Connect with us

kerala

സമുദായത്തെ ഒറ്റു കൊടുത്ത യൂദാസാണ് കെടി ജലീൽ – പി.കെ ഫിറോസ്

ജലീലിന്‍റെ മുസ്‌ലിം വിരുദ്ധ പ്രസ്താവന വിദ്വേഷം ഉണ്ടാക്കുന്നതാണെന്നും  പ്രസ്‌താവന പിൻവലിച്ച് കേരളത്തോട് മാപ്പ് പറയണമെന്ന് പി.കെ. ഫിറോസ് ആവശ്യപ്പെട്ടു.

Published

on

കോഴിക്കോട് : മുപ്പത് വെള്ളിക്കാശിന് വേണ്ടി സമുദായത്തെ ഒറ്റുകൊടുത്ത യൂദാസാണ് കെ.ടി ജലീലെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. കോഴിക്കോട് പത്ര സമ്മേളനത്തിൽ പത്രക്കാരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമുദായത്തിലെ ഏതെങ്കിലും വ്യക്തികൾ ചെയ്യുന്ന തെറ്റിന് സമുദായം നേതൃത്വം മറുപടി പറയണം എന്നത്‌ കാലങ്ങളായി സംഘ്പരിവാർ ഉയർത്തുന്ന പ്രചരണമാണ്. ഇതിനെ ഏറ്റെടുത്ത് സംഘ്പരിവാറിൻ്റെ കുഴലൂത്തുകാരനായി കെ.ടി ജലീൽ മാറിയിരിക്കുന്നു.

രാജ്യ തലസ്ഥാനത്ത് ദ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ അഭിമുഖത്തിൻ്റെ തുടർച്ചയാണിത്. കെയ്സൺ എന്ന പി.ആർ ഏജൻസിയെ ഉപയോഗിച്ച് പിണറായി വിജയൻ കേരളത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ മതേതര കേരളം ഒന്നിച്ചെതിർത്തു. ഇതിലൂടെ മുഖ്യമന്ത്രിയുടെ തനിനിറം കേരളീയ സമൂഹം തിരിച്ചറിഞ്ഞു എന്ന് കണ്ടപ്പോൾ കെ.ടി ജലീലിലൂടെ വർഗീയ അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നത്.

വിശ്വാസവും ആദർശവും വിളമ്പുന്ന കെ.ടി ജലീലിന് ബൈത്തുൽമാലിൽ നിന്നും സ്വന്തക്കാർക്ക് നൽകരുതെന്ന മതശാസന അറിയാത്ത ആളല്ല. എന്നിട്ടും ബന്ധു നിയമനം നടത്തുകയും മന്ത്രിസ്ഥാനം വരെ നഷ്ടപ്പെടുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. എന്നാൽ ഇതിൻ്റെ പേരിൽ ഒരാളും മത നേതൃത്വത്തെ കുറ്റം പറഞ്ഞിട്ടില്ലെന്നും ഫിറോസ് ചൂണ്ടിക്കാട്ടി.

സർക്കാറിനും പോലീസിനുമെതിരെ ആപ്പ് തുടങ്ങുമെന്ന് പ്രഖ്യാപിച്ച ജലീൽ സമുദായത്തിനെതിരെ ആപ്പുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്നും ഫിറോസ് പരിഹസിച്ചു. സമുദായത്തെ പൊതുസമൂഹത്തിൽ താറടിച്ച് കാണിക്കാൻ കെ.ടി ജലീൽ സംഘ് പരിവാറിൽ നിന്നും അച്ചാരം വാങ്ങിയിട്ടുണ്ടെന്ന് സംശയിക്കണമെന്നും ഫിറോസ് കൂട്ടി ചേർത്തു. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ ജലീൽ തയ്യാറാകണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഭാസ്‌കര കാരണവര്‍ കൊലക്കേസ്; പ്രതി ഷെറിന്‍ ജയില്‍ മോചിതയായി

ഇന്ന് വൈകീട്ടോടെയാണ് പരോളിലായിരുന്ന ഷെറിന്‍ കണ്ണൂര്‍ വനിതാ ജയിലില്‍ എത്തി നടപടികള്‍ പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയത്.

Published

on

ഭാസ്‌കര കാരണവര്‍ കൊലക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയായി. കഴിഞ്ഞ ദിവസം ഷെറിന് ശിക്ഷാ ഇളവ് നല്‍കിയിട്ടുള്ള ഉത്തരവ് പുറത്തിറങ്ങിയിരുന്നു. ഇന്ന് വൈകീട്ടോടെയാണ് പരോളിലായിരുന്ന ഷെറിന്‍ കണ്ണൂര്‍ വനിതാ ജയിലില്‍ എത്തി നടപടികള്‍ പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയത്.

