india
സര്‍ക്കാര്‍ ജീവനക്കാര്‍ ആര്.എസ്.എസിന്റെ ഭാഗമാകരുതെന്ന വിലക്ക് നീക്കി രാജസ്ഥാനും
52 വര്‍ഷമായി തുടരുന്ന വിലക്കാണ് രാജസ്ഥാന് സര്‍ക്കാര്‍ നീക്കിയിരിക്കുന്നത്.
സര്‍ക്കാര്‍ ജീവനക്കാര്‍ ആര്.എസ്.എസിന്റെ ഭാഗമാകാന്‍ പാടില്ലെന്ന വിലക്ക് നീക്കി രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാരും. 52 വര്‍ഷമായി തുടരുന്ന വിലക്കാണ് രാജസ്ഥാന് സര്‍ക്കാര്‍ നീക്കിയിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് 1996ല്‍ പ്രസ്തുത വിലക്ക് ഏര്‍പ്പെടുത്തിയത്.
നിലവില്‍, നേരത്തെ നിരോധിച്ച സംഘടനകളുടെ പട്ടികയില്‍ നിന്ന് ആര്.എസ്.എസിനെ ഒഴിവാക്കികൊണ്ടാണ് രാജസ്ഥാന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 1972ലെയും 1981ലെയും നിര്‍ദേശങ്ങള്‍ പരിശോധിച്ച ശേഷമാണ് ഈ നടപടി സ്വീകരിച്ചതെന്ന് ബി.ജെ.പി സര്‍ക്കാര്‍ പ്രതികരിച്ചു.
പേഴ്സണല്‍ വകുപ്പ് ജോയിന്റ് സെക്രട്ടറി രാജേന്ദ്ര സിങ് കാവ്യയാണ് ആര്.എസ്.എസിന്റെ വിലക്ക് നീക്കികൊണ്ട് ഉത്തരവിറക്കിയത്. ആര്.എസ്.എസിന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരസ്യമായും സജീവമായും പങ്കെടുക്കാമെന്നാണ് രാജസ്ഥാന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.
രാജസ്ഥാന് പുറമെ മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഹരിയാന, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ഇതിനോടകം ഈ വിലക്ക് നീക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാരും പ്രസ്തുത വിലക്ക് നീക്കിയിരുന്നു. പേഴ്സണല്‍ പബ്ലിക് ഗ്രീവ്നെസ് ആന്‍ഡ് പെന്‍ഷന്‍സ് മന്ത്രാലയമാണ് വിലക്ക് നീക്കിയ വിവരം അറിയിച്ചത്.
പബ്ലിക് ഗ്രീവന്‍സ് ആന്റ് പെന്ഷന് മന്ത്രാലയം ജൂലൈ ഒമ്പതിനാണ് ഔദ്യോഗിക അക്കൗണ്ടിലൂടെ മെമ്മോറാണ്ടം പോസ്റ്റ് ചെയ്തത്. മെമ്മോറാണ്ടത്തില്‍ 1966 നവംബര്‍ 30, 1970 ജൂലൈ 25, 1980 ഒക്ടോബര്‍ 28 മുതലുള്ള മുന്‍ ഉത്തരവുകള്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ നിര്‍ദേശങ്ങള്‍ അവലോകനം ചെയ്തതായും ഈ ഉത്തരവുകളില്‍ നിന്ന് ആര്.എസ്.എസ് എന്ന പരാമര്‍ശം നീക്കം ചെയ്യാന്‍ തീരുമാനിച്ചതായും മെമ്മോറാണ്ടത്തില്‍ പറയുന്നു.
മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്ന് 1948 ഫെബ്രുവരിയില്‍ ആര്.എസ്.എസിനെ നിരോധിച്ചിരുന്നു. തുടര്‍ന്ന്, നല്ല പെരുമാറ്റത്തിന്റെ ഉറപ്പിന്മേല് ആണ് നിരോധനം പിന്‍വലിച്ചത്. പിന്നാലെ 1966ല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ആര്.എസ്.എസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ ഉത്തരവിലൂടെ 58 വര്‍ഷമായി നിലനിന്നിരുന്ന നിരോധനമാണ് മോദിയും ബി.ജെ.പി സര്‍ക്കാരുകളും ചേര്‍ന്ന് നീക്കം ചെയ്യുന്നത്.
ഇന്ദിരാ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ സംഘടനകളുടെ പട്ടികയില്‍ ആര്.എസ്.എസും ജമാഅത്തെ ഇസ്ലാമിയും ഉള്‍പ്പെടെ 17 സംഘടനകളുടെ പേരുകള്‍ ഉള്‍പ്പെടുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ ഈ സംഘടനകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അച്ചടക്ക നടപടിക്ക് നിയമസാധുതയുണ്ട്.
india
പഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിനുള്ള ഫീസ് വന്‍തോതില്‍ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് നിയമങ്ങളില്‍ ഭേദഗതി വരുത്തി. നിലവിലെ നിരക്കിനെക്കാള്‍ 10 ഇരട്ടി വരെ കൂടുതല്‍ ഫീസാണ് പുതിയ നിയമപ്രകാരം ഈടാക്കുക. ഇതോടൊപ്പം, ഫിറ്റ്നസ് ടെസ്റ്റ് നിര്‍ബന്ധമാകുന്ന പ്രായപരിധിയും 15 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി കുറച്ചു. വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. വാഹനം പഴക്കമാകുന്നതനുസരിച്ച് ഉയര്‍ന്ന നിരക്കാണ് ഇനി ബാധകമാകുന്നത്.
20 വര്‍ഷത്തിലധികം പഴക്കമുള്ള ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്കാണ് ഏറ്റവും വലിയ വര്‍ധനവ്. ഇതുവരെ 2,500 രൂപയായിരുന്ന ഫിറ്റ്നസ് ടെസ്റ്റ് ഫീസ് ഇനി 25,000 രൂപ ആകും. ഇതേ പ്രായത്തിലുള്ള മിഡിയം കൊമേഴ്സ്യല്‍ വാഹനങ്ങള്‍ 1,800 രൂപയ്ക്ക് പകരം 20,000 രൂപ നല്‍കണം. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 15,000 രൂപയും മൂന്ന് ചക്രവാഹനങ്ങള്‍ക്ക് 7,000 രൂപയും ഈടാക്കും. 20 വര്‍ഷം പഴക്കമുള്ള ടു വീലറുകളുടെ ഫീസ് 600 രൂപയില്‍ നിന്ന് 2,000 രൂപ ആയി ഉയര്‍ന്നു. പുതുക്കിയ റൂള്‍ 81 പ്രകാരം 15 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങള്‍ക്കും ഫീസ് വര്‍ധിച്ചിട്ടുണ്ട്. മോട്ടോര്‍സൈക്കിളുകള്‍ക്കായി 400 രൂപ, LMV-കള്‍ക്കായി 600 രൂപ, മിഡിയം-ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്കായി 1,000 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. റോഡുകളില്‍ നിന്ന് പഴയതും സുരക്ഷിതമല്ലാത്തതുമായ വാഹനങ്ങള്‍ നീക്കം ചെയ്യാനും വാഹന സ്ക്രാപ്പേജ് നയത്തെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ ഫീസ് വര്‍ധനയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഉയര്‍ന്ന നിരക്ക് പഴക്കം ചെന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ചെലവേറിയതാക്കിയതിനാല്‍, അവ മാറ്റി പുതിയ മോഡലുകള്‍ വാങ്ങാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകുമെന്നും വിലയിരുത്തപ്പെടുന്നു.പുതിയ ഫീസ് രാജ്യത്തുടനീളം ഉടന്‍ പ്രാബല്യത്തില്‍ വന്നു.
india
ആംബുലന്‍സിന് തീ പിടിച്ചു; പിഞ്ചുകുഞ്ഞും ഡോക്ടറും നേഴ്സുമടക്കം 4 മരണം
പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗുജറാത്തിലെ മൊദാസയില്‍ ചികിത്സയ്ക്കായി യാത്ര ചെയ്യുകയായിരുന്ന സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സിന് തീപിടിച്ച് നവജാത ശിശുവും ഡോക്ടറും നഴ്സും ഉള്‍പ്പെടെ നാല് പേര് ദാരുണമായി മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവം പുലര്‍ച്ചെ 12:45ഓടെ മൊദാസ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയിടത്താണ് നടന്നത്. മഹിസാഗറിലെ ലുനാവാഡയില്‍ നിന്നെത്തിയ കുടുംബം ആദ്യമായി മൊദാസയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവന്നത്. കുഞ്ഞിന്റെ നില വഷളായതിനെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് മാറ്റാന്‍ തീരുമാനിച്ചപ്പോള്‍, യാത്രാമധ്യേ ആംബുലന്‍സില്‍ തീപിടിത്തമുണ്ടായി. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും മാറ്റിക്കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടമെന്ന് ആരവല്ലി ജില്ലാ പൊലീസ് സൂപ്രണ്ട് മനോഹര്‍സിങ് ജഡേജ അറിയിച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് എസ്.പി കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
india
കൊല്‍ക്കത്തയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ് തട്ടിക്കൊണ്ടുപോയി; വ്യാജ നേഴ്സായി നടിച്ച യുവതി അറസ്റ്റില്‍
അമ്മയോട് നഴ്സാണെന്ന് ധരിപ്പിച്ച് സൗഹൃദം സൃഷ്ടിച്ച ശേഷം കുഞ്ഞിനെ കൈക്കലാക്കിയാണ് യുവതി ഒളിവിലായത്.
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബി.സി. റോയ് ആശുപത്രിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സബീന ബീബി എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയോട് നഴ്സാണെന്ന് ധരിപ്പിച്ച് സൗഹൃദം സൃഷ്ടിച്ച ശേഷം കുഞ്ഞിനെ കൈക്കലാക്കിയാണ് യുവതി ഒളിവിലായത്. ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയ അമ്മയോടൊപ്പം ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സബീന ബന്ധം സ്ഥാപിച്ചത്. ആശുപത്രിയില്‍ ഒത്തുചെന്ന ശേഷം, ഡോക്ടറെ കാണാന്‍ പോയതിനു പിന്നാലെ അമ്മയോട് മരുന്ന് വാങ്ങാന്‍ പോകണമെന്ന് പറഞ്ഞ് കുഞ്ഞിനെ കൈയില്‍ വാങ്ങി നിന്ന ഇവര്‍ അതിനിടെ കുഞ്ഞുമായി കടന്നുകളയുകയായിരുന്നു.കുഞ്ഞിനെ കാണാതായതോടെ പൊലീസില്‍ പരാതി നല്‍കുകയും, ആശുപത്രിയത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നീല ജാക്കറ്റ് ധരിച്ച സബീനയെ തിരിച്ചറിയുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലും വിവരങ്ങള്‍ പങ്കുവെച്ചതോടെ, ഒരു കടയുടമ ഇവരെ തിരിച്ചറിയുകയായിരുന്നു. സബീന താന്‍ ഗര്‍ഭിണിയാണെന്നും പ്രസവശേഷം കുഞ്ഞിനെയും കൊണ്ട് എത്തിയതാണെന്നും അയല്‍ക്കാരോട് പറഞ്ഞിരുന്നതായി കടയുടമ പൊലീസിനോട് അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആശുപത്രിയില്‍ നിന്ന് 33 കിലോമീറ്റര്‍ അകലെയുള്ള സബീനയുടെ വീടിലാണ് പൊലീസ് കുഞ്ഞിനെ കണ്ടെത്തിയത്. ഇവരെ പിന്നീട് ഫുല്‍ബഗന്‍ പൊലീസിനു കൈമാറി. സംഭവത്തെ തുടര്‍ന്ന് ബി.സി. റോയ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. ദിലീപ് പാല് മാതാപിതാക്കളോട് പ്രത്യേക ജാഗ്രത പാലിക്കണമെന്നു നിര്‍ദേശിച്ചു. ഒ.പി.ഡിയില്‍ അന്യര്‍ക്കു കുഞ്ഞിനെ കൈമാറുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
-
More23 hours agoപുരുഷന്മാര് മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ

