News
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി;
ഇവാന് വുകോമനോവിച്ചുമായുള്ള കരാര്‍ 2025 വരെ നീട്ടി
ടീമിന്റെ മുഖ്യപരിശീലകന്‍ ഇവാന് വുകോമാനോവിച്ചിന്റെ കരാര്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സന്തോഷപൂര്‍വം പ്രഖ്യാപിച്ചു.
കൊച്ചി: ടീമിന്റെ മുഖ്യപരിശീലകന്‍ ഇവാന് വുകോമാനോവിച്ചിന്റെ കരാര്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സന്തോഷപൂര്‍വം പ്രഖ്യാപിച്ചു. 2025 വരെ ഇവാന് ടീമിനൊപ്പം തുടരും. കേരള ബ്ലാസ്റ്റേഴ്സില്‍ ചേര്‍ന്നതുമുതല്‍, ക്ലബ്ബിന്റെ കളിശൈലിയില്‍ പരിവര്‍ത്തനപരമായ സ്വാധീനമാണ് ഇവാന് ചെലുത്തിയത്. ടീമിനെ മൂന്നാം ഐഎസ്എല്‍ ഫൈനലിലേക്ക് നയിച്ചതിന് പുറമെ, സീസണില്‍ പ്രധാനപ്പെട്ട ക്ലബ്ബ് റെക്കോര്‍ഡുകളുടെ ഒരു നിര തന്നെ സ്ഥാപിക്കുകയും ചെയ്തു.
ഇവാന് മുഖ്യപരിശീലകനായ ആദ്യ സീസണില്‍ നിരവധി നാഴികക്കല്ലുകള്‍ ക്ലബ്ബ് പിന്നിട്ടു. പത്ത് മത്സരങ്ങളിലെ അപരാജിത കുതിപ്പിലൂടെ, ക്ലബ് ചരിത്രത്തിലാദ്യമായി കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളില്‍ ഏറ്റവും മുന്നിലെത്തുന്നത് കണ്ടു. നിരവധി ഇന്ത്യന്‍ താരങ്ങള്‍ അവരുടെ പ്രകടനം മെച്ചപ്പെടുത്തുകയും യുവതാരങ്ങള്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍, ഏറ്റവും കൂടുതല്‍ പോയിന്റുകള്‍, ഏറ്റവും കൂടുതല്‍ വിജയങ്ങള്‍, ഏറ്റവും കുറഞ്ഞ തോല്‍വികള്‍ തുടങ്ങിയവയും ഇവാന്റെ കീഴില്‍ രേഖപ്പെടുത്തിയതോടെ കേരള ബ്ലാസ്റ്റേഴ്സിന് ഇതൊരു മാതൃകാപരമായ സീസണ് കൂടിയായിരുന്നു.
‘ഇവാനുമായി മൂന്ന് വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ടതില്‍ എനിക്ക് സന്തോഷമുണ്ട്. ടീമുമായി സുഗമമായി പൊരുത്തപ്പെട്ട അദ്ദേഹം ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ അവിഭാജ്യ ഘടകമാണ്. ഇത് ക്ലബിന്റെ ഒരു പ്രധാന നീക്കമാണെന്ന് ഞാന്‍ കരുതുന്നു, ഞങ്ങളുടെ ജോലി സ്ഥിരതയോടെ തുടരാനും കൂടുതല്‍ ലക്ഷ്യങ്ങള്‍ നേടാനും ഞങ്ങള്‍ക്കിപ്പോള്‍ ശക്തമായ അടിത്തറയുണ്ട്. ഈ വിപുലീകരണത്തിലൂടെ എല്ലാ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെയും അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’-ബ്ലാസ്റ്റേഴ്സിന്റെ സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്കിന്‍കിസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ സഹകരണം ആരംഭിച്ചത് മുതല്‍, ഈ മനോഹരമായ ക്ലബ്ബിന് ചുറ്റും ശരിയായ ഊര്‍ജവും വികാരവും എനിക്ക് അനുഭവപ്പെട്ടുവെന്ന് കരാര്‍ വിപുലീകരണത്തെക്കുറിച്ചുള്ള തന്റെ ആവേശം പങ്കുവച്ചുകൊണ്ട് മുഖ്യപരിശീലകന്‍ ഇവാന് വുകോമനോവിച്ച് പറഞ്ഞു. ഈ പദ്ധതിയെ നയിക്കുന്ന ആളുകളും, ആരാധകരും, കേരളവും എന്നെ പെട്ടെന്ന് ആകര്‍ഷിച്ചു. കൂടുതല്‍ പ്രതിബദ്ധതയോടും അര്‍പ്പണബോധത്തോടും കൂടി, അതേ ദിശയില്‍ തുടരാനുള്ള മികച്ച അവസരമാണ് ഇന്ന് നമുക്കുള്ളത്. കരാര്‍ വിപുലീകരണത്തില്‍ ഞാന്‍ ഏറെ തൃപ്തനും സന്തുഷ്ടനാണ്. അടുത്ത സീസണുകളില്‍ മികച്ചവരാകാന്‍ നമുക്കെല്ലാവര്‍ക്കും കൂടുതല്‍ പ്രചോദനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇവാന് കൂട്ടിച്ചേര്‍ത്തു.
ഇവാന് ടീമിനൊപ്പമുള്ള സഹവാസം തുടരുന്നതില്‍ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബ്ബിലെ എല്ലാവരും ആവേശഭരിതരാണെന്നും, ക്ലബ്ബില്‍ ഇനിയുള്ള സമയത്തും അദ്ദേഹത്തിന് എല്ലാ വിജയാശംസകള്‍ നേരുന്നുവെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
kerala
അലിഗഡ് യൂണിവേഴ്സിറ്റി ബില്‍, കസ്റ്റഡിപീഡന നിരോധന ബില്‍, ദേശീയ ഹരിത ട്രൈബ്യൂണല്‍ ബില്‍; മൂന്ന് പ്രധാന ബില്ലുകള്‍ അവതരിപ്പിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍
നീതി, ഗുണപ്രദമായ പൊതു വിദ്യാഭ്യാസം, പരിസ്ഥിതി ഭരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ എന്നീ മൂന്ന് നിർണായക സ്വകാര്യ ബില്ലുകൾ ആണ് ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ചത്.
അലിഗഡ് യൂണിവേഴ്സിറ്റി ബിൽ, കസ്റ്റഡി പീഡന നിരോധന ബിൽ, ദേശീയ ഹരിത ട്രൈബ്യൂണൽ ബിൽ എന്നിങ്ങനെ മൂന്ന് സുപ്രധാന ബില്ലുകൾ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ചു മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീർ എംപി. രാജ്യത്തെ പൗരന്മാരുടെ നീതി, ഗുണപ്രദമായ പൊതു വിദ്യാഭ്യാസം, പരിസ്ഥിതി ഭരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ എന്നീ മൂന്ന് നിർണായക സ്വകാര്യ ബില്ലുകൾ ആണ് ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ചത്. വ്യക്തതയും സാമൂഹിക പ്രസക്തിയും നിറഞ്ഞ അദ്ദേഹത്തിന്റെ ഇടപെടൽ സഭയിൽ ശ്രദ്ധ നേടി. ആദ്യ ബിൽ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി (ഭേദഗതി) ബിൽ 2024 ആയിരുന്നു. മലപ്പുറം, മുർഷിദാബാദ്, കിഷൻഗഞ്ച് കേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾക്ക് ന്യായമായ പ്രവേശനം ഉറപ്പാക്കാനും ഈ കേന്ദ്രങ്ങളുടെ യഥാർത്ഥ ദർശനം സാക്ഷാത്കരിക്കാനും ലക്ഷ്യമിട്ടാണ് ഭേദഗതി.
ഇത് പ്രകാരം അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ ഈ പ്രാദേശിക കേന്ദ്രങ്ങളിൽ തദ്ദേശീയരും പരിസര പ്രദേശങ്ങളിൽ ഉള്ളവരും ആയ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാൻ കൂടുതൽ സൗകര്യവും അവസരവും ലഭിക്കും. കേന്ദ്രത്തിന്റെ സമീപപ്രദേശങ്ങളിൽ വിദ്യാഭ്യാസ ആവശ്യത്തിന് അനുസരിച്ച് ഹൈസ്കൂളുകൾ സ്ഥാപിക്കാനുള്ള അധികാരവും ലഭിക്കും. പ്രാദേശിക വിദ്യാർത്ഥികൾക്ക് ഉയർന്ന വിദ്യാഭ്യാസത്തിലേക്കുള്ള തുല്യ അവകാശം ഉറപ്പാക്കുന്ന ചരിത്ര നിമിഷമാണ് ഈ ബില്ലിൽ വിഭാവനം ചെയ്യുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീർ എംപി വ്യക്തമാക്കി. പീഡന നിരോധന ബിൽ 2024 കസ്റ്റഡിയിൽ നടക്കുന്ന പീഡനങ്ങൾ തടയുകയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യാൻ കർശന ഉത്തരവാദിത്തവും ശക്തമായ നിയമ സംരക്ഷണവും ഉറപ്പ് വരുത്താൻ ലക്ഷ്യമിട്ടിട്ടുള്ളതാണ്. കസ്റ്റഡി പീഡനം ഒരു ജനാധിപത്യ രാജ്യത്തിന് അസഹ്യമായ ക്രൂരതയാണ്. മനുഷ്യാവകാശ സംരക്ഷണം രാജ്യത്തിന്റെ അടിസ്ഥാന ബാധ്യതയാണെന്നും വിശദീകരിച്ചു.
മൂന്നാമത്തെ ബിൽ ദേശീയ ഹരിത ട്രൈബ്യൂണൽ (ഭേദഗതി) 2024ൽ പരിസ്ഥിതി നാശത്തിനിരയായവർക്ക് വേഗത്തിലും ന്യായമായും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ശക്തിപ്പെടുത്തണമെന്ന് ആവശ്യമുന്നയിച്ചു. വേഗത്തിലുള്ള വിലയിരുത്തൽ, നേരിട്ടുള്ള നഷ്ടപരിഹാര കണക്കുകൂട്ടൽ, വിദഗ്ധ സാങ്കേതിക പാനലുകൾ എന്നിവ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി നാശത്തിന്റെ ഇരകൾ ദീർഘ കാലം നീണ്ടു നിൽക്കുന്ന നിയമ നടപടികളിൽ വലയരുത്; വേഗത്തിലുള്ള നഷ്ടപരിഹാരമാണ് യഥാർത്ഥ നീതി എന്ന് എംപി വിശദീകരിച്ചു.
News
ഇന്‍ഡിഗോ വിമാനയാത്ര പ്രതിസന്ധി; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു
ഡിജിസിഎയും അന്വേഷണം പ്രഖ്യാപിച്ചു.
ഇന്‍ഡിഗോ വിമാനയാത്ര പ്രതിസന്ധിയില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. അഞ്ചാം ദിവസവും പ്രതിസന്ധി തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഇന്‍ഡിഗോയില്‍ സംഭവിച്ചതിനെ കുറിച്ച് അറിയണമെന്നും ഭാവിയില്‍ ഇത്തരത്തില്‍ ഉണ്ടാകാതെയിരിക്കാന്‍ നടപടികള്‍ നിര്‍ദേശിക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു. സംഭവത്തില്‍ ഡിജിസിഎയും അന്വേഷണം പ്രഖ്യാപിച്ചു. ജോയിന്റ് ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കെ ബ്രംഹനെ, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അമിത് ഗുപ്ത, സീനിയര്‍ ഫ്ളൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍ ക്യാപ്റ്റന്‍ കപില്‍ മാങ്ലിക്, ഫ്ളൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍ ലോകേഷ് രാംപാല്‍ എന്നിവരടങ്ങിയ നാലംഗ സമിതിയാണ് അന്വേഷണം നടത്തുക.
അതേസമയം, യാത്രാ പ്രതിസന്ധി രൂക്ഷമായതിനു പിന്നാലെ പൊതുക്ഷമാപണവുമായി ഇന്‍ഡിഗോ രംഗത്തെത്തി. ഡിസംബര്‍ അഞ്ച് മുതല്‍ പതിനഞ്ച് വരെയുള്ള ദിവസങ്ങളില്‍ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ പണം യാത്രക്കാര്‍ക്ക് ഇന്‍ഡിഗോ മടക്കിനല്‍കും. കാന്‍സല്‍ ചെയ്തതും റീഷെഡ്യൂള്‍ ചെയ്തതുമായ സര്‍വീസുകളുടെ പണമാണ് ഇന്‍ഡിഗോ മടക്കിനല്‍കുക. എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് താമസസൗകര്യം ഒരുക്കിനല്‍കാനും ഭക്ഷണവും വെള്ളവും അടക്കമുള്ള പ്രാഥമിക സൗകര്യങ്ങള്‍ നല്‍കാനും ഇന്‍ഡിഗോ തീരുമാനിച്ചു. സാധ്യമാകുന്നിടത്തെല്ലാം മുതിര്‍ന്ന പൗരന്മാരായ യാത്രക്കാര്‍ക്ക് ലോഞ്ച് അക്സസും ഇന്‍ഡിഗോ നല്‍കും.
പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ച വ്യവസ്ഥ മൂലം നിരവധി വിമാനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ റദ്ദാക്കപ്പെട്ടത്. ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചത്. നിരവധി യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങുകയും പരസ്യപ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
നവംബര്‍ ഒന്ന് മുതലാണ് ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍ എന്ന പുതിയ ക്രമീകരണം നടപ്പിലായത്. എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കുന്നതില്‍ ഇന്‍ഡിഗോയ്ക്ക് വീഴ്ച സംഭവിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. പുതിയ ചട്ടമനുസരിച്ച് പ്രതിവാര വിശ്രമസമയം 36 മണിക്കൂറില്‍ നിന്ന് 48 മണിക്കൂറായി വര്‍ധിപ്പിക്കുകയായിരുന്നു. രാത്രി ലാന്‍ഡിങ്ങിന്റെ എണ്ണം ആറില്‍ നിന്ന് രണ്ടായി കുറയ്ക്കുകയും ചെയ്തു. ഈ വ്യവസ്ഥ പൈലറ്റുമാരുടെ ഷെഡ്യൂളിങ്ങിനെ ബാധിച്ചു.
പ്രതിസന്ധി രൂക്ഷമായതോടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിവാദവ്യവസ്ഥ പിന്‍വലിച്ചിരുന്നു. ഡിസംബര്‍ 5ന് ഉച്ചയോടെയാണ് പുതിയ വ്യവസ്ഥ പിന്‍വലിച്ചതായി ഡിജിസിഎ വ്യക്തമാക്കിയത്.
News
യുക്രെയ്നില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; 12 വയസുകാരന് കൊല്ലപ്പെട്ടു
വ്യാഴാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ റഷ്യ 137 ഡ്രോണുകള്‍ പ്രയോഗിച്ചതായി യുക്രെയ്ന് വ്യോമസേന ആരോപിച്ചു.
യുക്രെയ്നില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ 12 വയസുകാരന് കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ റഷ്യ 137 ഡ്രോണുകള്‍ പ്രയോഗിച്ചതായി യുക്രെയ്ന് വ്യോമസേന ആരോപിച്ചു. യുക്രെയ്നിലെ സെന്‍ട്രല്‍ ഡിനിപ്രോപെട്രോവ്സ്ക് മേഖലയില്‍, വ്യാഴാഴ്ച രാത്രി റഷ്യന്‍ ഡ്രോണ്‍ ആക്രമണം ഒരു വീട് തകര്‍ത്തു, അവിടെ ആണ്‍കുട്ടി കൊല്ലപ്പെടുകയും രണ്ട് സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക സൈനിക ഭരണകൂടത്തിന്റെ തലവന്‍ വ്ലാഡിസ്ലാവ് ഹൈവാനെങ്കോ പറഞ്ഞു.
യുക്രേനിയന്‍ അതിര്‍ത്തിയിലുള്ള റഷ്യയിലെ ക്രാസ്നോദര്‍ മേഖലയിലെ തുറമുഖത്താണ് ഉക്രേനിയന്‍ ഡ്രോണുകള്‍ ആക്രമണം നടത്തിയത്. ആക്രമണത്തെത്തുടര്‍ന്ന് തെമ്രിയൂക്ക് കടല്‍ തുറമുഖത്ത് തീ പടരുകയും തുറമുഖ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
ട്രംപിന്റെ പ്രാരംഭ 28 പോയിന്റ് പ്ലാന്‍ ചോര്‍ന്നെങ്കിലും ഏറ്റവും പുതിയ ചര്‍ച്ചകള്‍ എങ്ങനെ പോകുന്നു എന്നതിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ വലിയ തോതില്‍ മൂടി വെച്ചിരിക്കുകയാണ്. മിയാമിയിലെ തന്റെ രാജ്യത്തിന്റെ പ്രതിനിധി സംഘം ക്രെംലിനിലെ ചര്‍ച്ചകളെക്കുറിച്ച് യുഎസില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കി പറഞ്ഞു.
റഷ്യന്‍ സൈന്യം അതിന്റെ അധിനിവേശവുമായി മുന്നോട്ട് പോകാന്‍ ശ്രമിക്കുമ്പോള്‍ പുടിന് സമാധാന ചര്‍ച്ചകള്‍ തടസ്സപ്പെടുത്തുന്നുവെന്ന് സെലെന്‍സ്കിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന യൂറോപ്യന്‍ നേതാക്കളും ആവര്‍ത്തിച്ച് ആരോപിച്ചു.
‘യുദ്ധം വലിച്ചിഴക്കാനും യുക്രെയ്നെ സമ്മര്‍ദ്ദത്തിലാക്കാനും പുടിന് മറ്റ് എന്ത് ന്യായങ്ങളാണ് കൊണ്ടുവന്നതെന്ന്’ ഉദ്യോഗസ്ഥര്‍ക്ക് അറിയണമെന്ന് സെലെന്‍സ്കി പറഞ്ഞു.
അതേസമയം, വെള്ളിയാഴ്ച ഇന്ത്യാ സന്ദര്‍ശനത്തില്‍ പുടിനൊപ്പം എത്തിയ ക്രെംലിന് വിദേശകാര്യ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ്, സമാധാന ചര്‍ച്ചകളിലെ യൂറോപ്പിന്റെ നിലപാടിനെക്കുറിച്ചുള്ള റഷ്യന്‍ നേതാക്കളുടെ സമീപകാല വിമര്‍ശനം ആവര്‍ത്തിച്ചു. യുക്രെയ്നിനപ്പുറത്തുള്ള റഷ്യന്‍ ആക്രമണത്തെക്കുറിച്ച് കീവിന്റെ യൂറോപ്യന്‍ സഖ്യകക്ഷികള്‍ ആശങ്കാകുലരാണ്.
യുക്രേനിയന്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 800 കിലോമീറ്റര്‍ (500 മൈല്‍) കിഴക്ക് സിസ്റാനിലെ എണ്ണ ശുദ്ധീകരണശാലയില്‍ ഉക്രേനിയന്‍ ഡ്രോണുകള്‍ ഇടിച്ചതായി സ്ഥിരീകരിക്കാത്ത മാധ്യമ റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. റഷ്യന്‍ പ്രദേശങ്ങളിലും നിയമവിരുദ്ധമായി ക്രിമിയയിലും ഒറ്റരാത്രികൊണ്ട് 85 യുക്രേനിയന്‍ ഡ്രോണുകള്‍ തങ്ങളുടെ വ്യോമ പ്രതിരോധം തടഞ്ഞതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala1 day agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala1 day agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF1 day agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india2 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
-
india2 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു
-
india2 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്

