kerala
സപ്ലൈകോയെ സര്‍ക്കാരാണ് തകര്‍ത്തത്; 2500 മുതല്‍ 3000 കോടി രൂപ വരെയാണ് സപ്ലൈകോയുടെ ബാധ്യത: വി.ഡി സതീശന്
കുത്തക കമ്പനികള്‍ക്ക് വഴിയൊരുക്കാന്‍ സര്‍ക്കാര്‍ സപ്ലൈകോക്ക് ദയാവധമൊരുക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി
തിരുവനന്തപുരം: കുത്തക കമ്പനികള്‍ക്ക് വഴിയൊരുക്കാന്‍ സര്‍ക്കാര്‍ സപ്ലൈകോക്ക് ദയാവധമൊരുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. 13 നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡിയോട് കൂടി വിതരണം ചെയ്ത് പൊതു വിപണിയിലെ വിലക്കയറ്റം പിടിച്ച് നിര്‍ത്തുകയെന്നതാണ് സപ്ലൈകോയുടെ പ്രാഥമിക ചുമതല. ഇക്കാര്യത്തില്‍ സപ്ലൈകോ ദയനീയമായി പരാജയപ്പെട്ടു.
ക്രിസ്മസ് ഫെയറുകളില്‍ പോലും അവശ്യ സാധനങ്ങളുണ്ടായിരുന്നില്ല. പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടീസില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഭക്ഷ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമായിരിക്കും. ജനങ്ങളെ ബാധിക്കുന്ന വിഷയമാണ് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചത്. കഴിഞ്ഞ ഏഴര വര്‍ഷമായി മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ല സപ്ലൈകോ. അതിന് മുന്‍പ് മാറിമാറി വന്ന സര്‍ക്കാരുകള്‍ പ്രത്യേകമായ പരിഗണന നല്കി നന്നായി നടത്തിയിരുന്ന സ്ഥാപനമായിരുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മാവേലി സ്റ്റോറുകള്‍ വാമന സ്റ്റോറുകളാക്കി മാറ്റിയെന്നാണ് മന്ത്രി പറഞ്ഞത്. ഒരൊറ്റ മാവേലി സ്റ്റോറുകള്‍ പോലും യു.ഡി.എഫ് കാലത്ത് പൂട്ടിയിട്ടില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പുതിയ മാവേലി സ്റ്റോറുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും നന്മ സ്റ്റോറുകളും ഉള്‍പ്പെടെ എത്ര സ്ഥാപനങ്ങളാണ് അന്നത്തെ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തത്. അഞ്ച് വര്‍ഷം യു.ഡി.എഫ് ഭരിച്ചപ്പോള്‍ ഏതെങ്കിലും ഒരു നിത്യോപയോഗ സാധനം മാവേലി സ്റ്റോറില്‍ ഇല്ലാത്ത സാഹചര്യമുണ്ടായിട്ടില്ല. ഇപ്പോള്‍ മന്ത്രി പറയുന്നത് സപ്ലൈകോയെ കുറിച്ച് പറഞ്ഞാല്‍ കുത്തക കമ്പനികള്‍ വരുമെന്നാണ്. കുത്തക കമ്പനികള്‍ക്ക് വഴിയൊരുക്കാന്‍ സപ്ലൈകോയ്ക്ക് സര്‍ക്കാര്‍ ദയാവധമൊരുക്കുകയാണ്. നിങ്ങളാണ് കുത്തക കമ്പനികള്‍ക്ക് വഴിയൊരുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
2500 മുതല്‍ 3000 കോടി രൂപ വരെയാണ് സപ്ലൈകോയുടെ ബാധ്യത. ഇത്രയും വലിയ ബാധ്യത ഏതെങ്കിലും ഒരു സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിട്ടുണ്ടോ? 792 കോടി രൂപ കുടിശികയുള്ളതിനാല്‍ വിതരണക്കാര്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്നില്ല. 3000 കോടി ബാധ്യതയുള്ള സപ്ലൈകോയ്ക്ക് വിപണി ഇടപെടല്‍ നടത്താന്‍ ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത് വെറും 205 കോടി മാത്രമാണ്.
202122 ല്‍ ബജറ്റില്‍ 150 നീക്കി വച്ചിട്ട് നല്‍കിയത് 75 കോടി. 202122 ല്‍ ഒരു രൂപ പോലും നല്‍കിയില്ല. മന്ത്രിയുടെയും വകുപ്പിന്റെയും കൈകള്‍ കെട്ടപ്പെട്ടിരിക്കുകയാണ്. സപ്ലൈകോയ്ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന യാഥാര്‍ത്ഥ്യം മനസിലാക്കാതെയാണ് ഒരു കുഴപ്പവുമില്ലെന്ന് മന്ത്രി പറയുന്നത്. കിറ്റ് നല്‍കിയതിന്റെ കുടിശിക സപ്ലൈകോയ്ക്ക് നല്‍കിയിട്ടില്ല.
നെല്ല് സംഭരണത്തില്‍ ഇത്രത്തോളം കുടിശിക വന്ന കാലഘട്ടമുണ്ടായിട്ടില്ല. നെല്ലിന്റെ സംഭരണ വില 28.20 രൂപ. കേന്ദ്ര 1.43 രൂപ കൂട്ടിയപ്പോള്‍ അത് സംസ്ഥാനം കുറച്ചു. കേന്ദ്ര കൂട്ടിയതിന്റെ അനുപാതം സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കുന്നില്ല. പാഡി റെസീപ്റ്റ് ഷീറ്റില്‍ കര്‍ഷകര്‍ക്ക് തൃപ്തിയില്ലെന്ന് മന്ത്രി തന്നെ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പി.ആര്.എസ് നല്കിയാല് ബാങ്കുകള്‍ കര്ഷകന് ലേണ്‍ കൊടുക്കുന്നതു പോലെയാണ് നെല്ലിനുള്ള പണം നല്‍കുന്നത്. സര്‍ക്കാര്‍ ബാങ്കിന് പണം നല്‍കിയില്ലെങ്കില്‍ കര്ഷകന് മേല്‍ ആ കടബാധ്യത വരും. കടക്കെണിയില്‍പ്പെട്ട് എത്ര കര്‍ഷകരാണ് ആത്മഹത്യ ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു.
വിലക്കയറ്റത്തിലും നികുതി വര്‍ധനവിലും ജനങ്ങള്‍ പ്രയാസത്തിലാണ്. ഇടത്തരം കുടുംബത്തിന്റെ ചെലവില്‍ 10000 രൂപയുടെ വര്‍ധനവുണ്ടായി. ഏറ്റവും കൂടുതല്‍ ജപ്തി നടന്ന വര്‍ഷമാണ് കടന്നു പോയത്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമാകേണ്ട സപ്ലൈകോ കെ.എസ്.ആര്.ടി.സിയും വൈദ്യുതി ബോര്‍ഡും പോലെ തകര്‍ച്ചയിലേക്ക് പോകുകയാണ്. സപ്ലൈകോയിലെ സാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്ന് നിങ്ങള്‍ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനമാണ്. എന്നിട്ടാണ് വില കൂട്ടാനുള്ള സമിതിയെ നിയോഗിച്ചിരിക്കുന്നത്.
സപ്ലൈകോയെ സര്‍ക്കാരാണ് തകര്‍ത്തത്. കരാറുകാര്‍ ടെന്‍ഡറില്‍ പങ്കെടുക്കാത്ത ദയനീയ സ്ഥിതിയിലാണ്. പൊതുവിപണയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചു നിര്‍ത്തേണ്ട സ്ഥാപനത്തെ കെടുകാര്യസ്ഥതയും മിസ്മാനേജ്മെന്റും കൊണ്ട് സര്‍ക്കാര്‍ തന്നെ തകര്‍ത്തുവെന്ന് സതീശന് കുറ്റപ്പെടുത്തി.
kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന് ജാമ്യമില്ല
എന്‍. വാസുവിന് ജാമ്യമില്ലെന്ന് കൊല്ലം വിജിലന്‍സ് കോടതി വിധിച്ചു.
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റ് എന്‍. വാസുവിന് ജാമ്യമില്ലെന്ന് കൊല്ലം വിജിലന്‍സ് കോടതി വിധിച്ചു. കഴിഞ്ഞയാഴ്ച വിശദമായി വാദം കേട്ട ശേഷം വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
വാസുവിന് ജാമ്യം നല്‍കുന്നത് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ശക്തമായി എതിര്‍ത്തിരുന്നു. കേസിലെ നിര്‍ണായക കണ്ടെത്തലുകള്‍ പരിഗണിച്ചാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്. സ്വര്‍ണക്കൊള്ള കേസില്‍ വാസുവിന് പങ്കുണ്ടെന്നായിരുന്നു എസ്ഐടിയുടെ നിഗമനം.
സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന് പോറ്റിക്കു കൈമാറിയതില്‍ തനിക്ക് പങ്കില്ലെന്നും അത് താന്‍ വിരമിച്ച ശേഷമാണ് നടന്നതെന്നും വാസു കോടതിയില്‍ വാദിച്ചിരുന്നു. ബോര്‍ഡിന്റെ ഉത്തരവ് പുറപ്പെടുവിച്ച സമയത്ത് താന്‍ ചുമതലയില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല.
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; ഡ്രൈവറുടെ നില ഗുരുതരം
മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തിരുവില്വാമയിലേക്ക് സഞ്ചരിച്ച സ്വകാര്യ ബസുമാണ് തമ്മില്‍ ഇടിച്ചതെന്ന് പോലീസ് അറിയിച്ചു.
തൃശൂര്‍: തൃശൂരിലെ ചേലക്കര ഉദുവടിയില്‍ ഇന്ന് പുലര്‍ച്ചെ 7.15 ഓടെ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തിരുവില്വാമയിലേക്ക് സഞ്ചരിച്ച സ്വകാര്യ ബസുമാണ് തമ്മില്‍ ഇടിച്ചതെന്ന് പോലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ രണ്ട് ബസുകളുടെയും മുന്‍ഭാഗം തകര്‍ന്നു.
കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ സീറ്റിനിടയില്‍ കുടുങ്ങി, അദ്ദേഹത്തിന് ഗുരുതര പരിക്കുകളുണ്ട്. ഇരുബസുകളിലുമുണ്ടായിരുന്ന യാത്രക്കാരില്‍ ചിലര്‍ക്കും പരിക്കേറ്റു, എങ്കിലും അവരുടെ പരിക്ക് ജീവന് ഭീഷണിയല്ലെന്നാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ മണിക്കൂറുകളായി തൃശൂരില്‍ പെയ്യുന്ന കനത്ത മഴയാണ് അപകടത്തിന് കാരണമായതെന്നാണു പ്രാഥമിക നിഗമനം.
മഴയെ തുടര്‍ന്ന് റോഡില്‍ ബസ് തെന്നി നിയന്ത്രണം വിട്ടതായി അന്വേഷണ സംഘം സൂചന നല്കി. യഥാര്‍ത്ഥ കാരണം വ്യക്തമാകാന്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിശോധിക്കുന്നുണ്ട്. സംസ്ഥാന പാതയില്‍ അപകടത്തെ തുടര്‍ന്ന് ഗതാഗതം താത്കാലികമായി തടസപ്പെട്ടിരുന്നു.
kerala
ലഹരി പരിശോധനയ്ക്കിടെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നും വെടിയുണ്ട കണ്ടെത്തി
വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനായി അധ്യാപകര്‍ ബാഗുകള്‍ പരിശോധിക്കുന്നതിനിടെയാണ് വെടിയുണ്ടകള്‍ ശ്രദ്ധയില്‍പ്പെട്ടത്.
ആലപ്പുഴ : കാര്‍ത്തികപ്പള്ളി മേഖലയിലെ എയ്ഡഡ് സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് രണ്ട് വെടിയുണ്ടകള്‍ കണ്ടെത്തി. വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനായി അധ്യാപകര്‍ ബാഗുകള്‍ പരിശോധിക്കുന്നതിനിടെയാണ് വെടിയുണ്ടകള്‍ ശ്രദ്ധയില്‍പ്പെട്ടത്.
കൈത്തോക്കില്‍ ഉപയോഗിക്കുന്ന രണ്ടു വെടിയുണ്ടകളാണ് കണ്ടെത്തിയത്. വീടിനു സമീപമുള്ള പറമ്പില്‍ കളിക്കുന്നതിനിടെയാണ് വെടിയുണ്ട കിട്ടിയതെന്ന് വിദ്യാര്‍ത്ഥി അധ്യാപകരോട് പറഞ്ഞതായി അറിയുന്നു. കാലപ്പഴക്കം ചെന്ന വെടിയുണ്ടകളാണെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. വെടിയുണ്ടകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ നേടുന്നതിനും ഉറവിടം കണ്ടെത്തുന്നതിനുമായി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala18 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india19 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala16 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala17 hours agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

