്പിക്കുളം ആളിയാര്‍ കരാറനുസരിച്ച് കേരളത്തിന് ലഭിക്കേണ്ട വെള്ളം തമിഴ്‌നാടില്‍ നിന്ന് ചോദിച്ച് വാങ്ങാതെ സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണ്. വരള്‍ച്ച നേരിടുന്നതിന് ഹ്രസ്വ കാല പദ്ധതികളും ദീര്‍ഘകാല പദ്ധതികളും ആവശ്യമാണ്. വര്‍ഷം 3000 മില്ലീമീറ്റര്‍ മഴയും 44 നദികളും 33 ഡാമുകളും 45 ലക്ഷം കിണറുകളുമുള്ള കൊച്ചു കേരളം വെള്ളത്തിന്റെ കാര്യത്തില്‍ മിച്ച സംസ്ഥാനമെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ യഥാര്‍ത്ഥ സ്ഥിതി മറിച്ചാണ്. വെള്ളത്തിന്റെ ലഭ്യത മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണ് കേരളത്തില്‍. ഗോദാവരി പോലുള്ള മഹാനദികളൊന്നും നമുക്കില്ല. ചെറിയ നീര്‍ച്ചാലുകളെന്ന് വേണം നമ്മുടെ നദികളെ വിളിക്കേണ്ടത്. മാത്രമല്ല വനനശീകരണവും നഗരവത്കരണവും കാരണം പെയ്യുന്ന മഴ ഭൂമിക്കുള്ളിലേക്ക് താഴാതെ കുത്തിയൊലിച്ച് 48 മണിക്കൂറിനുള്ളില്‍ കടലിലെത്തുന്നതാണ് പതിവ്. കേരളത്തിലുടനീളം വ്യാപിച്ചുകിടന്ന വയലുകള്‍ അപ്രത്യക്ഷമാവുകയും തണ്ണീര്‍ത്തടങ്ങള്‍ നികത്തപ്പെടുകയും ചെയ്തതിന്റെ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. വരള്‍ച്ചയുടെ കാഠിന്യവും കുടിവെള്ള ക്ഷാമത്തിന്റെ രൂക്ഷതയും വര്‍ഷം കഴിയുന്തോറും വര്‍ധിച്ചുവരുന്നു. ഇത് നേരിടുന്നതിനുള്ള ദീര്‍ഘകാല പദ്ധതികളാണ് തത്കാലമുള്ള വേനല്‍ പ്രതിരോധ നടപടികള്‍ക്കൊപ്പം വേണ്ടത്. തടയണകളും തണ്ണീര്‍ത്തടങ്ങളും മഴക്കുഴികളും വ്യാപകമായി ഉണ്ടാക്കി പ്രകൃതി സമ്മാനിക്കുന്ന വെള്ളം പാഴാവാതെ സംരക്ഷിക്കണം. കുളങ്ങളുടെയും കാവുകളുടെയും പ്രൗഡി വീണ്ടെടുക്കണം. ഒപ്പം മുന്നിലെത്തി നില്‍ക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ വേനലിലെ നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളും സ്വീകരിക്കണം. ഇപ്പോഴത്തെ അവസ്ഥയുടെ ഗൗരവം തിരിച്ചറിഞ്ഞ് ഇനിയെങ്കിലും സര്‍ക്കാര്‍ ഉറക്കമുണരണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending