Connect with us

More

ഗായത്രിവീണയില്‍ വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോഡ്

Published

on

കൊച്ചി: തുടര്‍ച്ചയായി കൂടുതല്‍ സമയം ഗായത്രിവീണ മീട്ടിയതിനുള്ള ലോക റെക്കോഡ് ഗായിക വൈക്കം വിജയലക്ഷ്മി സ്വന്തമാക്കി. കൊച്ചി മരടിലെ ഹോട്ടല്‍ സരോവരത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിജയലക്ഷ്മി അഞ്ചുമണിക്കൂറിലേറെ തുടര്‍ച്ചയായി ഗായത്രി വീണ മീട്ടി. കീര്‍ത്തനങ്ങളും മലയാള, ഹിന്ദി, തമിഴ് സിനിമാ ഗാനങ്ങളുമുള്‍പെടെ അറുപത്തേഴ് പാട്ടുകളാണ് അവര്‍ അവതരിപ്പിച്ചത്. അന്‍പത്തൊന്ന്പാട്ടുകളില്‍ ലക്ഷ്യം വെച്ചിരുന്ന വിജയലക്ഷ്മി ഇത് അനായാസം മറികടക്കുകയും അറുപത്തേഴ് പാട്ടുകളില്‍ വീണവാദനം അവസാനിപ്പിക്കുകയായിരുന്നു.

പ്രാണസഖി ഞാന്‍ വെറുമൊരു, സ്വര്‍ണമുകിലേ സ്വര്‍ണമുകിലേ സ്വപ്‌നം കാണാറുണ്ടോ, ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ താരകം തുടങ്ങിയ ഗാനങ്ങള്‍ അവര്‍ ഗായത്രീവീണയില്‍ അതിമനോഹരമായി വായിച്ചത് സദസിന് വിസ്മയമായി. വിജയലക്ഷ്മിയുടെ കച്ചേരിക്ക് മൃദംഗം വായിച്ചത് പ്രശസ്ത സംഗീതസംവിധായകനും വിജയലക്ഷ്മിയെ ചലച്ചിത്രഗാനരംഗത്ത് പരിചയപ്പെടുത്തുകയും ചെയ്ത എം ജയചന്ദ്രനാണ്. ഗായത്രി വീണയില്‍ അഗാധമായ കഴിവുള്ള വിജയലക്ഷ്മിയുടെ റെക്കോര്‍ഡ് നേട്ടത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം എം ജയചന്ദ്രന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

യൂനിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറം അധികൃതര്‍ വിജയലക്ഷ്മി റെക്കോര്‍ഡ് നേട്ടത്തിലെത്തിയതായി പ്രഖ്യാപിച്ചു. സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ട്രോഫി സമ്മാനിച്ചു. ഗായത്രി വീണയിലൂടെ റെക്കോര്‍ഡ് ബുക്കില്‍ ഇടംനേടുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് വൈക്കം വിജയലക്ഷ്മി പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഗായത്രി വീണ വായിക്കുന്ന ലോകത്തെ ഏക സംഗീതജ്ഞയാണ് വിജയല്ക്ഷമി. അതിനാല്‍ ഈ റെക്കോര്‍ഡിന് ഒരുകാലത്തും ഇളക്കം തട്ടിലെന്ന് പിതാവ് വി മുരളീധരന്‍ പറഞ്ഞു. പിതാവ് തന്നെ നിര്‍മിച്ച് നല്‍കിയ ഉപകരണത്തിലൂടെയാണ് വിജയലക്ഷ്മി റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. കമല്‍ സംവിധാനം ചെയ്ത സെല്ലുലോയിഡ് എന്ന സിനിമയിലൂടെ പിന്നണി ഗാനരംഗത്ത് എത്തിയ വിജയലക്ഷമി 20ലധികം ഗാനങ്ങള്‍ ആലപിച്ചുകഴിഞ്ഞു. മികച്ച ഗായികക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഈ ഗായികയെ തേടിയെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലോകറെക്കോര്‍ഡ് പ്രകടനം. ഗിന്നസ്, ലിംക റെക്കോര്‍ഡ് ബുക്കുകളിലും വൈകാതെ വിജയലക്ഷ്മിയുടെ പേര് എഴുതി ചേര്‍ക്കപ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു. ഒറ്റകമ്പി മാത്രമുളള ഈ അപൂര്‍വ സംഗീതോപകരണം കഴിഞ്ഞ 20 വര്‍ഷമായി വിജയലക്ഷമിക്ക് കൂട്ടുണ്ട്. മുന്‍മന്ത്രി ബിനോയ് വിശ്വം, ആചാര്യ ആനന്ദ് കൃഷ്ണ, അഡ്വ. ഹരിദാസ് എറവക്കാട് എന്നിവര്‍ക്ക് പുറമേ നിരവധി സംഗീത പ്രേമികളുും ലോക റെക്കോര്‍ഡ് പ്രകടനത്തിന് സാക്ഷിയായി.

സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയിലേക്കായി പുഴ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഹരിദാസ് എറവക്കാട് രചിച്ച് ആനന്ദ് കൃഷ്ണ സംഗീത സംവിധാനം നിര്‍വഹിച്ച പുഴ പറഞ്ഞത് എന്ന കവിതാസമാഹാരത്തിന്റെ വീഡിയോ പ്രകാശനവും ചടങ്ങില്‍ നടന്നു. പന്ന്യന്‍ രവീന്ദ്രന്‍ അവാര്‍ഡ് വിജയലക്ഷ്മിക്ക് അവാര്‍ഡ് നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എറണാകുളത്ത് വിദ്യാര്‍ഥി മുങ്ങി മരിച്ചു

സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു

Published

on

എറണാകുളം: എറണാകുളം കൂത്താട്ടുകുളത്ത് വിദ്യാർഥി മുങ്ങി മരിച്ചു. മൂവാറ്റുപുഴ എസ്എൻഡിപി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി കെവിൻ (16) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു. ഫയർഫോഴ്സ് എത്തി കെവിനെ കുളത്തിൽ നിന്ന് പുറത്തെടുത്ത് കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

kerala

‘മുന്‍ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരില്‍ യോഗ്യത മറികടന്നോ?’; വി എസ് അച്യുതാനന്ദന്റെ മകനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി

Published

on

വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാറിന്റെ ഐ.എച്ച്.ആർ.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. ഐഎച്ച്ആർഡി ഡയറക്ടർ പദവി ഒരു സർവകലാശാല വൈസ് ചാൻസലർക്ക് തുല്യമാണെന്ന് നിരീക്ഷിച്ച കോടതി വി എ അരുൺ കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും നിർദേശിച്ചു.

യുജിഎസ് മാനദണ്ഡ പ്രകാരം 7 വർഷത്തെ അധ്യാപന പരിചയം നിർബന്ധമാണ്. എന്നാൽ ക്ലറിക്കൽ പദവിയിൽ ഇരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്തിൽ പ്രൊമോഷൻ നൽകി ഐഎച്ച്ആർഡി ഡയറക്ടർ പദവി നൽകിയെന്നത് വിചിത്രമായി തോന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളജിന്റെ മുൻ പ്രിൻസിപ്പലും നിലവിൽ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഡീനുമായ ഡോ. വിനു തോമസ് സമർപ്പിച്ച ഹരജിയിന്മേലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Continue Reading

kerala

കനത്ത മഴ, നീരൊഴുക്ക് വർധിച്ചു; തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ തുറക്കും

Published

on

കനത്തമഴയിൽ നീരൊഴുക്ക് കൂടിയതിനാൽ തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ ഉയർത്തും. മണലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർക്ക് കലക്ടർ ജാഗ്രതാ നിർദേശം നൽകി. ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി രാവിലെ 11 മുതൽ ഡാമിന്റെ നാല് ഷട്ടറുകളും നാല് ഇഞ്ച് (പത്ത് സെ.മി) വീതം തുറന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മണലി, കരുവന്നൂർ പുഴകളിൽ നിലവിലെ ജലനിരപ്പിൽനിന്നും പരമാവധി 30 സെ.മി കൂടി ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കാൻ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.

Continue Reading

Trending