Connect with us

News

ലവ് യു പാരീസ്; റിയലി,റിയലി ബ്യൂട്ടിഫുൾ മാച്ച്..

വനിതാ ഡബിൾസിൽ സ്പാനിഷ് ജോഡി അനായാസം വിജയിച്ചത് നിറഞ്ഞ ഗ്യാലറിയെ സാക്ഷി നിർത്തിയായിരുന്നില്ല.

Published

on

ടെന്നിസ് മൽസരങ്ങൾ അകലെ നിന്ന് ടെലിവിഷനിൽ കണ്ട് വിവരണം നടത്തുമ്പോൾ ഗ്രൗണ്ട് സീറോ റിയാലിറ്റി വരികളിൽ പ്രകടമാവില്ല. വിംബിൾഡണും ഫ്രഞ്ച് ഓപ്പണും ഓസ്ട്രേലിയൻ ഓപ്പണും വലിയ തലക്കെട്ടിൽ നൽകുന്നത് ടെലിവിഷനിൽ കളി പറയുന്നവരുടെ ആമ്പിയൻസ് നോക്കിയാണെങ്കിൽ മറ്റൊരു ഒളിംപിക് ടെന്നിസ് ഫൈനൽ ഗ്രൗണ്ട് സീറോ റിയാലിറ്റി ഇന്നലെ വീണ്ടും അറിഞ്ഞു. 2012 ലെ ലണ്ടൻ ഒളിംപിക്സ് വേളയിലായിരുന്നു വിംബിൾഡൺ എന്ന ലണ്ടൻ പ്രാന്തം സന്ദർശിച്ചതും മൽസരങ്ങൾ റിപ്പോർട്ട് ചെയ്തതും.

റോജർ ഫെഡ്ററും ആന്ദ്രെ മുറെയും തമ്മിലുള്ള ഫൈനൽ ഇപ്പോഴും മനോമുകുരത്തിലുണ്ട്. മീഡിയാ ഡെസ്ക്ക് നിറഞ്ഞ് കവിഞ്ഞപ്പോൾ ഒരു വോളണ്ടിയർ നൽകിയ കസേരയിലിരുന്നായിരുന്നു ഫെഡ്റർ എന്ന ഇഷ്ടതാരത്തെ ആസ്വദിച്ചത്. അന്ന് പക്ഷേ ലണ്ടൻകാരെല്ലാം സ്ക്കോട്ട്ലൻഡുകാരനായ ആന്ദ്രെ മുറെക്കൊപ്പമായിരുന്നു. അദ്ദേഹമാണ് വിജയിച്ചതും. ഇന്നലെയും അതേ അനുഭവം. ചരിത്ര പ്രസിദ്ധമായ റോളണ്ട് ഗാരോസിൽ വനിതാ ഡബിൾസ് വെങ്കല നിർണയ മൽസരത്തിന് ശേഷമായിരുന്നു പുരുഷവിഭാഗം ക്ലാസിക് ഫൈനൽ. വനിതാ ഡബിൾസിൽ സ്പാനിഷ് ജോഡി അനായാസം വിജയിച്ചത് നിറഞ്ഞ ഗ്യാലറിയെ സാക്ഷി നിർത്തിയായിരുന്നില്ല.

എന്നാൽ ഈ മൽസരം രണ്ടാം സെറ്റ് ആവുമ്പോഴേക്കും ഇരിപ്പിടങ്ങൾ നിറയാൻ തുടങ്ങി. 15,000 സീറ്റാണ് സ്റ്റേഡിയത്തിലുള്ളത്. ഇതിൽ മാധ്യമ പ്രവർത്തകർക്കായി ഉദ്ദേശം മുന്നുറോളം സീറ്റുകൾ. യുറോപ്പിലെ വൻകിട ടെന്നിസ് റിപ്പോർട്ടർമാർ നിരനിരയായി വരുന്നു. കളിയുടെ വിദഗ്ദ്ധ വിശകലനത്തിന് പഴയ കളിക്കാർ. നേരത്തെ തന്നെ ഫൈനലിനുള്ള ടിക്കറ്റ് ബുക്ക് ചെയ്തതിനാൽ ടേബിളോട് കൂടിയ ഇരിപ്പിടം തന്നെ കിട്ടി. ഇനിയാണ് ഗ്രൗണ്ട് സീറോ ആമ്പിയൻസ്. നോവാക് ദ്യോക്വോവിച്ചും കാർലോസ് അൽകറാനും തമ്മിലുള്ള മൈതാന ശത്രുത അറിയാത്തവരില്ല. ഇരുവരും ഇതിനകം ആറ് തവണ മുഖാമുഖം വന്നിരുന്നു. വിജയം 3-3ലും. 2022 ലെ മാഡ്രിഡ് ഓപ്പണിൽ തുടങ്ങിയ വൈര്യം. അന്ന് അൽകറാസിന് പ്രായം 19. പയ്യൻസ് ജയിച്ചുകയറി. ഏറ്റവുമൊടുവിൽ മാസങ്ങൾക്ക് മുമ്പ് വിംബിൾഡൺ ഫൈനലായിരുന്നു.

ഏഴ് തവണ വിംബിൾഡണിൽ ഒന്നാമനായ സെർബുകാരനെ അന്ന് അൽകറാസ് നേരിട്ടുള്ള സെറ്റുകളിൽ തകർത്തിരുന്നു. ഗ്രാൻഡ്സ്ലാം നേട്ടങ്ങളിൽ റെക്കോർഡ് സ്വന്തമാക്കാനെത്തിയ 37-കാരനെ ആ തോൽവി കാര്യമായി അലട്ടിയിരുന്നു. പാരീസിലെത്തിയ വേളയിൽ കറാസിൻറെ നാട്ടുകാരനായ റഫേൽ നദാലിനെ തകർത്ത് തുടങ്ങിയ ദ്യോകോ കരിയറിൽ ഒരു ഒളിംപിക് സ്വർണം ലക്ഷ്യമിട്ടിരുന്നു. മൽസരത്തിന് മുമ്പ് അദ്ദേഹത്തെ സ്വാഗതം ചെയ്തപ്പോൾ അപാരമായിരുന്നു ആവേശം. ഫ്രഞ്ച് കാണികൾ ആ സീനിയറിനൊപ്പമാണെന്ന് തോന്നി. പക്ഷേ 21-കാരനെ സ്വാഗതം ചെയ്തപ്പോൾ അതിലും മികച്ച വരവേൽപ്പ്.

ടൈബ്രേക്കറിലേക്ക് ദീർഘിച്ച ആദ്യസെറ്റ് ദ്യോക്കോ സ്വന്തമാക്കിയ കാഴ്ചയിൽ കൈയടിച്ചവരിൽ കറാസിൻറെ നാട്ടുകാരായ സ്പാനിഷുകാരുമുണ്ടായിരുന്നു. ടെന്നിസിൽ മാത്രം കാണാനാവുന്ന അപാരമായ സ്പോർട്ടിംഗ് സ്പിരിറ്റ്. ആദ്യസെറ്റിന് ശേഷം കറാസ് പുറത്ത് പോയില്ല-കഴുത്തിൽ ഐസ് ട്ടുബുമിട്ട് അദ്ദേഹം അവിടെ തന്നെയിരുന്നപ്പോൾ ദ്യോകോ വിശ്രമിക്കാൻ ഡ്രസിംഗ് റൂമിലേക്ക് പോയി. താരങ്ങൾക്ക് കുട പിടിക്കാനും സഹായത്തിനുമായി വോളണ്ടിയർമാർ.

സമ്പന്നമായിരുന്നു കാണികൾ.കൊച്ചുകുട്ടികൾ മുതൽ 100 വയസെല്ലാം പിന്നിട്ടവർ. പാരീസിൽ ഉച്ച സമയത്ത് കത്തുന്ന വെയിലിലായിരുന്നു മൽസരം. ചെറിയ വിശറിയുമായി വന്ന് വ്യദ്ധർ പോലും പോരാട്ടം ആസ്വദിക്കുകയാണ്. മികച്ച സർവുകൾക്കും റിട്ടേണുകൾക്കും നല്ല പിന്തുണ. ഗെയിം ഇടവേളയിൽ ഞങ്ങൾക്ക് അരികിൽ നിലയുറപ്പിച്ച ബാൻഡ് മേളക്കാരുടെ കൊച്ചു സംഗീതം. രണ്ടാം സെറ്റിലെ അഞ്ചാം ഗെയിമിൽ ദ്യേക്യോ പായിച്ച ഡ്രോപ്പ് ഷോട്ടിന് അതേ നാണയത്തിൽ കറാസ് മറുപടി നൽകിയപ്പോൾ ഉയർന്ന കരാഘോഷം ഒരു മിനുട്ടോളമുണ്ടായിരുന്നു. രണ്ടാം സെറ്റും ആവേശം വാനോളമുയർത്തി ടൈബ്രേക്കറിലെത്തി.

ഇടക്കിടെ ലോക ഒന്നും രണ്ടും താരങ്ങൾ തമ്മിൽ പിണക്കങ്ങൾ. അതേറ്റ് പിടിച്ച് കാണികൾ. ഒടുവിൽ ടൈബ്രേക്കറും മൽസരവും നേടി ദ്യോക്യോ.. മധുര പ്രതികാരം. ആദ്യ ഒളിംപിക് സ്വർണം. കരിയറിൽ നേരിട്ട് റിപ്പോർട്ട് ചെയ്യാനായ ഏറ്റവും നല്ല മൽസരങ്ങളിലൊന്ന്..സ്വർണ നേട്ടം കുടുംബത്തിനൊപ്പം ആഘോഷിക്കാൻ ഞങ്ങൾക്ക് മുന്നിലൂടെ കോണിപടികൾ ഓടിക്കയറിയ ദ്യോകോ.. തല താഴ്ത്തിയിരുന്ന് കണ്ണീർ വാർത്ത അൽ കറാസ്..

Cricket

സഞ്ജുവിന് പിന്നാലെ സാലിയെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

കെസിഎല്‍ പ്രഥമ സീസണിലും സാലി കൊച്ചി ബ്ലൂ ടൈഗേര്‍സിന്റെ ഭാഗമായിരുന്നു.

Published

on

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ താരലേലത്തില്‍ സഞ്ജുവിന് പിന്നാലെ സഹോദരന്‍ സാലി സാംസനെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. കെസിഎല്‍ പ്രഥമ സീസണിലും സാലി കൊച്ചി ബ്ലൂ ടൈഗേര്‍സിന്റെ ഭാഗമായിരുന്നു. അടിസ്ഥാന വിലയായ 75,000 രൂപക്ക് തന്നെയാണ് സാലിയെ കൊച്ചി സ്വന്തമാക്കിയത്.

നേരത്തെ, 26.8 ലക്ഷം രൂപയ്ക്ക് സഞ്ജു സാംസനെയും കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീമില്‍ എത്തിച്ചിരുന്നു. ഓള്‍ റൗണ്ടറായ സാലി കൊച്ചിയില്‍ എത്തുന്നതിന് മുന്‍പ് വയനാടിനായി മത്സരിച്ചിട്ടുണ്ട്. കൂടാതെ അണ്ടര്‍ 16 വിഭാഗത്തില്‍ സൗത്ത് സോണിനുവേണ്ടി കളിച്ച സാലി കേരളത്തിന്റെ അണ്ടര്‍ 23, 25 ടീമുകളിലും അംഗമായിരുന്നു.

ഐപിഎല്‍ പോലുള്ള പ്രധാന ലീഗുകള്‍ കളിച്ച താരങ്ങള്‍ എ കാറ്റഗറിയിലും, മാറ്റ് താരങ്ങളെ ബി, സി ക്യാറ്റഗറികളിലും ആയിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. എ ക്യാറ്റഗറിയിലെ താരങ്ങള്‍ക്ക് 3 ലക്ഷം രൂപയും, ബി ക്യാറ്റഗയിലെ താരങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും, സി ക്യാറ്റഗറിയിലെ താരങ്ങള്‍ക്ക് 75,000 രൂപയും ആയിരുന്നു അടിസ്ഥാന വില.

3 ലക്ഷം മാത്രം അടിസ്ഥാന വിലയുള്ള സഞ്ജുവിനെ വാശിയേറിയ ലേലത്തിനൊടുവിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കെസില്‍ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് തുകയ്ക്ക് വാങ്ങിയത്.

Continue Reading

kerala

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വയും ബുധനും കണ്ണൂരിലും കാസര്‍കോട്ടും യെല്ലോ അലര്‍ട്ടുണ്ട്.

ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.

Continue Reading

News

അമേരിക്ക പാര്‍ട്ടി; പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എലോണ്‍ മസ്‌ക്

ശതകോടീശ്വരന്‍ സംരംഭകനും സാങ്കേതിക വ്യവസായിയുമായ എലോണ്‍ മസ്‌ക് യുഎസില്‍ ‘അമേരിക്ക പാര്‍ട്ടി’ എന്ന പേരില്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ശനിയാഴ്ച തന്റെ പ്ലാറ്റ്ഫോം X-ല്‍ ഒരു പോസ്റ്റില്‍ പ്രഖ്യാപിച്ചു.

Published

on

ശതകോടീശ്വരന്‍ സംരംഭകനും സാങ്കേതിക വ്യവസായിയുമായ എലോണ്‍ മസ്‌ക് യുഎസില്‍ ‘അമേരിക്ക പാര്‍ട്ടി’ എന്ന പേരില്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ശനിയാഴ്ച തന്റെ പ്ലാറ്റ്ഫോം X-ല്‍ ഒരു പോസ്റ്റില്‍ പ്രഖ്യാപിച്ചു.

മസ്‌കും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള പരസ്യമായ വീഴ്ചയെ തുടര്‍ന്നാണ് ഈ പ്രഖ്യാപനം, അതിനുശേഷം മസ്‌ക് ഭരണകൂടത്തില്‍ നിന്നും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയില്‍ നിന്നും (DOGE) പുറത്തുകടന്നു.

‘ഇന്ന്, നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങള്‍ക്ക് തിരികെ നല്‍കാനാണ് അമേരിക്ക പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്,’ താന്‍ അടുത്തിടെ നടത്തിയ ഒരു വോട്ടെടുപ്പിന്റെ ഫലങ്ങളെ പരാമര്‍ശിച്ച് മസ്‌ക് കുറിച്ചു.

തന്റെ പ്രഖ്യാപനത്തില്‍, മസ്‌ക് നിലവിലെ രാഷ്ട്രീയ വ്യവസ്ഥയെ വിമര്‍ശിച്ചു, ‘നമ്മള്‍ ജീവിക്കുന്നത് ഒരു ജനാധിപത്യ സംവിധാനത്തിലല്ല, ഒരു ഏകകക്ഷി സംവിധാനത്തിലാണ്.’

മറ്റൊരു പോസ്റ്റില്‍, ‘യൂണിപാര്‍ട്ടി’ സിസ്റ്റം എന്ന് വിളിക്കുന്ന യുഎസ് രാഷ്ട്രീയ സ്ഥാപനത്തെ എങ്ങനെ വെല്ലുവിളിക്കാന്‍ താന്‍ പദ്ധതിയിടുന്നു എന്നതിനെക്കുറിച്ച് മസ്‌ക് കൂടുതല്‍ പങ്കിട്ടു.

ജൂലൈ 4 ന് യുഎസ് സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍, മസ്‌ക് തന്റെ പ്ലാറ്റ്ഫോം X-ല്‍ ഒരു വോട്ടെടുപ്പ് നടത്തി, അനുയായികളോട് ചോദിച്ചു: ‘നിങ്ങള്‍ക്ക് ദ്വികക്ഷി (ചിലര്‍ യൂണിപാര്‍ട്ടി എന്ന് പറയും) സമ്പ്രദായത്തില്‍ നിന്ന് സ്വാതന്ത്ര്യം വേണോ എന്ന് ചോദിക്കാന്‍ പറ്റിയ സമയമാണ് സ്വാതന്ത്ര്യ ദിനം! ഞങ്ങള്‍ അമേരിക്ക പാര്‍ട്ടി സൃഷ്ടിക്കണോ?’

65.4 ശതമാനം ഉപയോക്താക്കള്‍ ‘അതെ’ എന്ന് വോട്ട് ചെയ്തപ്പോള്‍ 34.6 ശതമാനം പേര്‍ ‘ഇല്ല’ എന്ന് വോട്ട് ചെയ്തതിനാല്‍ പ്രതികരണം നിര്‍ണായകമായി.

മസ്‌കും ട്രംപും തമ്മിലുള്ള പിരിമുറുക്കം അടുത്ത ആഴ്ചകളില്‍ രൂക്ഷമായിട്ടുണ്ട്, ട്രംപിന്റെ പുതിയ നിയമനിര്‍മ്മാണത്തിലൂടെ വലിയ തോതില്‍ പൊട്ടിപ്പുറപ്പെട്ടു, ‘വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’, ഇത് കോണ്‍ഗ്രസിന്റെ ഇരുസഭകളും പാസാക്കുകയും ജൂലൈ 4 ന് നിയമത്തില്‍ ഒപ്പിടുകയും ചെയ്തു, ഇത് മസ്‌കില്‍ നിന്ന് നിശിതമായി വിമര്‍ശിക്കപ്പെട്ടു.

Continue Reading

Trending