Connect with us

Video Stories

ഈ പിഴവുകള്‍ക്ക് തിരുത്ത് അനിവാര്യമാണ്

Published

on

ഭരണവിരുദ്ധ തരംഗം ജനവിധിയുടെ ചാലകശക്തിയായി മാറിയെന്ന് വ്യക്തമാക്കുന്നതാണ് അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെല്ലാം ഭരണപക്ഷം തകര്‍ന്നടിഞ്ഞപ്പോള്‍ തൂക്കുസഭകള്‍ നിലവില്‍ വന്ന ഗോവയിലും മണിപ്പൂരിലും ഭരിക്കുന്ന കക്ഷികള്‍ക്ക് ശക്തമായ തിരിച്ചടി നേരിടേണ്ടിയും വന്നു. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേടിയ വിജയം കേവലം സമാജ് വാദി പാര്‍ട്ടി സര്‍ക്കാറിനെതിരെ രൂപംകൊണ്ട ഭരണവിരുദ്ധ തരംഗം എന്നതില്‍ ചുരുക്കിക്കെട്ടാവുന്നതല്ല. 403 അംഗ നിയമസഭയില്‍ 325 സീറ്റ് നേടി നാലില്‍ മൂന്ന് ഭൂരിപക്ഷവുമായാണ് ഹിന്ദി ഹൃദയഭൂമിയില്‍ 14 വര്‍ഷത്തെ ഇടവേളക്കു ശേഷം ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്തുന്നത്.

