Connect with us

kerala

മുഖ്യമന്ത്രിക്കെതിരെ തൃശ്ശൂരിൽ അമിത് ഷാ നടത്തിയത് വ്യാജ ഏറ്റുമുട്ടല്‍ കെ സി വേണുഗോപാൽ എംപി

Published

on

മുഖ്യമന്ത്രിക്കെതിരെ തൃശൂരില്‍ കേന്ദ്ര ആഭ്യന്തര അമിത് ഷാ നടത്തിയ വാചക കസര്‍ത്ത് വെറും വ്യാജ ഏറ്റുമുട്ടലാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.

സി പി എമ്മുമായി ബിജെപി ഉണ്ടാക്കിയ രഹസ്യധാരണയെ മറയ്ക്കാനാണ് സി പി എമ്മിനെ അക്രമിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുന്ന പ്രസംഗം അമിത് ഷാ നടത്തിയത്. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് സഹായം നല്‍കുന്ന ഉറ്റചങ്ങാതിമാരാണ് സിപിഎമ്മുകാര്‍. കോണ്‍ഗ്രസ് വിരുദ്ധതയില്‍ ഒരുമിച്ച് സഞ്ചരിക്കുന്നവരാണ് ബിജെപിയും സിപിഎമ്മും. രണ്ടുപേരുടെയും ലക്ഷ്യം കോണ്‍ഗ്രസിന്‍റെ തകര്‍ച്ചയാണ്. അതിനായി കേരളത്തിലെ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് സിപിഎമ്മിന് നേട്ടമുണ്ടാക്കിക്കൊടുക്കാനുള്ള ബിജെപിയുടെ ഗൂഢശ്രമത്തിന്‍റെ ഭാഗമാണ് അമിത് ഷായുടെ പ്രസംഗം. സിപിഎമ്മിനെ ബിജെപി കടന്നാക്രമിക്കുമ്പോള്‍ ന്യുനപക്ഷങ്ങളുടെ പിന്തുണ ഭാഗികമായെങ്കിലും സിപിഎമ്മിന് ലഭിക്കുമെന്നുള്ളകണക്ക് കൂട്ടല്‍ ബിജെപി ദേശീയ നേതൃത്വം നടത്തുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഇരുവരും ഇതേ തന്ത്രം കേരളത്തിൽ പയറ്റിയതാണ്. ബിജെപിയുടെയും സിപിഎമ്മിന്‍റെയും ഇൗ കുതന്ത്രം തിരിച്ചറിയാനുള്ള വിവേകമുള്ളവരാണ് കേരളത്തിലെ മതേതര ജനാധിപത്യബോധമുള്ള പ്രബുദ്ധ ജനതയെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

അമിത് ഷായുടെ വാക്കിലും പ്രവര്‍ത്തിയും ആത്മാര്‍ത്ഥയുണ്ടായിരുന്നെങ്കില്‍ കേരള മുഖ്യമന്ത്രി എന്നേ രാജിവയ്ക്കേണ്ടി വരുമായിരുന്നു .സ്വര്‍ണ്ണക്കടത്ത്, ലെെഫ് മിഷന്‍ കേസുകളില്‍ ഉള്‍പ്പെടെ പ്രതിസ്ഥാനത്തുള്ള മുഖ്യമന്ത്രിക്കെതിരായ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തിന് കൂച്ചുവിലങ്ങിട്ട ശേഷമാണ് ആഭ്യന്തരമന്ത്രി അധരവ്യായാമം നടത്തുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് മുഖ്യമന്ത്രിയെയും സി പി എമ്മിനെയും ബി ജെ പി വരുതിക്ക് നിർത്തിയിരിക്കുകയാണ്. കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രങ്ങളില്‍ സി പി എമ്മിന്‍റെ വോട്ടു പ്രതീക്ഷിച്ചാണ് സ്വർണക്കടത്തു കേസിലും കറൻസി കടത്തിലും ലൈഫ് മിഷൻ അഴിമതിയിലുമൊന്നും മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ ഒരു നീക്കവും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടത്താത്തത്. ആ പര്സപര ധാരണയിലാണ് ഇരുവരും പരസ്യ പ്രഹസന ഏറ്റുമുട്ടലുകള്‍ നടത്തുന്നതെന്നും വേണുഗോപാൽ പരിഹസിച്ചു. പൊതു തിരഞ്ഞെടുപ്പിൽ ഒരു സീറ്റും കിട്ടാതെ വരുന്നതോടെ ഈ ധാരണ തെറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി-സി പി എം രഹസ്യധാരണ കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിലൂടെ കേരള ജനതയ്ക്ക് ബോധ്യമായി. കേരളത്തിൽ മോഡി തരംഗം ആഞ്ഞടിക്കുമെന്ന അമിത് ഷായുടെ പ്രസ്താവന സി പി എം പ്രത്യുപകാരം ചെയ്യുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ കേരളത്തിൽ മോദി തരംഗം ഉണ്ടാകുമെന്നത് അമിത് ഷായുടെ വ്യാമോഹമാണ്. ജനങ്ങൾ ബി ജെ പിയെ തന്നെ തിരസ്കരിച്ചിരിക്കുന്ന കേരളത്തിൽ എങ്ങനെയാണ് മോദി തരംഗമുണ്ടാക്കുന്നതെന്നും വേണുഗോപാൽ ചോദിച്ചു. മതേതര മൂല്യങ്ങൾക്ക് കേരളം വലിയ വിലകല്പിക്കുന്നുണ്ടെന്നും സി പി എമ്മും ബി ജെ പിയും ഒന്നിച്ചു മത്സരിച്ചാലും അമിത് ഷായുടെ വർഗീയ വിഭജന തന്ത്രം കേരളത്തിൽ വിലപോകില്ലെന്നും വേണുഗോപാൽ പറഞ്ഞു.

kerala

ഇവര്‍ക്കൊന്നും മനസാക്ഷിയില്ലേ? ഷോക്കേറ്റ് മരിച്ച കുട്ടിയെ കുറ്റപ്പെടുത്തിയ മന്ത്രി സൂംബാ ഡാന്‍സ് നടത്തി: വി.ഡി. സതീശന്‍

കൊല്ലം തേവലക്കരയിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി ജെ. ചിഞ്ചുറാണിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

Published

on

കൊല്ലം തേവലക്കരയിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി ജെ. ചിഞ്ചുറാണിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കുട്ടിയെ കുറ്റവാളിയാക്കിയ മന്ത്രിയാണ് സൂംബാ ഡാന്‍സ് കളിച്ചതെന്ന് വിമര്‍ശച്ച പ്രതിപക്ഷ നേതാവ് ഇവര്‍ക്കൊന്നും മനസാക്ഷിയില്ലേയെന്ന് ചോദിച്ചു. മന്ത്രിമാരുടെ നാവ് നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷ ഓഡിറ്റിങ് നടത്തണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

കുട്ടി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെ.എസ്.ഇ.ബി ഉള്‍പ്പെടെ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും വൈദ്യുത ലൈന്‍ തൊട്ടു മുകളിലൂടെ പോകുന്ന സ്‌കൂളിന് എങ്ങനെയാണ് ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും വി ഡി ചോദിച്ചു.

കുട്ടി മുകളില്‍ കയറിയെന്നാണ് മന്ത്രി ചിഞ്ചുറാണി പറഞ്ഞത്. കുട്ടികള്‍ മുകളില്‍ കയറുന്നത് സ്വാഭാവികമാണെന്നും ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള സുരക്ഷ ഓഡിറ്റിങ് നടത്തുകയാണ് വേണ്ടതെന്നും സതീശന്‍ പറഞ്ഞു.

ചെരുപ്പ് എടുക്കാന്‍ മുകളില്‍ കയറിയ കുട്ടിയെയാണ് ഇപ്പോള്‍ കുറ്റവാളിയാക്കിയിരിക്കുന്നത്. മന്ത്രിമാരെയും അവരുടെ നാവിനെയും നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

അതേസമയം വിവാദ പരാമര്‍ശത്തില്‍ മന്ത്രി ജെ. ചിഞ്ചുറാണി ഖേദം പ്രകടിപ്പിച്ചു. വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി തനിക്ക് വീഴ്ച പറ്റിയെന്ന് സമ്മതിച്ചു. മന്ത്രിയുടെ അനുചിതമായ വാക്കുകളില്‍ പാര്‍ട്ടിക്കുള്ളിലും അമര്‍ഷം പുകഞ്ഞതോടെയാണ് ഖേദപ്രകടനവുമായി രംഗത്തെത്തിയത്.

അപകടത്തില്‍ അധ്യാപകരെ കുറ്റം പറയാന്‍ പറ്റില്ലെന്നും സഹപാഠികള്‍ വിലക്കിയിട്ടും മിഥുന്‍ വലിഞ്ഞുകയറിയതാണ് അപകടത്തിന് കാരണമായതെന്നുമായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.

വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് കൊല്ലം തേവലക്കര കോവൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചത്. വലിയപാടം മിഥുന്‍ഭവനില്‍ മനോജിന്റെ മകനാണ് മിഥുന്‍ (13). ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കുട്ടികള്‍ കളിച്ചുകൊണ്ട് നില്‍ക്കെ സ്‌കൂള്‍ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ കയറിപ്പോഴാണ് അപകടം. ചെരുപ്പ് എടുക്കാന്‍ മതില്‍ വഴി ഷെഡിന് മുകളില്‍ കയറിയ കുട്ടിക്ക് അതിനു മുകളിലൂടെ പോയ വൈദ്യുതി ലൈനില്‍നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. കുട്ടിയെ താഴെ ഇറക്കി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Continue Reading

kerala

ചെമ്പഴന്തിയില്‍ അഞ്ചാം ക്ലാസുകാരനെ അമ്മയും സുഹൃത്തും ക്രൂരമായി മര്‍ദിച്ചു; കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍

തിരുവനന്തപുരം ചെമ്പഴന്തിയില്‍ അഞ്ചാം ക്ലാസുകാരനെ അമ്മയും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി.

Published

on

തിരുവനന്തപുരം ചെമ്പഴന്തിയില്‍ അഞ്ചാം ക്ലാസുകാരനെ അമ്മയും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി. ചൂരലുപയോഗിച്ച് കുട്ടിയുടെ രണ്ട് കാലും കൈയും അടിച്ചു പൊട്ടിക്കുകയും അടികൊണ്ട് നിലത്ത് വീണ കുട്ടിയെ അമ്മയും സുഹൃത്തും ചേര്‍ന്ന് കഴുത്തില്‍ കുത്തിപ്പിടിച്ച് വീണ്ടും മര്‍ദിക്കുകയും ചെയ്തു.

നേരത്തെയും അമ്മ ഉപദ്രവിച്ചിട്ടുണ്ടെന്ന് കുട്ടി പറഞ്ഞു. കുട്ടി തിരുവനന്തപുരം എസ് എ എ റ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. ട്യൂഷന് പോകാത്തതിനാലാണ് കുട്ടിയെ മര്‍ദ്ദിച്ചത്. സുഹൃത്തിനെ ഇഷ്ടമില്ലെന്ന് പറഞ്ഞതും അമ്മയെ പ്രകോപിതയാക്കുകയായിരുന്നു.

സ്‌കൂളില്‍ പോയ കുട്ടി ശേഷം അച്ഛന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് ചോദിച്ചപ്പോഴാണ് മര്‍ദ്ദനത്തിന്റെ കാര്യം പറഞ്ഞത്.

Continue Reading

kerala

ജലനിരപ്പ് ഉയരുന്നു; ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ ഉച്ചയ്ക്ക് രണ്ടിന് തുറക്കും

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

Published

on

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബാണാസുര സാഗര്‍ അണക്കെട്ട് ഇന്നു തുറക്കുമെന്ന് വയനാട് ജില്ലാ ഭരണകൂടം അറിയിച്ചു. ഡാമിന്റെ ഒരു ഷട്ടര്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് തുറക്കും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

ഡാമിന്റെ ഷട്ടര്‍ 15 സെന്റീമീറ്ററാണ് ഉയര്‍ത്തുക. അണക്കെട്ടിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്തുകള്‍, മാനന്തവാടി മുനിസിപ്പാലിറ്റിയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വെള്ളം കയറുന്ന ഭാഗങ്ങളില്‍ കഴിയുന്ന ജനങ്ങളെ ആവശ്യമെങ്കില്‍ ഒഴിപ്പിക്കാനും ക്യാമ്പുകളിലേക്ക് മാറ്റാനും അതാത് ഗ്രാമപഞ്ചായത്തുകള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡാം സ്പില്‍വേയുടെ മുന്നില്‍ പുഴയില്‍ ആളുകള്‍ ഇറങ്ങരുത്. ഇത് അപകടം ക്ഷണിച്ചുവരുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

അണക്കെട്ടിലെ ജലം വന്നു പതിക്കുന്ന തോടുകളിലും പുഴകളിലും മറ്റും ഇറങ്ങി കുളിക്കാനോ മത്സ്യബന്ധനം നടത്താനോ പാടുള്ളതല്ല. കുട്ടികള്‍ ജലാശയങ്ങളില്‍ പോകുന്നില്ല എന്നത് രക്ഷിതാക്കളും അധ്യാപകരും ഉറപ്പുവരുത്തേണ്ടതാണ് എന്നും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

Trending