Connect with us

Film

വിമാനത്തില്‍ മോശമായി പെരുമാറി; നടന്‍ വിനായകനെതിരെ യുവാവ് പരാതിയുമായി ഹൈക്കോടതിയില്‍

സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്

Published

on

മലയാളി സിനിമാ താരം വിനായകനെതിരെ പരാതിയുമായി യുവാവ്. കൊച്ചിയിലുള്ള വിമാനയാത്രക്കിടെ മോശമായി പെരുമാറിയ താരത്തിനെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് യുവാവ് ഹൈക്കോടതിയെ സമീപിച്ചു.

സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. യുവാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിനായകനെക്കൂടി കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതിയില്‍ നിര്‍ദേശിച്ചു. പഞ്ചാബില്‍ ജോലി ചെയ്യുന്ന മലയാളിയായ ജിബി ജെയിംസാണ് നടനെതിരെയും വിമാനക്കമ്പനിക്കെതിരെയും കേസിന് പോയിരിക്കുന്നത്.

Film

‘കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള മമ്മൂട്ടിയെ സംഘ്പരിവാർ ശക്തികൾ എത്ര ചാപ്പ കുത്താൻ ശ്രമിച്ചാലും നടക്കില്ല’: കെ.സി. വേണുഗോപാൽ

Published

on

കോഴിക്കോട്: സംഘ്പരിവാർ വിദ്വേഷ പ്രചാരണത്തിനും സൈബർ ആക്രമണത്തിനും ഇരയായ നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള മമ്മൂട്ടിയെ സംഘ്പരിവാർ ശക്തികൾ എത്ര ചാപ്പ കുത്താൻ ശ്രമിച്ചാലും കേരളത്തിന്‍റെ മതേതര സമൂഹം കൂട്ടുനിൽക്കില്ല. വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേൽക്കാതെ മമ്മൂട്ടിയെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണെന്നും അതിന് രാഷ്ട്രീയത്തിന്‍റെ നിറം വേണ്ടെന്നും കെ.സി. വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

കെ.സി. വേണുഗോപാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

സത്യൻ മാഷിന്റെ അവസാന സിനിമയായ ‘അനുഭവങ്ങൾ പാളിച്ചകളി’ൽ മിനിറ്റുകൾ മാത്രമുള്ള ഒരു കുഞ്ഞുസീനിൽ നടൻ ബഹദൂറിന്റെ അരികിൽ ആദ്യമായി വെള്ളിവെളിച്ചത്തിൽ അങ്കലാപ്പോടെ നിന്ന ഇരുപതുകാരൻ പയ്യനിൽ നിന്നാണ് മലയാള സിനിമയുടെ ശബ്ദവും മുഖവുമായി അയാൾ മാറിയത്. തന്റെ അരനൂറ്റാണ്ട് അഭിനയകാലത്തിൽ മലയാള സിനിമയ്ക്ക് ലോക സിനിമയുടെ നെറുകയിൽ മനോഹരമായ മേൽവിലാസം നൽകിയ അഭിനേതാക്കളുടെ കൂട്ടത്തിൽ നിൽപ്പുണ്ട് മമ്മൂട്ടി എന്ന പേര്.ആ മനുഷ്യനെ ഒരു മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടുകളിലേക്ക് കെട്ടിയിടാൻ കഴിയില്ല.

മലയാളസിനിമ അതിന്റെ വളര്‍ച്ചയുടെ ചരിത്രസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ പലപ്പോഴുമതിനെ ഒറ്റയ്ക്ക് ചുമലിലേറ്റി പരാധീനതകളെ മറികടക്കാന്‍ മമ്മൂട്ടി എന്ന അഭിനേതാവിനു കഴിഞ്ഞിരുന്നു. ഒരേസമയം ഭാസ്‌കര പട്ടേലരില്‍ അധികാര രൂപമാകാനും ‘പൊന്തന്‍മാട’യില്‍ അടിയാളരൂപമാകാനും കഴിഞ്ഞിട്ടുണ്ട് മമ്മൂട്ടിക്ക്. ആ മനുഷ്യനെ ഒരു മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടുകളിലേക്ക് കെട്ടിയിടാൻ കഴിയില്ല. അതിന് മുതിരുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുള്ളവർ മാത്രമാണ്. മമ്മൂട്ടി ഇന്നും മുഹമ്മദ്‌ കുട്ടിയാവുന്നത് ആ വിദ്വേഷ പ്രചാരകരുടെ മനസ്സിലെ വെറുപ്പിൽ നിന്നുടലെടുക്കുന്നതാണ്.

കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള വ്യക്തിയെ എത്രയൊക്കെ ചാപ്പ കുത്താൻ ശ്രമിച്ചാലും കേരളത്തിന്റെ മതേതര സമൂഹം അതിന് കൂട്ടുനിൽക്കില്ല. അമ്പത് വർഷക്കാലം മലയാളി ഊണിലും ഉറക്കത്തിലും കേട്ട ശബ്ദവും കണ്ട മുഖവും മമ്മൂട്ടിയുടേതാണ്, ആ മമ്മൂട്ടിയുടെ ജാതിയും മതവും അടിമുടി സിനിമ തന്നെയാണ്. വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേൽക്കാതെ മലയാളത്തിന്റെ മമ്മൂട്ടിയെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്. അതിന് രാഷ്ട്രീയത്തിന്റെ നിറമില്ല, നിറം വേണ്ട. മമ്മൂട്ടി എന്നൊരൊറ്റക്കാരണം മതി.

Continue Reading

Film

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2023 പ്രഖ്യാപിച്ചു; ആട്ടം മികച്ച ചിത്രം,ആനന്ദ് ഏകര്‍ഷി മികച്ച സംവിധായകന്‍

കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച, ജൂറി കണ്ട് നിര്‍ണ യിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌കാരമാണിത്

Published

on

തിരുവനന്തപുരം: 2023 ലെ മികച്ച സിനിമയ്ക്കുള്ള 47-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു. ഡോ അജിത് ജോയ്, ജോയ് മൂവി പ്രൊഡക്ഷന്‍ നിര്‍മ്മിച്ച് ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം മികച്ച ചിത്രം. ആനന്ദ് ഏകര്‍ഷി ആണ് മികച്ച സംവിധായകന്‍ (ചിത്രം:ആട്ടം). ഗരുഡനിലെ അഭിനയത്തിന് ബിജുമേനോനും പൂക്കാലത്തിലെ വേഷത്തിന് വിജയരാഘവനും മികച്ച നടന്മാരായി. ശിവദ (ചിത്രം ജവാനും മുല്ലപ്പൂവും), സറിന്‍ ഷിഹാബ് (ചിത്രം ആട്ടം) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും.

കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച, ജൂറി കണ്ട് നിര്‍ണ യിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌കാരമാണിത്. 69 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എ ചന്ദ്രശേഖര്‍, ഡോ. അരവിന്ദന്‍ വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. ശ്രീനിവാസന് ചലച്ചിത്രരത്നം സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്ര രത്നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകനും തിരക്കഥാകൃത്തും നടനും നിര്‍മ്മാതാവുമായ ശ്രീനിവാസന് സമ്മാനിക്കും.

റൂബി ജൂബിലി അവാര്‍ഡ് രാജസേനന് തിരക്കഥാകൃത്തും സംവിധായകനും നടനും ഗാനരചയിതാവും സംഗീതസംവിധായകനുമെല്ലാമായ രാജസേനന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് നല്‍കും. ചലച്ചിത്രപ്രതിഭാ പുരസ്‌കാരം
നടനും നിര്‍മ്മാതാവുമായ മുകേഷ്, പ്രമുഖ നിര്‍മ്മാതാവും വിതരണക്കാരനുമായ കിരീടം ഉണ്ണി, നടന്‍ പ്രേംകുമാര്‍, ചിത്രസംയോജക ബീന പോള്‍ വേണുഗോപാല്‍, തെന്നിന്ത്യന്‍ നടിയും സംവിധായകയുമായ സുഹാസിനി മണിരത്‌നം, എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും.

മറ്റ് അവാര്‍ഡുകള്‍

മികച്ച രണ്ടാമത്തെ ചിത്രം: തടവ് (നിര്‍മ്മാണം : പ്രമോദ് ദേവ്, ഫാസില്‍ റസാഖ്)
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: ഫാസില്‍ റസാഖ് (ചിത്രം: തടവ്)
മികച്ച സഹനടന്‍: കലാഭവന്‍ ഷാജോണ്‍ (ചിത്രം ഇതുവരെ, ആട്ടം),ഷെയ്ന്‍ നിഗം (ചിത്രം ആര്‍ഡിഎക്‌സ്, വേല)
മികച്ച സഹനടി : കെ പി എ സി ലീല (പൂക്കാലം, പൂവ്)
മികച്ച ബാലതാരം : നസീഫ് മുത്താലി (ചിത്രം ചാമ), ആവണി ആവൂസ് (ചിത്രം കുറിഞ്ഞി)
മികച്ച തിരക്കഥ : വി സി അഭിലാഷ് (ചിത്രം പാന്‍ ഇന്ത്യന്‍ സ്റ്റോറി)
മികച്ച ഗാനരചയിതാവ് : കെ.ജയകുമാര്‍ (ചിത്രം ഇതുവരെ, ഴ, അച്ഛനൊരു വാഴ വച്ചു)
മികച്ച സംഗീത സംവിധാനം : അജയ് ജോസഫ് (ചിത്രം ആഴം)
മികച്ച പശ്ചാത്തല സംഗീതം : എബി ടോം (ചിത്രം അവള്‍ പേര്‍ ദേവയാനി)
മികച്ച പിന്നണി ഗായകന്‍ : മധു ബാലകൃഷ്ണന്‍ (ഗാനം കാഞ്ചന കണ്ണെഴുതി…ചിത്രം ഞാനും പിന്നൊരു ഞാനും)
മികച്ച പിന്നണി ഗായിക : മൃദുല വാരിയര്‍ (ഗാനം കാലമേ….ചിത്രം കിര്‍ക്കന്‍)
മികച്ച ഛായാഗ്രാഹകന്‍ : അര്‍മോ (ചിത്രം അഞ്ചക്കള്ളകോക്കന്‍)
മികച്ച ചിത്രസന്നിവേശകന്‍ : അപ്പു ഭട്ടതിരി (ചിത്രം റാണി ദ് റിയല്‍ സ്റ്റോറി)
മികച്ച ശബ്ദലേഖകന്‍: ആനന്ദ് ബാബു (ചിത്രം ഒറ്റമരം, റിഥം, വിത്തിന്‍ സെക്കന്‍ഡ്‌സ്)
മികച്ച കലാസംവിധായകന്‍ : സുമേഷ് പുല്‍പ്പള്ളി, സുനില്‍ മക്കാന(നൊണ)
മികച്ച മേക്കപ്പ്മാന്‍ : റോണക്‌സ് സേവ്യര്‍ (ചിത്രം പൂക്കാലം)
മികച്ച വസ്ത്രാലങ്കാരം : ഇന്ദ്രന്‍സ് ജയന്‍ (ചിത്രം റാണി ദ് റിയല്‍ സ്റ്റോറി, ഇതുവരെ)
മികച്ച ജനപ്രിയ ചിത്രം : ആര്‍.ഡി.എക്‌സ് (സംവിധാനം നഹാസ് ഹിദായത്ത്), ഗരുഡന്‍ (സംവിധാനം അരുണ്‍വര്‍മ്മ)
മികച്ച ബാലചിത്രം : കൈലാസത്തിലെ അതിഥി (സംവിധാനം അജയ് ശിവറാം)
മികച്ച ദേശീയോദ്ഗ്രഥന ചിത്രം: ഭഗവാന്‍ദാസിന്റെ രാമരാജ്യം (സംവിധാനം റഷീദ് പറമ്പില്‍)
മികച്ച ജീവചരിത്ര സിനിമ : ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ് (സംവിധാനം ഷൈസണ്‍ പി ഔസേഫ്)
മികച്ച പരിസ്ഥിതി ചിത്രം : വിത്ത് (സംവിധാനം അവിര റബേക്ക), പച്ചപ്പ് തേടി (സംവിധാനം കാവില്‍രാജ്)
മികച്ച ലൈവ് അനിമേഷന്‍ ചിത്രം: വാലാട്ടി (സംവിധാനം ദേവന്‍ ജയകുമാര്‍)
സാമൂഹികപ്രസക്തിയുള്ള ചിത്രം: ദ് സ്‌പോയ്ല്‍സ് (സംവിധാനം മഞ്ജിത് ദിവാകര്‍), ഇതുവരെ (സംവിധാനം അനില്‍ തോമസ്), ആഴം (നിര്‍മ്മാണം ജഷീത ഷാജി)
മികച്ച ഗോത്രഭാഷാ ചിത്രം : കുറുഞ്ഞി (സംവിധാനം ഗിരീഷ് കുന്നുമ്മല്‍)
മികച്ച അന്യഭാഷാ ചിത്രം: മാമന്നന്‍ (നിര്‍മ്മാണം റെഡ്ജയന്റ് മൂവീസ് സംവിധാനം മാരി ശെല്‍വരാജ്)

