Connect with us

kerala

സാദിഖലി തങ്ങള്‍ക്ക് അനുഗ്രഹവുമായെത്തിയ ചിത്രന്‍ നമ്പൂതിരിപ്പാട്

ഇടശേരിയുടെ ഇസ്‌ലാമിലെ വന്‍മല എന്ന കവിത ചൊല്ലി ഹൃദയസ്പര്‍ശിയായി മനുഷ്യസ്‌നേഹത്തെകുറിച്ച് സംസാരിച്ച സാദിഖലി തങ്ങളെ പോലുള്ള നേതാക്കളില്‍ വരുംകാലത്തേക്ക് എനിയ്ക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് കൂട്ടിചേര്‍ത്തു.

Published

on

കെ.എ മുരളീധരന്‍

തൃശൂര്‍: മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചുമതലയേറ്റ സമയം. എല്ലാ ജില്ലകളിലെയും വിവിധ മേഖലകളില്‍ പ്രമുഖരായവരെ കാണാന്‍ തങ്ങളെത്തുന്നു. 2022 ജൂണ്‍ 8ന് തൃശൂര്‍ ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ നടന്ന സൗഹൃദ സംഗമത്തില്‍ സാദിഖലി തങ്ങളെ കാണാന്‍ എത്തിയവരുടെ കൂട്ടത്തില്‍ 102 വയസായ പി. ചിത്രന്‍ നമ്പൂതിരിപ്പാടും ഉണ്ടായിരുന്നു.
ആമുഖ പ്രഭാഷണത്തില്‍ സാദിഖലി തങ്ങള്‍ ഇടശേരി ഗോവിന്ദന്‍നായരുടെ പ്രശസ്തമായ ഇസ്‌ലാമിലെ വന്‍മല എന്ന കവിത ചൊല്ലി കഥാസന്ദര്‍ഭം വളരെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു. നൂറു ശതമാനം ഞാനൊരാര്യ കൂറും കുടുമയുമുള്ള ഹിന്ദു. മാപ്പിളേ നീയെന്‍ അലവിയെങ്കില്‍ തോളില്‍ കൈയിട്ട് നടന്നുകൊള്ളൂ എന്നു തുടങ്ങുന്ന കവിതയുടെ കഥാ സാരം ഇങ്ങിനെയാണ്. കവിയുടെ അലവി എന്ന സ്‌കൂള്‍കാല കൂട്ടുകാരനാണ് കവിതയിലെ കഥാപാത്രം. പിതാവിന്റെ ചായക്കടയില്‍ നിന്നാണ് അലവി ഇടവേളയില്‍ ഭക്ഷണം കഴിക്കുന്നത്. അന്നേരമെല്ലാം മറ്റൊരു കഥാപാത്രമായ കവി കാഴ്ചകള്‍ കണ്ട് വിശന്നുവലഞ്ഞ് മരചുവട്ടിലിരിക്കും. ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ ആരും കാണാതെ പിതാവിന്റെ കടയില്‍ നിന്ന് അലവി ഉടുമുണ്ടില്‍ ഒരു പഴം പൊതിഞ്ഞുകൊണ്ടുവന്ന് കവിക്ക് നല്‍കും. ഇതു കഴിച്ചാണ് കവി വിശപ്പടക്കുന്നത്. ഒരുനാള്‍ ഈ കുഞ്ഞു കള്ളം കയ്യോടെ പിടിക്കപ്പെട്ടു. ബാപ്പ പൊതിരെ തല്ലിയിട്ടും വേദന സഹിച്ചതല്ലാതെ അലവി കവിയുടെ പേരു പറയുന്നില്ല. ഹിന്ദു സ്‌നേഹിതന്റെ അഭിമാനം സംരക്ഷിക്കുന്ന അലവിയിലൂടെ കവി ഇസ്‌ലാമിലെ വന്‍മല കാണുകയാണ്. തന്റെ അഭിമാനം സംരക്ഷിക്കാന്‍ അലവി എന്ന മാപ്പിള സ്‌നേഹിതന്‍ സഹിച്ച ത്യാഗം ഭാവനയില്‍ കണ്ടാണ് കവി ഈ കവിതയെഴുതുന്നത്. ജാതിക്കും മതങ്ങള്‍ക്കുമപ്പുറത്ത് മനുഷ്യസ്‌നേഹത്തിന്റെ എല്ലാകാലത്തേക്കുമുള്ള ഹിന്ദു മുസ്‌ലിം ബന്ധത്തിന്റെ വലിയ ഓര്‍മപ്പെടുത്തലായി കവിത മാറുന്നുണ്ട്.
സാദിഖലി തങ്ങളുടെ പ്രസംഗം കഴിഞ്ഞ് ബാക്കിയുള്ളവര്‍ സംസാരിക്കുന്നതിന്റെ കൂട്ടത്തില്‍ പി. ചിത്രന്‍ നമ്പൂതിരിപ്പാടും എഴുന്നേറ്റു. ഞാനൊരു മലപ്പുറംകാരനാണെന്ന് പറയുന്നതില്‍ എനിക്കെന്നും അഭിമാനമുണ്ടെന്ന് പറഞ്ഞു തുടങ്ങിയ ചിത്രന്‍ നമ്പൂതിരിപ്പാട് ഇടശേരിയുടെ ഇസ്‌ലാമിലെ വന്‍മല എന്ന കവിത ചൊല്ലി ഹൃദയസ്പര്‍ശിയായി മനുഷ്യസ്‌നേഹത്തെകുറിച്ച് സംസാരിച്ച സാദിഖലി തങ്ങളെ പോലുള്ള നേതാക്കളില്‍ വരുംകാലത്തേക്ക് എനിയ്ക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് കൂട്ടിചേര്‍ത്തു. പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും സാദിഖലി തങ്ങളെ കാണാനും അനുഗ്രഹിക്കാനും കൂടിയാണ് ഞാന്‍ വന്നതെന്നും പറഞ്ഞാണ് പി.ചിത്രന്‍ നമ്പൂതിരിപ്പാട് ഹ്രസ്വ പ്രസംഗം അവസാനിപ്പിച്ചത്.
പി.ചിത്രന്‍ നമ്പൂതിരിപ്പാട് എന്ന വലിയ മനുഷ്യന്‍ അങ്ങിനെയൊരാളായിരുന്നു. മലപ്പുറത്തിന്റെ നന്മ എന്നും ജീവിതത്തില്‍ കൂടെ കൊണ്ടുനടന്ന ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ വിയോഗം അതുകൊണ്ടുകൂടിയാണ് എല്ലാവരിലും വേദനയുണര്‍ത്തുന്നത്.
1920 ജനുവരി 20ന് മലപ്പുറം ജില്ലയിലെ മൂക്കുതല പകരാവൂര്‍ മനക്കല്‍ കൃഷ്ണന്‍ സോമയാജിപ്പാടിന്റെയും പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായാണ് ജനനം. ചെറുപ്രായം മുതല്‍ തന്നെ ഹിമാലയത്തോട് വലിയ പ്രിയമായിരുന്നെന്ന് ചിത്രന്‍ നമ്പൂതിരിപ്പാട് പറഞ്ഞിട്ടുണ്ട്. അക്കാലത്ത് ഹിമാലയം സന്ദര്‍ശിച്ച, വീടിനടുത്തുണ്ടായിരുന്ന ഒരു വ്യക്തി നിരന്തരം ഹിമാലയന്‍ യാത്രയെക്കുറിച്ചുള്ള കഥകള്‍ പറയുമായിരുന്നു. 1952ലായിരുന്നു ആദ്യ ഹിമാലയന്‍ യാത്ര. എന്നാല്‍ സുഹൃത്തുമൊത്തുള്ള ആ യാത്ര രുദ്രപ്രയാഗില്‍ വെച്ച് ഫുഡ് പോയ്‌സണ്‍ വന്നതോടെ അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് 1956-ല്‍ നടത്തിയ ഹിമാലയന്‍ യാത്ര വിജയകരമായി. പുണ്യഹിമാലയം എന്ന പേരില്‍ തന്റെ ഹിമാലയന്‍ യാത്രാനുഭവങ്ങള്‍ അദ്ദേഹം പുസ്തകമാക്കിയിട്ടുണ്ട്. ഈ യാത്രക്കിടയില്‍ ഉത്താരാഖണ്ഡില്‍ ഭൂകമ്പത്തില്‍ അച്ഛനും അമ്മയും മരിച്ചുപോയൊരു കുട്ടിയ്ക്ക് പഠിക്കാനുള്ള എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്തിരുന്നു. പഠനാവശ്യത്തിനുള്ള പണമെല്ലാം അയച്ചുകൊടുത്തിരുന്ന ചിത്രന്‍ നമ്പൂതിരിപ്പാട് എല്ലാ യാത്രയിലും അവനെപോയി കണ്ടിരുന്നു.
ചെറുപ്പത്തിലേ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായെങ്കിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ടവരുമായി നല്ല ബന്ധം പി. ചിത്രന്‍ നമ്പൂതിരിപ്പാടിനുണ്ടായിരുന്നു. ഇ.എം.എസ്, സി.എച്ച് മുഹമ്മദ്കായ, കെ. കരുണാകരന്‍, സി.അച്യുതമേനോന്‍ തുടങ്ങിയ മുഖ്യമന്ത്രിമാരുമായി നല്ല അടുപ്പമുണ്ടായിരുന്ന ചിത്രന്‍ നമ്പൂതിരിപ്പാട് തൃശൂരിലെ എല്ലാ സാസ്ംകാരിക പരിപാടിയിലെ നിറസാന്നിധ്യമായിരുന്നു. നൂറ്റിമൂന്നാം വയസില്‍ എല്ലാ യാത്രകളും അവസാനിപ്പിച്ച് ചിത്രന്‍ നമ്പൂതിരിപ്പാട് മടങ്ങുമ്പോള്‍ വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പരിഷ്‌ക്കര്‍ത്താവും സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ ഒരു നല്ല മനുഷ്യന്റെ അഭാവം സാസ്‌കാരിക കേരളത്തിന് വലിയൊരു നഷ്ടം തന്നെയാകും.

kerala

‘ഇടത് സ്ഥാനാര്‍ത്ഥിയുടെ വലിപ്പമൊക്കെ വോട്ടെണ്ണി കഴിയുമ്പോള്‍ അറിയാം’: പി.വി അന്‍വര്‍

Published

on

നിലമ്പൂർ: ഇടതു സ്ഥാനാർത്ഥി ശക്തനാണോ അല്ലയോ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്ന് പി.വി. അൻവർ. മത്സരത്തിന്റെ കടുപ്പവും സ്ഥാനാര്‍ഥിയുടെ വലുപ്പവും എൽ.ഡി.എഫ് രാഷ്ട്രീയത്തിന്റെ വലുപ്പവുമൊക്കെ 23ാം തിയതി വോട്ടെണ്ണുമ്പോഴാണ് അറിയുകയെന്നും അതുവരെ എല്ലാവരും സമന്‍മാരല്ലെ എന്നും പി.വി അന്‍വര്‍ ചോദിച്ചു.

താൻ ഉയർത്തിക്കൊണ്ടുവന്ന പിണറായി വിരുദ്ധവികാരം നാട്ടിൽ ഉണ്ട്. ജനങ്ങളുടെ മനസല്ലേ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത്. ആ മനസ് എന്താണെന്നത് 23ാം തിയതി അറിയാം. ആ മനസ് ഞാന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പിണറായിസത്തിന് എതിരാണ്.

എം. സ്വരാജിന് മത്സരിക്കുന്നതിന് എന്താ കുഴപ്പം? എത്ര ശക്തിയുണ്ട് എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാം. ഓരോ ദിവസത്തെയും മനുഷ്യനെ നിത്യജീവിതത്തിൽ ബാധിക്കുന്ന വിഷയങ്ങൾ തിരഞ്ഞെടുപ്പ് ദിവസം ആളുകളുടെ മനസിനെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Health

2 സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായി: മന്ത്രി വീണാ ജോർജ്

രോഗിയെ വരും ദിവസങ്ങളിൽ തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും മാറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു

Published

on

മലപ്പുറം ജില്ലയില്‍ വളാഞ്ചേരി മുനിസിപ്പാലിറ്റി ഏരിയയില്‍ കണ്ടെത്തിയ നിപ വൈറസ് ബാധിച്ച വ്യക്തിയുടെ 2 സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗുരുതര രോഗാവസ്ഥ തരണം ചെയ്തിട്ടില്ലെങ്കിലും രോഗിയുടെ ആരോഗ്യ സൂചകങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 12 ദിവസമായി രോഗി വെന്റിലേറ്ററിന്റെ സഹായം കൂടാതെയാണ് ശ്വാസോച്ഛ്വാസം ചെയ്യുന്നത്. ഇപ്പോള്‍ പൂര്‍ണമായും അന്തരീക്ഷവായുവാണ് ശ്വസിക്കുന്നത്, ഒരു ശ്വസന സഹായിയുടെ ആവശ്യമില്ല.

ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, ഓക്സിജന്‍ സാച്ചുറേഷന്‍ തുടങ്ങിയ അടിസ്ഥാന സൂചകങ്ങള്‍ എല്ലാം സാധാരണ നിലയിലാണ്. കരള്‍, വൃക്കകള്‍ തുടങ്ങിയ ആന്തരിക അവയവങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നു. രോഗി ബോധത്തിലേക്ക് തിരിച്ചു വന്നിട്ടില്ലെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും പതിയെ മെച്ചപ്പെടുന്നതായിട്ടാണ് കാണുന്നത്. ചിലപ്പോഴെങ്കിലും കണ്ണുകള്‍ ചലിപ്പിക്കുന്നുണ്ട്, രണ്ട് ദിവസമായി താടിയെല്ലുകള്‍ ചലിപ്പിക്കുകയും വേദനയോട് ചെറിയ രീതിയില്‍ പ്രതികരിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. തുടര്‍ എംആര്‍ഐ പരിശോധനകളില്‍ അണുബാധ കാരണം തലച്ചോറില്‍ ഉണ്ടായ പരിക്കുകള്‍ ഭേദമായി വരുന്നതായി കാണുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൂടുതല്‍ വ്യാപനമില്ലാതെ രോഗബാധ കെട്ടടങ്ങും എന്ന് കരുതുന്നു. ആദ്യ അണുബാധ കണ്ടെത്തിക്കഴിഞ്ഞ് ഒരു പൂര്‍ണമായ ഇന്‍കുബേഷന്‍ പീരീഡ് (ആദ്യ രോഗിയില്‍ നിന്നും മറ്റൊരാള്‍ക്ക് അണുബാധ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പ്രകടമാക്കാന്‍ എടുക്കുന്ന പരമാവധി സമയം) പിന്നിട്ടു കഴിഞ്ഞു. എങ്കിലും കോള്‍ സെന്ററും മറ്റ് സൗകര്യങ്ങളും കുറച്ച് നാള്‍ കൂടി തുടരേണ്ടി വരും.

Continue Reading

kerala

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പില്‍ മാറ്റം: 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മറ്റു ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരും.

നേരത്തെ ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലായിരുന്നു റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നത്. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം കരയിൽ പ്രവേശിച്ചതോടെ തെക്കൻ കേരളത്തിലും വ്യാപക മഴയാണ്.

കള്ളക്കടൽ പ്രതിഭാസമുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് ജൂൺ രണ്ട് വരെ നീട്ടി. വിവിധ ജില്ലകളിലെ മലയോര മേഖലയിൽ മഴ കനത്ത നാശനഷ്ടം വിതച്ചു. കേരളത്തിൽ പ്രളയ സാധ്യത മുന്നറിയിപ്പിൽ കടുത്ത ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്.

Continue Reading

Trending