Connect with us

kerala

എയര്‍ ഇന്ത്യ എക്പ്രസിന്റെ സമരം: സിവില്‍ ഏവിയേഷന്‍ മന്ത്രിയോട് പരിഹാരം കാണാന്‍ ആവശ്യപ്പെട്ട് ഡോ. എം.പി അബ്ദുസ്സമദ് സമദാനി

കേരളത്തിലേതടക്കമുള്ള രാജ്യത്തെ നിരവധി വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ കെട്ടിക്കിടക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നതെന്ന്
അദ്ദേഹം ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു

Published

on

എയര്‍ ഇന്ത്യ എക്പ്രസിലെ ജീവനക്കാര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയും നൂറുകണക്കിന് യാത്രക്കാര്‍ ദുരിതത്തിലകപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിലിടപെട്ട് അടിയന്തിര പരിഹാരം കാണണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കയച്ച ഇമെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതിന്റെ ഫലമായി ഏറ്റവുമധികം ക്ലേശങ്ങള്‍ അനുഭവിക്കേണ്ടി വന്നിരിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികളായതിനാല്‍ അവര്‍ക്ക് പ്രത്യേകമായ പരിഗണനയും സൗകര്യവും ഏര്‍പ്പെടുത്തണമെന്ന് ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു.

കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന സര്‍വീസാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റേത്. അതിനാല്‍ തന്നെ ഇടത്തരക്കാരും തൊഴിലാളികളും മറ്റു സാധാരണക്കാരും കൂടുതലായി ആശ്രയിക്കുന്ന വിമാന സര്‍വീസാണിത്. അതുകൊണ്ട് തന്നെ സര്‍വീസ് റദ്ദാക്കപ്പെട്ടതിനാല്‍ കഠിനമായ പ്രയാസങ്ങളാണ് യാത്രക്കാര്‍ അനുഭവിക്കേണ്ടി വന്നിരിക്കുന്നത്. കേരളീയരായ പ്രവാസികള്‍ക്ക് വലിയ ദുരിതം നല്‍കിക്കൊണ്ടാണ് സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടത്. വിമാന സര്‍വീസുകള്‍ പൊടുന്നനെ റദ്ദാക്കപ്പെടുന്നതിലേക്ക് നയിച്ച ജീവനക്കാരുടെ സമരത്തിന് അടിയന്തിര പരിഹാരം കാണേണ്ടതുണ്ടെന്ന് സമദാനി സന്ദേശത്തില്‍ പറഞ്ഞു.

കേരളത്തിലേതടക്കമുള്ള രാജ്യത്തെ നിരവധി വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ കെട്ടിക്കിടക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയുണ്ടായി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രവാസി യാത്രക്കാര്‍ക്ക് ഇതുമൂലമുണ്ടായ പ്രയാസങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. പ്രവാസികളുടെ യാത്രയെ മാത്രമല്ല അനന്തരമുള്ള തൊഴില്‍പരവും വാണിജ്യപരവുമായ പ്ലാനുകളെയെല്ലാം അട്ടിമറിക്കുന്നതായി വിമാന സര്‍വീസ് റദ്ദാക്കല്‍ നടപടി.

റദ്ദാക്കപ്പെട്ട സര്‍വീസുകളില്‍ ബദല്‍യാത്രക്ക് അടിയന്തിര സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സമദാനി ആവശ്യപ്പെട്ടു. നഷ്ടപ്പെട്ട സര്‍വീസുകളിലെ സകല യാത്രക്കാര്‍ക്കും ഉചിതമായ നഷ്ടപരിഹാരം നല്‍കേണ്ടതും നീതി മാത്രമാണ്. അതിനുതകുന്ന രീതിയിലുള്ള പാക്കേജ് അനുവദിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

kerala

പാലത്തായി പോക്സോ കേസ്: പരാതിയില്‍ നടപടി എടുത്തില്ല; കെ.കെ ശൈലജക്ക് കോടതി വിമര്‍ശനം

