Health
ഏറ്റവും ആധുനികമായ 3ഡി ഒസിടി കേരളത്തിലാദ്യമായി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍
ഹൃദയ ചികിത്സയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് ആന്‍ജിയോ കോ-രജിസ്ട്രേഷന് ഉള്‍പ്പെടെയുള്ള 3ഡി ഒ സി ടി കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ ആദ്യമായി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സജ്ജീകരിച്ചു.

കോഴിക്കോട്: ഹൃദയ ചികിത്സയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് ആന്‍ജിയോ കോ-രജിസ്ട്രേഷന് ഉള്‍പ്പെടെയുള്ള 3ഡി ഒ സി ടി കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ ആദ്യമായി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സജ്ജീകരിച്ചു. ശ്രീ. ടി. പി രഞ്ജിത്ത് (അസി. കമ്മീഷണല്‍ ഓഫ് പോലീസ്, കോഴിക്കോട്) ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ കൂടി അഭ്യര്‍ത്ഥന പരിഗണിച്ച് ഒ സി ടി ഉള്‍പ്പെടെയുള്ള കാര്‍ഡിയോളജി സേവനങ്ങളെ മെഡിസെപ്പില്‍ ഉള്‍പ്പെടുത്തുമെന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു.
‘സങ്കീര്‍ണ്ണമായതും രണ്ടില്‍ കൂടുതലുള്ളതുമായ ബ്ലോക്കുകള്‍ ഉണ്ടെങ്കില്‍ ഒ സി ടി യുടെ സഹായത്തോടെ ആന്‍ജിയോപ്ലാസ്റ്റി ചെയ്യുമ്പോള്‍ അത് ശസ്ത്രക്രിയയ്ക്ക് തുല്യമായതും ഏറ്റവും മികച്ചതുമായ ഫലം നല്‍കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്’ എന്ന് ശ്രീ. ഷഫീഖ് മാട്ടുമ്മല്‍ (കാര്‍ഡിയോളജി വിഭാഗം മേധാവി& സീനിയര്‍ കണ്‍സല്‍ട്ടന്റ്) പറഞ്ഞു.
കൊറോണറി ആന്‍ജിയോപ്ലാസ്റ്റി പോലുള്ള ചികിത്സാ രീതികള്‍ കൂടുതല്‍ ഫലപ്രദമായും വിജയകരമായും നിര്‍വ്വഹിക്കുവാന്‍ 3ഡി ഒസിടി സഹായകരമാകും. രക്തക്കുഴലുകള്‍ക്കുള്ളിലൂടെ ദൃശ്യങ്ങളാണ് 3ഡി ഒ സി ടി യിലൂടെ ലഭ്യമാവുക. ഇത് ആന്‍ജിയോഗ്രാമില്‍ ഉള്‍പ്പെടെ ശ്രദ്ധയില്‍ പെടാതെ പോകുന്ന പ്രാരംഭ ദശയിലുള്ള കൊഴുപ്പ് അടിഞ്ഞ് അവസ്ഥയെപ്പോലും തിരിച്ചറിയുവാനും മരുന്നുകളുടെ ഉപയോഗത്തിലൂടെ തന്നെ ഭേദമാക്കുവാനും സഹായകരമാകുന്നു.
ഒരു നേര്‍ത്ത കത്തീറ്ററില്‍ ഘടിപ്പിച്ച അതി സൂക്ഷ്മമായ ഒരു ക്യാമറ കൊറോണറി ധമനികല്ലൂടെ കടത്തിവിട്ടാണ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത്. ഈ ചിത്രങ്ങള്‍ ഒ സി ടി മെഷീനിലൂടെ കടത്തിവിട്ട് വ്യക്തതയോടെ നമുക്ക് നല്കുന്നു. ഈ ചിത്രങ്ങള്‍ക്ക് നിലവിലെ ആന്‍ജിയോഗ്രാം ഇമേജിനേക്കാള്‍ 20 മടങ്ങോളം റെസലൂഷന്‍ ലഭിക്കും, മാത്രമല്ല ഇന്‍ട്രാവാസ്കുലാര്‍ അല്‍ട്രാസൗണ്ടിലെ ദൃശ്യങ്ങളുടേതിനേക്കാള്‍ 10 മടങ്ങ് അധികരിച്ച റെസല്യൂഷനും ഇതില്‍ ലഭിക്കും. ഇത്രയും മികവുള്ള ദൃശ്യങ്ങളാണ് ബ്ലോക്കുകളിലേക്ക് നയിക്കാനുള്ള സാധ്യതകളെ പ്രാരംഭ ദശയില്‍ തന്നെ തിരിച്ചറിയാന്‍ സഹായിക്കുന്നത്.
