Connect with us

kerala

വേദനിക്കുന്നവരെ തഴുകിയും തലോടിയും കടന്നുപോയ മാനവത്വത്തിന്റെ മന്ദമാരുതനായിരുന്നു ഉമ്മന്‍ ചാണ്ടി; സമദാനി

Published

on

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ വേദന പങ്കുവെച്ച് എം.പി അബ്ദു സമദ് സമദാനി എം.പി. രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും പതിവുകൾക്കും പരിധികൾക്കുമപ്പുറം അതിനെയെല്ലാം മനുഷ്യത്വത്തിന്റെ ആവിഷ്കാരമാക്കിയ ജനകീയ നേതാവായിരുന്നു ശ്രീ ഉമ്മൻചാണ്ടിയെന്ന് സമദാനി.ഫേസ്ബുക്കിലൂടെയാണ് സമദാനി അനുശോചനം രേഖപ്പെടുത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും പതിവുകൾക്കും പരിധികൾക്കുമപ്പുറം അതിനെയെല്ലാം മനുഷ്യത്വത്തിന്റെ ആവിഷ്കാരമാക്കിയ ജനകീയ നേതാവായിരുന്നു ശ്രീ ഉമ്മൻചാണ്ടി. അദ്ദേഹം നേതൃത്വം നൽകിയ സർക്കാരിന്റെ നയങ്ങളുടെയും പദ്ധതികളുടെയും പേരുകളിൽ പ്രകടമായതുപോലെ കാരുണ്യത്തെ അദ്ദേഹം തന്റെ ആദർശവും ഭരണക്രമത്തിന്റെ ഉള്ളടക്കവുമാക്കി. പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും വിവിധങ്ങളായ അവശതകൾ അനുഭവിക്കുന്ന പാവപ്പെട്ടവരുടെയും പ്രയാസങ്ങൾ ലഘൂകരിക്കാനും പരിഹരിക്കാനും അദ്ദേഹം സ്വീകരിച്ച നടപടികൾ അവർക്കെല്ലാം ഏറെ ആശ്വാസം പകർന്ന കാരുണ്യസ്പർശമായി പരിണമിച്ചു. വേദനിക്കുന്നവരെ തഴുകിയും തലോടിയും കടന്നുപോയ മാനവത്വത്തിന്റെ മന്ദമാരുതനായിരുന്നു അദ്ദേഹത്തിലെ ഭരണാധികാരി.

ജനങ്ങൾക്ക് വേണ്ടി ജീവിച്ച അദ്ദേഹം സദാ അവർക്കിടയിലൂടെ സഞ്ചരിച്ചു. അവരുടെ പരാതികൾ കേൾക്കാനും അതിനു പരിഹാരം കാണാനുമായി മണിക്കൂറുകളോളം നിന്നകാലിന്മേൽ നിൽക്കാനും ആഹാരമുറകൾ പോലും തെറ്റിച്ച് ദീർഘനേരം ഒന്നും കഴിക്കാതെ അവരോടൊപ്പം കഴിയാനും അദ്ദേഹത്തിനു ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. ” ജനങ്ങൾക്കിടയിൽ കഴിഞ്ഞാണ് ഞാൻ അവരെ മനസ്സിലാക്കുന്നത് ” എന്ന് ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്ന വേദിയിൽ ഒരിക്കൽ അദ്ദേഹം പറഞ്ഞത് ഓർക്കുന്നു.

ജനങ്ങളുടെ ഉറ്റതോഴനായിരുന്ന ഉമ്മൻചാണ്ടി അവർക്കിടയിലെ വിവിധ വിഭാഗങ്ങളെ ചേർത്തുനിർത്തിയ ഈടുറ്റ കണ്ണി കൂടിയായിരുന്നു. കേരളത്തിലെ സാമുദായികമായ മൈത്രിയും സഹവർത്തിത്വവും നിലനിർത്താനും ശക്തമാക്കാനും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ പ്രസ്ഥാനത്തിൽ നിന്ന് ആർജ്ജിച്ച മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും പ്രതീകമായിരുന്നു അദ്ദേഹം.

വ്യക്തിപരമായ സമ്പർക്കങ്ങളിൽ അനുഭവപ്പെട്ടതത്രയും അദ്ദേഹത്തിന്റെ സ്നേഹവും സൗമ്യതയു മായിരുന്നു. ജന്മനാടായ പുതുപ്പള്ളിയിൽ അദ്ദേഹം എപ്പോഴും പ്രാർത്ഥിക്കാൻ പോകുന്ന തനിക്ക് പ്രിയപ്പെട്ട ചർച്ചിനോട് അനുബന്ധിച്ചുള്ള ഒരു സമ്മേളനത്തിൽ വന്ന് പ്രഭാഷണം നടത്തണമെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. അങ്ങനെ ഒരിക്കൽ അതിന് അവസരവുമുണ്ടായി. കുന്നിൻ മുകളിലുള്ള ചർച്ചിന്റെ മുറ്റത്തെ മഹാസമ്മേളനത്തിൽ പോയതും അദ്ദേഹത്തിന്റെ നാട്ടുകാർ അന്ന് നൽകിയ ഹൃദ്യമായ സ്നേഹവും മറക്കാനാവാത്തതാണ്. ചെറുപ്പക്കാരായ രണ്ട് ഫാദർമാർ അന്ന് എന്നെ സ്നേഹപൂർവ്വം സൽക്കരിച്ച് ഭക്ഷണം കഴിപ്പിച്ചതും മനസ്സിൽ മങ്ങാതെ നിൽക്കുന്നു.അവരെല്ലാം ഉമ്മൻചാണ്ടി സാറിന്റെ സ്നേഹ വലയത്തിന്റെ ഭാഗമായിട്ടാണ് അനുഭവപ്പെട്ടത്.

പുതുപ്പള്ളിനാടിന് ശ്രീ ഉമ്മൻചാണ്ടിയും അദ്ദേഹത്തിന് ജന്മനാടും ഒരിക്കലും മടുക്കുമായിരുന്നില്ല. ഓരോ തെരഞ്ഞെടുപ്പിലും പുതുമയുള്ളൊരു സ്ഥാനാർത്ഥിയെ പോലെയാണ് നല്ല ഭൂരിപക്ഷത്തോടെ പുതുപ്പള്ളിക്കാർ അദ്ദേഹത്തെ നിയമസഭയിലേക്ക് ജയിപ്പിച്ച് അയച്ചത്. അസുഖബാധിതനായ വേളയിൽ കാണാനായി തിരുവനന്തപുരത്ത് ചെന്നപ്പോഴും പതിവുപോലെ സ്നേഹപൂർവ്വം സംസാരിച്ച അദ്ദേഹം പുതുപ്പള്ളിയിലെ വിശേഷങ്ങളും ആഴ്ച തോറും അവിടെ പോവാറുള്ള കാര്യവും എന്നോട് പറഞ്ഞു.

കണ്ണിൽ തെളിയുന്ന സൗമ്യസ്വരൂപവും കാതിൽ മുഴങ്ങുന്ന സൗമ്യസ്വരവുംകൊണ്ട് വരുന്ന വിഷാദസ്മൃതികളിൽ കുതിർന്ന ആദരാഞ്ജലികൾ !

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം

വീടുകള്‍ക്ക് തീപിടിച്ചു

Published

on

കൊല്ലം: കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. കൊല്ലം തങ്കശ്ശേരി ആല്‍ത്തറമൂട്ടിലാണ് സംഭവം.
അഞ്ച് വീടുകള്‍ക്ക് തീപിടിച്ചു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീഅണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തുണ്ട്.

Continue Reading

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി

പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയുടെ വിവരമാണ് പുറത്തുവന്നത്.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കുരുക്ക് മുറുകുന്നു. കേസില്‍ ഇന്ന് അറസ്റ്റിലായ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എ പത്മകുമാറിന്റെ മൊഴി പുറത്ത്. പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയുടെ വിവരമാണ് പുറത്തുവന്നത്.

സ്വര്‍ണ്ണപ്പാളി അറ്റകുറ്റപ്പണി നടത്തുന്നതിനായി കൊണ്ടുപോകുന്നതിന് ഉണ്ണികൃഷ്ണന്‍ പോറ്റി സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നുവെന്നും ആ അപേക്ഷയിലാണ് ഫയല്‍ നീക്കം നടന്നതെന്നുമാണ് പത്മകുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്. അറ്റകുറ്റപ്പണിക്ക് കൊണ്ടുപോകുന്നതിന് പോറ്റി ആദ്യം അപേക്ഷ നല്‍കിയത് സേര്‍ക്കാരിനാണെന്നാണ് മൊഴിയില്‍ പറയുന്നത്. ആ അപേക്ഷയാണ് ദേവസ്വം ബോര്‍ഡിലേക്ക് എത്തിയത്. അന്നത്തെ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ളവര്‍ അറിയാതെ അപേക്ഷ ദേവസ്വം ബോര്‍ഡിലേക്ക് എത്തില്ല. ആ അപേക്ഷയിന്മേലാണ് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും ഭരണസിമിതിയും താന്‍ അടക്കമുള്ള ആളുകളും തുടര്‍നടപടി സ്വീകരിച്ചത്. ഫയല്‍നീക്കം നടത്തിയതെല്ലാം ഉദ്യോഗസ്ഥരാണെന്നും പത്മകുമാര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. എഡിജിപിയുടെ ചോദ്യം ചെയ്യലിലാണ് പത്മകുമാറിന്റെ നിര്‍ണായക മൊഴി.

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഇന്ന് ഉച്ചയോടെയാണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റ് എസ്ഐടി രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെ ഇന്ന് എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യംചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ വാസുവിനെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

പത്മകുമാറിന്റെ അറിവോടെയാണഅ ശബരിമലയിലെ സ്വര്‍ണക്കൊള്ളയെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പത്മകുമാര്‍ എല്ലാ ഒത്താശയും നല്‍കിയെന്നും പത്മകുമാറിന്റെ നിര്‍ദേശത്തിലാണ് മഹ്‌സറില്‍ ചെമ്പ് തകിടുകള്‍ എന്ന് രേഖപ്പെടുത്തിയതെന്നും എസ്‌ഐടി കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നുവെന്നും പത്മകുമാറിന്റെ വീട്ടില്‍ വെച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് ഗൂഢാലോചനകള്‍ നടന്നുവെന്നുമാണ് എസ്‌ഐടി നിഗമനം.

Continue Reading

kerala

മാവേലിക്കര – ചെങ്ങന്നൂര്‍ പാതയില്‍ അറ്റകുറ്റപ്പണി; നാളെയും മറ്റന്നാളും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

നാളെ രാത്രി പുറപ്പെടേണ്ട കൊല്ലം ജങ്ഷന്‍ എറണാകുളം ജങ്ഷന്‍ എക്സ്പ്രസ് പൂര്‍ണമായി റദ്ദാക്കി.

Published

on

തിരുവനന്തപുരം: മാവേലിക്കര – ചെങ്ങന്നൂര്‍ പാതയില്‍ അറ്റകുറ്റുപ്പണി നടക്കുന്നതിനാല്‍ നാളെയും മറ്റന്നാളും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. നാളെ രാത്രി പുറപ്പെടേണ്ട കൊല്ലം ജങ്ഷന്‍ എറണാകുളം ജങ്ഷന്‍ എക്സ്പ്രസ് പൂര്‍ണമായി റദ്ദാക്കി. ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയതായും ചില ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടുമെന്നും റെയില്‍വേ അറിയിച്ചു.

ട്രെയിന്‍ നമ്പര്‍ 16327 മധുര- ഗുരുവായൂര്‍ എക്സ്പ്രസ്: നവംബര്‍ 22ന് മധുരയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. കൊല്ലത്തിനും ഗുരുവായൂരിനും ഇടയില്‍ സര്‍വീസ് ഭാഗികമായി റദ്ദാക്കി.

ട്രെയിന്‍ നമ്പര്‍ 16328 ഗുരുവായൂര്‍ – മധുര എക്സ്പ്രസ്: നവംബര്‍ 23ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ ഗുരുവായൂരിനും കൊല്ലത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി. കൊല്ലത്ത് നിന്ന് പകല്‍ 12.10-ന് മധുരയിലേക്ക് യാത്ര തുടങ്ങും.

ട്രെയിന്‍ നമ്പര്‍ 16366 നാഗര്‍കോവില്‍ – കോട്ടയം എക്സ്പ്രസ്: നവംബര്‍ 22ന് നാഗര്‍കോവിലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ കായംകുളം ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും. കായംകുളം ജങ്ഷനും കോട്ടയത്തിനും ഇടയില്‍ സര്‍വീസ് ഉണ്ടാകില്ല.

ട്രെയിന്‍ നമ്പര്‍ 12695 എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്: നവംബര്‍ 21-ന് ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.

ട്രെയിന്‍ നമ്പര്‍ 12696 തിരുവനന്തപുരം സെന്‍ട്രല്‍ എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്: നവംബര്‍ 22-ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രലിനും കോട്ടയത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി. ഇത് കോട്ടയത്ത് നിന്ന് അതിന്റെ സമയക്രമം അനുസരിച്ച് രാത്രി 8.05-ന് ചെന്നൈയിലേക്ക് യാത്ര പുറപ്പെടും.

വഴിതിരിച്ചുവിട്ട ട്രെയിന്‍ സര്‍വീസുകള്‍:

നവംബര്‍ 22-ന് പുറപ്പെടേണ്ട 9 ട്രെയിനുകള്‍ ആലപ്പുഴ വഴിയായിരിക്കും സര്‍വീസ് നടത്തുക. ഈ സര്‍വീസുകള്‍ മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, പിറവം റോഡ്, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കും. പകരം, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംഗ്ഷന്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ അധിക സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.

വഴിതിരിച്ചുവിട്ട ട്രെയിനുകള്‍:

ട്രെയിന്‍ നമ്പര്‍ 12624 തിരുവനന്തപുരം സെന്‍ട്രല്‍ എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്സ്

ട്രെയിന്‍ നമ്പര്‍ 16312 തിരുവനന്തപുരം നോര്‍ത്ത് ശ്രീ ഗംഗാനഗര്‍ വീക്ക്‌ലി എക്സ്പ്രസ്സ്

ട്രെയിന്‍ നമ്പര്‍ 01464 തിരുവനന്തപുരം നോര്‍ത്ത് ലോകമാന്യ തിലക് ടെര്‍മിനസ് വീക്ക്‌ലി സ്പെഷ്യല്‍

ട്രെയിന്‍ നമ്പര്‍ 16319 തിരുവനന്തപുരം നോര്‍ത്ത് SMVT ബംഗളൂരു ഹംസഫര്‍ എക്സ്പ്രസ്സ്

ട്രെയിന്‍ നമ്പര്‍ 16629 തിരുവനന്തപുരം സെന്‍ട്രല്‍ മംഗളൂരു സെന്‍ട്രല്‍ മലബാര്‍ എക്സ്പ്രസ്സ്

ട്രെയിന്‍ നമ്പര്‍ 22503 കന്യാകുമാരി ദിബ്രുഗഡ് വിവേക് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്സ്

ട്രെയിന്‍ നമ്പര്‍ 16343 തിരുവനന്തപുരം സെന്‍ട്രല്‍ രാമേശ്വരം അമൃത എക്സ്പ്രസ്സ്

ട്രെയിന്‍ നമ്പര്‍ 16349 തിരുവനന്തപുരം നോര്‍ത്ത് നിലമ്പൂര്‍ റോഡ് രാജ്യറാണി എക്സ്പ്രസ്സ്

ട്രെയിന്‍ നമ്പര്‍ 16347 തിരുവനന്തപുരം സെന്‍ട്രല്‍ മംഗളൂരു സെന്‍ട്രല്‍ എക്സ്പ്രസ്സ്

Continue Reading

Trending