ഇരയെ കൗണ്‍സലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു

Published

on

കണ്ണൂര്‍: പാലത്തായി പോക്സോ കേസ് വിധിയില്‍ മുന്‍ മന്ത്രി കെ.കെ ശൈലജക്ക് കോടതിയുടെ വിമര്‍ശനം. ഇരയെ കൗണ്‍സലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു. കൗണ്‍സലര്‍മാര്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത് ചൂണ്ടിക്കാട്ടി അതിജീവിതയുടെ മാതാവ് നല്‍കിയ പരാതിയില്‍ കെ.കെ ശൈലജ നടപടിയെടുത്തില്ല.

അതിജീവിതയോട് അപമര്യാദയായി പെരുമാറിയ കൗണ്‍സലര്‍മാരെ പിരിച്ചു വിടണമെന്നും വിധിന്യായത്തില്‍ പറയുന്നുണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ കൗണ്‍സലര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് കോടതി. കൗണ്‍സലിങ്ങിന്റെ പേരില്‍ കൗണ്‍സലര്‍മാര്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും അവര്‍ ജോലിയില്‍ തുടരാന്‍ അര്‍ഹരല്ലെന്നും കോടതി പറഞ്ഞു.

പാലത്തായി പോക്സോ കേസില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി പ്രതി കെ.പത്മരാജന് മരണംവരെ ജീവപരന്ത്യം ശിക്ഷവിധിച്ചത്. ഈ വിധിന്യായത്തിലാണ് മുന്‍ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ.കെ ശൈലജയെ കുറിച്ചുള്ള പരാമര്‍ശമുള്ളത്. 2020 മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യത്തെ രണ്ട് മാസം കൗണ്‍സലര്‍മാരുടെ ഭാഗത്ത് നിന്ന് വളരെ മോശമായ അനുഭവമാണ് കുട്ടിക്കുണ്ടായത്.

ഈ സാഹചര്യത്തിലാണ് അന്നത്തെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായ കെ.കെ ശൈലജക്ക് മാതാവ് പരാതി നല്‍കുന്നത്. കൗണ്‍സലര്‍മാരുടെ അടുത്ത് നിന്ന് കടുത്ത മാനസിക പീഡനങ്ങളാണ് കുട്ടി അനുഭവിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഈ പരാതിയില്‍ ശൈലജ ഒരു നടപടിയും സ്വീകരിക്കാത്തതാണ് കോടതിയുടെ വിധിന്യായത്തില്‍ എടുത്ത് പറയുന്നത്.

Continue Reading

kerala

തിരുവല്ലയില്‍ ടിപ്പര്‍കാര്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

ഇന്ന് രാവിലെ ഏകദേശം 8.30ഓടെയാണ് അപകടം സംഭവിച്ചത്.

Published

on

തിരുവല്ല: എം.സി റോഡിലെ പേരുംതുരുത്തിയില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

തങ്കപ്പന്‍ (61), ഭാര്യ ലളിത തങ്കപ്പന്‍ (54) നില ഗുരുതരം, ടിപ്പര്‍ ഡ്രൈവര്‍ അഭിലാഷ് (39). എന്നിവര്‍ക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ ഏകദേശം 8.30ഓടെയാണ് അപകടം സംഭവിച്ചത്. ചങ്ങനാശ്ശേരി ഭാഗത്ത് നിന്ന് എം-സാന്‍ഡ് കയറ്റിയെത്തിയ ടിപ്പര്‍ ലോറിയും, എതിര്‍വശത്തു നിന്നും വന്ന മാരുതി സ്വിഫ്റ്റ് കാറും തമ്മിലാണ് ശക്തമായ കൂട്ടിയിടി. കാര്‍ ഓടിച്ചതും തങ്കപ്പനായിരുന്നു.

അപകടം കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ ഇടപെട്ട് പരിക്കേറ്റവരെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ലളിത തങ്കപ്പന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

അപകടത്തെ തുടര്‍ന്ന് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ക്രെയിന്‍ ഉപയോഗിച്ച് വാഹനം മാറ്റാനുള്ള ശ്രമം തുടരുകയാണ്. തിരുവല്ല പൊലീസ്, അഗ്നിശമനസേന എന്നിവരും സ്ഥലത്തെത്തി. അപകടം കാരണം റോഡില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

 

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

നാലുദിവസമായി തുടരുന്ന ഇടിവിനിടയില്‍ ചില ഇടവേളകളില്‍ ചെറിയ വര്‍ധനവ് രേഖപ്പെടുത്തിയെങ്കിലും ഇന്ന് (നവംബര്‍ 18) വിലയില്‍ വലിയ കുറവാണ് സംഭവിച്ചത്.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുത്തനെ ഇടിഞ്ഞു. നാലുദിവസമായി തുടരുന്ന ഇടിവിനിടയില്‍ ചില ഇടവേളകളില്‍ ചെറിയ വര്‍ധനവ് രേഖപ്പെടുത്തിയെങ്കിലും ഇന്ന് (നവംബര്‍ 18) വിലയില്‍ വലിയ കുറവാണ് സംഭവിച്ചത്. 22 കാരറ്റ് സ്വര്‍ണവിലയില്‍ ഗ്രാമിന് 160 രൂപയും, പവന് 1280 രൂപയും കുറഞ്ഞു. ഇതോടെ 22 കാരറ്റിന്റെ പുതിയ വില ഗ്രാമിന് 11,335 രൂപയും, പവന് 90,680 രൂപയും ആയി. 18 കാരറ്റില്‍ ഗ്രാമിന് 130 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഗ്രാമിന് 9,325 രൂപയും പവന് 74,600 രൂപയുമാണ് ഇന്നത്തെ നിരക്ക്.

14 കാരറ്റിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 100 രൂപ കുറച്ച് 7,265 രൂപ, പവന് 58,120 രൂപ എന്നാണ് പുതിയ നിരക്ക്. അതേസമയം വെള്ളിയുടെ വില ഗ്രാമിന് 163 രൂപ എന്ന നിലയില്‍ തുടരുന്നു. അന്താരാഷ്ട്ര വിപണിയിലും വില താഴോട്ടുള്ള പ്രവണതയാണ്. ട്രോയ് ഔണ്‍സിന് ഇന്നലെ 4,092.81 ഡോളറായിരുന്നത്, ഇന്ന് 4,007.84 ഡോളര്‍ ആയി കുറഞ്ഞു. നാലുദിവസമായി തുടര്‍ച്ചയായി വില കുറഞ്ഞുവരികയായിരുന്ന സ്വര്‍ണവിലയില്‍ ഇന്നലെ ഉച്ചക്ക് ചെറിയ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.

ഗ്രാമിന് 40 രൂപയും, പവന് 320 രൂപയും ഉയര്‍ന്ന് ഗ്രാമിന് 11,495 രൂപ, പവന് 91,960 രൂപ എന്ന നിലയിലായിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ ഗ്രാമിന് 10 രൂപ, പവന് 80 രൂപ കുറവുണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്. വെള്ളിയാഴ്ച രാവിലെയും ഉച്ചയ്ക്കും സ്വര്‍ണവില രണ്ടുതവണ താഴ്ന്നിരുന്നു. ഗ്രാമിന് മൊത്തം 145 രൂപ, പവന് 1,160 രൂപ ഇടിഞ്ഞ് പവന് 93,160 രൂപ ആയിരുന്നു. ശനിയാഴ്ചയും വിലയില്‍ ഇടിവ് രേഖപ്പെടുത്തി. പവന് 1,140 രൂപ കുറച്ച് 91,720 രൂപ ആയി. ഞായറാഴ്ചയും ഇതേ നിരക്കാണ് നിലനിന്നത്.

 

Continue Reading

Trending