കൃത്യമായ ആസൂത്രണത്തോടെയാണ് മോദി-അമിത് ഷാ കൂട്ടുകെട്ട് യു.പി ജനവധിയെ നേരിട്ടത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെതന്നെ യു.പി നിയമസഭ ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങള്‍ ബി.ജെ.പി തുടങ്ങിയിരുന്നു. ബൂത്ത് തലങ്ങളില്‍ എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുന്ന കേഡര്‍ പ്രവര്‍ത്തകരുടെ പ്രത്യേക നിര സജ്ജമാക്കി തന്ത്രങ്ങള്‍ മെനയുന്നതിലും ഓം മാഥൂര്‍, കേശവ് പ്രസാദ് മൗര്യ, സുനില്‍ ബന്‍സാല്‍ എന്നിവരടങ്ങുന്ന നേതാക്കളെ ഉപയോഗിച്ച് ആ സംവിധാനത്തെ കൃത്യമായി ചലിപ്പിക്കുന്നതിലും അമിത് ഷാ വിജയം കണ്ടു. ഈ മെഷിനറിക്ക് ആവശ്യമായ ചേരുവകള്‍ വിവാദങ്ങളായും വര്‍ഗീയ ചുവയുള്ള പരാമര്‍ശങ്ങളായും പടുകൂറ്റന്‍ റാലികളായും യഥാസമയത്ത് എത്തിക്കുകയായിരുന്നു ബി.ജെ.പി നേതൃത്വം ചെയ്തത്.
ബി.ജെ.പിക്കു സമാനമായി പടുകൂറ്റന്‍ റാലികള്‍ സംഘടിപ്പിച്ചും റോഡ് ഷോകള്‍ നടത്തിയുമാണ് കോണ്‍ഗ്രസ്-എസ്.പി സഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ താഴെ തട്ടില്‍ പാര്‍ട്ടി സംവിധാനങ്ങളെ പ്രവര്‍ത്തിപ്പിക്കാതെയുള്ള ഉപരിപ്ലവമായ പ്രകടനങ്ങള്‍ മാത്രമായിരുന്നു അതെല്ലാം.
ഒരു പക്ഷത്ത് ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണം ബി.ജെ.പി സമര്‍ത്ഥമായി സാധ്യമാക്കിയപ്പോള്‍ മറുപക്ഷത്ത് ന്യൂനപക്ഷ വോട്ടുകള്‍ എസ്.പി, ബി.എസ്.പി എന്നിവക്കുമിടയില്‍ ചിതറിപ്പോവുകയായിരുന്നു. ആര്‍.എല്‍.ഡി, ഇടതുപക്ഷം തുടങ്ങിയ സ്വാധീന ഘടകങ്ങളല്ലാത്ത കക്ഷികള്‍പോലും ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതില്‍ അവരുടേതായ പങ്കുവഹിച്ചു. നോട്ടു നിരോധനത്തിന്റെ കെടുതികളും സാമ്പത്തികരംഗത്തും രാജ്യത്തിന്റെ വളര്‍ച്ചയിലും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസിനോ സമാന ചിന്താഗതിയുള്ള മറ്റു പാര്‍ട്ടികള്‍ക്കോ ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് യു.പി തെരഞ്ഞെടുപ്പ് ഫലം. നോട്ടു നിരോധനത്തെ മിന്നലാക്രമണമായി ചിത്രീകരിക്കുക കേന്ദ്ര സര്‍ക്കാറിന്റെ ഭരണ പരാജയങ്ങളും കോര്‍പ്പറേറ്റ് പ്രീണന നയങ്ങളും സമര്‍ത്ഥമായി മറച്ചുവെക്കുകയായിരുന്നു മോദി.
ഭരണവിരുദ്ധ തരംഗം, തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ സമാജ്്‌വാദി പാര്‍ട്ടിയില്‍ രൂപംകൊണ്ട ആഭ്യന്തര കലഹം, അവസാന നിമിഷം ഏച്ചുകെട്ടിയുണ്ടാക്കിയ എസ്.പി- കോണ്‍ഗ്രസ് സഖ്യം എന്നിവയെല്ലാം ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയെന്നു മാത്രം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ച ജനപിന്തുണയില്‍ നേരിയ ഇടിവ് വന്നു എന്നതു മാത്രമാണ് മതേതര കക്ഷികള്‍ക്ക് ആശ്വസിക്കാന്‍ വകയുള്ളത്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒറ്റ മുസ്്‌ലിമിനു പോലും ടിക്കറ്റ് നല്‍കാതെ, തുടക്കത്തില്‍തന്നെ ഭൂരിപക്ഷ വോട്ടുബാങ്കിനെ പ്രീണിപ്പിക്കുകയെന്ന തന്ത്രം ബി.ജെ.പി പുറത്തെടുത്തിരുന്നു. ശ്മശാനവും ഖബറിസ്ഥാനും റമസാനും ദീപാവലിയും പ്രസംഗങ്ങളില്‍ കൊണ്ടുവരികവഴി പ്രധാനമന്ത്രിയെപ്പോലും വര്‍ഗീയ പ്രചാരണത്തിന്റെ വാഹകനാക്കി മാറ്റുകയായിരുന്നു ബി.ജെ.പി. ന്യൂനപക്ഷ വോട്ടുകളെ സ്വാധീനിക്കാന്‍ ഇത്തരം കാര്യങ്ങള്‍ ഇതര കക്ഷികള്‍ പ്രചാരണമായുധമാക്കിയതിലൂടെ മറുപക്ഷത്ത് സ്വാഭാവികമായുണ്ടാകുന്ന ഭൂരിപക്ഷ വോട്ടിന്റെ ഏകീകരണം തന്നെയായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യം. കൊളോണിയല്‍ കാലത്ത് ബ്രിട്ടീഷ് ഭരണകൂടം പയറ്റിയ ഡിവൈഡ് ആന്റ് റൂള്‍ നയം സമര്‍ത്ഥമായി പ്രയോഗത്തില്‍ വരുത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. അത് തിരിച്ചറിയുന്നതിലും വര്‍ഗീയ വിഷയങ്ങള്‍ വിട്ട് മോദി സര്‍ക്കാറിന്റെ ഭരണപരാജയങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളെ കേന്ദ്രീകരിക്കുന്നതില്‍ മതേതര കക്ഷികള്‍ പരാജയപ്പെടുകയും ചെയ്തതാണ് യു.പിയില്‍ ബി.ജെ.പിക്ക് അനായാസ വിജയം ഒരുക്കിക്കൊടുത്തത്. തീവ്ര ഹിന്ദുത്വവും വര്‍ഗീയതയും ബി.ജെ.പി വച്ചുനീട്ടുന്ന ചൂണ്ടയാണ്. ഏക സിവില്‍കോഡും മുത്തലാഖും അയോധ്യയും തുടങ്ങി മുസഫര്‍നഗര്‍ വരെ എല്ലാറ്റിനേയും അവര്‍ അതിനുള്ള ആയുധമാക്കുകയായിരുന്നു. അത് തിരിച്ചറിയപ്പെടാതെ പോകുന്നതാണ് മതേതര ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ അപകടം.
അമരീന്ദര്‍സിങ് എന്ന നായകന്റെ ചുമലിലേറിയാണ് പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചത്. ശക്തമായ ഭരണവിരുദ്ധ തരംഗം ആഞ്ഞുവീശിയ സംസ്ഥാനത്ത് എസ്.എ.ഡി-ബി.ജെ.പി സഖ്യം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍തന്നെ ചിത്രങ്ങളില്‍ നിന്ന് മാഞ്ഞിരുന്നു. എ.എ.പി-കോണ്‍ഗ്രസ് പോരാട്ടമാണ് പഞ്ചാബില്‍ ആദ്യാവസാനം നിറഞ്ഞുനിന്നത്. ഡല്‍ഹിക്കു പുറത്ത് ആദ്യ ആം ആദ്മി സര്‍ക്കാര്‍ പിറവിയെടുക്കുമെന്ന തരത്തില്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ വന്നെങ്കിലും ഇതിനെയെല്ലാം അപ്രസക്തമാക്കുന്ന വിജയമാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ അമരീന്ദര്‍ സിങും സംഘവും കൈവരിച്ചത്. ഭരണവിരുദ്ധ തരംഗത്തിനൊപ്പം പാര്‍ട്ടിക്കുള്ളിലെ ചക്കളത്തിപ്പോരും ചേര്‍ന്നതോടെയാണ് ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് ഭരണത്തിന് ചരമഗീതമായത്. ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ സഞ്ചാരം മാത്രം പരിശോധിച്ചാല്‍ മതി, കോണ്‍ഗ്രസിന്റെ പരാജയ കാരണമറിയാന്‍. നേരത്തെ ഉത്തരാഖണ്ഡ് സര്‍ക്കാറിനെ അട്ടിമറിക്കുന്നതിലും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിലും ബി.ജെ.പി നടത്തിയ ചരടുവലികള്‍ നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അത്തരമൊരു ചരടുവലിക്ക് കളമൊരുക്കാന്‍ പാകത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയം പാകപ്പെട്ടുപോയതിന്റെ കാരണം ആ പാര്‍ട്ടി പുനഃപ്പരിശോധിക്കേണ്ടതുണ്ട്. തൂക്കുസഭകള്‍ നിലവില്‍ വന്ന ഗോവയിലും മണിപ്പൂരിലും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസ് ആണെങ്കിലും വഴിവിട്ട രാഷ്ട്രീയ നീക്കങ്ങളിലൂടെ ബി.ജെ.പി അധികാരത്തിലേക്കുള്ള വഴി തേടുമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. നാലു സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അമിത് ഷായുടെവാക്കുകള്‍ ഈ ദിശയിലേക്കുള്ള ഒളിയമ്പായി വേണം കാണാന്‍.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് ബി.ജെ.പിയുടെ അടുത്ത ഉന്നം. അതിനുള്ള രാഷ്ട്രീയ ആയുധങ്ങള്‍ക്ക് അവര്‍ പണിപ്പുരയില്‍ മൂര്‍ച്ച കൂട്ടിതുടങ്ങിയിട്ടുണ്ട്. മതേതര ഇന്ത്യയുടെ നിലനില്‍പ്പ് എന്ന വിശാല കാഴ്ചപ്പാടോടെ, സമാനമനസ്‌കരായ പാര്‍ട്ടികളെയല്ലാം കൂട്ടിയോജിപ്പിച്ചും പരസ്പരം വിട്ടുവീഴ്ച ചെയ്തും വിശാലമായ ഒരു കുടക്കുകീഴില്‍ അണി നിരത്തിയെങ്കില്‍ മാത്രമേ മോദി ഭീഷണിയെ മറികടക്കാനാകൂ. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനു മാത്രമേ ഇപ്പോഴും ഈ ദിശയില്‍ നേതൃപരമായ പങ്കുവഹിക്കാന്‍ കഴിയൂ. അതവര്‍ പ്രയോജനപ്പെടുത്തുമെന്ന് തന്നെ പ്രത്യാശിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

Trending