ഷെറിന്‍ ഉള്‍പ്പെടെയുള്ള 11പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കി ജയിലില്‍ നിന്ന് വിട്ടയക്കണമെന്ന മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ കഴിഞ്ഞദിവസം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയിലില്‍ നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. പതിനാല് വര്‍ഷം പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെയാണ് മോചനം.

2009 നവംബര്‍ ഏഴിനാണു ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര കാരണവരെ മരുമകള്‍ ഷെറിന്‍ കൊലപ്പെടുത്തിയത്. ശാരീരിക വെല്ലുവിളികളുള്ള ഭാസ്‌കര കാരണവറുടെ ഇളയമകന്‍ ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കാനും ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുമായിരുന്നു 2001ല്‍ ഇവര്‍ വിവാഹിതരായത്. പക്ഷേ ഷെറിന്റെ ബന്ധങ്ങളും ദാമ്പത്യപൊരുത്തക്കേടുകളും പുറത്തറിഞ്ഞതോടെയാണ് ഭര്‍തൃപിതാവിനെ ഷെറിന്‍ കൊലപ്പെടുത്തിയത്.

Continue Reading

kerala

കൊല്ലത്ത് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്‌കൂള്‍ മാനേജ്‌മെന്റിന് വീഴ്ച്ച സംഭവിച്ചതായി വൈദ്യുത വകുപ്പിന്റെ റിപ്പോര്‍ട്ട്

ലൈന്‍ കവചിത കേബിളുകള്‍ ആക്കി മാറ്റാന്‍ കെഎസ്ഇബി സ്‌കൂളിന്റെ അനുമതി ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് വീഴ്ച്ച സംഭവിച്ചതായി വൈദ്യുത വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ഭൂമിയില്‍ നിന്നും ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചില്ല, സൈക്കിള്‍ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ലൈന്‍ കവചിത കേബിളുകള്‍ ആക്കി മാറ്റാന്‍ കെഎസ്ഇബി സ്‌കൂളിന്റെ അനുമതി ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അടുത്ത മാനേജ്‌മെന്റ് കമ്മിറ്റിക്ക് ശേഷം അറിയിക്കാം എന്നായിരുന്നു സ്‌കൂളിന്റെ മറുപടി.

അനധികൃതമായി സൈക്കിള്‍ ഷെഡ് നിര്‍മ്മിച്ചതിന് സ്‌കൂള്‍ അധികൃതര്‍ ഉത്തരവാദികളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ അന്വേഷണത്തിന് ശേഷമേ വീഴ്ച്ചയുടെ ഉത്തരവാദികളെ കണ്ടെത്താന്‍ കഴിയൂ. വീഴ്ച്ച സംഭവിച്ചെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞിരുന്നു.

ഇന്ന് രാവിലെയാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ (13) ഷോക്കേറ്റ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ കയറിപ്പോഴായിരുന്നു അപകടം. ഷോക്കേറ്റ മിഥുനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിനെ ഷാര്‍ജയില്‍ സംസ്‌കരിക്കും; ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി

മൃതദേഹം നാട്ടിലെത്തിക്കാന്‍ എംബസി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

Published

on

ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലെത്തിക്കാന്‍ എംബസി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അതേസമയം മകള്‍ വൈഭവിയുടെ മൃദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കും. ഇക്കാര്യം ഇന്ത്യന്‍ എംബസി ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കുകയായിരുന്നു. ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിപഞ്ചികയുടെ ബന്ധുവാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

വിപഞ്ചികയുടേയും മകളുടേയും മരണം സംശയാസ്പദമായ സാഹചര്യത്തിലാണെന്നും കൊലപാതകമാണോ എന്ന് സംശയിക്കുന്നതിനാല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിപഞ്ചികയുടെ മാതാവിന്റെ സഹോദരിയാണ് ഹൈക്കോടതില്‍ ഹര്‍ജി നല്‍കിയത്.

ജൂലൈ എട്ടിനായിരുന്നു ഷാര്‍ജയിലെ താമസ സ്ഥലത്ത് വിപഞ്ചികയേയും കുഞ്ഞിനെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. ഇതില്‍ സ്ത്രീധനത്തിന്റെ പേരില്‍ നേരിടേണ്ടിവന്ന ക്രൂരതകളെക്കുറിച്ച് വിപഞ്ചിക എഴുതിയിരുന്നു.

വിപഞ്ചികയുടെ കുടുംബം നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് നിധീഷിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു.

Continue Reading

Trending