columns
ഇത് നന്മ തിന്മകളുടെ പോരാട്ടം- കെ.ബി.എ കരീം
പി.ടി തോമസിന്റെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണി തന്നെ മത്സര രംഗത്തെത്തിയത് അനുകൂല ഘടകമാണെങ്കിലും പൂര്‍ണമായും രാഷ്ട്രീയം പറഞ്ഞാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസും യുഡിഎഫും വോട്ട് തേടിയത്. സംസ്ഥാന സര്‍ക്കാരിന്റെ കപടമുഖം തുറന്നുകാട്ടാന്‍ കഴിഞ്ഞതുകൊണ്ടു തന്നെ യു.ഡി.എഫിന്റെ ഭൂരിപക്ഷം കഴിഞ്ഞതവണത്തേതില്‍ നിന്ന് വന്‍ തോതില്‍ വര്‍ധിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
കെ.ബി.എ കരീം
തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ നാളെ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് സംസ്ഥാനം ഉറ്റു നോക്കുന്നതും ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നതുമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതുമുന്നണി സര്‍ക്കാര്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ നടക്കുന്ന ഈ ഉപതിരഞ്ഞെടുപ്പ് ‘ഭരണ തുടര്‍ച്ചയുടെ ധാര്ഷ്ട്യത്തില് ജനവിരുദ്ധ നിലപാടുകളുമായി മുന്നോട്ടു പോകുന്ന സര്‍ക്കാറിനുള്ള ഷോക്ക് ട്രീറ്റ്മെന്റ് ആയി മാറും എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ പിറന്നാള്‍ സമ്മാനമായി ഉപതിരഞ്ഞെടുപ്പിനെ മാറ്റിയെടുക്കണം എന്ന വാശിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷവും. ഇതിനു വേണ്ടി ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും കമ്മ്യൂണിസ്റ്റ് ഇടത്് ആദര്‍ശങ്ങളും കീഴ് വഴക്കങ്ങളും കാറ്റില്‍ പറത്തിയുമുള്ള നിലപാടുകളും ആസൂത്രണവുമായാണ് അവര്‍ മുന്നോട്ടു പോകുന്നത്.
ഒരു വര്‍ഷത്തിനകം സര്‍ക്കാര്‍ കൈക്കൊണ്ട ജനവിരുദ്ധ നിലപാടുകള്‍ എല്ലാം സവിസ്തരം ചര്‍ച്ചചെയ്യപ്പെട്ട ഒരു ഉപതിരഞ്ഞെടുപ്പാണ് നടക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും ഖജനാവിലെ പണവും ഇത്രമേല്‍ ദുരുപയോഗം ചെയ്യപ്പെട്ട ഒരു ഉപതിരഞ്ഞെടുപ്പും ഇതിനു മുമ്പുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു ഉപതിരഞ്ഞെടുപ്പിനും ഇതുവരെ ഉണ്ടാകാത്തത്ര സവിശേഷ പ്രാധാന്യം തൃക്കാക്കരയ്ക്ക് കൈവന്നിരിക്കുകയാണ്. കെ റെയില്‍ അടക്കമുള്ള ജനവിരുദ്ധ നയങ്ങള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട ഒരു ഉപതിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ വ്യാപകമായി ഉപയോഗിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ ജനാധിപത്യ പാതയില്‍ ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും സര്‍ക്കാറിന്റെയും മുഖ്യമന്ത്രിയുടേയും ഇരട്ടത്താപ്പ് തുറന്നു കാട്ടി ഐക്യജനാധിപത്യമുന്നണി വന്‍ വിജയ പ്രതീക്ഷയിലാണ്. സംസ്ഥാനത്തിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പദ്ധതികളുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സര്‍ക്കാരിനെ ഒന്നു പിടിച്ചുകെട്ടാന്‍ ഈ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ഭൂരിപക്ഷത്തില്‍ ജയിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ടുതന്നെ നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമായി യഥാര്‍ത്ഥത്തില്‍ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മാറിയിരിക്കയാണ്. തൃക്കാക്കരയില്‍ ഏതുവിധേനയും ജയിച്ചു കയറാന്‍ ഏതു ഹീന മാര്‍ഗങ്ങളും ഉപയോഗിക്കുമെന്നുറപ്പിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇത് തന്റെ അഭിമാന പോരാട്ടമായാണ് മുഖ്യമന്ത്രി പിണറായി വിജയന് എടുത്തിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ആദ്യാവസാനം ഇടതു മുന്നണിക്ക് വേണ്ടി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്.
വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ തിരഞ്ഞെടുപ്പ് രംഗം സസൂക്ഷ്മം നിരീക്ഷിച്ചാല്‍ യു.ഡി.എഫിന് വലിയതോതിലുള്ള മേല്‍ക്കൈ കൈവന്നിട്ടുണ്ട്. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും തിരഞ്ഞെടുപ്പ് ജയിക്കാനുള്ള കുതന്ത്രങ്ങളും തുറന്നുകാട്ടി എന്നത് തന്നെയാണ് ഇതില്‍ പ്രധാനം. സ്ഥാനാനാര്‍ഥി നിര്‍ണയം മുതല്‍ പ്രചരണം അവസാനിക്കുന്ന ദിവസം ഇടതു സ്ഥാനാര്‍ഥിയുടെ വീഡിയോയുമായി ബന്ധപ്പെട്ട വിവാദം വരെ തിരിച്ചടികളുടെ ഒരു പരമ്പര തന്നെ ഇടതിന് നേരിടേണ്ടിവന്നതായി കാണാം. ഒരു ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ്ഥാനാര്ത്ഥിയാകുമെന്നുറപ്പിച്ചു ചുവരെഴുത്ത് വരെ തുടങ്ങിയതാണ് തിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ സിപിഎമ്മിന് ലഭിച്ച കനത്ത തിരിച്ചടി. മണ്ഡലത്തിലെ നിരവധി പ്രദേശങ്ങളില്‍ ജില്ലാ സെക്രട്ടറിയേറ്റംഗത്തിന് വേണ്ടി ചുവരെഴുത്തുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പരിവേഷവുമായി അസ്ഥിരോഗ വിദഗ്ധനെ കെട്ടി ഇറക്കിയതിന്റെ തിരിച്ചടിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് ഇത്തവണ പാര്‍ട്ടിക്കുവേണ്ടി നിലകൊണ്ട നേതാവിന് തന്നെ സീറ്റ് കൊടുക്കാന്‍ തത്വത്തില്‍ ധാരണയായത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് രണ്ടാംഘട്ട ചികിത്സക്കായി അമേരിക്കയിലായിരിക്കെ അവിടെനിന്ന് നടത്തിയ ചില ഗൂഢ നീക്കങ്ങളുടെ ഭാഗമായാണ് ഹൃദ്രോഗ വിദഗ്ധനായ ഡോക്ടറെ സ്ഥാനാര്‍ത്ഥിയായി അവസാന നിമിഷം കണ്ടെത്തിയത്. ഇതുമൂലം സ്ഥാനാര്‍ഥി നിര്‍ണയവും പ്രഖ്യാപനവും ഏറെ നീണ്ടുപോവുകയും ചെയ്തു. ഒരു സമുദായത്തിന്റെ സ്ഥാപനത്തില്‍ വെച്ച് വൈദികരുടെ സാന്നിധ്യത്തില്‍ സ്ഥാനാര്‍ഥിയെ അവതരിപ്പിച്ച് നടത്തിയ നാടകങ്ങളും ഇടതുമുന്നണിയെ വന്‍തോതില്‍ പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞതവണത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കാതിരുന്നതിന്റെ പതിന്മടങ്ങു ശക്തിയില്‍ ഇത്തവണയും സി.പി.എം പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കുമെന്ന അവസ്ഥ ഇതോടെ വരികയും ചെയ്തു. കഴിഞ്ഞ തവണ ഡോക്ടര്‍ ജേക്കബിനെ പരാജയപ്പെടുത്തിയതിന്റെ പേരില്‍ സി.പി.എം ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നടപടി നേരിട്ടതാണ്.
സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ കെ റെയില്‍ പ്രധാന ചര്‍ച്ചാവിഷയമാകുമെന്ന് പ്രഖ്യാപിച്ചു തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയ ഇടതുമുന്നണിക്ക് ഇത് പൂര്‍ണമായും വിഴുങ്ങേണ്ടി വന്നു. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കല്ലിടലും സര്‍വേയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം ജനങ്ങളെ തല്ലിച്ചതച്ചതിന്റെ വേദന തൃക്കാക്കരയില്‍ മുഴച്ചു നിന്ന സമയമായിരുന്നു അത്. ഇത് മനസിലാക്കിയാണ് കെ റെയിലിന് പകരം വികസനം എന്ന വാക്ക് ഉപയോഗിച്ചാല്‍ മതിയെന്ന് തീരുമാനിച്ചത്. ഇതും പോരാഞ്ഞ് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കല്ലിടല്‍ തന്നെ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. എന്നാല്‍ ഇതൊരു തിരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്ന് ജനം തിരിച്ചറിഞ്ഞു എന്ന് ഇടതുപക്ഷത്തിന് ബോധ്യമാവുകയും ചെയ്തു. രണ്ടു ഘട്ടങ്ങളിലായി 10 ദിവസം തൃക്കാക്കര മണ്ഡലത്തില്‍ താമസിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന് തിരഞ്ഞെടുപ്പിന്റെ ചരടുവലികള്‍ നടത്തിയത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നടങ്കം തലസ്ഥാനത്തുനിന്ന് ഇതിനകം തൃക്കാക്കരയിലേക്ക് പറിച്ചുനടപ്പെട്ടിരുന്നു. എല്ലാ മന്ത്രിമാരും അവരുടെ ഔദ്യോഗിക സംവിധാനങ്ങളും മുഖ്യമന്ത്രിയുടെ ചൊല്‍പ്പടിക്ക് നില്ക്കുന്ന സി.പി.എം എം.എല്‍.എമാരും പ്രചരണത്തിന്റെ ഭാഗമായി മൂന്നാഴ്ചയോളം തൃക്കാക്കരയില്‍ സ്ഥിരതാമസമാക്കി. മന്ത്രിസഭാ യോഗങ്ങള്‍ വരെ കൊച്ചിയേയും തൃക്കാക്കരയേയും കേന്ദ്രീകരിച്ചാണ് നടന്നത്. തലസ്ഥാനത്ത് ‘ഭരണം തന്നെയില്ലെന്ന് തോന്നിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും കൊച്ചിയില്‍ സര്‍ക്കാറിന്റെ കോടികള്‍ ഒഴുകുകയും ചെയ്തു.
