Connect with us

Football

ഐ.എസ്.എല്ലില്‍ ഇന്ന് തീപാറും പോരാട്ടം; ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരുവിനെ നേരിടും

ഒരു സതേണ്‍ ഡെര്‍ബിയുടെ വാശിയേറിയ പോരാട്ടം എന്നതിലുപരി ചില കണക്കുകള്‍ക്ക് പകരം വീട്ടാനും കൂടിയാണ് ഇവാനും സംഘവും ബെംഗളൂരു കോട്ടയില്‍ എത്തുന്നത്.

Published

on

ഐ.എസ്.എല്ലില്‍ ഇന്ന് സൂപ്പര്‍ സതേണ്‍ ഡെര്‍ബി. ചിരവൈരികളായ ബെംഗളൂരു എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നയിക്കുന്ന ബെംഗളൂരു എഫ്സിയുടെ സ്വന്തം തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം.

ശ്രീകണ്ഠീരവയില്‍ കൊമ്പന്മാര്‍ ഇറങ്ങുമ്പോള്‍ കളിക്കളവും ഗാലറിയും തീപിടിക്കുമെന്നുറപ്പാണ്. ഒരു സതേണ്‍ ഡെര്‍ബിയുടെ വാശിയേറിയ പോരാട്ടം എന്നതിലുപരി ചില കണക്കുകള്‍ക്ക് പകരം വീട്ടാനും കൂടിയാണ് ഇവാനും സംഘവും ബെംഗളൂരു കോട്ടയില്‍ എത്തുന്നത്. കഴിഞ്ഞ സീസണില്‍ ബെംഗളൂരുവിനെതിരായ പ്ലേഓഫില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോളിനും തുടര്‍ന്നുണ്ടായ നാടകീയ സംഭവങ്ങള്‍ക്കും ശേഷം ഇരുടീമുകളും ആദ്യമായാണ് ശ്രീകണ്ഠീരവയില്‍ നേര്‍ക്കുനേര്‍ വരുന്നത്.

2023 മാര്‍ച്ച് മൂന്നിനായിരുന്നു ഐഎസ്എല്ലിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വിവാദമായ മത്സരം നടന്നത്. സുനില്‍ ഛേത്രി വിവാദ ഗോള്‍ നേടിയതിന് ശേഷം മത്സരം പാതി വഴിയില്‍ അവസാനിപ്പിച്ച് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും താരങ്ങളും മൈതാനം വിടുകയായിരുന്നു. തുടര്‍ന്ന് ക്ലബ്ബിനും കോച്ചിനും നേരിടേണ്ടിവന്ന ശിക്ഷാ നടപടികളെല്ലാം കഴിഞ്ഞ് 364 ദിവസങ്ങള്‍ക്ക് ശേഷമാണ് മഞ്ഞപ്പട ബെംഗളൂരുവിന്റെ തട്ടകത്തിലെത്തുന്നത്. സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ കൊച്ചിയില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിരെ 2 ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സ് വിജയിച്ചെങ്കിലും ശ്രീകണ്ഠീരവയില്‍ നേടുന്ന വിജയത്തിന് മാത്രമാണ് മധുരം കൂടുക.

എന്നാല്‍ ശ്രീകണ്ഠീരവയില്‍ ബ്ലാസ്റ്റേഴ്സിന് ഇതുവരെ വിജയിക്കാനായിട്ടില്ല എന്നത് ബെംഗളൂരുവിന് മുന്‍തൂക്കം നല്‍കുന്ന കണക്കാണ്. ബെംഗളൂരുവിന്റെ തട്ടകത്തില്‍ കളിച്ച 9 മത്സരങ്ങളില്‍ ഒരു തവണ പോലും ബ്ലാസ്റ്റേഴ്സിന് വിജയിച്ച് മടങ്ങാനായിട്ടില്ല. മികച്ച ഫോമിലും പ്രതീക്ഷയിലും കളിച്ച കഴിഞ്ഞ സീസണിലെ പ്ലേ ഓഫില്‍ വരെ ബ്ലാസ്റ്റേഴ്സിന് ശ്രീകണ്ഠീരവയില്‍ നിന്ന് കണ്ണീരണിഞ്ഞ് മടങ്ങേണ്ടിവരികയാണ് ഉണ്ടായത്.

ചരിത്രവും കണക്കുകളും ഛേത്രിപ്പടയ്ക്ക് ആത്മവിശ്വാസം നല്‍കുന്നതാണെങ്കില്‍ സീസണിലെ കാലാവസ്ഥ ബ്ലാസ്റ്റേഴ്സിന് അനുകൂലമാണ്. 16 മത്സരങ്ങളില്‍ നിന്ന് 29 പോയിന്റുമായി നിലവില്‍ അഞ്ചാമതാണ് ബ്ലാസ്റ്റേഴ്സ്. എന്നാല്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഛേത്രിയും സംഘവും. ഒന്‍പത് വിജയങ്ങള്‍ ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിലുള്ളപ്പോള്‍ നാല് മത്സരങ്ങളില്‍ മാത്രമാണ് ബെംഗളൂരുവിന് വിജയിക്കാനായത്.

എന്നാല്‍ സ്വന്തം കാണികള്‍ക്കുമുന്നില്‍ ഇറങ്ങുന്നതിന്റെ മുന്‍തൂക്കം കൂടാതെ കഴിഞ്ഞ മത്സരം വിജയിച്ചാണ് ബെംഗളൂരു ഇറങ്ങുന്നത്. ഹൈദരാബാദിനെതിരായ മത്സരത്തില്‍ രണ്ടിനെതിരെ ഒരു ഗോളിന്റെ വിജയമാണ് സുനില്‍ ഛേത്രിയും സംഘവും സ്വന്തമാക്കിയത്. അതേസമയം തിരിച്ചുവരവിന്റെ പാതയിലാണ് ബ്ലാസ്റ്റേഴ്സും. ഗോവയ്ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ രണ്ട് ഗോളിന് പിറകില്‍ നിന്ന ശേഷം നാല് ഗോളുകള്‍ തിരിച്ചടിച്ച് ആവേശ വിജയം സ്വന്തമാക്കിയാണ് മഞ്ഞപ്പടയുടെ കൊമ്പന്മാര്‍ അഭിമാനപ്പോരാട്ടത്തിന് എത്തുന്നത്.

 

 

Football

ചാമ്പ്യന്‍സ് ലീഗ്;ഡോര്‍ട്ട്മുണ്ടിന്റെ എതിരാളിയെ ഇന്നറിയാം; റയല്‍-ബയേണ്‍ രണ്ടാം പാദ സെമി ഇന്ന്

ബയേണിന്റെ തട്ടകത്തില്‍ നടന്ന ആദ്യ പാദ സെമി ഫൈനലില്‍ ഇരുടീമുകളും 2-2 സമനിലയില്‍ പിരിഞ്ഞിരുന്നു.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിച്ചും സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും നേര്‍ക്ക് നേര്‍. ബയേണിന്റെ തട്ടകത്തില്‍ നടന്ന ആദ്യ പാദ സെമി ഫൈനലില്‍ ഇരുടീമുകളും 2-2 സമനിലയില്‍ പിരിഞ്ഞിരുന്നു. മാഡ്രിഡിന്റെ തട്ടകമായ സാന്റിയോഗോ ബെര്‍ണബ്യൂവില്‍ നടക്കുന്ന രണ്ടാം പാദ സെമി ഫൈനല്‍ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇരു ടീമുകളും ചിന്തിക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ജിറോണയെയും ബാഴ്സലോണയെയും പിന്നിലാക്കി റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗ് കിരീടം നേടിയിരുന്നു. അതിന്റെ ആത്മവിശ്വാസത്തില്‍ കൂടിയാവും ആതിഥേയര്‍ ഗ്രൗണ്ടില്‍ ഇറങ്ങുക.

മിന്നും ഫോമിലുള്ള വിനീഷ്യസ് ജൂനിയറിലാണ് റയലിന്റെ പ്രതീക്ഷ മുഴുവനും. ആദ്യ പാദ സെമി ഫൈനലില്‍ ഒരു ഗോളിന് ബയേണിനോട് പിറകിലായിരുന്ന റയലിനെ രക്ഷിച്ചത് വിനീഷ്യന്റെ തകര്‍പ്പന്‍ ഇരട്ട ഗോളുകള്‍ തന്നെയായിരുന്നു. അവസരത്തിനൊത്ത് കളിക്കുന്ന ബെല്ലിങ്ഹാമും മാഡ്രിഡിന് കരുത്താകും. കൂടാതെ ടോണി ക്രൂസും റോഡ്രിഗോയ്ക്കും ബയേണിന്റെ പ്രതിരോധ നിരയില്‍ കാര്യമായ വിള്ളലുണ്ടാക്കാന്‍ കഴിയും.

മറുവശത്തുള്ള ബയേണ്‍ മ്യൂണിക്കാവട്ടെ കാലങ്ങളായി തങ്ങള്‍ കൈക്കലാക്കിയിരുന്ന ബുണ്ടസ് ലീഗ കിരീടം നഷ്ട്ടപ്പെടുത്തിയതിന്റെ നിരാശയിലാണ്. ലീഗ് കപ്പില്‍ നിന്നും കൂടി പുറത്ത് പോയതോടെ സീസണില്‍ കിരീടം നേടാനുള്ള ബയേണിന്റെ അവസാന ചാന്‍സ് കൂടിയാണ് ചാമ്പ്യന്‍സ് ലീഗ്. ടോട്ടന്‍ഹാമില്‍ നിന്ന് പൊന്നും വിലയ്ക്കെടുത്ത ഹാരി കെയ്നിന്റെ ഫിനിഷിങ് മികവിലാണ് ബയേണിന്റെ മുഴുവന്‍ പ്രതീക്ഷ.

ഇന്നത്തെ മത്സരം വിജയിച്ചാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ബയേണിന്റെ 14-ാം ഫൈനല്‍ പ്രവേശനമായിരിക്കും. അഞ്ചു തവണയാണ് ബയേണ്‍ ഇതിന് മുമ്പ് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിട്ടുള്ളത്. എന്നാല്‍ 17 തവണ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയ റയല്‍ മാഡ്രിഡിന് 14 തവണയും കിരീടം നേടാനായിരുന്നു. ഇന്ന് രാത്രി 12:30 നാണ് റയല്‍-ബയേണ്‍ രണ്ടാം പാദ സെമി മത്സരം.

Continue Reading

Football

പ്ലേഓഫിലെ വാക്കൗട്ട് വിവാദം: ഇവാന് ബ്ലാസ്റ്റേഴ്സ് ഒരു കോടി പിഴ ചുമത്തിയെന്ന് റിപ്പോര്‍ട്ട്

2022-2023 ഐഎസ്എല്‍ സീസണില്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി

Published

on

പനാജി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് ക്ലബ്ബ് മാനേജ്‌മെന്റ് പിഴ ചുമത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. 2022-2023 ഐഎസ്എല്‍ സീസണില്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി. സംഭവത്തില്‍ വുകോമാനോവിച്ചിന് ഒരു കോടി രൂപ പിഴ ഈടാക്കിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.

2023 മാര്‍ച്ച് മൂന്നിനായിരുന്നു ബംഗുളുരുഎഫ്‌സിയും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മില്‍ ഐഎസ്എല്‍ ചരിത്രത്തില്‍ തന്നെ വിവാദപരമായ മത്സരം നടന്നത്. ബംഗുളുരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി വിവാദ ഗോള്‍ നേടിയതിന് ശേഷം മത്സരം പാതി വഴിയില്‍ അവസാനിപ്പിച്ച് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും താരങ്ങളും മൈതാനം വിടുകയായിരുന്നു. ഇതിനു പിന്നാലെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്)നാല് കോടി രൂപയാണ് ബ്ലാസ്റ്റേഴ്‌സിനും കോച്ചിനും പിഴയായി ചുമത്തിയത്.

സാധാരണ ക്ലബ്ബിനെതിരെ ചുമത്തപ്പെടുന്ന പിഴ ഉടമകളാണ് അടയ്‌ക്കേണ്ടത്. എന്നാല്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദത്തില്‍ തെറ്റ് ഇവാന്‍ വുകാമനോവിച്ചിന്റെ ഭാഗത്താണെന്നും അതിനാല്‍ അദ്ദേഹം പിഴയടക്കണമെന്നും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തീരുമാനിക്കുയായിരുന്നു. ഇതേ തുടര്‍ന്ന് ഇവാന്‍ ഒരു കോടി രൂപ പിഴയൊടുക്കിയെന്ന് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സിന്റെ(സിഎഎസ്)അപ്പീലിലാണ് വെളിപ്പെടുത്തിയത്.

Continue Reading

Football

ഫ്രഞ്ച് ലീഗ്; തുടര്‍ച്ചയായി മൂന്നാം തവണ കിരീടം ചൂടി പിഎസ്ജി

പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

Published

on

പാരിസ്:ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം ചൂടി പിഎസ്ജി.രണ്ടാം സ്ഥാനത്തുളള മൊണാക്കോ ലിയോണിനോട് 3-2ന് തോറ്റാതോടെയാണ് മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ പിഎസ്ജി വിജയിച്ചത്.പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തിയ പിഎസ്ജി ബുധനാഴ്ച ആദ്യപാദ മത്സരത്തില്‍ ബൊറൂസിയ ഡോട്ട്മുണ്ടുമായി ഏറ്റുമുട്ടും. മേയ് 25ന് ഫ്രഞ്ച് കപ്പ് ഫൈനലില്‍ ലിയോണിനെതിരെ ഇറങ്ങുന്ന ടീം മൂന്ന് കിരീടങ്ങഴളുമായി ചരിത്ര നേട്ടമാണ് ലക്ഷ്യമിടുന്നതന്.

 

Continue Reading

Trending