kerala
ഗാന്ധി പ്രതിമ വണങ്ങി രാഹുല്‍ പാര്‍ലമെന്റില്‍; വരവേല്‍പ്പുമായി ഇന്‍ഡ്യ സഖ്യം
സോണിയ ഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസ് എംപിമാരും പ്രതിപക്ഷ എംപിമാരും രാഹുലിനെ സ്വീകരിച്ചു.
അയോഗ്യത നീങ്ങിയ രാഹുല്‍ ഗാന്ധി ലോകസഭയിലെത്തി. ഒന്നാം നമ്പര്‍ ഗേറ്റില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിക്ക് ഗംഭീര സ്വീകരണം ഒരുക്കി. സോണിയ ഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസ് എംപിമാരും പ്രതിപക്ഷ എംപിമാരും രാഹുലിനെ സ്വീകരിച്ചു.
എന്നാല്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോകസഭ 12 മണി വരെ നിര്‍ത്തിവച്ചിരിക്കുകയാണ്.
നാളെ ആരംഭിക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് പ്രതിനിധിയായി രാഹുല്‍ ഗാന്ധി സംസാരിക്കും. മണിപ്പൂര്‍ വിഷയം ഉയര്‍ത്തി കേന്ദ്രസര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തുമെന്നാണ് പ്രതിപക്ഷപ്രതിക്ഷ.
kerala
നടിയെ ആക്രമിച്ച കേസിലെ വിധി കടുത്ത നിരാശയെന്ന് ഡബ്ല്യുസിസി
എട്ടരവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വന്ന വിധി കടുത്ത നിരാശയാണ് സമ്മാനിച്ചതെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരിച്ച് വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). എട്ടരവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വന്ന വിധി കടുത്ത നിരാശയാണ് സമ്മാനിച്ചതെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി. ഈ പോരാട്ടത്തിൽ തങ്ങളുടെ സഹപ്രവർത്തകയ്ക്ക് മുന്നിൽ ബാക്കിവെച്ചത് നീതിയല്ലെന്നും കരുതലല്ലെന്നും സംഘടന വിമർശിച്ചു.
പെൺകേരളത്തിന് ഈ വിധി നൽകുന്ന സാമൂഹ്യപാഠം, ഇനി പരാതിയുമായി മുന്നോട്ട് വരരുത് എന്ന അത്യന്തം നിരാശാജനകമായ സന്ദേശമാണെന്നും ഡബ്ല്യുസിസി പറഞ്ഞു. വിധി സൂക്ഷ്മമായി പഠിച്ച ശേഷം തുടർനടപടികളുമായി ശക്തമായി മുന്നോട്ടുപോകുമെന്നും പോരാട്ടം തുടരുമെന്നും സംഘടന അറിയിച്ചു.
ഇതിനിടെ, വിധിയിൽ അത്ഭുതമില്ലെന്നും വിചാരണക്കോടതിയിൽ വിശ്വാസമില്ലെന്നും അതിജീവിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ഒന്നാം പ്രതി തന്റെ ഡ്രൈവറാണെന്ന വാദം ശുദ്ധ നുണയാണെന്നും അവർ പറഞ്ഞു. 2020ന്റെ അവസാനം തന്നെ ചില അന്യായ നീക്കങ്ങൾ തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും, കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അന്വേഷണം അടുക്കുമ്പോൾ മാത്രം കേസ് കൈകാര്യം ചെയ്യുന്ന രീതിയിൽ മാറ്റം സംഭവിച്ചുവെന്നത് പ്രോസിക്യൂഷനും മനസിലായിരുന്നുവെന്നും അതിജീവിത ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
kerala
‘ഒപ്പമുണ്ട്’ അതിജീവിതയുടെ കുറിപ്പ് പങ്കുവെച്ച് പൃഥ്വിരാജ്
വിചാരണക്കോടതിയില്‍ വിശ്വാസമില്ലെന്നും വിധിയില്‍ അത്ഭുതമില്ലെന്നും അതിജീവിത സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പാണ് പൃഥ്വിരാജ് ഷെയര്‍ ചെയ്തത്
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയുമായി ബന്ധപ്പെട്ട അതിജീവിതയുടെ പ്രതികരണം പങ്കുവെച്ച് നടന്‍ പൃഥ്വിരാജ്. വിചാരണക്കോടതിയില്‍ വിശ്വാസമില്ലെന്നും വിധിയില്‍ അത്ഭുതമില്ലെന്നും അതിജീവിത സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പാണ് പൃഥ്വിരാജ് ഷെയര്‍ ചെയ്തത്. നേരത്തെയും അതിജീവിതയുടെ ഒപ്പമാണെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.
”നിരന്തരമായ വേദനകള്‍ക്കും കണ്ണീരിനും കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍ ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നുനിയമത്തിന്റെ മുന്‍പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല. ഈ തിരിച്ചറിവ് നല്‍കിയതിന് നന്ദി. ഉയര്‍ന്ന നീതി ബോധമുള്ള ന്യായാധിപന്മാര്‍ ഉണ്ടാകുമെന്ന് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു” എന്നാണ് അതിജീവിത തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നത്.