മന്ത്രിമാരുടെ വര്‍ഗീയ പ്രചരണം ആണ് ഈ തിരഞ്ഞെടുപ്പില്‍ മുഴച്ചു നിന്ന മറ്റൊരു വിഷയം. വര്‍ഗീയതയെ വളര്‍ത്താതെയും ജാതിമത ശക്തികളെ പ്രീണിപ്പിക്കുകയും ചെയ്യാതെ ഈ ഉപതിരഞ്ഞെടുപ്പ് നേടിയെടുക്കാന്‍ കഴിയില്ലെന്ന ഗതി കേടില്‍ നിന്നാണ് സംസ്ഥാനത്ത് മന്ത്രിമാരെ വര്‍ഗീയമായി ഉപയോഗിക്കാന്‍ സി.പി.എം തയ്യാറായത്. എന്നാല്‍ പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കള്‍ സര്‍ക്കാരിന്റെ ഈ വര്‍ഗീയ മുഖം പുറത്തു കൊണ്ട് വരുന്നതില്‍ വന്‍തോതില്‍ വിജയിക്കുകയും ചെയ്തു. സ്ത്രീപക്ഷത്താണെന്ന സര്‍ക്കാര്‍ നിലപാടിലെ പൊള്ളത്തരം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞതാണ് പ്രചാരണം മൂര്‍ദ്ധന്യത്തില്‍ നില്‍ക്കെ ഇടതുമുന്നണിക്ക് തിരിച്ചടിയായ മറ്റൊരു വിഷയം. നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി അതിജീവിത ഹൈക്കോടതിയെ സമീപിച്ചതാണ് സര്‍ക്കാരിന്റെ വികൃതമുഖം തുറന്നുകാട്ടാന്‍ വഴിവെച്ചത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ഗൂഢ നീക്കങ്ങളും ഇതോടെ ചര്‍ച്ചാവിഷയമായി. ഏറ്റവുമൊടുവില്‍ ഇടത് സ്ഥാനാര്‍ഥിക്കെതിരെ പുറത്തിറങ്ങിയ വ്യാജ വീഡിയോ പ്രചാരണത്തില്‍ നിന്ന് മുതലെടുക്കാമെന്ന സി.പി.എം മോഹവും അസ്ഥാനത്ത് ആവുകയായിരുന്നു. സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് നാടകമായിരുന്നു എന്ന് സ്ഥാപിക്കുന്ന തെളിവുകളാണ് പിന്നീട് പുറത്തുവന്നത്.
ഇനിയും ‘ഭരണസ്വാധീനം ഉപയോഗിച്ച് പല കുതന്ത്രങ്ങളും ഇടതുപക്ഷം പയറ്റുമെന്ന് യുഡിഎഫ് ഉറപ്പിക്കുകയും അതിനെതിരെ ജാഗ്രത പാലിക്കുകയും ചെയ്യുന്നുണ്ട്. യുഡിഎഫിന്റെ ഉരുക്കുകോട്ടയായ തൃക്കാക്കരയില്‍ സര്‍ക്കാരിനെ വിജയിക്കാന്‍ അനുവദിക്കില്ലെന്ന് ഉറച്ച തീരുമാനവുമായാണ് യുഡിഎഫ് മുന്നോട്ടു പോകുന്നത്. പി.ടി തോമസിന്റെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണി തന്നെ മത്സര രംഗത്തെത്തിയത് അനുകൂല ഘടകമാണെങ്കിലും പൂര്‍ണമായും രാഷ്ട്രീയം പറഞ്ഞാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസും യുഡിഎഫും വോട്ട് തേടിയത്. സംസ്ഥാന സര്‍ക്കാരിന്റെ കപടമുഖം തുറന്നുകാട്ടാന്‍ കഴിഞ്ഞതുകൊണ്ടു തന്നെ യു.ഡി.എഫിന്റെ ഭൂരിപക്ഷം കഴിഞ്ഞതവണത്തേതില്‍ നിന്ന് വന്‍ തോതില്‍ വര്‍ധിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്കാത്തതിനാല് സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന് പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര് ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്മാന് നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന് ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന് അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന് യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന് വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന് ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
News19 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports24 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
india21 hours agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി

