Football
ചിലിയുടെ പ്രതിരോധം തകര്‍ത്ത് രാജാക്കന്മാരുടെ രാജ വാഴ്ച്ച; അര്‍ജന്റീന ക്വാര്‍ട്ടറില്‍
നിശ്ചിത സമയം തീരാന്‍ രണ്ടു മിനിറ്റ് ബാക്കിയിരിക്കേ ലൗറ്റാറോ മാര്‍ട്ടിനെസ് നേടിയ ഗോളില്‍ ചിലിയെ 1-0ത്തിനാണ് അര്‍ജന്റീന അടിയറവു പറയിച്ചത്.

ചിലിയുടെ കരുത്തുറ്റ പ്രതിരോധക്കോട്ട തകര്‍ത്ത് അര്‍ജന്റീനയുടെ വിജയഭേരി. നിശ്ചിത സമയം തീരാന്‍ രണ്ടു മിനിറ്റ് ബാക്കിയിരിക്കേ ലൗറ്റാറോ മാര്‍ട്ടിനെസ് നേടിയ ഗോളില്‍ ചിലിയെ 1-0ത്തിനാണ് അര്‍ജന്റീന അടിയറവു പറയിച്ചത്. കോപാ അമേരിക്ക ഫുട്ബാളില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ലോക ചാമ്പ്യന്മാര്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ഗ്രൂപ്പ് ‘എ’യില്‍ ഒരു മത്സരം ബാക്കിയിരിക്കേയാണ് ക്വാര്‍ട്ടര്‍ പ്രവേശനം.
അവസാന ഘട്ടം വരെ അര്‍ജന്റീനയെ സമര്‍ഥമായി തടഞ്ഞുനിര്‍ത്തിയ ചിലി പ്രതിരോധം ആദ്യപകുതിയില്‍ കോട്ട കെട്ടിയിരുന്നു. പന്തിന്മേല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തുകയും എതിരാളികളുടെ ഹാഫിലേക്ക് നിരന്തരം കയറിയെത്തുകയും ചെയ്തിട്ടും ഉറച്ച ഗോളവസരങ്ങള്‍ തുറന്നെടുക്കുന്നതില്‍നിന്ന് മെസ്സിയെയും സംഘത്തെയും അവര്‍ ഫലപ്രദമായി തടഞ്ഞു. കരുത്തരായ എതിരാളികള്‍ക്കെതിരെ സമനില ലക്ഷ്യമിട്ട് കളിക്കുന്നതുപോലെയായിരുന്നു ചിലിയുടെ നീക്കങ്ങള്‍. ഇടവേളവരെ ചിലിയുടെ വെറ്ററന്‍ ഗോളി ക്ലോഡിയോ ബ്രാവോയെ കാര്യമായി പരീക്ഷിക്കാന്‍ അര്‍ജന്റീനക്ക് കഴിഞ്ഞില്ല. ബോക്‌സിന് പുറത്തുനിന്ന് ഷോട്ടുകള്‍ തൊടുക്കാനുള്ള ഹൂലിയന്‍ ആല്‍വാരസിന്റെയും റോഡ്രിഗോ ഡി പോളിന്റേയുമൊക്കെ ശ്രമങ്ങള്‍ ലക്ഷ്യം തെറ്റി.
13 ഷോട്ടുകള്‍ ആദ്യപകുതിയില്‍ അര്‍ജന്റീന പായിച്ചതില്‍ ഗോള്‍വലക്ക് നേരെയെത്തിയത് മൂന്നെണ്ണം മാത്രം. പ്രതിരോധത്തില്‍ ശ്രദ്ധയൂന്നിയ ചിലിയാകട്ടെ, ആദ്യപകുതിയില്‍ ഒരു ഷോട്ടുപോലും അര്‍ജന്റീനയുടെ ഗോള്‍മുഖത്തേക്ക് പായിച്ചില്ലെന്നത് ശ്രദ്ധേയമായി. ഏയ്ഞ്ചല്‍ ഡി മരിയയുടെ അഭാവം പ്രകടമായ ആദ്യപകുതിയില്‍ നിക്കോളാസ് ഗോണ്‍സാലസിന് ബോക്‌സില്‍ അപകടകാരിയാവാന്‍ കഴിഞ്ഞില്ല. 35-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്ന് മെസ്സി തൊടുത്ത തകര്‍പ്പന്‍ ഗ്രൗണ്ടര്‍ വലതു പോസ്റ്റിനിടിച്ചാണ് വഴിമാറിയത്.
ഇടവേളക്കുശേഷം ഇരുനിരയും ആക്രമണ-പ്രത്യാക്രമണങ്ങള്‍ക്കിറങ്ങിയപ്പോള്‍ കളി ആവേശകരമായി. 50-ാം മിനിറ്റില്‍ മെസ്സിയുടെ പാസില്‍ നഹുവേല്‍ മൊളീനയുടെ കിടിലന്‍ ഷോട്ട് ശ്രമകരമായാണ് ബ്രാവോ തടഞ്ഞത്. ഇതിനു ലഭിച്ച കോര്‍ണര്‍കിക്കില്‍ നിന്നുവന്ന നീക്കത്തില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസിന്റെ ഷോട്ട് ചിലി ഡിഫന്‍ഡറുടെ കൈകളില്‍തട്ടി വഴിമാറിയെങ്കിലും അര്‍ജന്റീനയുടെ പെനാല്‍റ്റി വാദങ്ങളെ റഫറി അംഗീകരിച്ചില്ല. അര്‍ജന്റീന ആക്രമണം കനപ്പിച്ചുതുടങ്ങുകയായിരുന്നു. 56-ാം മിനിറ്റില്‍ മെസ്സി ബോക്‌സിലേക്ക് ഉയര്‍ത്തിയിട്ട ഫ്രീകിക്കില്‍ മക് അലിസ്റ്റര്‍ക്ക് ഒന്നുകാല്‍വെച്ചാല്‍ വല കുലുക്കാമായിരുന്നു. പ?ക്ഷേ, പന്ത് എത്തിപ്പിടിക്കാനായില്ല. കളി ഒരു മണിക്കൂര്‍ പിന്നിട്ടതിന് തൊട്ടുപിന്നാലെയാണ് ഏറ്റവും മൂര്‍ച്ചയേറിയ ആക്രമണം അര്‍ജന്റീനയുടെ ഭാഗത്തുനിന്നുണ്ടായത്. പന്തുമായി ബോക്‌സില്‍ കയറിയ നി?ക്കോളാസ് ഗോണ്‍സാലസിന്റെ ചാട്ടുളി കണക്കേയുള്ള ഷോട്ട് ബ്രാവോയുടെ കൈകളില്‍ തട്ടിയശേഷം ഗോള്‍പോസ്റ്റിനിടിച്ചാണ് ലക്ഷ്യംതെറ്റിയത്.
മധ്യനിരയില്‍ എന്‍സോ ഫെര്‍ണാണ്ടസിനെ മാറ്റി അര്‍ജന്റീന ജിയോവാനി ലോ ചെല്‍സോയെ കൊണ്ടുവന്നു. ഗോളെന്ന അജണ്ട മുന്‍നിര്‍ത്തി ഡി മരിയയും ലൗതാറോ മാര്‍ട്ടിനെസും പിന്നാലെയെത്തി. ആല്‍വാരെസും ഗോണ്‍സാലസും തിരിച്ചുകയറി. ഇതോടെ മുന്നേറ്റം ചടുലമായി. ഇതിനിടയില്‍, മത്സരത്തിലെ തങ്ങളുടെ ആദ്യത്തെ ഉറച്ച അവസരം ചിലി തുറന്നെടുത്തത് 71-ാം മിനിറ്റില്‍. റോഡ്രിഗോ എചെവെറിയയുടെ ഷോട്ട് എമിലിയാനോ മാര്‍ട്ടിനെസ് ശ്രമകരമായി തടഞ്ഞു. ഇതിന്റെ തനിയാവര്‍ത്തനം 76-ാം മിനിറ്റില്‍. ഇക്കുറിയും മാര്‍ട്ടിനെസിന്റെ വിശ്വസ്ത കരങ്ങള്‍ അര്‍ജന്റീനയുടെ കൂട്ടിനെത്തി.
അവസാന ഘട്ടത്തില്‍ ചിലിയുടെ ഒറ്റപ്പെട്ട പ്രത്യാക്രമണങ്ങള്‍ക്ക് മൂര്‍ച്ചയുണ്ടായിരുന്നു. അര്‍ജന്റീയാകട്ടെ, വല ലക്ഷ്യമിട്ട് നിറയൊഴിക്കാനാകാതെ ചിലി ഡിഫന്‍സിനുമുന്നില്‍ നിരന്തരം തോല്‍വി വഴങ്ങി. ഒടുവില്‍ കോര്‍ണര്‍ കിക്കില്‍നിന്നുവന്ന നീക്കത്തില്‍ ലൗതാറോ മാര്‍ട്ടിനെസ് വല കുലുക്കിയതോടെ കളത്തിലും ഗാലറിയിലും ആഘോഷം കനക്കുകയായിരുന്നു. വാറിലെ പരിശോധനയിലും വിശുദ്ധമാക്കപ്പെട്ട് ഗോള്‍ അംഗീകരിച്ചതോടെ മെസ്സിക്കും കൂട്ടര്‍ക്കും ആശ്വാസമായി. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ ഗോളി മാത്രം നില്‍ക്കേ രണ്ടാം ഗോളിനുള്ള അവസരം മാര്‍ട്ടിനെസ് അവിശ്വസനീയമായി പാഴാക്കിയില്ലെങ്കില്‍ അര്‍ജന്റീന വിജയം കൂടുതല്‍ കേമമായേനേ.
Football
കാനറികൾക്ക് മുന്നിൽ അടിതെറ്റി ചെല്‍സി; പിന്നില്‍ നിന്ന ശേഷം 3-1 തോല്‍പ്പിച്ചു വിട്ടു

ക്ലബ്ബ് ലോക കപ്പില്‍ ബ്രസീല്‍ ടീമായ ഫ്‌ളമെംഗോയോട് കടുത്ത തോല്‍വി വഴങ്ങി ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ് ആയ ചെല്‍സി. ഗ്രൂപ്പ് ഡി യില്‍ ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ ബ്രസീലില്‍ ഒന്നാംകിട ക്ലബ്ബുകളിലൊന്നായ ഫ്‌ളമെംഗോ തകര്‍ത്തുവിട്ടത്. മത്സരത്തില്‍ ചെല്‍സി താരം നിക്കോളാസ് ജാക്സണ്‍ കളത്തിലെത്തി നാല് മിനിറ്റിനകം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് അവരുടെ തോല്‍വിക്ക് ആക്കം കൂട്ടി. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഫ്ളമെംഗോയുടെ തിരിച്ചുവരവ്. ആദ്യ വിസില്‍ മുഴങ്ങി 13-ാം മിനിട്ടില്‍ തന്നെ ചെല്‍സി സ്‌കോര്‍ ചെയ്തു. ഏഴാം നമ്പര്‍ താരം പെഡ്രോ നേറ്റോയുടെ വകയായിരുന്നു ഗോള്‍.
രണ്ടാം പകുതിയിലാണ് ഫ്ലമിങോ മൂന്ന് ഗോളുകള്‍ അടിച്ചത്. 62ാം മിനിട്ടില്‍ ബ്രൂണോ ഹെൻറിക്കും മൂന്ന് മിനിട്ട് പിന്നിട്ടപ്പോഴേക്കും ഡാനിലോയും 83ാം മിനിട്ടില്‍ വാലസി യാനും ഫ്ലമിങോക്ക് വേണ്ടി ചെല്‍സിയുടെ വല ചലിപ്പിച്ചു. ഗ്രൂപ്പ് ഡിയില്‍ ആറ് പോയിന്റോടെ ഫ്ലമിങോയാണ് മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള ചെല്‍സിക്ക് മൂന്ന് പോയിന്റാണുള്ളത്.
Football
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്

സാവോപോളോ: കരുത്തരായ പാരഗ്വായെ കീഴടക്കി ബ്രസീൽ അടുത്തവർഷം നടക്കുന്ന ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയപ്പോൾ സ്വന്തം ഗ്രൌണ്ടിൽ കൊളംബിയക്കെതിരെ സമനില വഴങ്ങി അർജന്റീന.
പുതിയ കോച്ച് കാർലോ ആൻചലോട്ടിക്കു കീഴിൽ സ്വന്തമാക്കുന്ന ആദ്യ ജയത്തോടെയാണ് മഞ്ഞപ്പട അമേരിക്കയിലേക്കുള്ള ടിക്കറ്റെടുത്തത്. 44-ാം മിനുട്ടിൽ വിനിഷ്യസ് ജൂനിയർ നേടിയ ഗോളിലായിരുന്നു ബ്രസീലിന്റെ ജയം. ഇതോടെ, എല്ലാ ഫുട്ബോൾ ലോകകപ്പിനും യോഗ്യത നേടിയ ടീം എന്ന സ്വന്തം റെക്കോർഡ് ബ്രസീൽ നിലനിർത്തി.
അതേസമയം, സ്വന്തം കാണികൾക്കു മുന്നിൽ ലോകചാമ്പ്യന്മാരായ അർജന്റീനയ്ക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2024 നവംബറിനു ശേഷം ആദ്യമായി സൂപ്പർ താരം ലയണൽ മെസ്സി പ്ലെയിങ് ഇലവനിൽ വന്നെങ്കിലും കൊളംബിയക്കെതിരെ ജയം കാണാൻ കഴിഞ്ഞില്ല. ആദ്യപകുതിയിൽ ലൂയിസ് ഡിയാസ് കൊളംബിയക്കു വേണ്ടിയും രണ്ടാം പകുതിയിൽ തിയാഗോ അൽമാഡ ആതിഥേയർക്കു വേണ്ടിയും ഗോൾ നേടി. രണ്ടാം പകുതിയിൽ മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് ചുവപ്പുകാർഡ് കണ്ടത് അർജന്റീനയ്ക്ക് തിരിച്ചടിയായി.
കരുത്തുകാട്ടി ബ്രസീൽ
ഇക്വഡോറിനെതിരെ ഗോൾരഹിത സമനില വഴങ്ങിയ സംഘത്തിൽ കാര്യമായ അഴിച്ചുപണി നടത്തിയാണ് ആൻചലോട്ടി പാരഗ്വായ്‌ക്കെതിരെ ബ്രസീൽ ടീമിനെ ഇറക്കിയത്. പ്രതിരോധനിരക്കാരെയും ഗോൾകീപ്പറെയും അതേപടി നിലനിർത്തിയെങ്കിലും റഫിഞ്ഞ, ഗബ്രിയേൽ മാർട്ടിനെല്ലി, മാത്യൂസ് കുഞ്ഞ എന്നിവരെ ഉൾപ്പെടുത്തി ആക്രമണം ശക്തമാക്കി. തുടക്കം മുതൽ തന്നെ ബ്രസീലിന്റെ നീക്കങ്ങളിൽ കൂടുതൽ ലക്ഷ്യബോധം ദൃശ്യമായിരുന്നു.
മൂന്നാം മിനുട്ടിൽ വാൻഡേഴ്‌സന്റെ പാസിൽ നിന്ന് മാത്യൂസ് കുഞ്ഞക്ക് അവസരം ലഭിച്ചെങ്കിലും മുതലെടുക്കാൻ കഴിഞ്ഞില്ല. എട്ടാം മിനുട്ടിൽ റഫിഞ്ഞയുടെ ഷോട്ട് പാരഗ്വായ് കീപ്പർ പിടിച്ചെടുക്കുകയും ചെയ്തു. 12-ാം മിനുട്ടിൽ വലതുഭാഗത്തു നിന്ന് ഗോളിന് കുറുകെ കുഞ്ഞ നൽകിയ പാസിൽ വിനിഷ്യസ് ടച്ച് നൽകിയെങ്കിലും ഗോളിലേക്കു നയിക്കാൻ കഴിഞ്ഞില്ല.
മികച്ച നീക്കങ്ങളുണ്ടായിട്ടും ഗോൾ മാത്രം അകന്നു നിൽക്കുന്നതിനിടെയാണ് 44-ാം മിനുട്ടിൽ വിനിഷ്യസിന്റെ ഗോൾ വന്നത്. ഗോൾകീപ്പർ അലിസൺ ബക്കർ തുടങ്ങിവച്ച നീക്കത്തിനൊടുവിൽ മാത്യുസ് കുഞ്ഞ നൽകിയ പാസ് രണ്ട് പ്രതിരോധക്കാർക്കിടയിലൂടെ വിനിഷ്യസ് വലയിലാക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ ലീഡ് വർധിപ്പിക്കാൻ ബ്രസീൽ കിണഞ്ഞു ശ്രമിച്ചെങ്കിലും പാരഗ്വായ് പ്രതിരോധത്തിന്റെ കണിശതയും ഗോൾകീപ്പർ ഗറ്റിറ്റോ ഫെർണാണ്ടസിന്റെ സേവുകളും തടസ്സമായി. കിട്ടിയ അവസരങ്ങളിൽ പാരഗ്വായ് ആക്രമണം നടത്താൻ ശ്രമിച്ചെങ്കിലും ബ്രസീലിന്റെ ഒത്തൊരുമയ്ക്കും താരപ്പൊലിമയ്ക്കും മുന്നിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
തിരിച്ചുവന്ന് അർജന്റീന
ലിവർപൂൾ താരം ലൂയിസ് ഡിയാസിന്റെ മനോഹരമായ ഒരു സോളോ ഗോളിലാണ് അർജന്റീനയക്കെതിരെ കൊളംബിയ മുന്നിലെത്തിയത്. കൗണ്ടർ അറ്റാക്കിൽ മിഡ്ഫീൽഡർ കസ്താനോയിൽ നിന്ന് പന്ത് സ്വീകരിച്ച് ഇടതുവിംഗിലൂടെ സ്വതന്ത്രനായി കുതിച്ചുകയറിയ ഡിയാസ് നാല് പ്രതിരോധക്കാർക്കിടയിലൂടെ ബോക്‌സിൽ പ്രവേശിച്ച് എമിലിയാനോ മാർട്ടിനസിനെ കീഴടക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ അർജന്റീന സമനില ഗോളിനായി ശ്രമിക്കുന്നതിനിടെ പന്തിനായുള്ള പോരാട്ടത്തിൽ എൻസോ കൊളംബിയൻ താരം കെവിൻ കസ്താനോയുടെ മുഖത്ത് ചവിട്ടിയതോടെ റഫറി ചുവപ്പുകാർഡ് പുറത്തെടുത്തു.
77-ാം മിനുട്ടിൽ പ്രതിരോധക്കാർക്കിടയിലൂടെ വെട്ടിച്ചുകയറിയ മെസ്സിയുടെ ഗോൾശ്രമം കൊളംബിയ വിഫലമാക്കിയതിനു പിന്നാലെ സൂപ്പർ താരത്തെ പിൻവലിച്ച് അർജന്റീന എസിക്വീൽ പലാഷ്യസിനെ കൊണ്ടുവന്നു.
പൂർണമായും പ്രതിരോധത്തിലേക്കു വലിഞ്ഞ കൊളംബിയ ലീഡ് സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 81-ാം മിനുട്ടിലാണ് ഗോൾ വന്നത്. മികച്ച പാസുകളിലൂടെ സമ്മർദം ചെലുത്തിയ ലോകചാമ്പ്യന്മാർക്ക് ഇത്തവണ തുണയായത് യുവതാരം തിയാഗോ അൽമാഡയുടെ വ്യക്തിഗത മികവാണ്. പലാഷ്യസിൽ നിന്ന് പന്ത് സ്വീകരിച്ച് പ്രതിരോധക്കാരെ നിഷ്പ്രഭരാക്കി ബോക്‌സിൽ കയറി അൽമാഡ വലങ്കാൽ കൊണ്ടു തൊടുത്ത ഷോട്ട് ഗോൾകീപ്പർക്ക് അവസരം നൽകാതെ ഇടതുബോക്‌സിന്റെ മൂലയിൽ ചെന്നുകയറി. രണ്ട് കൊളംബിയൻ താരങ്ങളുടെ കാലുകൾക്കിടയിലൂടെ ചെന്നാണ് പന്ത് ലക്ഷ്യം കണ്ടത്.
Football
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍-നസറില്‍ തുടരും: നേഷന്‍സ് ലീഗ് വിജയത്തിന് പിന്നാലെ നിര്‍ണ്ണായക പ്രഖ്യാപനം
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് അടുത്ത സീസണില്‍ അല്‍-നസറിന് വേണ്ടി കളിക്കുന്നത് തുടരുമെന്ന് സ്ഥിരീകരിച്ചു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് അടുത്ത സീസണില്‍ അല്‍-നസറിന് വേണ്ടി കളിക്കുന്നത് തുടരുമെന്ന് സ്ഥിരീകരിച്ചു.
പോര്‍ച്ചുഗല്‍ സ്‌പെയിനിനെ പരാജയപ്പെടുത്തി യുവേഫ നേഷന്‍സ് ലീഗ് നേടിയപ്പോള്‍ 40 കാരനായ അദ്ദേഹം അടുത്തിടെ തന്റെ മൂന്നാം അന്താരാഷ്ട്ര കിരീടം ആഘോഷിച്ചു. രണ്ടാം പകുതിയില്‍ റൊണാള്‍ഡോ തന്റെ 138-ാം അന്താരാഷ്ട്ര ഗോള്‍ നേടി, 2-2 സമനിലയ്ക്ക് ശേഷം ഫൈനല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കൊണ്ടുപോകാന്‍ സഹായിച്ചു. അപ്പോഴേക്കും പകരക്കാരനായി ഇറങ്ങിയിരുന്നെങ്കിലും, അഞ്ച് സ്‌പോട്ട് കിക്കുകളും ട്രോഫി ഉയര്‍ത്തുന്നതിനായി പോര്‍ച്ചുഗല്‍ ഗോളാക്കി മാറ്റുന്നത് വെറ്ററന്‍ ഫോര്‍വേഡ് സൈഡില്‍ നിന്ന് നോക്കിനിന്നു.
വിജയത്തിന് പിന്നാലെ സൗദി പ്രോ ലീഗ് ക്ലബ്ബില്‍ തുടരാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു. ‘എന്റെ ഭാവി? അടിസ്ഥാനപരമായി ഒന്നും മാറാന്‍ പോകുന്നില്ല,’ അദ്ദേഹം പറഞ്ഞു. അല്‍-നസറില്‍ തുടരുമോ എന്ന് നേരിട്ട് ചോദിച്ചപ്പോള്‍, ‘അതെ’ എന്ന് റൊണാള്‍ഡോ പ്രതികരിച്ചു.
യൂറോ 2016, 2019 നേഷന്‍സ് ലീഗ് മെഡലുകള്‍ക്കൊപ്പം റൊണാള്‍ഡോയുടെ വര്‍ദ്ധിച്ചുവരുന്ന അന്താരാഷ്ട്ര ബഹുമതികളുടെ ശേഖരത്തിലേക്ക് നേഷന്‍സ് ലീഗ് കിരീടം ചേര്‍ക്കുന്നു. അഞ്ച് തവണ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ താരത്തെ കണ്ണീരിലാഴ്ത്തിയാണ് വികാരഭരിതമായ വിജയം.
യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ജൂണ്‍ 14 മുതല്‍ ആരംഭിക്കുന്ന 32 ടീമുകളുടെ ഫിഫ ക്ലബ് വേള്‍ഡ് കപ്പില്‍ മത്സരിക്കാന്‍ നിരവധി ടീമുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും, താന്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകില്ലെന്ന് റൊണാള്‍ഡോ കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ചു.
യുഎസിലെ ക്ലബ്ബുകളില്‍ നിന്ന് ഒന്നിലധികം ഓഫറുകള്‍ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി, അതേസമയം അല്‍-നസറിന്റെ കായിക ഡയറക്ടര്‍ ഫെര്‍ണാണ്ടോ ഹിയേറോ അടുത്തിടെ റൊണാള്‍ഡോയുമായി കരാര്‍ വിപുലീകരണത്തെക്കുറിച്ച് ചര്‍ച്ചയിലാണെന്ന് സമ്മതിച്ചു.
2022 ഡിസംബറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് അല്‍-നസറില്‍ ചേര്‍ന്നതിന് ശേഷം റൊണാള്‍ഡോ 111 മത്സരങ്ങളില്‍ നിന്ന് 99 ഗോളുകള്‍ നേടിയിട്ടുണ്ട്.
-
film3 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
local1 day ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
kerala3 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
india3 days ago
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി
-
kerala3 days ago
തൃശൂരില്‍ വയോധികനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി
-
News3 days ago
ട്രംപിന്റ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
News3 days ago
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷം; ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവച്ച് ആമസോണ്‍