Connect with us

india

നരസിംഹറാവു വര്‍ഗീയവാദിയെന്ന് മണിശങ്കര്‍ അയ്യര്‍; ആദ്യത്തെ ബി.ജെ.പി. പ്രധാനമന്ത്രിയെന്നും പരിഹാസം

രാം റഹിം യാത്രനടത്താന്‍ ഒരുങ്ങിയഘട്ടത്തില്‍ റാവുവുമായി നടത്തിയ സംഭാഷണം വിശദീകരിച്ചായിരുന്നു നരസിംഹറാവുവിനെക്കുറിച്ച് അയ്യരുടെ പ്രതികരണം

Published

on

മുന്‍പ്രധാനമന്ത്രി നരസിംഹ റാവുവിനെ വര്‍ഗീയവാദിയായിരുന്നവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണി ശങ്കര്‍ അയ്യര്‍. രാജ്യത്തെ ആദ്യത്തെ ബിജെപി പ്രധാനമന്ത്രി വാജ്‌പെയ് അല്ല നരസിംഹ റാവു ആണെന്നായിരുന്നു മണി ശങ്കര്‍ അയ്യരുടെ വിമര്‍ശനം. തന്റെ ആത്മകഥയായ ‘മെമയേഴ്‌സ് ഓഫ് മാവറിക്’ എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലായിരുന്നു മണി ശങ്കര്‍ അയ്യരുടെ പ്രതികരണം. മാധ്യമപ്രവര്‍ത്തകന്‍ വീര്‍ സാങ്‌വിയുമായി നടത്തിയ സംവാദത്തിലായിരുന്നു മണി ശങ്കര്‍ അയ്യരുടെ വിമര്‍ശനം.

രാം റഹിം യാത്രനടത്താന്‍ ഒരുങ്ങിയഘട്ടത്തില്‍ റാവുവുമായി നടത്തിയ സംഭാഷണം വിശദീകരിച്ചായിരുന്നു നരസിംഹറാവുവിനെക്കുറിച്ച് അയ്യരുടെ പ്രതികരണം. ”യാത്രയോട് എതിര്‍പ്പില്ലെന്നു പറഞ്ഞ റാവു മതേതരത്വത്തെക്കുറിച്ചുള്ള എന്റെ നിര്‍വചനങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ഇതൊരു ഹിന്ദുരാജ്യമാണെന്ന് താങ്കള്‍ മനസ്സിലാക്കിയിട്ടില്ലെന്നുതോന്നുന്നു എന്നായിരുന്നു റാവു പറഞ്ഞത്. ഇതുതന്നെയാണ് ബി.ജെ.പി.യും പറയുന്നതെന്ന് ഞാന്‍ മറുപടിനല്‍കി” അയ്യര്‍ പറഞ്ഞു.

നരേന്ദ്രമോദിക്ക് മുമ്പുണ്ടായിരുന്ന പ്രധാനമന്ത്രിമാരെല്ലാം പാകിസ്താനുമായി ഏതെങ്കിലുംതരത്തിലുള്ള ചര്‍ച്ചകള്‍ക്ക് ശ്രമിച്ചിരുന്നു. പാകിസ്താനെതിരേ മിന്നലാക്രമണം നടത്താന്‍ ധൈര്യംകാട്ടുമെങ്കിലും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് അവരുമായി ചര്‍ച്ചനടത്താന്‍ മോദി തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാകിസ്താനിലെ ജനങ്ങള്‍ ഇന്ത്യയെ ശത്രുരാജ്യമായി കരുതുന്നില്ല. മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പാകിസ്താനുമായി ചര്‍ച്ചനടത്താനും ധാരണയുണ്ടാക്കാനും മുന്‍കൈയെടുത്തിരുന്നു. എന്നാല്‍, പാകിസ്താനുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. ”അത് എക്കാലത്തും ഇന്ത്യയുടെ കഴുത്തില്‍ ഒരു കുരുക്കായിക്കിടക്കുമെന്ന് ഭയക്കുന്നു. അതിനാല്‍ നമുക്ക് വിശ്വഗുരുവാകാന്‍ കഴിയില്ല” അയ്യര്‍ കൂട്ടിച്ചേര്‍ത്തു.

 

Cricket

ഇന്ത്യന്‍ ടീമിന് വിദേശ പരിശീലകന്‍; റിക്കി പോണ്ടിംഗും ഫ്‌ളെമിംഗും പരിഗണനയില്‍

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വിദേശ പരിശീലകര്‍ എത്താന്‍ സാധ്യത. പരിശീലകര്‍ക്ക് വേണ്ടി ഔദ്യോഗികമായി ബിസിസിഐ അപേക്ഷ ക്ഷണിച്ചുവെങ്കിലും ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗും ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങുമാണ് മുന്‍ഗണനാ പട്ടികയിലുള്ളത്.

ഇരുവരും നീണ്ട കാലമായി ഇന്ത്യയില്‍ പരിശീലക റോളിലുള്ളരാണ്. ഫ്‌ളെമിംഗ്
ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പവും റിക്കി പോണ്ടിംഗ് ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പവുമാണ് പരിശീലക കുപ്പായത്തിലുള്ളത്. മൂന്ന് ഫോര്‍മാറ്റിനും യോജിച്ച പരിശീലകനെയാണ് ബിസിസിഐ തേടുന്നത്. മെയ് 27 വരെയാണ് ബിസിസിഐ അപേക്ഷ സമര്‍പ്പണത്തിന് സമയം നല്‍കിയിരിക്കുന്നത്. ദ്രാവിഡ് സ്ഥാനം ഒഴിഞ്ഞാല്‍ ഇവരില്‍ ഒരാളെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ബിസിസിഐ ആലോചിക്കുന്നത്.

ജൂണ്‍ 29 ടി20 ലോകകപ്പോടെയാണ് നിലവിലെ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി തീരുന്നത്. 2025ലെ ചാമ്പ്യന്‍സ് ട്രോഫിയും 2027ലെ ഏകദിന ലോകകപ്പും കൂടി ലക്ഷ്യം വെച്ചാണ് പുതിയ നിയമനം. 2021ലാണ് ദ്രാവിഡ് പരീശീലകനായി എത്തുന്നത്. രാഹുലിന് കീഴില്‍ 2022ല്‍ ഇന്ത്യ ടി20 ലോകകപ്പ് സെമിഫൈനലിലെത്തി. തുടര്‍ന്ന് 2023 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും 2023 ഏകദിന ലോകകപ്പിലും ഫൈനലില്‍ പ്രവേശിച്ചു.

 

Continue Reading

india

മുംബൈയില്‍ പരസ്യബോര്‍ഡ് വീണുണ്ടായ അപകടം; രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

രക്ഷാപ്രവര്‍ത്തനം 40 മണിക്കൂര്‍ പിന്നിട്ടും തുടരുകയാണ്

Published

on

മുബൈ: പരസ്യബോര്‍ഡ് വീണുണ്ടായ അപകടസ്ഥലത്ത് നിന്ന് ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഘാട്‌കോപ്പറിലെ ചെഡ്ഡാ നഗറില്‍ 100 അടി ഉയരത്തില്‍ സ്ഥാപിച്ച ബോര്‍ഡ് പെട്രോള്‍ പമ്പിനു മുകളിലേക്ക് തകര്‍ന്ന് വീണാണ് അപകടമുണ്ടായകത്. അപകടസ്ഥലത്ത്

രക്ഷാപ്രവര്‍ത്തനം 40 മണിക്കൂര്‍ പിന്നിട്ടും തുടരുകയാണ്. എന്നാല്‍, ഇതുവരെയായിട്ടും മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. തിങ്കളാഴ്ചയാണ് മുംബൈയില്‍ പരസ്യബോര്‍ഡ് വീണ് വലിയ അപകടമുണ്ടായത്.

ഇരുമ്പു തൂണുകളുടെ അവശിഷ്ടങ്ങളില്‍ നിന്ന് 67 പേരെ രക്ഷിച്ചിരുന്നു. 120 അടി വീതം നീളവും വീതിയുമുള്ളതാണ് തകര്‍ന്ന ഹോര്‍ഡിങ്. തൂണുകളടക്കം 250 ടണ്‍ ഭാരമുണ്ട്.
പരസ്യബോര്‍ഡ് അനധികൃതമായാണ് സ്ഥാപിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ പരസ്യബോര്‍ഡ് സ്ഥാപിച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

Continue Reading

india

ആസ്തി 91 കോടി, 50 LIC പോളിസികള്‍, എട്ട് ക്രിമിനല്‍ കേസുകള്‍; വിവരങ്ങള്‍ പുറത്ത്‌വിട്ട് കങ്കണ റണൗട്ട്

ബാന്ദ്രയിലെ അപാര്‍ട്‌മെന്റിന് മാത്രം 23.98 കോടി രൂപ വില വരും

Published

on

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മണ്ഡി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കങ്കണ റണൗട്ടിന്റെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലാണ് താരം സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് താരം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ആകെ 91 കോടിയിലധികം രൂപയുടെ ആസ്തി തനിക്കുണ്ട് എന്നാണ് കങ്കണ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

8.7 കോടി ജംഗമ സ്വത്തുക്കളും 62.9 കോടി സ്ഥാവര സ്വത്തുക്കളും ഉള്‍പ്പെടെ 91.5 കോടി രൂപയിലധികം ആസ്തി, 5 കോടി രൂപ വിലമതിക്കുന്ന 6.7 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും 50 ലക്ഷം രൂപ വിലമതിക്കുന്ന 60 കിലോ വെള്ളിയും 3 കോടി രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളും സ്വത്തില്‍ ഉണ്ട്. കൂടാതെ മൂന്നു ആഢംബര കാറുകളും കണക്കിലുണ്ട്. 98 ലക്ഷം രൂപ വിലമതിക്കുന്ന ബിഎംഡബ്ലു, 58 ലക്ഷം രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ബെന്‍സ്, 3.91 കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് മേബാക്ക് എന്നിവയാണ് താരത്തിന്റെ ആഢംബര കാറുകള്‍. കങ്കണയുടെ പേരില്‍ 50 എല്‍ ഐസി പോളിസികളുണ്ട്.

മുംബൈയില്‍ മൂന്നു ഫ്‌ളാറ്റുകളും മണാലിയില്‍ ഒരു ബംഗ്ലാവും ഉണ്ട്. ബാന്ദ്രയിലെ അപാര്‍ട്‌മെന്റിന് മാത്രം 23.98 കോടി രൂപ വില വരും. മണാലിയിലെ വസതിയുടെ മൂല്യം 7.97 കോടി രൂപയാണ്. കങ്കണയുടെ പേരില്‍ 8 ക്രിമിനല്‍ കേസുകളുണ്ട്. ഇതില്‍ മൂന്നെണ്ണം മതവികാരം വ്രണപ്പെടുത്തിയെന്ന കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 12-ാം ക്ലാസ് വിദ്യാഭ്യാസമാണ് നാമനിര്‍ദേശപത്രികയില്‍ കങ്കണ റണൗട്ട് നല്‍കിയിരിക്കുന്നത്. ജൂണ്‍ ഒന്നിന് മാണ്ഡിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് ആണ് കങ്കണ റണൗട്ടിന്റെ എതിര്‍ സ്ഥാനാര്‍ഥി. അമ്മയ്ക്കും സഹോദരിക്കുമൊപ്പമെത്തി ഇന്നലെയാണ് കങ്കണ റണൗത്ത് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.

Continue Reading

Trending