അതേസമയം, അതിജീവിതയെ പിന്തുണച്ച് നടി മഞ്ജു വാര്യരും രംഗത്തെത്തി. കുറ്റം ചെയ്തവര്‍ മാത്രമാണ് ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടതെന്നും, ആക്രമണം ആസൂത്രണം ചെയ്തവര്‍ ഇപ്പോഴും പകല്‍വെളിച്ചത്തില്‍ പുറത്തുണ്ടെന്നത് ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യമാണെന്നും മഞ്ജു സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു. ഈ നാട്ടിലെ ഓരോ പെണ്‍കുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യര്‍ക്കും തൊഴില്‍സ്ഥലങ്ങളിലും തെരുവുകളിലും ജീവിതത്തിലും ഭയമില്ലാതെ തല ഉയര്‍ത്തി നടക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകണമെന്നും മഞ്ജു ആവശ്യപ്പെട്ടു.
kerala
തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയും സി.പി.എം അക്രമം തുടരുന്നു; വി.ഡി. സതീശന്‍
പയ്യന്നൂര്‍ രാമന്തളി കള്‍ച്ചറല്‍ സെന്ററിന് സമീപത്തെ ഗാന്ധി പ്രതിമ അക്രമികള്‍ അടിച്ചു തകര്‍ത്തു. പ്രതിമയുടെ മൂക്കും കണ്ണടയും നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു
തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനം കനത്ത തിരിച്ചടി നല്‍കിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും നാട്ടില്‍ സി.പി.എം അക്രമം തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. പയ്യന്നൂര്‍ രാമന്തളി കള്‍ച്ചറല്‍ സെന്ററിന് സമീപത്തെ ഗാന്ധി പ്രതിമ അക്രമികള്‍ അടിച്ചു തകര്‍ത്തു. പ്രതിമയുടെ മൂക്കും കണ്ണടയും നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. പയ്യന്നൂര്‍ നഗരസഭ 44-ാം വാര്‍ഡിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസും തകര്‍ത്തിട്ടുണ്ട്.
നഗരസഭ ഒമ്പതാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ. സുരേഷിന്റെ വീടിന് നേരെ ബോംബെറിഞ്ഞതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും, തെളിവുകളുണ്ടായിട്ടും കുറ്റവാളികള്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്തം പൊലീസിനുണ്ടെന്നും സതീശന്‍ വ്യക്തമാക്കി.
പാനൂര്‍ നഗരസഭയിലെ ദയനീയ പരാജയത്തിന് ശേഷവും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നു. കണ്ണൂരിലെ സി.പി.എം ബോംബും വടിവാളുകളുമായി പ്രകടനം നടത്തുന്ന തീവ്രവാദ സംഘടനയായി അധഃപതിച്ചുവെന്നും സതീശന്‍ പറഞ്ഞു. കണ്ണൂര്‍ ഉളിക്കല്‍ മണിപ്പാറ, വടകര ഏറാമല, തുരുത്തിമുക്ക് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിക്കപ്പെട്ടതായും, ഇന്ദിരാഗാന്ധി പ്രതിമ ബോംബെറിഞ്ഞ് തകര്‍ത്തതായും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ബേഡകത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ആക്രമണം തടയാനെത്തിയ പൊലീസുകാരെയും ആക്രമിച്ചെന്നും, ബത്തേരിയില്‍ യു.ഡി.എഫ് ആഹ്ലാദ പ്രകടനത്തിന് നേരെ കമ്പിവടികള്‍ ഉപയോഗിച്ച് ആക്രമണം നടത്തി വാഹനങ്ങള്‍ തകര്‍ത്തതായും സതീശന്‍ ആരോപിച്ചു.
സ്വന്തം അണികളെന്നു നടിക്കുന്ന ക്രിമിനല്‍ സംഘത്തെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കുണ്ടെന്ന് പിണറായി വിജയന്‍ മറക്കരുതെന്നും, കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി തയാറാകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ക്രിമിനല്‍ സംഘത്തെ നിയന്ത്രിക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
-
kerala1 day agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala2 days agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
news3 days agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
kerala2 days agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
-
kerala1 day agoകണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമാസക്ത പ്രകടനം; വടിവാള്‍ വീശി ഭീകരാന്തരീക്ഷം
-
india13 hours agoവസ്ത്രമൂരി മതം നിര്‍ണയിച്ചു; ചെവി മുറിച്ചു, ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ 50 വയസ്സുകാരന് മരിച്ചു
-
kerala1 day agoയു.ഡി.എഫിനെ വിശ്വസിച്ചതിന് കേരളജനതയ്ക്ക് നന്ദി; പ്രിയങ്കാ ഗാന്ധി
-
kerala1 day agoകൊണ്ടോട്ടിയില്‍ വിജയാഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് മുസ്ലിം ലീഗ് പ്രവര്ത്തകന് മരിച്ചു