മികച്ച നവാഗത പ്രതിഭകള്‍ :

സംവിധാനം : സ്റ്റെഫി സേവ്യര്‍ (ചിത്രം മധുരമനോഹരമോഹം),ഷൈസണ്‍ പി ഔസേഫ് (ചിത്രം ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ്)
അഭിനയം : പ്രാര്‍ത്ഥന ബിജു ചന്ദ്രന്‍ (ചിത്രം സൂചന),രേഖ ഹരീന്ദ്രന്‍ (ചിത്രം ചെക്കമേറ്റ്)

പ്രത്യേക ജൂറി പുരസ്‌കാരം :

സംവിധാനം : അനീഷ് അന്‍വര്‍ (ചിത്രം രാസ്ത)
അഭിനയം : ബാബു നമ്പൂതിരി (ചിത്രം ഒറ്റമരം), ഡോ മാത്യു മാമ്പ്ര(കിര്‍ക്കന്‍),ഉണ്ണി നായര്‍ (ചിത്രം മഹല്‍), എ വി അനൂപ് (ചിത്രം അച്ഛനൊരു വാഴ വച്ചു), ബീന ആര്‍ ചന്ദ്രന്‍ (ചിത്രം തടവ്), റഫീഖ് ചൊക്‌ളി (ചിത്രം ഖണ്ഡശ), ഡോ.അമര്‍ രാമചന്ദ്രന്‍ (ചിത്രം ദ്വയം),ജിയോ ഗോപി ച്രി ത്രം തിറയാട്ടം)
തിരക്കഥ : വിഷ്ണു രവി ശക്തി (ചിത്രം മാംഗോമുറി)
ഗാനരചന, സംഗീതസംവിധാനം: ഷാജികുമാര്‍ (ചിത്രം മോണോ ആക്ട്), സംഗീതം സതീഷ് രാമചന്ദ്രന്‍ (ചിത്രം ദ്വയം), ഷാജി സുകുമാരന്‍ (ചിത്രം ലൈഫ്)

Continue Reading

Film

യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സിനെതിരെ നടന്ന പൊലീസ് പീഡനം; 18 വര്‍ഷങ്ങക്ക് ശേഷം അന്വേഷണം

മലയാളി ആക്ടിവിസ്റ്റ് വി.ഷാജു എബ്രഹാമാണ് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്

Published

on

കൊച്ചി: 18 വര്‍ഷം മുന്‍പ് യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട് പൊലീസില്‍ നിന്നും നേരിട്ട പീഡനത്തെക്കുറിച്ച് അന്വേഷണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി. മലയാളി ആക്ടിവിസ്റ്റ് വി.ഷാജു എബ്രഹാമാണ് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്.പരാതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി കേസ് ഡയറക്ടര്‍ ജനറലിന്‍ കൈമാറി.

2006ല്‍ നടന്ന യാഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ വിജയമായിരുന്നു. ഇതിനു പിന്നാലെയാണ് സിനിമയില്‍ ചിത്രീകരിച്ച യഥാര്‍ഥ സംഭവങ്ങള്‍ പൊലീസ് അന്വേഷിക്കാനൊരുങ്ങുന്നു.

എറണാകുളം മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കാല്‍ സന്ദര്‍ശിക്കാനെത്തിയ യുവാക്കളിലൊരാള്‍ ഗുണ കേവിലെ ഗര്‍ത്തത്തില്‍ വീണപ്പോള്‍ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ കൊടൈക്കനാല്‍ പൊലീസ് സ്റ്റേഷനിലാണ് സഹായം തേടിയത്. എന്നാല്‍ പൊലീസ് ഇവരെ ക്രൂരമര്‍ദനത്തിന് ഇരയാക്കുകയും മാനസികമാസി പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നു. ഈ സംഭവങ്ങള്‍ സിനിമയില്‍ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. സിനിമയില്‍ ചില പീഡന സംഭവങ്ങള്‍ മാത്രമാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അവരുടെ യഥാര്‍ഥ അനുഭവം ദാരുണമാണന്നും ഷാജു എബ്രഹാം പരാതിയില്‍ ചൂണ്ടിക്കാണിച്ചു.

Continue Reading

Trending