Connect with us

kerala

താനൂർ ബോട്ട് അപകടം: ചികിത്സയിൽ കഴിയുന്ന കുട്ടികൾക്ക് സർക്കാർ ചികിത്സ ധനസഹായം ലഭിച്ചില്ല

Published

on

മലപ്പുറം: താനൂർ ബോട്ട് അപകടത്തിൽ രക്ഷപ്പെട്ട് ചികിത്സയിൽ കഴിയുന്ന കുട്ടികൾക്ക് സർക്കാർ ഇതുവരെ ചികിത്സാ ധനസഹായം നൽകിയില്ലെന്ന് കുടുംബങ്ങൾ. അപകട സമയത്ത് സർക്കാർ ചികിത്സ ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു . എന്നാൽ, സർക്കാർ പണം നൽകിയില്ലെന്നാണ് കുടുംബങ്ങൾ പറയുന്നത്. ലക്ഷക്കണക്കിന് രൂപയാണ് ചികിത്സക്കായി ഇതിനോടകം ചെലവഴിച്ചത്. 2023 മെയ്‌ 7ന് വൈകുന്നേരമാണ് 22 പേരുടെ മരണത്തിനിടയാക്കിയ നാടിനെ നടുക്കിയ താനൂർ ബോട്ട് അപകടം സംഭവിക്കുന്നത്.

ചികിത്സാ സഹായത്തിനായി ഒരുപാട് ഓഫിസുകളിലടക്കം കയറി ഇറങ്ങിയിട്ടുണ്ടെന്ന് പരിക്കേറ്റ കുട്ടിയുടെ പിതാവ് മുഹമ്മദ് ജാബിർ പറഞ്ഞു. ജില്ലാ കലക്ടർക്കും വില്ലേജ് ഓഫിസിലും പരാതി നൽകി. നഗരസഭയിലും പരാതി കൊടുത്തു. മുഖ്യമന്ത്രിക്ക് നേരിട്ട് കത്ത് കൊടുത്തു. എം.എൽ.എ മുഖാന്തരവും കത്ത് നൽകി. എന്നിട്ടും ഇതുവരെ ധനസഹായം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തിൽ ജാബിറിന്റെ ഭാര്യയും മകനും മരണപെട്ടിരുന്നു. കൂടെയുണ്ടായിരുന്ന 10ഉം 8ഉം വയസ്സുള്ള രണ്ട് പെൺമക്കളാണ് രക്ഷപ്പെട്ടത്. ഇവരുടെ ചികിത്സക്കായി ലക്ഷങ്ങളാണ് ചെലവായത്. സർക്കാർ ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചതോടെ മറ്റു സഹായങ്ങൾ ലഭിക്കാത്ത സാഹചര്യമാണെന്ന് ജാബിർ പറയുന്നു.

സർക്കാറിന് ചികിത്സാസഹായം തരാൻ കഴിയില്ലെങ്കിൽ അത് അറിയിക്കണം. എങ്കിൽ മറ്റുള്ള സഹായങ്ങൾ ലഭ്യമാകും. ഒമ്പത് മാസത്തിനുള്ളിൽ രണ്ട് കുട്ടികൾക്കുമായി 24 ലക്ഷം രൂപ ചെലവായെന്നും ജാബിർ പറഞ്ഞു.

ജാബിറിന്റെ രണ്ട് സഹോദരങ്ങളുടെ ഭാര്യമാരും ഏഴ് മക്കളും ഉൾപ്പെടെ 11 പേരാണ് കുടുംബത്തിൽനിന്ന് മരണപ്പെട്ടത്. രക്ഷപ്പെട്ടവരിൽ ജാബിറിന്റെ സഹോദരിയും മകളും ഉൾപ്പെടും. ഈ കുടുംബത്തിനും ധനസാഹയം ലഭിച്ചിട്ടില്ല. രണ്ടു വയസ്സുകാരി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞപ്പോൾ 16,000 രൂപ മാത്രമാണ് ലഭിച്ചത്. അതിനുശേഷം ഇതുവരെ ധനസഹായം ഒന്നും ലഭിച്ചില്ല. കടം വാങ്ങിയും ലോണെടുത്തുമാണ് ചികിത്സ നടത്തുന്നതെന്ന് കുടുംബം പറയുന്നു.

 

kerala

കുടുംബ തര്‍ക്കം; കോട്ടയത്ത് മകന്‍ അമ്മയെ വെട്ടിക്കൊന്നു

പള്ളിക്കത്തോട് എട്ടാം വാര്‍ഡ് ഇളമ്പള്ളിയില്‍ പുല്ലാന്നിതകിടിയില്‍ അടുകാണിയില്‍ വീട്ടില്‍ സിന്ധു (45) ആണ് കൊല്ലപ്പെട്ടത്.

Published

on

കോട്ടയത്ത് കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് ലഹരിക്ക് അടിമയായ മകന്‍ അമ്മയെ വെട്ടിക്കൊന്നു. പള്ളിക്കത്തോട് എട്ടാം വാര്‍ഡ് ഇളമ്പള്ളിയില്‍ പുല്ലാന്നിതകിടിയില്‍ അടുകാണിയില്‍ വീട്ടില്‍ സിന്ധു (45) ആണ് കൊല്ലപ്പെട്ടത്. മകന്‍ അരവിന്ദിനെ (26) പള്ളിക്കത്തോട് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. ലോട്ടറി വില്‍പ്പനക്കാരിയാണ് സിന്ധു. പ്രതിക്ക് ലഹരി ഉപയോഗം മൂലം മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കി. കുടുംബവഴക്കിനെ തുടര്‍ന്ന് ഇയാള്‍ വാക്കത്തി കൊണ്ട് സിന്ധുവിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

ആക്രമണത്തിനു ശേഷം ഇയാള്‍ തന്നെ അയല്‍വാസികളോട് അമ്മയെ വെട്ടിയെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് വിവരം പള്ളിക്കത്തോട് പൊലീസില്‍ അറിയിച്ചത്. പൊലീസ് സംഭവ സ്ഥലത്തെത്തി മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു.

Continue Reading

india

മഴ ശക്തമായാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ശനിയാഴ്ച തുറക്കുമെന്ന് മുന്നറിയിപ്പ്

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 134.30 അടിയായതായി അറിയിപ്പ്.

Published

on

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 134.30 അടിയായതായി അറിയിപ്പ്. നീരൊഴുക്ക് ശക്തമായതോടെ അണക്കെട്ട് തുറക്കുന്നതിനുള്ള മുന്നറിയിപ്പ് തമിഴ്നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് നല്‍കി.

സെക്കന്റില്‍ 6084 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാല്‍ സെക്കന്റില്‍ 1867 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്. നിലവിലെ റൂള്‍ കര്‍വ് പ്രകാരം 136 അടി വെള്ളമാണ് തമിഴ്നാടിന് ജൂണ്‍ 30 വരെ സംഭരിക്കാനാകുക.

അതേസമയം ഈ സ്ഥിതി തുടര്‍ന്നാല്‍ 28 സ്പില്‍ വേ ഷട്ടര്‍ ഉയര്‍ത്തേണ്ടി വരുമെന്ന് തമിഴ്‌നാട് വ്യക്തമാക്കിയിട്ടുണ്ട്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ ശനിയാഴ്ച അണക്കെട്ട് തുറക്കാനാണ് തമിഴ്നാട് തീരുമാനിച്ചിരിക്കുന്നത്. ജലനിരപ്പ് 136 അടിയില്‍ എത്തിയാല്‍ സ്പില്‍വേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കും. പെരിയാര്‍ തീരത്ത് താമസിക്കുന്നവരടക്കം ജാഗ്രത പാലിക്കണം.

Continue Reading

kerala

വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുന്നതായി സംശയം തോന്നിയാല്‍ അധ്യാപകര്‍ ബാഗ് പരിശോധിക്കണം; മുഖ്യമന്ത്രി

നേരത്തെ വിദ്യാര്‍ത്ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു.

Published

on

വിദ്യാര്‍ത്ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കരുതെന്ന ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് സംശയം തോന്നിയാല്‍ ബാഗ് പരിശോധിക്കുന്നതില്‍ അധ്യാപകര്‍ മടിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അധ്യാപകര്‍ക്ക് ഇതിനുള്ള അധികാരമുണ്ടെന്നും ഇക്കാര്യത്തിന് അധ്യാപകരെ വ്യാജ പരാതിയില്‍ കുടുക്കുമെന്ന ഭയം വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചാരണത്തില്‍ നോട്ട് റ്റു ഡ്രഗ്സ്സ് ക്യാമ്പയിന്‍ അഞ്ചാംഘട്ടത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം തടയേണ്ടതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സമൂഹത്തിനാണെന്നും കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിന് അധ്യാപകര്‍ക്ക് വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ വിദ്യാര്‍ത്ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ബാഗ് പരിശോധിക്കാതെ ഇരിക്കുന്നത് ദോഷം ചെയ്യുമെന്ന് അധ്യാപക സംഘടനകള്‍ അടക്കം വ്യക്തമാക്കിയിരുന്നു.

Continue Reading

Trending