ശരീരത്തില്‍ മുറിവുകള്‍ സൃഷ്ടിക്കേണ്ടതില്ല എന്നതും അനസ്തീസിയയുടേയോ സര്‍ജറിയുടേയോ ആവശ്യമില്ല എന്നതും പ്രധാന സവിശേഷതകളാണ് മാത്രമല്ല ആന്ജിയോപ്ലാസ്റ്റിയുടെ കൂടെ തന്ന ഇത് നിര്‍വ്വഹിക്കാനും സാധിക്കും. സങ്കീര്‍ണ്ണമായ ബ്ലോക്കുകളുള്ള രോഗികളില്‍ സ്റ്റെന്റിങ്ങിന് മുന്‍പും ശേഷവും ഒ സി ടി യുടെ സഹായത്തോടെ വിശകലനം ചെയ്ത് സ്റ്റെന്റിങ്ങിനെ ആധികാരികത ഉറപ്പ് വരുത്താനും സാധിക്കും. മാത്രമല്ല സ്റ്റെന്റിങ്ങിന് ശേഷം രക്തക്കുഴലുകളിലൂടെയുള്ള ദൃശ്യങ്ങള്‍ വീക്ഷിച്ച് മറ്റ് ബ്ലോക്കുകളോ സമീപ ഭാവിയില്‍ മറ്റ് ബ്ലോക്കുകള്‍ക്കുള്ള സാധ്യതകളോ ഇല്ല എന്നും ഉറപ്പ് വരുത്താന്‍ സാധിക്കും.
3ഡി ഒ സി ടി യില്‍ പ്രത്യേക പരിശീലനം സിദ്ധിച്ച വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വവും പ്രത്യേകതയാണ്. ബഹു. കോഴിക്കോട് എ സി പി ശ്രീ ടി. പി. രഞ്ജിത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള & ഒമാന്‍), ശ്രീ. ഷഫീഖ് മാട്ടുമ്മല്‍ (സീനിയര്‍ കണ്‍സല്‍ട്ടന്റ് & വകുപ്പ് മേധാവി), സീനിയര്‍ കണ്‍സല്‍ട്ടന്റുമാരായ ഡോ. അനില്‍ സലീം, ഡോ. സല്മാന് സലാഹുദ്ദീന്, ഡോ.ബിജോയ്, ഡോ. സുദീപ് കോശി എന്നിവര്‍ പങ്കെടുത്തു
Health
ചൈനയില്‍ വീണ്ടും പകര്‍ച്ചവ്യാധി വ്യാപിക്കുന്നുവോ?, ആശുപത്രികള്‍ രോഗികളാല്‍ തിങ്ങിനിറയുന്നു, ആശങ്കയോടെ ലോകം
രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു

കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെ ചൈനയില്‍ വീണ്ടും ആശങ്ക പരത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, ഇന്‍ഫ്ലുവന്‍സ എ, കോവിഡ്19 വൈറസുകള്‍ എന്നിങ്ങനെ ഒന്നിലധികം വൈറസ് ബാധകള്‍ ചൈനയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
പുതിയ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് മരണസംഖ്യ വര്‍ധിച്ചിരിക്കുകയാണ്. അതേസമയം പുതിയ മഹാമാരി സ്ഥിരീകരിക്കുകയോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയോ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയൊ ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും ചെയ്തിട്ടില്ല. ചൈനയിലേതാണെന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരു ആശുപത്രിയില്‍ മാസ്ക് ധരിച്ച രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. ചിലര്‍ ചുമയ്ക്കുന്നുമുണ്ട്. എന്നാല്‍ ചിത്രീകരണത്തിന്റെ ഉറവിടമൊ തിയതിയോ വ്യക്തമല്ല. മറ്റൊരു വീഡിയോയില്‍ ആശുപത്രിയിലെ ഇടനാഴി മുഴുവന്‍ മുതിര്‍ന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. 12 മില്യണ്‍ പേരാണ് ഈ വീഡിയേ കണ്ടിരിക്കുന്നത്. ”ഇന്‍ഫ്ലുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് എന്നീ വൈറസുകളുടെ വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പത്തെ ചൈനയിലെ കോവിഡ് കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്” എന്ന് പോസ്റ്റില്‍ പറയുന്നു.
ഉറവിടം വ്യക്തമല്ലാത്ത ന്യുമോണിയ കേസുകള്‍ നിരീക്ഷിച്ചു വരിയാണെന്നാണ് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി റോയിട്ടേഴ്സിനോട് വ്യക്തമാക്കി. നാഷണല്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്ട്രേഷന് ലബോറട്ടറികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും സ്ഥിരീകരിക്കാനുമുള്ള ചട്ടവും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.
അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങളുടെ ഡാറ്റ ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള വാരത്തില്‍ അണുബാധകളുടെ വര്‍ധനവ് കാണിക്കുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ നല്‍കിയിട്ടുണ്ട്. ശൈത്യകാലത്തും വസന്തകാലത്തും ചൈനയെ വിവിധ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനായ കന് ബിയാവോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്തിടെ കണ്ടെത്തിയ കേസുകളില്‍ റിനോവൈറസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് തുടങ്ങിയ രോഗാണുക്കളും ഉള്‍പ്പെടുന്നു. പ്രത്യേകിച്ച് വടക്കന്‍ പ്രവിശ്യകളില്‍ 14 വയസിന് താഴെയുള്ളവരില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് ബാധിച്ചവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നതിനെതിരെ ഷാങ്ഹായ് ആശുപത്രിയിലെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചെറിയ കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ പടരുന്നതിനാല്‍ പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടും. രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം മൂലവും രോഗം പകരാം. ചുമ, പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. എച്ച്എംപിവിക്കെതിരെ വാക്സിന് ലഭ്യമല്ല. നിലവില്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികില്‍സയാണ് നല്കി വരുന്നത്.
Health
‘പനിക്ക് സ്വയം ചികിത്സ തേടരുത്’: ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ ഘട്ടത്തില്‍ ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങള് പലപ്പോഴും ഉണ്ടാകുന്നത്.
എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഉറപ്പാക്കണം. മലിന ജലത്തിലിറങ്ങിയവരില്‍ ഡോക്സിസൈക്ലിന്‍ കഴിക്കാത്തവരില്‍ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം.
കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം. കൊതുകിന്റെ ഉറവിട നശീകരണം പ്രത്യേകം ശ്രദ്ധിക്കാനും മന്ത്രി നിര്‍ദേശം നല്കി.
Health
ഇരുപതുകാരനില്‍ ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം
ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം കണ്ടെത്തിയതായി കോലഞ്ചേരി മെഡിക്കല്‍ കോളജ്. ചികിത്സയ്ക്കുവെണ്ടി എത്തിയ ഇരുപത് വയസ്സുകാരനിലാണ് വകഭേദം കണ്ടെത്തിയത്.
ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണ ഒരാഴ്ചയ്ക്കപ്പുറം ഡെങ്കിപ്പനി നീണ്ടുനില്‍ക്കാറില്ല. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ശക്തമായ പനി തുടര്‍ന്നതിനാല്‍ രോഗിയെ മറ്റു പരിശോധനകള്‍ക്ക് വിധേയമാക്കി. പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന നീര്‍ക്കെട്ട് രോഗിക്കുള്ളതായി പരിശോധനയിലൂടെ കണ്ടെത്തി.
തുടര്‍ന്നുള്ള പരിശോധനകളില്‍ രോഗിക്ക് ഡെങ്കിപ്പനിയുടെ അപൂര്‍വ്വ രോഗാവസ്ഥയായ എച്ച്എല്‍എച്ച് സിന്‍ഡ്രോം(ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്) ഉണ്ടെന്ന് സ്ഥിരീകരിച്ചു. ചികിത്സ പൂര്‍ത്തിയാക്കി രോഗി ആശുപത്രി വിട്ടതായും കോലഞ്ചേരി മെഡിക്കല്‍ കോളജ് പറഞ്ഞു. എച്ച്എല്‍എച്ച് സിന്‍ഡ്രോം ഡെങ്കിപ്പനിയില്‍ വളരെ അപൂര്‍വ്വമായേ കാണാറുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
-
kerala3 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
Cricket3 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
Film3 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
News3 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു
-
kerala3 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
kerala3 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
kerala3 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
News3 days ago
യുഎസിലെ ചുഴലിക്കാറ്റ്; മരണം 25 ആയി